Tuesday, June 17, 2025
Home Blog Page 6

സിനിമ നിർമ്മാണത്തിന് പുതിയ എഐ ടൂളുമായി ഗൂഗിൾ

സിനിമാ നിര്‍മാണത്തിനും സര്‍ഗാത്മക വീഡിയോ നിര്‍മാണത്തിനുമായി ഫ്‌ളോ (Flow) എന്ന എ ഐ ടൂൾ ഗൂഗിൾ I അവതരിപ്പിചു. ഗൂഗിളിന്റെ വിയോ, ഇമേജെൻ, ജെമിനൈ എന്നീ എഐ മോഡലുകളെ ഉപയോഗപ്പെടുത്തിയാണ് ഫ്ളോ നിർമിച്ചിരിക്കുന്നത്.ഉയർന്ന ഗുണമേന്മയിൽ സിനിമാറ്റിക് രംഗങ്ങൾ എളുപ്പം നിർമിച്ചെടുക്കാൻ ഫ്ളോ ഉപയോഗിച്ച് സാധിക്കും. മനസിലുള്ള ആശയം എളുപ്പം വീഡിയോ ദൃശ്യങ്ങളാക്കി മാറ്റാൻ ഇതുവഴി സാധിക്കുന്നു. ചലച്ചിത്രരംഗത്തുള്ള ചിലർ ഇതിനകം ഈ ടൂളിന്റെ സാധ്യതകൾ പരീക്ഷിച്ചുവരുന്നുണ്ട്. സംവിധായകൻ ഡേവ് ക്ലാർക്ക് നിർമിച്ച ഫ്രീലാൻസേഴ്സ് (Freelancers) ഫ്ളോയിൽ നിർമിച്ച ഹ്രസ്വ ചിത്രമാണ്.വീഡിയോ ജനറേഷൻ, സീൻ എഡിറ്റിങ്, അസറ്റ് കൺട്രോൾ സൗകര്യങ്ങൾ ഫ്ളോയിലുണ്ട്. വിവരണം എഴുതി നൽകിയും നിലവിലുള്ള സീനുകളുടെ അടുത്ത ഭാഗം നിർമിക്കുന്നതിനുമെല്ലാം ഫ്ളോ ഉപയോഗിച്ച് സാധിക്കും.

കഥാപാത്രങ്ങളുടെ ചിത്രങ്ങൾ, സീനിൽ ആവശ്യമുള്ള മറ്റ് വസ്തുക്കൾ ഉൾപ്പടെ സീനിൽ ആവശ്യമുള്ള എന്തും എഐയിൽ നിർമിച്ചതോ അല്ലാത്തതോ ആയ ചിത്രങ്ങൾ അപ് ലോഡ് ചെയ്ത് ആവശ്യമായ നിർദേശം എഴുതി നൽകി ഫ്ളോയിൽ ദൃശ്യങ്ങൾ നിർമിക്കാം.ഗൂഗിളിന്റെ എഐ പ്രോ, എഐ അൾട്ര വരിക്കാർക്കാണ് ഫ്ളോ നിലവിൽ ഉപയോഗിക്കാനാവുക. പ്രോ പ്ലാനിൽ മാസം 100 തവണ ദൃശ്യങ്ങൾ ജനറേറ്റ് ചെയ്യാം. അൾട്ര ഉപഭോക്താക്കൾക്ക് പരിധി കൂടും.

യുപിഐ സേവനങ്ങളില്‍ അടിമുടി മാറ്റം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പുതിയ യുപിഐ (UPI) ചട്ടങ്ങള്‍ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തിൽ. ബാലന്‍സ് പരിശോധിക്കല്‍, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കല്‍ തടങ്ങിയ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമാണ് പുതിയ മാറ്റങ്ങള്‍. ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളില്‍ യുപിഐ സേവനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐ നീക്കം

അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ബാലന്‍സ് എന്‍ക്വയറി ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. പേയ്ടി എമ്മും ഫോണ്‍പേയും ഉപയോഗിക്കുകയാണെങ്കില്‍, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളില്‍ 50 തവണ വീതം മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ. വ്യാപാരികളെയും ഇടയ്ക്കിടെ ബാലന്‍സ് പരിശോധിക്കുന്നവരെയും ഇത് ബാധിച്ചേക്കാം. തിരക്കുള്ള സമയങ്ങളില്‍ (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 9:30 വരെയും) ബാലന്‍സ് പരിശോധനകള്‍ പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലന്‍സ് അറിയിപ്പായി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

യുപിഐയിലെ ഓട്ടോപേ മാന്‍ഡേറ്റുകള്‍ (എസ്ഐപി, നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഒരു മാന്‍ഡേറ്റിന് പരമാവധി 3 റീട്രൈകളോടെ ഒരു ശ്രമം മാത്രമേ അനുവദിക്കൂ. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവ സെറ്റ് ചെയ്യാന്‍ കഴിയും.

ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇടപാട് നടത്തി കുറഞ്ഞത് 90 സെക്കന്‍ഡിന് ശേഷമേ ആദ്യത്തെ പരിശോധന നടത്താന്‍ പാടുള്ളൂ. കൂടാതെ, രണ്ട് മണിക്കൂറിനുള്ളില്‍ പരമാവധി മൂന്ന് തവണ മാത്രമേ പരിശോധിക്കാന്‍ പാടുള്ളൂ.
യുപിഐയില്‍, ഒരു ഉപയോക്താവിന് അവരുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സേവനമാണ് ‘അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്’ ഒരു പ്ലാറ്റ്‌ഫോമില്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. പുതിയ നിര്‍ദേശ പ്രകാരം, ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ ഒരു യുപിഐ ആപ്പില്‍ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്താന്‍ കഴിയൂ. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും സര്‍വീസ് പ്രൈാവൈഡര്‍മാര്‍ക്കും ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ലണ്ടനിലെ കണ്‍ജഷന്‍ ചാര്‍ജ് 18 പൗണ്ട് ആയി ഉയരും

ലണ്ടനിലെ കണ്‍ജഷന്‍ ചാര്‍ജ് 18 പൗണ്ട് ആയി ഉയരും; രണ്ടു കുട്ടികളില്‍ അധികം ഉള്ളവര്‍ക്കും ബെനഫിറ്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍;2026 മുതല്‍ ലണ്ടനിലെ കണ്‍ജഷന്‍ ചാർജ് 20 ശതമാനമായി വർധിപ്പിക്കാൻ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍. 2026 ജനുവരി മുതല്‍ സെന്‍ട്രല്‍ ലണ്ടനിലെ ഡ്രൈവര്‍മാര്‍ പ്രതിദിനം 18 പൗണ്ട് കണ്‍ജഷന്‍ ചാര്‍ജ്ജായി നല്‍കേണ്ടി വരും. നിലവില്‍ ഇത് പ്രതിദിനം 15 പൗണ്ടാണ്. 2020 ന് ശേഷം കണ്‍ജഷന്‍ ചാര്‍ജ്ജില്‍ വരുത്തുന്ന ആദ്യ വര്‍ദ്ധനവാണിത്. അതുപോലെ, മേഫെയര്‍ മുതല്‍ ടവര്‍ ബ്രിഡ്ജ് വരെ കിഴക്ക് പടിഞ്ഞാറായും, യൂസ്റ്റണ്‍ റോഡ് മുതല്‍ വോക്സോള്‍ വരെ തെക്ക് വടക്കായും കിടക്കുന്ന കണ്‍ജംഗ്ഷന്‍ സോണിലുള്ളവര്‍ക്ക് പെട്രോള്‍ – ഡീസല്‍ കാറുകളില്‍ ലഭിക്കുന്ന ഇളവ് എടുത്തു കളയുകയും ചെയ്യും. ഈ വര്‍ദ്ധനവ് മൂലം ലണ്ടനിലെ ഗതാഗതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയുമെന്നാണ് ടി എഫ് എല്‍ അവകാശപ്പെടുന്നത്. മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് പ്രോത്സഹനം നല്‍കുകയും ചെയ്യും. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ നീക്കത്തെ ഇതിനോടകം തന്നെ സ്വാഗതം ചെയ്തുകഴിഞ്ഞു. എന്നാല്‍, ഇത് ഇലക്ട്രിക് വാന്‍ ഡ്രൈവര്‍മാരുടെ ചെലവ് വര്‍ദ്ധിപ്പിക്കും എന്നാണ് വ്യാപാര സമൂഹം ഭയക്കുന്നത്. കുറഞ്ഞ നിരക്കിലാണെങ്കില്‍ കൂടി അവര്‍ കണ്‍ജംഗ്ഷന്‍ ചാര്‍ജ്ജ് നല്‍കേണ്ടതുണ്ട്.


അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ചാര്‍ജ്ജ് നല്‍കേണ്ട പഴയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍, യുലെസ് ചാര്‍ജ്ജായ 12.50 പൗണ്ട് ഉള്‍പ്പടെ പ്രതിദിനം 30.50 പൗണ്ട് അടുത്ത വര്‍ഷം മുതല്‍ നല്‍കേണ്ടി വരും. ഒരു വര്‍ഷത്തിലെ ശരാശരി പ്രവൃത്തി ദിനങ്ങള്‍ കണക്കാക്കിയാല്‍, ഒരു വര്‍ഷം 253 ദിവസം സെന്‍ട്രല്‍ ലണ്ടനില്‍ വാഹനമോടിക്കുന്ന ഒരാള്‍ക്ക് 2025 ല്‍ നല്‍കിയതിനേക്കാള്‍ പ്രതിവര്‍ഷം 759 പൗണ്ട് അധികമായി നല്‍കേണ്ടി വരും. രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍ അറിയിച്ചു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി.

യുകെയില്‍ വന്‍ നിക്ഷേപവുമായി കെ എഫ് സി; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

യുകെയിലും അയര്‍ലന്‍ഡിലും1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ കെ എഫ് സി. ബ്രിട്ടനില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ എഫ് സി യുകെയിലെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്.

പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200 ലധികം റസ്റ്റോറന്റുകള്‍ നവീകരിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കമ്പനി വിപുലീകരണ, നവീകരണ പദ്ധതിയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുകെയിലെയും അയര്‍ലന്‍ഡിലെയും ബിസിനസിലും വിതരണ ശൃംഖലയിലുമായി 7,000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി പറഞ്ഞു. യുകെ ഫ്രൈഡ് ചിക്കന്‍ വിപണി പ്രതിവര്‍ഷം 3.1 ബില്യണ്‍ പൗണ്ട് മൂല്യമുള്ളതാണ്. കൂടാതെ പോപ്പീസ്, വിംഗ്‌സ്റ്റോപ്പ്, ഡേവ്‌സ് ഹോട്ട് ചിക്കന്‍, സ്ലിം ചിക്കന്‍സ് എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ പുതിയ കമ്പനികള്‍ ഈ മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കെ‌എഫ്‌സിയും അതിന്റെ 27 ഫ്രാഞ്ചൈസി പങ്കാളികളും യുകെയിലും അയര്‍ലന്‍ഡിലും മൊത്തം 33,500 പേര്‍ക്കാണ് ജോലി നല്‍കുന്നത്.

850 രൂപക്ക് അൺലിമിറ്റഡ് ഡാറ്റ; ഒരു കോടി വരിക്കാരെ പിടിക്കാൻ സ്റ്റാർലിങ്ക്; കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി

പ്രതിമാസം കുറഞ്ഞ നിരക്കിലുള്ള അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉള്‍പ്പെടെയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങള്‍.

ഇതിലൂടെ പത്ത് ഡോളറിന് താഴെ, ഏകദേശം 840 രൂപയ്ക്ക് കീഴില്‍ അതിവേഗതയിലുള്ള അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയില്‍ ഈ സേവനം തുടങ്ങുന്നതിനായി വലിയ ഫീസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കാൻ നീക്കമുണ്ടെങ്കിലും വിപണിയുടെ വലിപ്പം മുന്നില്‍ കണ്ട് കമ്ബനികള്‍ പിന്മാറില്ലെന്നാണ് സൂചന.

മൊത്തവരുമാനത്തില്‍ നിന്ന് നാല് ശതമാനം ലെവിയും, ഒരു മെഗാഹെട്സ് സ്പെക്‌ട്രത്തിന് കുറഞ്ഞത് 3,500 രൂപ വാർഷിക ഫീസും ട്രായ് കമ്ബനികള്‍ക്ക് വെച്ച മാനദണ്ഡങ്ങളിലുണ്ട്. കൂടാതെ വാണിജ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് ഉപഗ്രഹ ആശയവിനിമയ ദാതാക്കള്‍ 8 ശതമാനം ലൈസൻസ് ഫീസും ട്രായിക്ക്‌ നല്‍കേണ്ടതുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്ബ് ഈ നിർദ്ദേശങ്ങള്‍ സർക്കാരിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം വിലക്കുറവ് ഉണ്ടെങ്കിലും പരിമിതമായ ഉപഗ്രഹ ശേഷി സ്റ്റാർലിങ്കിന്റെ വേഗത്തിലുള്ള വളർച്ച തടയുമെന്ന് വിദഗ്ധർ പറയുന്നു. ഐഐഎഫ്‌എല്‍ റിസർച്ചിന്റെ കണക്കനുസരിച്ച്‌ സ്റ്റാർലിങ്കിന്റെ നിലവിലെ 7,000 ഉപഗ്രഹങ്ങള്‍ക്ക് ആഗോളതലത്തില്‍ ഏകദേശം 4 ദശലക്ഷം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാനുള്ള ശേഷിയാണ് ഉള്ളത്. 8,000 ഉപഗ്രഹങ്ങളിലേക്ക് ഇവ വികസിപ്പിച്ചാലും, 2030 സാമ്ബത്തിക വർഷത്തോടെ ഏകദേശം 1.5 ദശലക്ഷം ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് മാത്രമേ സേവനം നല്‍കാൻ കഴിയൂ എന്നും റിപ്പോർട്ട് പറയുന്നു.

സ്മാര്‍ട്ട് ഫോണുകളുടെ കാലം അവസാനിക്കുന്നു! ഇനി സ്‌ക്രീനുകളില്ലാത്ത ഡിവൈസുകളുടെ കാലം?

സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ചാറ്റ് ജി.പി.ടി നിര്‍മാതാക്കളുടെ ശ്രമം. ആപ്പിളിലെ മുന്‍ ഡിസൈനറായിരുന്ന ജോണി ഐവിന്റെ ഐ.ഒ (IO) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍ എ.ഐ 6.5 ബില്യന്‍ ഡോളറിന് (ഏകദേശം 55,000 കോടി രൂപ) കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ പുതിയൊരു ഉപകരണം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. സ്റ്റീവ് ജോബ്‌സിനൊപ്പം ആപ്പിള്‍ ഐഫോണ്‍ അടക്കമുള്ള നിരവധി കണ്ടുപിടുത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ജോണി ഐവ്. സാം ആള്‍ട്ട്മാനുമായി ചേര്‍ന്ന് സ്‌ക്രീന്‍ ഇല്ലാത്ത ഒരു സ്മാര്‍ട്ട് ഫോണ്‍ വികസിപ്പിക്കുകയാണ് ഐവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതൊരു ഫോണ്‍ ആയിരിക്കില്ലെന്നും മറ്റെന്തെങ്കിലും സംവിധാനമായിരിക്കുമെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരമാകുമെന്ന പേരില്‍ നിരവധി കണ്ടുപിടുത്തങ്ങള്‍ നേരത്തെയും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. 2024ല്‍ അവതരിപ്പിച്ച ഹ്യുമേന്‍ എ.ഐ പിന്‍ ( Humane Ai Pin) ഇത്തരത്തിലൊന്നാണ്. കോളറില്‍ ഘടിപ്പിക്കാവുന്ന ഈ ഉപകരണം വോയിസ് കണ്‍ട്രോള്‍ വഴിയാണ് നിയന്ത്രിക്കേണ്ടത്. ഇതില്‍ നിന്നും പുറത്തുവരുന്ന ലേസര്‍ ഡിസ്‌പ്ലേ കൈ കൊണ്ടും നിയന്ത്രിക്കാം. 699 ഡോളറിന് പുറത്തിറങ്ങിയ ഹ്യുമേന്‍ എ.ഐ പക്ഷേ അമ്പേ പരാജയമായിരുന്നു. സയന്‍സ് ഫിക്ഷനുകളിലെ ഉപകരണമെന്ന പോലെ വാങ്ങാമെങ്കിലും പ്രായോഗികതയുടെ അഭാവമായിരുന്നു വില്ലന്‍.എന്നാല്‍ കണ്ണാടി പോലെ ധരിക്കാവുന്നതും കണ്ണ്, കൈ, ശബ്ദം എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതുമായ ധരിക്കാവുന്ന ഗാഡ്‌ജെറ്റ്‌സുകള്‍ (Wearable Gadgets) ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ആപ്പിളിന്റെ വിഷന്‍ പ്രോ, മെറ്റ എ.ഐ, സാംസംഗ് എക്‌സ് ആര്‍ ഗ്ലാസ്, ഗൂഗിളിന്റെ എക്‌സ് ആര്‍ ഗ്ലാസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഫോണ്‍ കയ്യിലെടുക്കാതെ കോള്‍ വിളിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും വഴി കണ്ടുപിടിക്കാനും എ.ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്ലാസുകള്‍ക്ക് കഴിയും. പക്ഷേ ഇവ മൊബൈല്‍ ഫോണുകള്‍ക്ക് പകരമാകുമോ എന്ന് ഇതുവരെയും ഉറപ്പായിട്ടില്ല. അതേസമയം, ആപ്പിള്‍ ഉത്പന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ചിലര്‍ അഭിപ്രായപ്പെടുന്നത് ഓപ്പണ്‍ എ.ഐ നിര്‍മിക്കുന്നതും ധരിക്കാവുന്ന ഗാഡ്‌ജെറ്റുകള്‍ തന്നെയെന്നാണ്. ഐപ്പോഡുകളുടെ വലിപ്പത്തില്‍ കഴുത്തില്‍ ധരിക്കാവുന്ന ഉപകരണമായിരിക്കുമെന്നാണ് ഇവരുടെ പക്ഷം.

കഥയെഴുതി, കലിദ്വീപിനെ ഹിറ്റാക്കി; ഒടുവിൽ തേടിയെത്തിയത് യുകെ മലയാളികള്‍ക്കിടയിലെ യുവ താരം പുരസ്‌കാരം

കൗമാരവും യൗവനവും ഒക്കെ വിഡിയോ ഗെയിമിന്റെ മായാലോകത്തു അടിമകളായി മാറിക്കഴിഞ്ഞു എന്ന മുറവിളി കേള്‍ക്കുന്ന കാലത്താണ് സ്‌നേഹവും പ്രതികാരവും വഞ്ചനയും ചതിയുമൊക്കെ ഭാവനയിലാക്കി ഒരു കൗമാരക്കാരന്‍ മായാ ദ്വീപിനെ സൃഷ്ടിച്ചിരിക്കുന്നത്. വെറും ഭാവനയില്‍ ഇങ്ങനെയൊരു ദ്വീപും കഥാപാത്രങ്ങളും സൃഷ്ടിക്കാനായപ്പോള്‍ അതൊരു പുസ്തകമായി, അത് പ്രസിദ്ധീകരിക്കുവാന്‍ പ്രസാധകരായി, വായിക്കുവാന്‍ ആളുകളായി, ചുരുക്കം പേര്‍ക്കെങ്കിലും കാര്‍ത്തിക് ഇഷ്ടമുള്ളൊരു പേരായി, ഒടുവില്‍ യുകെ മലയാളികള്‍ക്കിടയില്‍ ബ്രിട്ടീഷ് മലയാളി യുവ താരം പുരസ്‌കാരം ഷോര്‍ട് ലിസ്റ്റിലൂടെ പത്തുപേരറിയുന്ന മിടുക്കനുമായി. ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്ന സന്തോഷ നിമിഷങ്ങളാണ് കാര്‍ത്തിക് ഗോപിനാഥ് എന്ന 17കാരന്‍ തന്റെ പുസ്തക രചനയിലൂടെ വീട്ടിലേക്ക് സമ്മാനിച്ചിരിക്കുന്നത്.

ചെറു പ്രായത്തില്‍ തന്നെ ഭാവനയുടെ കാണാപ്പുറങ്ങള്‍ തേടിയാണ് കാര്‍ത്തിക് തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കലിദ്വീപിനെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത കാര്‍ത്തിക് ഇതുവരെ ആരും പറയാത്ത കഥയൊന്നുമല്ല പറഞ്ഞിരിക്കുന്നത് എങ്കിലും നൂതനമായ ചില കഥാപാത്ര സൃഷ്ടികള്‍ കലിദ്വീപിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരു കൗമാരക്കാരന്റെ ഭാവനയില്‍ തോന്നാവുന്ന സാഹസികതയൊക്കെ കലിദ്വീപിലും എത്തുന്നുണ്ട്. റെഡ് സ്റ്റോണ്‍ എന്ന ചുവന്ന മാന്ത്രിക കല്ല് മനുഷ്യര്‍ കാണാതിരിക്കുവോളം ആ ദ്വീപിലെ മൃഗങ്ങള്‍ മനുഷ്യരെ പോലെ സംസാരിക്കുന്നു എന്നതാണ് കഥയിലെ പ്രധാന ഇതിവൃത്തം. കഥയില്‍ ഉടനീളം വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ത്രില്‍ നിറച്ചാണ് കാര്‍ത്തിക് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരവും ഉദ്വേഗജനകവും ആയ നിമിഷങ്ങളിലൂടെ വായനക്കാര്‍ക്ക് കടന്നു ചെല്ലാനാവുന്നു എന്നത് സാഹിത്യ സൃഷ്ടിയുടെ വിജയം കൂടിയായി മാറുകയാണ്.

ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യസം നടത്തിയ കാര്‍ത്തിക് പിന്നീട് തിരുവനന്തപുരം ദി ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലാണ് തുടര്‍ പഠനം നടത്തിയത്. എന്നാല്‍ ജിസിഎസ്ഇ ഘട്ടം എത്തിയപ്പോഴേക്കും കാര്‍ത്തിക് യുകെ മലയാളി കുടുംബത്തിലെ അംഗമായി മാറിക്കഴിഞ്ഞിരുന്നു. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം മനസില്‍ സൂക്ഷിക്കുന്ന കാര്‍ത്തിക് സംഗീതവും സിനിമ പഠനവും അധിക വിഷയമായി സ്‌കൂളില്‍ പഠിച്ചിരുന്നു. നിലവില്‍ ബയോളജിയും കെമിസ്ട്രിയും കണക്കും എടുത്തു എ ലെവല്‍ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കാര്‍ത്തിക് എഴുതിയ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് കേംബ്രിഡ്ജ് എംപി ഡാനിയേല്‍ ഷീസ്നെര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. പോയ വര്‍ഷം ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ ചെറുപ്രായത്തിലേ നവാഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരവും കാര്‍ത്തിക്കിനെ തേടി എത്തിയിരുന്നു. യുക്മ കലാമേളകളില്‍ പുരസ്‌കാരം നേടിയിട്ടുള്ള കാര്‍ത്തിക് വോയ്സ് ഓഫ് കേംബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലെ ഗായകന്‍ കൂടിയാണ്. ഗിത്താറും വയലിനും അനായാസം കൈകാര്യം ചെയ്യാനും കാര്‍ത്തികിന് പ്രത്യേക മിടുക്കുണ്ട്. ഹണ്ടിങ്ങ്ടണ്‍ ജിറ്റിസിസി ക്ലബിന് വേണ്ടി ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്ന കാര്‍ത്തികിനെ ആള്‍ റൗണ്ടര്‍ പ്രതിഭ എന്ന് നിസ്സംശയം വിളിക്കാവുന്നതാണ്. ഇതോടൊപ്പം അധികമാര്‍ക്കും കഴിയാത്ത വിധത്തില്‍ ലോകത്ത് ഇതുവരെ പേര് വെളിപ്പെടുത്തപ്പെട്ട മുഴുവന്‍ ദിനോസറുകളുടെയും പേരുകള്‍ ഓര്‍ത്തെടുത്തു പറയുന്നതില്‍ മികവ് കാട്ടിയതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് ഉണ്ടെന്നും അവകാശപ്പെടുന്നു. ഏകദേശം 75 ദിനോസറുകളുടെ പേരുകളാണ് കാര്‍ത്തിക്കിന്റെ ഓര്‍മ്മപുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കാലാവസ്ഥാ പ്രവചനത്തിന് എഐ, വായുമലിനീകരണം പരിശോധിക്കുന്ന ‘അറോറ’യുമായി മൈക്രോസോഫ്റ്റ്

കാലാവസ്ഥാ പ്രവചനത്തിന് മൈക്രോസോഫ്റ്റ് ഗവേഷകർ വികസിപ്പിച്ചെടുത്ത അടിസ്ഥാന എഐ മോഡലായ അറോറ ഇപ്പോൾ വായുവിന്റെ ഗുണനിലവാരം വേഗത്തിലും കൃത്യതയിലും പ്രവചിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി മൈക്രോസോഫ്റ്റ് റിസര്‍ച്ച് ആണ് അറോറ വികസിപ്പിച്ചെടുത്തത്. സയൻസ് ജേണലായ നേച്ചറിൽ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും മുന്‍കാല കാലാവസ്ഥാ പ്രവചനങ്ങളും വെതര്‍ സിമുലേഷനുകളും ഉപയോഗിച്ചാണ് അറോറയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷണല്‍ മോഡല്‍ ആയതിനാല്‍ അധിക വിവരങ്ങള്‍ നല്‍കി പ്രത്യേക കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുന്നതിനായി എഐ മോഡലിനെ തയ്യാറാക്കാനാവുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.കാലാവസ്ഥാ പ്രവചന മേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന AI മോഡലുകളിൽ ഒന്നാണ് അറോറയെന്ന് വിൻഡോസ് നിർമ്മാതാക്കളായ മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു

ഉപഗ്രഹങ്ങൾ, റഡാറുകൾ, കാലാവസ്ഥാ കേന്ദ്രങ്ങൾ എന്നിവ പകർത്തിയ ഒരു ദശലക്ഷത്തിലധികം മണിക്കൂറുകളുടെ ഡാറ്റയും മുൻകാല കാലാവസ്ഥാ സിമുലേഷനുകളും പ്രവചനങ്ങളും അറോറയ്ക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. നിർദ്ദിഷ്ട കാലാവസ്ഥാ സംഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ നൽകുന്നതിന് അധിക ഡാറ്റ ഉപയോഗിച്ച് AI മോഡൽ മികച്ച രീതിയിൽ ട്യൂൺ ചെയ്യാൻ കഴിയും.
ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന വൻതോതിലുള്ള ഡാറ്റയെ പ്രവചനങ്ങൾ നടത്താൻ AI മോഡൽ ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റിലേക്ക് വിവർത്തനം ചെയ്യാൻ അതിന്റെ അടിസ്ഥാന എൻകോഡർ ആർക്കിടെക്ചർ സഹായിക്കുന്നു. ഫിലിപ്പീൻസിലെ ഡോക്‌സുരി ചുഴലിക്കാറ്റിന്റെ വരവ് നാല് ദിവസം മുമ്പ് കൃത്യമായി പ്രവചിച്ചതായും ചില വിദഗ്ധ പ്രവചനങ്ങളെക്കാൾ മികച്ചതാണെന്നും മൈക്രോസോഫ്റ്റിന്റെ ഓറോറ AI മോഡൽ അവകാശപ്പെട്ടു. രണ്ട് വർഷം മുമ്പ് ഇറാഖിൽ ഒരു മണൽക്കാറ്റും ഈ മോഡൽ വിജയകരമായി പ്രവചിച്ചു. 2022 ലും 2023 ലും ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പാതകളെക്കുറിച്ചുള്ള കൃത്യമായ അഞ്ച് ദിവസത്തെ പ്രവചനങ്ങൾ നൽകിക്കൊണ്ട് ഇത് യുഎസ് നാഷണൽ ഹരിക്കേൻ സെന്ററിനെ മറികടന്നുവെന്ന് കമ്പനി പറയുന്നു.

ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളിൽ (GPU-കൾ) നിന്ന് കമ്പ്യൂട്ട് പവർ ഉപയോഗിക്കുന്ന അറോറ, സൂപ്പർ കമ്പ്യൂട്ടറുകളിൽ പ്രവർത്തിക്കുന്ന പരമ്പരാഗത കാലാവസ്ഥാ സംവിധാനങ്ങളുടെ മണിക്കൂർ പ്രവചനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, നിമിഷങ്ങൾക്കുള്ളിൽ കാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നു. അറോറയെ പരിശീലിപ്പിക്കുന്നതിനുള്ള പ്രാരംഭ ചെലവ് ഉയർന്നതാണെങ്കിലും, പരമ്പരാഗത കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ അപേക്ഷിച്ച് പ്രവർത്തന ചെലവുകൾ കുറവാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

ഫോട്ടോഗ്രാഫിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ നത്തിങ് ഫോണ്‍ 3, പെരിസ്‌കോപ്പ് സ്‌റ്റൈല്‍ ടെലിഫോട്ടോ ലെന്‍സ്

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു. ജൂലൈയില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. നത്തിങ് നേരത്തെ പുറത്തിറക്കിയ ഫോൺ 3എ പ്രോ, സിഎംഎഫ് ഫോൺ 2 ഫോണുകളിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. നത്തിങ് ഫോൺ 2 ൽ ഡ്യുവൽ ക്യാമറയാണ് ഉണ്ടായിരുന്നത്.

നത്തിങ് ഫോൺ 3 യിൽ 5000 എംഎഎച്ചിൽ കൂടുതൽ ബാറ്ററിശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോൺ 2 ൽ 4700 എംഎഎച്ച് ബാറ്ററിയാണുള്ളത്. നത്തിങ് ഫോൺ 3എ പ്രോ, സിഎംഎഫ് ഫോൺ 2 എന്നിവയിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ ഒഎസിൽ ആയിരിക്കും ഫോൺ എത്തുക. പിന്നീട് ആൻഡ്രോയിഡ് 16 ലേക്ക് അപ്ഡേറ്റ് ചെയ്യാനാവും. നേരത്തെ സൂചിപ്പിച്ച പോലെ കൂടിയ വിലയ്ക്കാവും നത്തിങ് ഫോൺ 3 വിപണിയിലെത്തുക. ഫോണിന് ഏകദേശം 800 യൂറോ വിലയുണ്ടാകുമെന്ന് കാൾ പെയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏകദേശം 76000 ൽ ഏറെ രൂപ വരും. 44999 രൂപയ്ക്കാണ് നത്തിങ് ഫോൺ 2 പുറത്തിറക്കിയത്.

കെയറർ ജോലിക്ക് യുകെയിലെത്തി; ഇന്ന് റജിസ്റ്റേഡ് നഴ്സും കെയർഹോം ഉടമയുമായ മലയാളി വനിത

20 വർഷങ്ങൾക്ക് മുൻപ് ഷൈനു ക്ലെയർ മാത്യൂസ്ചാമക്കാലയെന്ന കോട്ടയം അയർക്കുന്നം സ്വദേശിനി കെയറർ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം റജിസ്റ്റേഡ് നഴ്‌സും പിന്നീട് കെയർ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സീയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സിങ് നഴ്സിങ് കെയർ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു ആതുര സേവന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. നഴ്സിങ് ഹോമുകൾക്ക് പുറമെ മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ നൽകുന്ന ഹോട്ടൽ ശൃംഖലകള്‍ക്കും ഷൈനു ഇന്ന് നേതൃത്വം നൽകുന്നു. ദുബായിലും ഷാർജയിലും യുകെയിലെ കവന്‍ററിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്‌’ ഹോട്ടലുകളിൽ എത്തുന്നവർക്ക് ആഹാരത്തിനു പുറമെ ചുവർ ചിത്രങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാം. ആദ്യകാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം സജീവമായിരുന്ന ഷൈനു മാത്യൂസിന്‍റെ പൊതുപ്രവർത്തനവും ജീവകാരുണ്യ സേവനങ്ങളും ഇന്ന് യുകെ മുഴുവൻ വ്യാപിച്ചു. 2017 ൽ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനത്തിനായി ധന ശേഖരണണാർത്ഥം മാഞ്ചസ്റ്ററിൽ വെച്ച് 15,000 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും പഠന ചെലവിനായി നൽകുകയും ചെയ്തിരുന്നു. 2022ലും സമാന രീതിയിൽ സ്കൈ ഡ്രൈവിങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. ‘ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും ധൈര്യവും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നായിരുന്നു ഷൈനു മാത്യൂസിന്‍റെ സ്കൈ ഡ്രൈവിങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.

പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമ പ്രവർത്തങ്ങൾ കേരളത്തിലും യുകെയിലുമായി ഇപ്പോഴും ഷൈനു മാത്യൂസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ‘ആശ്രയ പദ്ധതി’യുടെ പ്രവർത്തനങ്ങൾക്കും ഷൈനു മാത്യൂസ് കൈത്താങ്ങ് ആകുന്നുണ്ട്. ആശ്രയ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ആംബുലൻസിന്‍റെ ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫിസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസാണ് നൽകുന്നത്. പിതാവ് പരേതനായ സി. കെ. മാത്യുവിന്‍റെ അടുത്ത മിത്രമായിരുന്ന ഉമ്മൻ ചാണ്ടിയെ ചെറുപ്പം മുതൽക്കെ അടുത്ത് അറിയാൻ സാധിച്ചത് ജീവിതത്തിലെ വലിയ നാഴികകല്ലായി മാറിയെന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ് ജീവകാരുണ്യ പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയെ ആണ് മാതൃക ആക്കിയത്.ഷൈനു മാത്യൂസിന്‍റെ പ്രഫഷനലിസവും അറിവുകളും പൊതുപ്രവർത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി യുകെയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുമെന്ന ഒരു പൊതു ചടങ്ങിലെ പ്രസംഗം ലേബർ പാർട്ടിയുടെ നേതാവും എലിങ് സൗത്താൾ എംപിയുമായ വീരേന്ദ്ര ശർമ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിൽ കോൺഗ്രസ്‌ സഹയാത്രികയായ ഷൈനു മാത്യൂസ് ഈയടുത്താണ് കെപിസിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ യുകെ നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റായി നിയമിതയായത്. ഒഐസിസി യൂറോപ്പ് വനിത വിങ് കോർഡിനേറ്ററായി പ്രവർത്തിച്ചു വരികെയാണ് പുതിയ പദവി തേടിയെത്തിയത്. പ്രവാസി ഭാരതി കേരളയുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...

അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം

0
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ...

വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ

0
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ...