Monday, June 16, 2025
Home Blog Page 5

ഓട്ടിസത്തിനും കീഴടങ്ങാതെ, വെല്ലുവിളികളെ അതിജീവിച്ചു ബ്രിട്ടീഷ് ദേശീയ ചാമ്പ്യൻ പട്ടം അഭിമാനമായി ധ്രുവ്

ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയും അച്ഛനും പിറക്കുന്നു എന്നാണു പറയാറ്. എന്നാൽ, തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ വളരുന്നില്ലെന്നോ വളർച്ചയിൽ വെല്ലുവിളി നേരിടുന്നെന്നോ അറിയുന്നതോടെ ഈ അച്ഛനമ്മമാരുടെ ജീവിതം താളംതെറ്റും. സങ്കീർണമായ അവസ്ഥയിലൂടെയാണു പിന്നീടവർ കടന്നുപോകുന്നത്. ചിലർ സമൂഹത്തിൽ നിന്നു സ്വയം ഒളിച്ചോടും. പൊതുസമൂഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അവർ സ്വയം ഒതുങ്ങിക്കൂടും. എന്നാൽ ഇവിടെ എല്ലാം നേരെ തിരിച്ചാണ്. കുഞ്ഞിന്റെ ആദ്യ നോട്ടങ്ങളും ചലനങ്ങളും ഒക്കെ പ്രതീക്ഷിച്ച നിലയില്‍ ആകുന്നില്ല എന്ന് ക്രോയ്‌ഡോണിലെ ആനന്ദകുമാറും ഭാര്യ സ്മിതയും തിരിച്ചറിയുന്നത് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആദ്യകണ്മണിയുടെ കളിചിരികളില്‍ ആസ്വദിച്ചു ജീവിതത്തില്‍ ആഹ്ലാദത്തിന്റെ മഴവില്ല് വിരിയേണ്ട യുവ ദമ്പതികള്‍ക്കിടയില്‍ ആശങ്കകളുടെ കാര്‍മേഘങ്ങളാണ് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഉയര്‍ന്നു കൂടിയത്.

7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വയസ് തികയാത്ത കൈക്കുഞ്ഞുമായാണ് സോഷ്യല്‍ വര്‍ക്കാറായ ആനന്ദ് കുമാറും അധ്യാപികയായ സ്മിത കുമാറും യുകെയിലേക്ക് എത്തുന്നത്. മറ്റു മലയാളികളെ പോലെ തന്നെ മനസ് നിറയെ സ്വപ്നങ്ങള്‍ യുകെ ജീവിതം തളിരിടുന്നതും നിറപ്പകിട്ടാര്‍ന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങള്‍ക്കും ഒക്കെയായി സുന്ദരമായ ഒരു ഭാവി ജീവിതം. എന്നാല്‍ മനുഷ്യന്‍ സ്വപ്നം കാണുന്നതും വിധി കാത്തു വയ്ക്കുന്നതുമായ ജീവിതം എല്ലായ്‌പ്പോഴും ഒന്നാകണമെന്നില്ല. അസാധാരണമായ പ്രതിസന്ധികളും തിരിച്ചടികളുമാണ് പലപ്പോഴും മനുഷ്യ ജീവിതത്തില്‍ കാത്തിരിക്കുക. സ്പെഷ്യല്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയ ധ്രുവ് കായിക ഇനങ്ങളില്‍ അസാധാരണ അര്‍പ്പണ ബോധത്തോടെ മനസ് അര്‍പ്പിക്കാന്‍ തുടങ്ങിയതോടെ ആനന്ദും അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഒപ്പം കൂടി. സൈക്കിളിംഗ്, ബാഡ്മിന്റണ്‍, ഗോള്‍ഫ്, നീന്തല്‍ എന്നിവയില്‍ എല്ലാം ധ്രുവ് അസാധാരണ മികവോടെ പങ്കെടുത്തു തുടങ്ങി. വളരെ വേഗത്തില്‍ ദേശീയ മത്സരങ്ങളില്‍ വരെ പങ്കെടുക്കും വിധം ധ്രുവ് നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങി. ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത വിധമായിരുന്നു ധ്രുവിന്റെ പിന്നീടുള്ള നാളുകള്‍. മാനസികവും ശാരീരികവും ആയ വെല്ലുവിളികളെ ഒക്കെ ഒരു യോദ്ധാവിനെ പോലെ അവന്‍ കീഴടക്കി കൊണ്ടിരുന്നു. ആ യാത്രയാണ് ഇപ്പോള്‍ സ്പെഷ്യല്‍ ഒളിമ്പിക്‌സിലെ ദേശീയ ടീമിലെ അംഗത്വവും മെഡല്‍ നേട്ടങ്ങളും വരെ എത്തി നില്‍ക്കുന്നത്.

അസാധാരണമായ കഠിന അധ്വാനവും ഇച്ഛാശക്തിയും പ്രകടിപിക്കുന്ന യുവജനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം. 2022 ൽ
ആദ്യ ദേശീയ സൈക്കിളിംഗ് വെങ്കല മെഡല്‍ നേട്ടം, ലണ്ടന്‍ മാരത്തണില്‍ അറുപതു മൈല്‍ ദൂരം സൈക്കിളിംഗില്‍ താണ്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ബെംഷം മാനേര്‍ സ്‌കൂള്‍ ചാരിറ്റിക്ക് വേണ്ടി 2000 പൗണ്ട് കണ്ടെത്തി, സ്പെഷ്യല്‍ ഒളിമ്പിക് ചാരിറ്റിക്ക് വേണ്ടി 500 പൗണ്ട് സമാഹരണം. മൂന്നാം ദേശീയ സൈക്കിളിംഗ് രണ്ടു വെള്ളി മെഡലുകള്‍, സ്പെഷ്യല്‍ ഒളിമ്പിക് 2024 ബാഡ്മിന്റണില്‍ രണ്ടു സ്വര്‍ണം. ഗോള്‍ഫില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗം, സ്പെയിനില്‍ 102 കിലോമീറ്റര്‍ താണ്ടിയ മൗണ്ടൈന്‍ സൈക്കിളിംഗ്. 3284 അടി ഉയരത്തിലേക്ക് നിര്‍ത്താതെ സൈക്കിള്‍ ചവിട്ടിക്കയട്ടിയ വ്യക്തി തുടങ്ങി നിരവധി നേട്ടങ്ങളാണ് വെല്ലിവിളികളെ അതിജീവിച്ചു ബ്രിട്ടന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്ന ധ്രുവ്.

30 വർഷത്തിനു ശേഷം ഔദ്യോഗികമായി വത്തിക്കാൻ വെബ്‌സൈറ്റ് പുതുക്കി

1995 ലെ ക്രിസ്മസ് ദിനത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനുശേഷം 30 വർഷത്തിനിടെ ആദ്യമായി വത്തിക്കാൻ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പൂർണ്ണമായി നവീകരിച്ചു. കൂടുതൽ ആധുനികമായ ലേഔട്ടോടെയാണ് സൈറ്റ് നവീകരിച്ചിരിക്കുന്നത്. വത്തിക്കാൻ ഓഫിസുകളിലേക്കും ശുശ്രൂഷകളിലേക്കുമുള്ള ഓൺലൈൻ ലിങ്കുകളും ഇതിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ വെബ്‌സൈറ്റിന്റെ ഹോംപേജിൽ, ഇളംനീല പശ്ചാത്തലത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ ചിത്രം കാണാം. നാവിഗേഷൻ, പ്രവേശനക്ഷമത, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം എന്നിവയിലെ കൂടുതൽ മെച്ചമായ സൗകര്യങ്ങൾ പുതിയ രൂപമാറ്റത്തിൽ ദൃശ്യമാണ്. ഇംഗ്ലിഷ്, ഇറ്റാലിയൻ, ലാറ്റിൻ, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, അറബിക്, ചൈനീസ് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ വെബ്‌സൈറ്റ് ബ്രൗസ് ചെയ്യാൻ കഴിയും.

സഭയുടെ ചാരിറ്റബിൾ സംഘടനയായ പീറ്റേഴ്‌സ് പെൻസ്, പോപ്പിന്റെ വേൾഡ്‌വൈഡ് പ്രാർLനാ ശൃംഖല, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന 2025 ജൂബിലി വർഷം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സൈറ്റിലെ ‘മജിസ്റ്റീരിയം’ വിഭാഗത്തിൽ ലിയോ പതിനാലാമൻ പാപ്പയുടെ പ്രസംഗങ്ങൾ, സന്ദേശങ്ങൾ എന്നിവ കാണാം. 30 വർഷങ്ങൾക്കുമുൻപ് ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ സോഷ്യൽ കമ്യൂണിക്കേഷൻസ്’ ആണ് വത്തിക്കാന്റെ വെബ്‌സൈറ്റ് ആദ്യമായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തത്

യൂറോപ്പിലെ എൻജിനീയറിങ് മികവിനുള്ള ‘വൈസ്’ അവാർഡിന്റെ അന്തിമ പട്ടികയിൽ കണ്ണൂര്‍ സ്വദേശിനി റിനെറ്റ് സെബാസ്റ്റ്യനും

കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനീയറിങ് മേഖലയിലെ മികവിന് വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ, വിമന്‍ ഇന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനീയറിങ് (WICE) അവാര്‍ഡ്സിന്റെ അന്തിമ പട്ടികയിൽ  മലയാളിയായ റിനെറ്റ് സെബാസ്റ്റ്യനും. കണ്‍സ്ട്രക്ഷന്‍ പ്ലാനര്‍ വിഭാഗത്തിലാണ് റിനെറ്റ് ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ജെ. മര്‍ഫി ആൻഡ് സണ്‍സ് ലിമിറ്റഡില്‍ പ്ലാനിങ് ആൻഡ് പ്രോജക്ട് കണ്‍ട്രോള്‍സ് മാനേജരായ റിനെറ്റ്,  യുകെയിലെ സങ്കീര്‍ണ്ണമായ പല കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളുടെയും വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നതില്‍സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാങ്കേതിക മികവും തന്ത്രപരമായ കാഴ്ചപ്പാടും പ്രോജക്ടുകളെ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള വൈദഗ്ധ്യവുമാണ്  അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങൾ. 
യൂറോപ്പിലെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എൻജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ നേതൃപാടവം, നവീന ആശയങ്ങള്‍, സ്വാധീനശേഷി എന്നിവയ്ക്കുള്ള അംഗീകാരമായി നൽകുന്ന  ഏറ്റവും അഭിമാനകരമായ അംഗീകാരമാണ് വൈസ് അവാര്‍ഡ്സ്. നൂറുകണക്കിന് നോമിനേഷനുകളിൽ  നിന്നും ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെടുന്നതു തന്നെ അസാധാരണ നേട്ടമാണ്.കണ്‍സ്ട്രക്ഷന്‍ – എൻജിനീയറിങ് മേഖലയിലുടനീളം വനിതകള്‍ നല്‍കുന്ന സുപ്രധാന സംഭാവനകളെ അംഗീകരിക്കുകയും അതില്‍ മാതൃകയാവുന്നവരെ ആദരിച്ച് പുതുതലമുറയിലെ വനിതകളെ പ്രചോദിപ്പിക്കുകയുമാണ് വൈസ്  അവാര്‍ഡുകളുടെ ലക്ഷ്യം.ജെ. മര്‍ഫി ആൻഡ് സണ്‍സില്‍ പ്രോജക്ട് ഷെഡ്യൂളുകളുടെ രൂപീകരണത്തിനും നിര്‍വഹണത്തിനുമാണ് റിനെറ്റ് നേതൃത്വം നല്‍കുന്നത്. സമയപരിധിയ്ക്കുള്ളില്‍ നിരവധി വെല്ലുവിളികളെ നേരിട്ട് പദ്ധതികളുടെ ആസൂത്രണം മുതല്‍ നിര്‍വഹണം വരെയുള്ള ഓരോ ഘട്ടവും സൂഷ്മമായി ഏകോപിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്.



രണ്ട് പതിറ്റാണ്ട് പിന്നിട്ട എൻജിനീയറിങ് കരിയറിനിടെ യുകെയിലെ ഏറ്റവും ശ്രദ്ധേയമായ പല സംരംഭങ്ങളില്‍ റിനെറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടനിലെ തേംസ് നദിയെ ശുദ്ധമാക്കാനുള്ള 900 മില്യൻ പൗണ്ട്-പദ്ധതിയായ തെയിംസ് ടൈഡ്‌വേ ടണല്‍, യുകെയിലെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിര്‍ണായകമായ ഐല്‍ ഓഫ് ഗ്രെയിന്‍ ഗ്യാസ് ഫെസിലിറ്റി, പതിനായിരത്തിലധികം വീടുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള ബാര്‍ക്കിങ് 132 കെ.വി സ്വിച്ച് ഗിയര്‍ റീപ്ലേസ്‌മെന്റ് പ്രോജക്ട്, റിന്യൂവബള്‍ എനര്‍ജി പ്രോജക്ടായ ഷെഫീല്‍ഡ് മെഡോഹാള്‍ ഇ-ഓണ്‍ പ്ലാന്റ് എന്നിവ അവയില്‍ ചിലതാണ്. കര്‍ണാടകയിലെ സുള്ള്യ കെവിജി കോളജ് ഓഫ് എൻജിനീയറിങ്ങില്‍ നിന്ന് സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ റിനറ്റ്, ഇന്ത്യയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസിൽ പ്ലാനിങ് എൻജിനീയറായി ജോലി ചെയ്ത ശേഷമാണ് 2007ല്‍ യുകെയിലെത്തുന്നത്. ജെ. മര്‍ഫി ആൻഡ് സണ്‍സ് ലിമിറ്റഡില്‍ ഫ്യൂച്ചര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായുള്ള നേതൃത്വ പരിശീലനവും തുടരുന്നു. കണ്ണൂര്‍ എടൂര്‍ പാറേക്കുന്നേല്‍ പി.ജെ സെബാസ്റ്റ്യന്‍-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകളാണ്. കോൺഗ്രസ് നേതാവും യുക്മ ദേശീയ പ്രസിഡന്റുമായ അഡ്വ. എബി കെ. സെബാസ്റ്റ്യനാണ് ഭർത്താവ്. 

യുകെയിലെ കാർ നിർമാണം 70 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; വിനയായത് അമേരിക്കൻ താരിഫും അവധി ദിനങ്ങളും

യുകെയിലെ കാർ നിർമാണം ഏപ്രിൽ മാസത്തിൽ കഴിഞ്ഞ 70 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2020ലെ കോവിഡ് കാലം ഒഴിച്ചു നിർത്തിയാൽ ഇത്രയേറെ കാർ നിർമാണ മേഖല മന്ദഗതിയിലായ മറ്റൊരു കാലഘട്ടം അടുത്തകാലത്തൊന്നും ബ്രിട്ടനിൽ ഉണ്ടായിട്ടില്ല. അമേരിക്കൻ പിഴച്ചുങ്കവും ഈസ്റ്റർ അവധിദിനങ്ങളുമാണ് ഏപ്രിൽ മാസത്തിൽ കാർ നിർമാണത്തെ ഇത്രയേറെ പിന്നോട്ടടിച്ചത്. കേവലം 59,203 കാറുകൾ മാത്രമാണ് ഏപ്രിൽ മാസത്തിൽ ബ്രിട്ടനിൽ നിർമിച്ചത്.പെട്രോൾ, ഡീസൽ കാറുകളിൽനിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും നിർമാണം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് പറയുന്നത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള ബ്രിട്ടന്റെ വ്യാപാര കരാർ നിലവിലെ ഈ മന്ദഗതിക്ക് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാർ നിർമാതാക്കൾ.

പെട്രോൾ, ഡീസൽ കാറുകളിൽനിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും നിർമാണം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് പറയുന്നത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള ബ്രിട്ടന്റെ വ്യാപാര കരാർ നിലവിലെ ഈ മന്ദഗതിക്ക് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാർ നിർമാതാക്കൾ. ജർമനി, ഇറ്റലി, പ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലെ കാർ നിമാണവും മുൻവർഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണിപ്പോൾ. ബ്രിട്ടനിൽ ഹോണ്ട കമ്പനിയും ഫോർഡ് കമ്പനിയും പല പ്ലാന്റുകൾ തന്നെ നിർത്തലാക്കി. വോക്സാൾ. സിട്രോൺ തുടങ്ങിയ കമ്പനികൾ ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ മാത്രമായി ശ്രദ്ധ പതിപ്പിക്കാനും തുടങ്ങി.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തേതിനേക്കാൾ 16 ശതമാനമാണ് ഈ ഏപ്രിലിൽ കാർ നിർമാണത്തിൽ ബ്രിട്ടനിൽ കുറവുണ്ടായിരിക്കുന്നത്. നിലവിൽ ബ്രിട്ടിഷ് നിർമിത കാറുകൾ അമേരിക്കയിലേക്ക് അയയ്ക്കണമെങ്കിൽ 27.5 ശതമാനം താരിഫ് നൽകണം. ഇത് നിലവിലെ പ്രതിസന്ധിക്ക് ഇനിയും ആക്കം കൂട്ടാൻ കാരണമാകും

വിമാനങ്ങളിൽ ഇനി ‘ബജറ്റ് ഫ്രണ്ട്ലി’ സീറ്റുകൾ; ടിക്കറ്റ് നിരക്ക് കുറയും

2026 മുതൽ ഇക്കോണമി സീറ്റുകളിൽ ചിലത് സ്റ്റാൻ‍ഡിങ് സീറ്റുകളാക്കി മാറ്റാൻ യൂറോപ്പിലെ ബജറ്റ് എയർലൈനുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഹ്രസ്വ ദൂര വിമാന യാത്രകളിൽ സ്കൈറൈഡർ 2.0 എന്നറിയപ്പെടുന്ന സ്റ്റാൻഡിങ് സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ വിമാനങ്ങളുടെ ചെലവ് കുറയ്ക്കാനും  യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും കഴിയും, പ്രത്യേകിച്ചും 2 മണിക്കൂറിൽ താഴെ വരുന്ന വിമാന യാത്രകളിൽ.

യൂറോ വീക്കിലി ന്യൂസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് യൂറോപ്പിലെ ബജറ്റ് എയർലൈനുകൾ സ്റ്റാൻഡിങ് സീറ്റുകൾ ഉപയോഗിക്കാൻ തയാറെടുക്കുന്നതായി വിശദമാക്കിയിരിക്കുന്നത്.2 മണിക്കൂറോ അതിൽ കുറവോ വരുന്ന വിമാന യാത്രകളിൽ ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ 20 ശതമാനത്തിൽ അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നത് മാത്രമല്ല ഇത് വിമാനകമ്പനികൾക്ക് ലാഭം കൂട്ടും. മാത്രമല്ല ഇത്തരം സീറ്റുകൾ വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും എളുപ്പമാണ്.

സ്കൈ റൈഡർ 2.0 സീറ്റുകളുടെ പ്രത്യേകതകൾ


സാഡിൽ ശൈലിയിലുള്ള സീറ്റുകളാണിത്. ഇറ്റാലിയൻ കമ്പനിയായ ഏവിയഇന്റീരിയേഴ്സ് ആണ് 2018 ൽ വിമാനങ്ങൾക്കായി ഇത്തരം സീറ്റുകൾ ഡിസൈൻ ചെയ്തത്. പരീക്ഷണ ആശയമായ സ്കൈ ഡ്രൈവർ 2.0 സീറ്റുകൾ 2026 ൽ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാഡുള്ള സൈക്കിൾ സാഡിലിന് അല്ലെങ്കിൽ തറയിലും മേൽക്കൂരയിലുമായി ഉറപ്പിച്ചിരിക്കുന്ന ട്രാം സ്റ്റാൻഡിങ് സീറ്റുകൾക്ക് സദൃശ്യമാണ് ഇവയുടെ ഡിസൈൻ. യാത്രക്കാരുടെ സുരക്ഷക്കായി സീറ്റ് ബൽറ്റും ഉണ്ടാകും.
45 ഡിഗ്രി കോണിൽ ചരിഞ്ഞ സീറ്റുകളാണിത്. യാത്രക്കാർക്ക്  ഈ സീറ്റിൽ ഇരിക്കാൻ തങ്ങളുടെ കാലുകളുടെയും പേശികളുടെയും പിന്തുണ ആവശ്യമായി വരും.  ഓരോ സീറ്റുകളുടെയും ലെഗ് സ്പേസ് 50 ശതമാനത്തോളും കുറയ്ക്കും. ഇക്കോണമിക് സീറ്റുകളുടെ പകുതി ഭാരമേ സീറ്റുകൾക്ക് ഉണ്ടാകുകയുള്ളു. ഇത് വിമാനങ്ങളുടെ ഇന്ധന ഉപയോഗവും ടേൺ എറൗണ്ട് സമയവും കുറയ്ക്കാനും സഹായിക്കും.

നിലവിലെ ഇക്കോണമി സീറ്റുകളേക്കാൾ ചെലവ് കുറവായിരിക്കും സ്കൈ ഡ്രൈവർ സീറ്റുകൾക്ക് എന്നാണ് പറയപ്പെടുന്നത്. സീറ്റുകളുടെ കാര്യത്തിൽ പക്ഷേ  പൊതുജനങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്.ചിലർ െചലവ് കുറഞ്ഞ യാത്രയെ സ്വാഗതം ചെയ്യുമ്പോൾ മറ്റ് ചിലർ വിമാനയാത്രയിലെ അന്തസ്സും സുഖവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് പങ്കുവച്ചത്. തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുന്നതു പോലെയാകുമെന്നാണ് മറ്റ് ചിലർ താരതമ്യപ്പെടുത്തിയത്. എന്നാൽ ഏവിയേഷൻ ചട്ടപ്രകാരമാണ് സീറ്റുകൾ നിർമിച്ചിരിക്കുന്നതെന്നും എല്ലാ സേഫ്റ്റി പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അപകടസാധ്യതകളെക്കുറിച്ച് യാത്രക്കാർ ആശങ്കപ്പെടേണ്ടെന്നുമാണ് സീറ്റ് നിർമാതാക്കളായ  ഏവിയോഇന്റീരിയേഴ്സ് പറയുന്നത്.

ഏവിയേഷൻ റഗുലേറ്റർ അധികൃതരിൽ നിന്ന് റാപ്പിഡ് എക്സിറ്റ് ഡ്രിൽ ഉൾപ്പെടെയുള്ള സേഫ്റ്റി പരിശോധനകൾ സ്കൈ ഡ്രൈവർ പാസായിട്ടുണ്ടെന്നും 2 മണിക്കൂറിൽ കുറവുള്ള വിമാനയാത്രകളിൽ മാത്രം ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിനായുള്ള അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണെന്നുമാണ് റിപ്പോർട്ടുകൾ. ‌സ്കൈ ഡ്രൈവർ സീറ്റുകൾ ഉപയോഗിക്കുന്നതിൽ യൂറോപ്പിലെ വ്യോമ വ്യവസായ മേഖലയുടെ താൽപര്യം വർധിക്കുന്നുണ്ടെന്നാണ് സൂചന. സ്പെയ്ൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ ഇത് നടപ്പാക്കാനുള്ള താൽപര്യത്തിലാണ്. സ്കൈ ഡ്രൈവർ സീറ്റുകളുടെ ഉപയോഗം വിജയകരമായാൽ യുഎസ്, സൗത്ത് അമേരിക്ക, ഏഷ്യ ഉൾപ്പെടെയുള്ള മറ്റ് മേഖലകളും ഇത്തരം സീറ്റുകളുടെ ഉപയോഗം വേഗത്തിൽ നടപ്പാക്കുമെന്നാണ് വിലയിരുത്തൽ.

ജര്‍മ്മനിയും യുക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുമെന്ന് ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സ്

ജെർമനി സന്ദർശിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ചാൻസലർ ഫ്രീഡ്റിഷ് മേർട്സുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ബെർലിനിലെ ചാൻസലറിയിൽ സംയുക്ത പത്രസമ്മേളനവും നടത്തി. റഷ്യൻ പ്രദേശത്തിനുള്ളിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ ശേഷിയുള്ള പുതിയ ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കാൻ ജർമനി യുക്രെയ്നെ സഹായിക്കുമെന്ന് ജർ‍മൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ചു.തുടർന്ന് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ദീർഘദൂര ആയുധ സംവിധാനങ്ങളുടെ നിർമാണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. എന്നാൽ ആയുധങ്ങളുടെ സാങ്കേതിക വിശദാംശങ്ങളോ നിർമാതാക്കളുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല. റഷ്യ യുക്രെയ്നിനെതിരെ ഏറ്റവും ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ദിവസങ്ങൾക്ക് ശേഷമാണ് സെലെൻസ്കിയുടെ ബർലിൻ സന്ദർശനം. റഷ്യ സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആരോപിച്ചു. മോസ്കോ തങ്ങളുടെ മൂന്ന് വർഷത്തെ അധിനിവേശം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം അധികാരമേറ്റ മേർട്സ്, യുക്രെയ്നിനെ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുമെന്ന് അറിയിച്ചു.

ഭക്ഷണ ഉത്പന്നങ്ങൾ പാഴാകാതിരിക്കാൻ എഐ ടൂൾ വികസിപ്പിച്ച് യുകെ

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള സാങ്കേതികവിദ്യ വിജയം കണ്ടു. നെസ്‌ലെ ഉൾപ്പെടെ യുകെയിൽ ഉടനീളമുള്ള വിവിധ കമ്പനികൾ എഐയുടെ സഹായത്തോടെ ഭക്ഷണം പുനർ വിതരണം ചെയ്യുന്നത് നടപ്പിലാക്കുന്നതിലൂടെയാണ് ഇത് സാധിച്ചിരിക്കുന്നത്. ഫലപ്രദമായ രീതിയിൽ ഈ ടൂൾ ഉപയോഗിക്കുന്നതിലൂടെ ഭക്ഷണം പാഴാക്കുന്നത് 87 ശതമാനത്തിന്റെ കുറവു വരെയാണ് ഉണ്ടായത്. പൈലറ്റ് സ്കീം നടപ്പിലാക്കിയപ്പോൾ 700 ടൺ വരെ ഗുണനിലവാരമുള്ള മികച്ച ഭക്ഷണം ലാഭിക്കാൻ കഴിഞ്ഞതായി നെസ്‌ലെ പറഞ്ഞു. ഇത് ഏകദേശം 1.5 മില്യൺ പൗണ്ട് വിലമതിക്കുന്നതാണ്. യുകെയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഈ ടൂൾ ഉപയോഗിക്കുന്നത് പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പല ഭക്ഷണപദാർത്ഥങ്ങളുടെയും എക്സ്പയറി ഡേറ്റ് ചെറിയ കാലയളവിലേയ്ക്കുള്ള താണ്. ഇത് എഐയുടെ സഹായത്തോടെ വിദഗ്‌ധമായി പുനർ വിതരണം നടപ്പിലാക്കുന്നതിലൂടെയാണ് ഭക്ഷണ ഉത്പന്നങ്ങൾ പാഴാകുന്നത് തടയാൻ സാധിക്കുന്നത്. വ്യത്യസ്ത നിർമ്മാതാക്കളുമായി നടത്തിയ നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, അടുത്ത വർഷം മാർച്ചോടെ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഭക്ഷ്യ വിതരണ ശൃംഖലയിലുടനീളം ഈ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ഏജൻസിയിലെ ഇന്നോവേറ്റ് യു കെ യുടെ ധനസഹായത്തോടെയാണ് AI ടൂൾ വികസിപ്പിച്ചത്. ഈ AI ടൂൾ വികസിപ്പിക്കാനായി 1.9 മില്യൺ പൗണ്ട് ആണ് ഗ്രാൻഡ് ആയി നൽകിയത്. യുകെയിലുടനീളമുള്ള ഭക്ഷ്യ സ്രോതസ്സിംഗും വിതരണവും പരിവർത്തനം ചെയ്യുക, മാലിന്യം കുറയ്ക്കുക, കാർബൺ ഉദ്വമനം കുറയ്ക്കുക, ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡാറ്റാ ഇക്കണോമി ഡയറക്ടർ എസ്ര കസപോഗ്ലു പറഞ്ഞു. 10 ബില്യൺ ഭക്ഷണത്തിന് തുല്യമായ
ഏകദേശം 4.6 മില്യൺ ടൺ ഭക്ഷ്യയോഗ്യമായ ഭക്ഷണം യുകെയിൽ ഓരോ വർഷവും പാഴാക്കപ്പെടുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലുടനീളമുള്ള 8,000-ത്തിലധികം ചാരിറ്റികൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും ഭക്ഷണം പുനർവിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ വലിയ മാറ്റമുണ്ടാക്കുമെന്ന് ചാരിറ്റിയായ ഫെയർഷെയറിലെ ഭക്ഷ്യ ഡയറക്ടർ സൈമൺ മില്ലാർഡ് പറഞ്ഞു.

ഹാംഷെയര്‍ ദേശീയ ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം

ഹാംഷെയര്‍ അണ്ടര്‍ 12 ക്രിക്കറ്റ് ടീമിലേക്ക് മലയാളി പയ്യന്‍ എന്ന വിശേഷണത്തോടെ ആദ്യമായി കടന്നു വരുന്നയാളാണ് നിഹാല്‍ . സറെയിലെ ആഷ് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന നിഷാല്‍ ഏറെ കടമ്പകള്‍ താണ്ടിയാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ എത്തുന്നത്. ക്രിക്കറ്റ് മനസില്‍ വേര് പിടിച്ചു കിടക്കുന്ന അച്ഛന്‍ അനിഷില്‍ നിന്നുമാണ് നിഹാലിന് കളി ഒരു വികാരമായി മാറുന്നത് എങ്കിലും ഗ്രൗണ്ടില്‍ രോഹിത് ശര്‍മ്മ പായിക്കുന്നസിക്‌സറുകളും അദ്ദേഹത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടുകളും ഒക്കെയാണ് നിഹാലിന്റെ ക്രിക്കറ്റ് ആവേശത്തിന്റെ പ്രചോദനമാകുന്നത്.
സമപ്രായക്കാരായ കുട്ടികളേക്കാള്‍ ഏറെ മികവ് പുലര്‍ത്തുന്നതിനാലാണ് ആയിരത്തിലേറെ പേര് പങ്കെടുത്ത സിലക്ഷന്‍ ട്രെയ്ല്‍സില്‍ നിന്നും നിഹാലിന് അവസരം ലഭിക്കുന്നത്. അച്ഛന്‍ അനീഷ് ക്രിക്കറ്റെന്ന് കേട്ടാല്‍ മറ്റെന്തും മറക്കുന്ന ടൈപ്പ് ആണെങ്കിലും ഇപ്പോള്‍ ഭര്‍ത്താവും മകനും ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും ചിന്തയില്ലാത്തവരായി മാറിയതോടെ നിഹാലിന്റെ അമ്മ അഞ്ജലിയും ക്രിക്കറ്റിനെ നെഞ്ചേറ്റുകയാണ്. അനീഷിന്റെ ക്രിക്കറ്റ് ഭ്രാന്ത് കണ്ടാണ് നിഹാല്‍ കളിക്കാന്‍ ആദ്യം ആവേശം കാട്ടി തുടങ്ങിയത്. പിന്നീട് ടിവി സ്‌ക്രീനില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ കളികള്‍ കണ്ടു തുടങ്ങിയതോടെ അമ്മ അഞ്ജലിയുടെ പ്രോത്സാഹനവും നിഹാലിനു കൂട്ടായി. അങ്ങനെയാണ് പാഡണിഞ്ഞു സറെ ജൂനിയര്‍ ടീമിലേക്ക് വരെ നിഹാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. കുട്ടിത്തം നിറഞ്ഞ മുഖവുമായി സദാ പുഞ്ചിരി ഊര്‍ന്നു നില്‍ക്കുന്ന നിഹാലിനെ കളിക്കളത്തില്‍ കണ്ടാല്‍ ആ പുഞ്ചിരി ഒന്നും പുറത്തുകാണാനാകില്ല. പകരം വലിയ ഗൗരവക്കാരനായി നിഹാലിനെ കാണാനാകുന്നതും കളിയിടത്തില്‍ മാത്രമാണ്. മകന്‍ കൊച്ചുകുട്ടിയല്ല എന്ന് അമ്മ അഞ്ജലിക്ക് തോന്നുന്നതും നിഹാല്‍ ബാറ്റേന്തി കളിയില്‍ മുഴുകുമ്പോള്‍ മാത്രമാണ്. നിലവില്‍ ഇന്‍ട്രാ സ്‌ക്വഡ് സംഘത്തില്‍ അംഗമാണ് നിഹാല്‍ അനീഷ്. അണ്ടര്‍ 12 ഗ്രൂപ്പിന് പരിശീലനം നല്‍കുന്ന ഹാംഷെയറിലെ റീജിയന്‍ പെര്‍ഫോമന്‍സ് സെന്ററിലാണ് നിഹാല്‍ കളിച്ചു തെളിയുന്നത്.

റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍ ആയ കാളം ഗ്രോവറാണ് ഇപ്പോള്‍ നിഹാലിന്റെ പരിശീലകന്‍. ജൂനിയര്‍ മാത്തമാറ്റിക് ചലഞ്ചില്‍ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ് നിഹാല്‍. നിഹാലിനു ക്രിക്കറ്റില്‍ ജയങ്ങള്‍ ഏറെ നേടാന്‍ ഇനിയും ബാക്കിയുണ്ട്. അതിനു പ്രചോദനവും പ്രേരണയുമാകാന്‍ ഇപ്പോള്‍ ബ്രിട്ടീഷ് മലയാളി യുവതാരം എന്ന കടമ്പ കടക്കേണ്ടത് അനിവാര്യമായി മാറുകയാണ്. ഈ പുരസ്‌കാരം തന്റെ കൈയില്‍ എത്തിയാല്‍ അത് നല്‍കുന്ന ആത്മ വിശ്വാസം ചെറുതായിരിക്കില്ല എന്ന് നിഹാലും തിരിച്ചറിയുന്നുണ്ട്. ഈ കൗമാരക്കാരന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് ബ്രിട്ടീഷ് മലയാളി പുരസ്‌കാരം എത്തിച്ചേരാന്‍ ഓരോ ബ്രിട്ടീഷ് മലയാളി വായനക്കാരുടെയും പിന്തുണയും വോട്ടും ആവശ്യമാണ്. നിങ്ങളുടെ വോട്ടു കൂടി കിട്ടിയാല്‍ നിഹാലിനു ജയിച്ചു കയറാനാകുമെങ്കില്‍ ഒരു പക്ഷെ യുകെയിലെ ക്രിക്കറ്റ് ലോകത്തിനു നാളെകളില്‍ ഒരു താരത്തെ സമ്മാനിക്കുവാനും ആ വോട്ടിനു കഴിഞ്ഞേക്കും. നിഹാലിനു വോട്ടു ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് കാണുക. ജൂണ്‍ – ജൂലൈ സീസണിലെ മിക്ക ദിവസങ്ങളിലും കളിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് നിഹാലിപ്പോള്‍. റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ഈ സീസണ്‍ നിഹാലിനെ സഹായിക്കട്ടെ എന്നാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് നേട്ടങ്ങളുടെ പേരിലാണ് നിഹാല്‍ ഇത്തവണ ബ്രിട്ടീഷ് മലയാളിയുടെ ഏറെ ആവേശഭരിതമായ യംഗ് ടാലന്റ് അവാര്‍ഡ് പട്ടികയില്‍ എത്തിയിരിക്കുന്നതും. തന്റെ സ്‌കൂളിന് വേണ്ടി ഈ സീസണില്‍ ഒന്നിലേറെ മത്സരങ്ങളില്‍ ജയിച്ചു കയറാന്‍ സാധിച്ചതും നിഹാലിന്റെ പെര്‍ഫോമന്‍സ് മിടുക്കില്‍ തന്നെയാണ്. ഹാംഷെയറിനെ കൂടാതെ ആല്‍ഡര്‍ഷോട്ടിനു വേണ്ടിയും നിഹാല്‍ ബുക്ക് ചെയ്യപ്പെട്ടതിലൂടെ ഈ സീസണ്‍ കൗമാര ക്രിക്കറ്റര്‍ ആയ നിഹാലിന് ഏറെ നിര്‍ണായകമാകുകയാണ്.

ചെറിയ അളവിലുള്ള കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍; ആവശ്യം തള്ളി യു.കെ സര്‍ക്കാര്‍

ചെറിയ അളവിലുള്ള കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ന്യായീകരിക്കാന്‍ ആകുന്നതല്ലെന്നും അദ്ദേഹം പറയുന്നു. 2022ല്‍ സാദിഖ് ഖാന്‍ തന്നെ രൂപീകരിച്ച ലണ്ടന്‍ ഡ്രഗ്‌സ് കമ്മിഷന്‍ (എല്‍.ഡി.സി) സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് മേയറുടെ  ആവശ്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ ചിന്തകള്‍ ആവശ്യമാണെന്നാണ് മേയറുടെ നിലപാട്.

കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ഇരകളാക്കുന്നുവെന്നാണ് എല്‍.ഡി.സിയുടെ കണ്ടെത്തല്‍. ഈ വിഭാഗങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തിലും ഇത് വിള്ളലുണ്ടാക്കുന്നതായി മുന്‍മന്ത്രി ലോര്‍ഡ് ചാര്‍ളി ഫാല്‍ക്കോണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അതുണ്ടാക്കുന്ന അപകടത്തിന്റെ ആനുപാതികമായല്ല നടപ്പിലാക്കുന്നത്. എന്നാല്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും ഒരേ പോലെ പരിഗണിക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കിയ അമേരിക്കയിലെയും കാനഡയിലെയും ചില പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നതെന്ന് യു.കെ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പും പറയുന്നു. ചില കാരണങ്ങളുള്ളത് കൊണ്ടാണ് കഞ്ചാവിനെ നിയമവിരുദ്ധമാക്കിയത്. കഞ്ചാവ് ഉപയോഗം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. അമിതമായ ഉപയോഗം മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു.

സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം; കുടിയേറ്റക്കാരുടെ തൊഴില്‍ സാധ്യതകളെ ബാധിക്കില്ല

കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ഉടമകള്‍ നല്‍കേണ്ട ലെവി ചാര്‍ജുകള്‍ 32 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള യുകെ പൗരന്‍മാരില്‍ എട്ടില്‍ ഒരാള്‍ വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ജോലിയോ ഇല്ലാത്തവരാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശീലന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വിവിധ തൊഴില്‍ മേഖലകളില്‍ വിദഗ്ധ പരിശീലനം, ഉല്‍പ്പാദന വര്‍ധന, പൗരന്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ വിട്ടതിന് ശേഷം തൊഴില്‍ മേഖലയില്‍ ഉണ്ടായ മാന്ദ്യത്തിന് പരിഹാരം കാണാനും ഇതുവഴി ശ്രമിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 45,000 പേര്‍ക്കാണ് പരിശിലനം നല്‍കുന്നത്.തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കി പാഠ്യപദ്ധതിയിലും മാറ്റം വരുത്താന്‍ യുകെ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങി. നിലവിലുള്ള മാസ്റ്റേഴ്‌സ് ലെവല്‍ പരിശീലനത്തിന് (ലെവല്‍-7) പകരം അടിസ്ഥാന മേഖലകളിലെ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കും. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 13 പുതിയ ലെവല്‍-2 കോഴ്‌സുകള്‍ സൗജന്യമായി നല്‍കും. 5,000 വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിക്കായി 1.4 കോടി പൗണ്ടാണ് നീക്കിവെച്ചിരിക്കുന്നത്. 40,000 പേര്‍ക്ക് നൈപുണ്യ വികസനത്തിന് പ്രത്യേക പരിശീലന ക്ലാസുകള്‍ നല്‍കും. നിര്‍മാണ മേഖലയില്‍ അടുത്ത നാലു വര്‍ഷം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് 10 കോടി പൗണ്ടാണ് നീക്കിവെച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ 10 പുതിയ സാങ്കേതിക വൈദഗ്ധ്യ പരിശീലന കോളേജുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

യുകെ പൗരന്‍മാര്‍ തൊഴില്‍ പരിശീലനം തുടങ്ങുന്നത് കുടിയേറ്റക്കാരുടെ തൊഴില്‍ സാധ്യതകളെ പെട്ടെന്ന് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ പരിശീലനം നേടാന്‍ സമയമെടുക്കും. യുകെയില്‍ പ്രായമായവരുടെ എണ്ണം കൂടുതലായതിനാല്‍ തൊഴില്‍ മേഖലയില്‍ മുതിര്‍ന്നവരില്‍ നിന്ന് നിലവില്‍ വെല്ലുവിളികള്‍ ഉയരുന്നില്ല. 2029 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന 90,000 കോടി പൗണ്ടിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കുടിയേറ്റ തൊഴിലാളികള്‍ ഇല്ലാതെ നടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി വിദേശ തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയേണ്ടി വരുമെന്നും അഭിപ്രായങ്ങളുണ്ട്.

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...

അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം

0
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ...

വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ

0
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ...