Tuesday, June 17, 2025
Home Blog Page 29

യുക്മ വെയിൽസ് റീജിയന് നവ നേതൃത്വം

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയില്‍സ് റീജനിൽ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി യുക്മ. പുതിയ
ഭരണസമിതിയെ തെരഞ്ഞെടുത്തത് കൂടാതെ റീജനൽ കലാമേളയും കായിക മേളയും സംഘടിപ്പിക്കാനും മറ്റ് പ്രവര്‍ത്തനങ്ങൾ
കൂട്ടിച്ചേര്‍ത്ത് റീജനിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
നാഷനൽ കമ്മറ്റി അംഗം- ബെന്നി അഗസ്റ്റിന്‍, പ്രസിഡന്റ്- ജോഷി തോമസ്, ജനറൽ സെക്രട്ടറി- ഷെയ്ലി തോമസ്,
ട്രഷറര്‍- ടോംബിള്‍, വൈസ് പ്രസിഡന്റ്- പോളി പുതുശ്ശേരി, ജോ. സെക്രട്ടറി- ഗീവര്‍ഗ്ഗീസ് മാത്യു, ജോയിന്റ് ട്രഷറര്‍- സുമേഷ് ആന്റണി, ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍- ജോബി മാത്യു പിച്ചാപ്പള്ളില്‍, സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍- സാജു സലിംകുട്ടി, പിആര്‍ഒ- റിയോ ജോണി എന്നിവരാണ് പുതിയ നേതൃത്വ നിരയിൽ ഉള്ളത്. യുക്മ നാഷനൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലി അധ്യക്ഷത വഹിച്ച യോഗത്തിന് മുന്‍ നാഷനൽ ട്രഷറര്‍ ബിനോ ആന്റണി സ്വാഗതം ആശംസിച്ചു. ന്യൂപോര്‍ട്ട് ന്യൂപോര്‍ട്ട് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ്കുട്ടി ജോസഫിന്റെ നേതൃത്വത്തില്‍ യോഗത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു.

ബ്രിട്ടനിൽ ഇനി മുതൽ സന്ദർശന വീസ ആവശ്യമില്ല; ഇലട്രോണിക് പെർമിറ്റ് പ്രാബല്യത്തിൽ

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇടിഎ(ETA) ഇലക്ട്രോണിക് പെർമിറ്റ്
ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന മുപ്പത് യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ്
പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധമാണ്. പെർമിറ്റുള്ളവർക്കു ഒറ്റ സന്ദർശനത്തിൽ ആറ് മാസം വരെ ബ്രിട്ടനില്‍ തുടരാം. രണ്ട് വർഷം കാലാവധിയുള്ള ഇടിഎ പെർമിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയോ, യുകെ ബോർഡർ വെബ്‌സൈറ്റ് വഴിയോ ഇടിഎ പെർമിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയും, മുഖത്തിന്റെ സ്‌ക്രീനിങ്ങും ഓൺലൈനിൽ സമർപ്പിക്കണം. 10 മിനിറ്റ് മുതൽ മൂന്ന് പ്രവൃത്തി ദിവസം വരെയാണ് അപേക്ഷയിൽ തീരുമാനം എടുക്കാൻ വേണ്ടത്. ഇടിഎ ലഭിച്ചാല്‍ അത് വ്യക്തിയുടെ പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യും. യാത്രാ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി ക്രമം. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്(ഇടിഎ) കഴിയും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ബ്രിട്ടിഷ് സന്ദർശന വീസ ആവശ്യമില്ലാത്ത യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌, ഇടിഎ ജനുവരി മുതല്‍ പ്രാബല്യത്തിലുണ്ട്. ബ്രിട്ടിഷ് എയർപോർട്ടുകൾ വഴിയുള്ള ട്രാൻസിറ്റ് യാത്രികർക്ക് ഇടിഎ പെർമിറ്റിന്റെ ആവശ്യമില്ല.

ഇലക്ട്രിസിറ്റി ബില്ലില്‍ സോണല്‍ പ്രൈസിംഗ് പ്രാബല്യത്തിലാക്കാൻ ലേബര്‍ സര്‍ക്കാര്‍

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ ഇലക്ട്രിസിറ്റി വിതരണ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനെ പല മേഖലകളായി തിരിക്കാനും വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത വൈദ്യുതി നിരക്കുകള്‍ ഏര്‍പ്പെടുത്താനുമാണ് ആലോചന. എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഇക്കാര്യം. രാജ്യവ്യാപകമായി ഒരൊറ്റ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു പകരമായി ഓരോ മേഖലയിലും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എത്ര ചെലവ് വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിരക്കുകള്‍. ഹരിതോര്‍ജ്ജ വക്താക്കള്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ ഭാവി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കാറ്റാടിപ്പാടങ്ങള്‍ക്കും മറ്റ് പാരമ്പര്യേത വൈദ്യുതി സ്രോതസുകള്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്ക്, ബ്രിട്ടന്റെ മറ്റിടങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കുറവ് നിരക്ക് നല്‍കിയാല്‍ മതിയാകും. ഇതുവഴി പല കുടുംബങ്ങള്‍ക്കും ഊര്‍ജ്ജ നിരക്കില്‍ ബില്യന്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയും എന്നാണ് ഇതിനെ പിന്തുണയ്ക്കുന്ന ഒക്ടോപസ് എനര്‍ജി മേധാവി ഗ്രെഗ് ജാക്ക്സണ്‍ പറയുന്നത്. മേഖലാടിസ്ഥാനത്തിലെ നിരക്ക് ബ്രിട്ടന്‍ സ്വീകരിച്ചാല്‍, 2050 ആകുമ്പോഴേക്കും 55 മുതല്‍ 74 വരെ ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കമ്മീഷന്‍ ചെയ്ത പഠനത്തില്‍ തെളിഞ്ഞത്. മാത്രമല്ല, ബ്രിട്ടന്റെ മേഖലാടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ പരിഹരിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നിടങ്ങളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സഹായിക്കും. ഗ്രാമീണ മേഖലകളില്‍ എ ഐ ഡാറ്റാസെന്ററുകള്‍ സ്ഥാപിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന പദ്ധതിയും സാങ്കേതിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. റീവ്യൂ ഓഫ് ഇലക്ട്രിക്കല്‍ മാര്‍ക്കറ്റ് അറേഞ്ച്‌മെന്റ് ഭാഗമായിട്ടാണ് ഇപ്പോള്‍ മേഖലാടിസ്ഥാനത്തിലുള്ള നിരക്ക് നിര്‍ണ്ണയം പരിഗണിക്കുന്നത്. ബ്രിട്ടനെ ഏഴു മുതല്‍ 12 വരെ മേഖലകളായി തിരിച്ച് നിലവില്‍ ഇറ്റലി ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതുപോലെ വ്യത്യസ്ത നിരക്കുകള്‍ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം പകുതിയോടെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

അനധികൃത കുടിയേറ്റവും തൊഴിലും തടയാൻ പുതിയ തീരുമാനവുമായി യുകെ

യുകെയിലെ തൊഴിൽ സ്ഥലങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി അനധികൃത കുടിയേറ്റം തടയുമെന്ന് ഹോം സെക്രട്ടറി
യെവെറ്റ് കൂപ്പർ. ഇത്തരം പരിശോധനകളിലൂടെ അനധികൃതമായി ജോലി ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നത്. പരിശോധനകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ തൊഴിൽ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രിമിനൽ സംഘങ്ങൾ ജോലി സാധ്യതകളെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ആളുകളെ അനധികൃതമായി യുകെയിലേയ്ക്ക് കടത്താൻ ശ്രമിക്കുന്നതെന്ന് യെവറ്റ് കൂപ്പർ പറഞ്ഞു. ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആരംഭിക്കുന്ന രാജ്യാന്തര ഉച്ചകോടിയ്ക്ക് മുൻപായാണ് യെവെറ്റ് കൂപ്പർ മാധ്യമങ്ങളോട് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. നൽപ്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയ്ക്ക് യുകെയാണ് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തിന്‌ പുറത്തുനിന്നും എത്തുന്ന ആളുകൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ ഒരു അനധികൃത തൊഴിലാളിക്ക് 60,000 പൗണ്ട് വീതം പിഴ ഈടാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് പുതിയതായി യുകെ നടപ്പിലാക്കാൻ പോകുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനായി തൊഴിൽ ഉടമകൾ തന്നെ കർശനമായ നടപടി എടുക്കണം എന്നതാണ് സർക്കാർ നിലപാട്. തൊഴിലിടങ്ങളിൽ സർക്കാർ പരിശോധന ശക്തമാക്കുന്ന സാഹചര്യത്തിൽ വിദ്യാർഥി വീസകളിൽ ഉൾപ്പെടെ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന നിരവധി ആളുകളെ പ്രതികൂലമായി ബാധിച്ചേക്കാം. വിദ്യാർഥികളിൽ പലരും അനുവദനീയമായതിലും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ലണ്ടൻ ട്യൂബിൽ ഇ-ബൈക്കുകൾക്ക് നിരോധനം

മടക്കി സൂക്ഷിക്കാൻ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകൾക്ക് ലണ്ടൻ ട്യൂബിൽ നിരോധനം. സുരക്ഷാ പ്രശ്നങ്ങൾ
പരിഗണിച്ചാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ (ടിഎഫ്എൽ) ഈ തീരുമാനം. ഓവർ ഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡിഎൽആർ
എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയിൽ മറ്റു ലൈനുകളിലേയ്ക്കും നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന.
നോർത്ത് വെസ്റ്റ് ലണ്ടനിലെ റെയ്നേഴ്സ് ലെയ്ൻ ട്യൂബ് സ്റ്റേഷനിലും, സട്ടൻ സ്റ്റേഷനിലും രണ്ടാഴ്ച മുൻപ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. സമാനമായ നാൽപത് അപകടങ്ങളാണ് ഒരു വർഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടൻ നഗരത്തിൽ ഉണ്ടായത്. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് ഇ-ബൈക്കുകൾ ട്രെയിനിൽ കയറ്റുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയൻ രംഗത്ത് എത്തിയിരുന്നു. തുടർന്ന് ടിഎഫ്എൽ നടത്തിയ റിസ്ക് അസസ്സ്മെന്റിനെ തുടർന്നാണ് മടക്കി സൂക്ഷിക്കാൻ ഇ- ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്. മടക്കാൻ കഴിയാത്ത ബൈക്കുകൾ എസ്കേപ്പ് റൂട്ടുകളിൽ തടസം സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രശ്നം. വിലകുറഞ്ഞ
ബാറ്ററിയുടെ ഉപയോഗം, കൃത്യമായ ചാർജറുകൾ ഉപയോഗിക്കാത്തത്, രൂപകൽപനയിൽ വരുത്തുന്ന മാറ്റങ്ങൾ, ബാറ്ററി തണുക്കാതെ വീണ്ടും ചാർജ് ചെയ്യുന്നത്, ബാറ്ററി മുഴുവൻ ചാർജായിട്ടും ചാർജർ നീക്കം ചെയ്യാതിരിക്കുന്നത് തുടങ്ങിയവയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് പുതിയ ഭരണസമിതി

യുകെയിലെ സ്കാൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കാൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ നടന്ന അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് 15 അംഗ കമ്മിറ്റിയെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്. ബിനോയി ജോസഫാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അമൃത കീലോത്ത് – വൈസ് പ്രസിഡന്റ്, ദിൽജിത്ത് എ ആർ -സെക്രട്ടറി, സോണാ ക്ലീറ്റസ് – ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്ററായി തുടരും. ഡോ. പ്രീതി, മനോജ്, ഹർഷ ഡോമിനിക്, അലീന കെ സാജു, ഡോയൽ രാജു എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകളായി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ലെസൻ, ഇവാനാ ബിനു വർഗീസ് എന്നിവർ യൂത്ത് റപ്രസന്റീവുമാരായി പ്രവർത്തിക്കും. അസോസിയേഷന്റെ അംഗങ്ങൾക്കായി ബാഡ്മിന്റൺ കോച്ചിങ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ അസോസിയേഷന്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മേയ് 10 ന് ഇന്റർനാഷനൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മകപ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിച്ചു.

ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 27 ന്

യുകെയിലെ സൗത്ത് വെസ്റ്റ് മേഖലയിലെ മലയാളി കൂട്ടായ്‌മയായ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ (ബിഎംഎ) ഈസ്റ്റർ
വിഷു, ഈദ് ആഘോഷം ഏപ്രിൽ 27ന് നടക്കും. ‘ഉത്സവമേള’ എന്ന പേരിൽ ബ്രിസ്റ്റോൾ ട്രിനിറ്റി അക്കാദമിയിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.’MARQUITA 2025′ എന്ന സൗന്ദര്യ മത്സരമാണ് ഉത്സവമേളയിലെ പ്രധാന ആകർഷണം. സൗന്ദര്യ മത്സരത്തിലെ വിജയികൾക്ക് 3000 പൗണ്ടിന്റെ സമ്മാനങ്ങൾ ലഭിക്കും. ‘MARQUITA 2025’ ആയി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 1500 പൗണ്ടും കാഷ് പ്രൈസും സൗന്ദര്യ റാണി പട്ടവും സമ്മാനമായി നൽകും. രണ്ടാം സ്ഥാനത്തിന് 1000 പൗണ്ടും മൂന്നാം സ്ഥാനത്തിന് 500 പൗണ്ടും കാഷ് പ്രൈസും പ്രശസ്തിപത്രവും ലഭിക്കും.
യുകെയിൽ നടത്തിയിട്ടുള്ള മലയാളി സൗന്ദര്യ മത്സരങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരിക്കും ‘MARQUITA 2025’ എന്ന് സംഘാടകരായ ബിഎംഎ അറിയിച്ചു. ‘MARQUITA 2025’ ൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ വെബ്സൈറ്റ് www.bma-bristol.uk എന്ന പോർട്ടൽ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബിഎംഎ വൈസ് പ്രസിഡന്റ് ലിജോ ജോഷ്വയെ (+44 7741976792) ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സെൻ കുര്യാക്കോസും സെക്രട്ടറി ചാക്കോ വർഗീസും അറിയിച്ചു.

ആഗോള ലഹരിവിരുദ്ധ ക്യാംപെയ്ന് വിയന്നയിൽ തുടക്കം

വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഗോള ലഹരിവിരുദ്ധ ക്യാംപെയ്ൻ വിയന്നയിലെ ഹെഡ്
ക്വാർട്ടേഴ്‌സിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്നതിലാണ്
ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കേരളത്തിൽ അവിശ്വസനീയമായ രീതിയിൽ വളരുന്ന ലഹരിയുടെ വിതരണ ശൃംഖല തകർക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും വി.ഡി. സതീശൻ ചടങ്ങിൽ ആവശ്യപ്പെട്ടു. ഡബ്ല്യുഎംഎഫിന് സാന്നിധ്യമുള്ള 166 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ക്യാംപെയ്ന്റെ ഭാഗമായി കൊച്ചിയിൽ ജനകീയ മാരാത്തോൺ, ലഹരിക്കെതിരായ സാഹിത്യ-ചിത്രകല മത്സരങ്ങൾ, ബോധവൽക്കരണ ഷോർട്ട് ഫിലിമുകൾ, പോസ്റ്ററുകൾ, മനഃശാസ്ത്രജ്ഞരുടെ കൗൺസിലിങ് സേവനങ്ങൾ, ഹെൽപ്‌ലൈൻ/ഡി-അഡിക്ഷൻ സംവിധാനങ്ങൾ, സംഗീത-നൃത്ത ആവിഷ്കാരങ്ങൾ എന്നിവ സംഘടിപ്പിക്കും. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, സ്കൂൾ പിടിഎ, സംസ്ഥാന പൊലീസ്-എക്സൈസ് വിഭാഗങ്ങൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാകും പരിപാടികൾ നടപ്പാക്കുക.
യൂറോപ്പിലെ ലഹരിയുടെ ഭീതി കാരണം പ്രവാസികൾ കുട്ടികളെ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് അയച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സാഹചര്യം മാറിയിരിക്കുന്നുവെന്നും അതിന് പ്രവാസികൾ ഭയക്കുന്നുവെന്നും ഡബ്ല്യുഎംഎഫ് ഫൗണ്ടർ ചെയർമാനും വിയന്നയിലെ വ്യവസായിയുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു സ്വാഗതം പറഞ്ഞു.
ഡബ്ല്യുഎംഎഫ് ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ, ഡയറക്ടർ
ബോർഡ് അംഗം ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസ്‌ലെറ്റ് നന്ദി പ്രകാശിപ്പിച്ചു.

ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ; ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെ മലയാളികൾ

ഏറ്റുമാനൂരിൽ രണ്ടു പെൺമക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം വീട്ടി യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. ഇവർ നടത്തിയ
ധനസമാഹരണത്തിലൂടെ ലഭിച്ച 9450 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് മുഖേന കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി. ഷൈനിക്ക് കുടുംബശ്രീയിൽ 95,225 രൂപയാണ് കടമുണ്ടായിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഷൈനിയും രണ്ടു പെൺമക്കളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളാൽ ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. കടം വീട്ടിയ ശേഷം ബാക്കി വന്ന തുക കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പുരോഗിയായ വരകിൽ വീട്ടിൽ വി.കെ ഷാജിയ്ക്ക് നൽകി. ഷൈനിയുടെ കടം വീട്ടുന്നതിന് നടത്തിയ സഹായത്തിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സഹകരിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം
ബാധ്യതയാകാതിരിക്കുക എന്നതായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ധനശേഖരണത്തിൽ സഹകരിച്ച യുകെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു. യുകെ മലയാളികളായ തമ്പി ജോസ്, സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് സംഘടനയുടെ ഭാരവാഹികൾ.

ആപ്പിളിന് ഫ്രാന്‍സില്‍ പിഴ 1388 കോടിയിലേറെ രൂപ

സ്വന്തം സ്വകാര്യതാ നിയമം സ്വയം പാലിക്കാത്ത ആപ്പിളിന് വന്‍ തുക പിഴയിട്ട് ഫ്രാന്‍സ്. 15 കോടി യൂറോ, അതായത് ഏകദേശം 1388 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് പിഴയിട്ടത്.

ഫ്രാന്‍സിലെ മത്സര നിയന്ത്രണ അതോറിറ്റിയാണ് പിഴ ചുമത്തിയത്. തങ്ങളുടെ തീരുമാനം എന്താണെന്ന് ആപ്പിള്‍ ഏഴ് ദിവസത്തിനകം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും മത്സര നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഫ്രഞ്ച് മത്സര നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തില്‍ തങ്ങള്‍ നിരാശരാണെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

2021ല്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി (എടിടി) എന്ന സോഫ്റ്റ്വെയര്‍ കാരണമാണ് ആപ്പിളിന് പിഴകിട്ടിയത്. ഐഫോണിലോ ഐപാഡിലോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആപ്പ് മറ്റ് ആപ്പുകളിലേയും വെബ്സൈറ്റുകളിലേയും ആക്റ്റിവിറ്റികള്‍ ട്രാക്ക് ചെയ്യുന്നതിന് ഉപഭോക്താവിന്റെ സമ്മതം ആവശ്യപ്പെടുന്നതാണ് എടിടി.

ആപ്പിളിന്റെ പരസ്യസേവനത്തിനായി ഉപഭോക്താക്കളുടെ സമ്മതം ചോദിക്കാതെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പിള്‍ തങ്ങളുടെ എതിരാളികള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കാതിരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതാണ് മത്സര നിയന്ത്രണ അതോറിറ്റി പിഴ ചുമത്താന്‍ കാരണമായത്. ഇതേ പരാതിയിന്മേല്‍ ജര്‍മ്മനി, ഇറ്റലി, റൊമാനിയ, പോളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വിശദമായി പരിശോധന നടത്തുന്നുണ്ട്.

വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

0
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...

മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

0
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍...

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...