വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത അദ്ഭുത സംഭവത്തിന് സാക്ഷിയായവരാണ് ഈ വിമാനവും അതിലെ യാത്രികരും. 1982 ജൂൺ 24ന് ആയിരുന്നു ഈ സംഭവം. മലേഷ്യയിലെ ക്വാലലംപുരിൽ നിന്ന് ഓസ്ട്രേലിയയിലെ പെർത്തിലേക്കുള്ള യാത്രയിലായിരുന്നു ഈ ദീർഘദൂരവിമാനം. ലണ്ടനിൽ നിന്ന് ന്യൂസീലൻഡിലെ ഓക്‌ലൻഡിലേക്കു പോകുന്ന ഈ വിമാനത്തിന് മുംബൈ, ക്വാലലംപുർ, പെർത്ത്, മെൽബൺ എന്നിവിടങ്ങളിൽ സ്റ്റോപ്പോവർ ഉണ്ടായിരുന്നു. ക്യാപ്റ്റൻ എറിക് മൂഡിയായിരുന്നു പൈലറ്റ്.

പെർത്തിലെത്താൻ ഇനി 5 മണിക്കൂർ യാത്രയുണ്ട്. 37000 അട‌ി പൊക്കത്തിലാണു വിമാനം. കാലാവസ്ഥയൊക്കെ വളരെ ക്ലിയർ. ഇന്തൊനീഷ്യയിലെ ജാവാ ദ്വീപിനു മുകളിലായി സഞ്ചരിക്കുകയാണു വിമാനം. പെട്ടെന്നാണു പ്രതിസന്ധി ഉടലെടുത്തത്. വിമാനത്തിന്റെ ജാലകങ്ങളിലെല്ലാം മിന്നൽ പോലെ പ്രതിഭാസം. സെന്റ് എൽമോസ് ഫയർ എന്ന പ്രതിഭാസമായിരുന്നു അത്.

നിമിഷങ്ങൾക്കുള്ളിൽ എൻജിനുകൾ പ്രവർത്തനരഹിതമാകാൻ തുടങ്ങി. താമസിയാതെ 4 എൻജിനുകളുടെയും പ്രവർത്തനം നിലച്ചു. അപാരമായ പ്രതിസന്ധി. വിമാനത്തിൽ നിന്ന് ജക്കാർത്ത എയർ ട്രാഫിക് കൺട്രോളിലേക്കു സന്ദേശം പോയി. എന്നാൽ ആശയവിനിമയത്തകരാർ മൂലം ജക്കാർത്ത എയർ കൺട്രോളിന് ഒന്നും മനസ്സിലായില്ല. തൊട്ടടുത്തുള്ള ഗരുഡ ഇന്തൊനീഷ്യ വിമാനം സന്ദേശം മനസ്സിലാക്കി അവരെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് എറിക് മൂഡി, യാത്രക്കാർക്കായി ആ സന്ദേശം നൽകി. പിൽക്കാലത്ത് വ്യോമഗതാഗത മേഖലയിൽ കൾട്ട് പരിവേഷം നേടിയ ഒരു സന്ദേശം…‘ഗുഡ് ഈവനിങ് മാന്യവനിതകളേ, മാന്യൻമാരേ…നമുക്കൊരു ചെറിയ പ്രശ്നമുണ്ട്. വിമാനത്തിന്റെ 4 എൻജിനും നിലച്ചിരിക്കുന്നു. ശരിയാക്കാൻ നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങൾക്ക് അമിതമായ സമ്മർദ്ദമൊന്നുമില്ലെന്നു പ്രതീക്ഷിക്കുന്നു’– ലോകപ്രശസ്തമായ ആ മെസേജ് ആ പ്രതിസന്ധിഘട്ടത്തിലും ക്യാപ്റ്റൻ പുലർത്തിയ മനസ്സാന്നിധ്യത്തിന്റെ അടയാളമായിരുന്നു.

37000 അടിയിൽ നിന്ന് 12000 അടിയിലേക്ക് താമസിയാതെ വിമാനം തെന്നിയിറങ്ങി. 15 മിനിറ്റുകൾ കൊണ്ടായിരുന്നു ഈ താഴേക്കിറക്കം. എല്ലാവരുടെയും ഹൃദയത്തിൽ പെരുമ്പറ മുഴങ്ങിയ നിമിഷങ്ങൾ. എന്നാൽ അപ്പോൾ ഒരു അദ്ഭുതം നടന്നു. പൈലറ്റ് എൻജിനുകൾ റീസ്റ്റാർട്ട് ചെയ്തു. അതു പ്രവർത്തിക്കുന്നുണ്ടായിരുന്നു. താമസിയാതെ വിമാനം ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇറക്കി. പൈലറ്റിന്റെയും ജീവനക്കാരുട‌െയും മനസ്സാന്നിധ്യവും ഭാഗ്യവുമാണ് അന്ന് ആ ജംബോജെറ്റ് വിമാനത്തെ രക്ഷിച്ചത്.