ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ പദ്ധതികള്‍ വരുന്നു. രോഗികള്‍ക്ക് പ്രാദേശികമായി പരിചരണവും ഉപദേശവും നല്‍കാനുള്ള നടപടികളാണ് നടപ്പാക്കുന്നത്. രോഗികള്‍ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാകുന്നതിന് ജിപികള്‍ക്ക് കൂടുതല്‍ സ്പെഷ്യലിസ്റ്റ് പിന്തുണ നല്‍കുന്നതാണ് പദ്ധതി. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍, ചെവിയിലെ അണുബാധ തുടങ്ങിയവയ്ക്ക് വിദഗ്ധ ഉപദേശം വേഗത്തില്‍ ലഭ്യമാക്കാന്‍ ജിപികള്‍ സ്പെഷ്യലിസ്റ്റുകളുമായി അടുത്ത് പ്രവര്‍ത്തിക്കും. 80 മില്യണ്‍ പൗണ്ടിന്റെയാണ് പദ്ധതി. 2025 ൽ രണ്ട് ദശലക്ഷം പേര്‍ക്ക് അരികില്‍ തന്നെ പരിചരണം ലഭ്യമാക്കാനാണ് ശ്രമം. പദ്ധതി സമയം ലാഭിക്കാനും അനാവശ്യ അപ്പോയ്ന്റുകള്‍ ഒഴിവാക്കി ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കാരെന്‍ സ്മിത്ത് പറഞ്ഞു.
എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പിന് അവസാനം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ശ്രമം. കോള്‍ ആന്‍ഡ് അഡ്വൈസ് എന്നു വിളിക്കുന്ന സ്‌കീം രോഗികളെ വെയ്റ്റിങ് ലിസ്റ്റിലേക്ക് റഫര്‍ ചെയ്യും മുമ്പ് ജിപിമാരേയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. എന്‍എച്ച്എസിന്റെ അമിത ഭാരം കുറയ്ക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.