കാന്‍സര്‍ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് നോട്ടിങ്ങാം സര്‍വകലാശാല

24 മണിക്കൂറിനുള്ളില്‍ ബ്രെയിന്‍ ട്യൂമര്‍ സെല്ലുകളില്‍ നിന്ന് കാന്‍സര്‍ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോട്ടിങ്ങാം സര്‍വകലാശാല . നിലവിലുള്ള ജനിതക പരിശോധനയ്ക്ക് തുല്യമായി ഈ പരിശോധനകള്‍ക്കും ഏകദേശം 400 പൗണ്ട് ആണ് ചിലവാകുന്നത്. രോഗികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ 24 മണിക്കൂറുകള്‍ക്കകം പൂര്‍ണ്ണമായും കൃത്യമായും തരംതിരിച്ചതായും പരമ്പരാഗത ജനിതക പരിശോധനകള്‍ക്ക് തുല്യമായ വിജയനിരക്ക് ഉണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. നോട്ടിങ്ങാം സര്‍വകലാശാലയിലെ പ്രൊഫ. മാത്യു ലൂസ് ആണ് ബ്രെയിന്‍ ട്യൂമര്‍ ചികിത്സയില്‍ നേട്ടങ്ങള്‍ക്ക് വഴിവെക്കുന്ന ഗവേഷണത്തിന് നേതൃത്വം വഹിച്ചത് . ഈ കണ്ടെത്തലുകള്‍ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രയോജനപ്പെടും. ന്യൂറോ-ഓങ്കോളജി ജേണലില്‍ ആണ് ഇവരുടെ ഗവേഷണങ്ങളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ പരിശോധനകള്‍ക്ക് 24 മണിക്കൂറെടുക്കുമെങ്കിലും 76 ശതമാനം സാമ്പിളുകളില്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിജയകരമായി രോഗനിര്‍ണ്ണയം നടത്താനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗനിര്‍ണ്ണയം വേഗത്തിലാക്കുന്നത് രോഗികള്‍ക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. വേഗത്തിലുള്ള രോഗനിര്‍ണയങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും രോഗികള്‍ക്ക് അനിശ്ചിതത്വത്തിന്റെ കാലഘട്ടം കുറയ്ക്കുമെന്നും ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. മാറ്റ് വില്യംസ് പറഞ്ഞു.