അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക് ബോക്സിനായി തിരച്ചിൽ തുടരുന്നു. വിമാനദുരന്തത്തിൽ അന്വേഷണ സഹായവുമായി യുഎസ്, ബ്രിട്ടിഷ് ഏജൻസികളെത്തും. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ വിദഗ്ധ സഹായം നൽകാനാണ് വിദേശ ടീമുകളുടെ വരവ്.
യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി), ബ്രിട്ടനിൽനിന്ന് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) സംഘങ്ങളാണ് എത്തുക. അപകടത്തിൽപെട്ട വിമാനത്തിൽ ബ്രിട്ടിഷ് പൗരത്വമുള്ളവർ ഉണ്ടായിരുന്നതിനാൽ എഎഐബിക്ക് അന്വേഷണ നടപടികളിൽ സവിശേഷ സ്ഥാനമുണ്ടാകും. അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യൻ സർക്കാർ ആയിരിക്കും.
വിവിധ മേഖലകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കും. വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.