മൂന്നാഴ്ചക്കിടെ രണ്ടാമത്തെ കപ്പല്‍ അപകടം കേരള തീരത്തോട് ചേര്‍ന്നുണ്ടായതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍ . ആദ്യകപ്പല്‍ അപകടത്തിന്റെ അന്വേഷണം തുടങ്ങി തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ അപകടം. കപ്പലപകടങ്ങൾ അധികം പരിചയമില്ലാത്ത കേരളത്തിന് ഞെട്ടലും ആശങ്കയും ഉയർത്തിയിരിക്കുകയാണ് അടുപ്പിച്ചുള്ള ഈ സംഭവങ്ങൾ. പ്രത്യേകിച്ച്, വിഴിഞ്ഞം പോർട്ടിൻറെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ. കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 കപ്പൽ ചരിഞ്ഞത് കഴിഞ്ഞമാസം 24നാണ്. 25ന് കപ്പൽ പൂർണ്ണമായും മുങ്ങി. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ നൂറോള എണ്ണം കടലില്‍ പതിക്കുകയും ബാക്കി കപ്പലിനൊപ്പം മുങ്ങുകയും ചെയ്തു. രണ്ടു ദിവസത്തിനകം കണ്ടയ്നറുകള്‍ കൊല്ലം ഉള്‍പ്പടെയുള്ള തെക്കന്‍ തീരങ്ങളില്‍ എത്തിയിരുന്നു . തീരദേശത്തിന്റെ ആശങ്കക്കിടെ 73 കണ്ടയ്നറുകളില്‍ അപകടരമായ വസ്തുക്കളായിരുന്നുവന്ന് വിവരവും പുറത്ത് വന്നു. അപകടത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ
സാരമായി ബാധിച്ചിരുന്നു. ഏകദേശം 40,000 മത്സ്യത്തൊഴിലാളികൾ തൊഴിൽ നഷ്ടമായി. കൂടുതൽ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റി കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവച്ചത് ഈ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ, ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. സർക്കാർ അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേപ്പറ്റിയുള്ള പഠനത്തിനുയോഗിച്ച ഉദ്യോഗസ്ഥ സമിതി പ്രാഥമിക റിപ്പോര്‍ട്ട് പോലും തയ്യാറാക്കുന്നതിന് മുന്‍പാണ് സംസ്ഥാനത്തെ ഞെട്ടിച്ച രണ്ടാമത്തെ അപകടം.

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. അപകടത്തിൽ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര് ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വാന്‍ ഹായി 503 കപ്പലിലാണ് പൊട്ടിത്തെറിയും തീപിടിത്തവും സംഭവിച്ചത്. തീ അണയ്ക്കാന്‍ ശ്രമിച്ച നാല് നാവികരെ കാണാനില്ല. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടലില്‍ ചാടിയ പതിനെട്ടുപേരെ രക്ഷിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വലിയ തീ ഉയര്‍ന്നു. 20 കണ്ടെയ്നറുകള്‍ കടലില്‍ വീണു. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളുള്‍പ്പെടെയാണ് കപ്പലില്‍ ഉള്ളത്. കപ്പല്‍ നിയന്ത്രണം വിട്ടൊഴുകുകയാണ്. ഇനിയും സ്ഫോടനസാധ്യതയുള്ളതിനാല്‍ മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് തീരസേനയുടെ മൂന്ന് കപ്പലുകള്‍ ശ്രമം തുടരുന്നു. കണ്ണൂരില്‍ കടല്‍വെള്ളം പരിശോധിക്കുന്നു. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പരിശോധന.
കപ്പലില്‍ അമ്പതോളം കണ്ടെയ്നര്‍ ഉണ്ടെന്ന് മന്ത്രി വി.എന്‍.വാസവന് പ്രതികരിച്ചു. കണ്ടെയ്നറുകള്‍ക്കുള്ളിലെ വസ്തുക്കളെപ്പറ്റി വിവരം ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നുവെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാര്യര്‍ പറയുന്നു. കപ്പലില്‍ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകാവുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. കപ്പലിലെ ഇന്ധനം കടലിൽ പരക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കും. കൊച്ചിയിലെ അപകടത്തിന്റെ കെടുതികളിൽനിന്ന് കേരളം മുക്തമാകുന്നതിന് മുൻപാണ് അറബിക്കടലിൽ ഭീതിപരത്തിക്കൊണ്ട് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായ അപകടത്തിന് ആക്കം കൂട്ടിയത് കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളായിരുന്നു. വളരെ അപകടകരമായ രാസവസ്തുക്കളാണെങ്കിൽ അത് സൃഷ്ടിക്കാവുന്ന പ്രശ്നങ്ങൾ സങ്കല്പങ്ങൾക്കുമപ്പുറത്തായിരിക്കും. ആദ്യഘട്ടത്തിൽ കപ്പൽ ജീവനക്കാരുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് നാവികസേനയും കോസ്റ്റ് ഗാർഡും പ്രഥമ പരിഗണന നൽകുന്നത്. നാവികസേന രക്ഷിച്ചവരിൽ അഞ്ചുപേർക്ക് പരിക്കുണ്ട്. നാലുപേരെ കാണാനില്ലെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എൻജിനീയർമാരെയും കാണാതായതായാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഏതെങ്കിലും തരത്തില്‍ പ്രത്യേക ജാഗ്രത വേണമെങ്കില്‍ അറിയിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.