കഥയെഴുതി, കലിദ്വീപിനെ ഹിറ്റാക്കി; ഒടുവിൽ തേടിയെത്തിയത് യുകെ മലയാളികള്‍ക്കിടയിലെ യുവ താരം പുരസ്‌കാരം

കൗമാരവും യൗവനവും ഒക്കെ വിഡിയോ ഗെയിമിന്റെ മായാലോകത്തു അടിമകളായി മാറിക്കഴിഞ്ഞു എന്ന മുറവിളി കേള്‍ക്കുന്ന കാലത്താണ് സ്‌നേഹവും പ്രതികാരവും വഞ്ചനയും ചതിയുമൊക്കെ ഭാവനയിലാക്കി ഒരു കൗമാരക്കാരന്‍ മായാ ദ്വീപിനെ സൃഷ്ടിച്ചിരിക്കുന്നത്. വെറും ഭാവനയില്‍ ഇങ്ങനെയൊരു ദ്വീപും കഥാപാത്രങ്ങളും സൃഷ്ടിക്കാനായപ്പോള്‍ അതൊരു പുസ്തകമായി, അത് പ്രസിദ്ധീകരിക്കുവാന്‍ പ്രസാധകരായി, വായിക്കുവാന്‍ ആളുകളായി, ചുരുക്കം പേര്‍ക്കെങ്കിലും കാര്‍ത്തിക് ഇഷ്ടമുള്ളൊരു പേരായി, ഒടുവില്‍ യുകെ മലയാളികള്‍ക്കിടയില്‍ ബ്രിട്ടീഷ് മലയാളി യുവ താരം പുരസ്‌കാരം ഷോര്‍ട് ലിസ്റ്റിലൂടെ പത്തുപേരറിയുന്ന മിടുക്കനുമായി. ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്ന സന്തോഷ നിമിഷങ്ങളാണ് കാര്‍ത്തിക് ഗോപിനാഥ് എന്ന 17കാരന്‍ തന്റെ പുസ്തക രചനയിലൂടെ വീട്ടിലേക്ക് സമ്മാനിച്ചിരിക്കുന്നത്.

ചെറു പ്രായത്തില്‍ തന്നെ ഭാവനയുടെ കാണാപ്പുറങ്ങള്‍ തേടിയാണ് കാര്‍ത്തിക് തന്റെ ആദ്യ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കലിദ്വീപിനെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത കാര്‍ത്തിക് ഇതുവരെ ആരും പറയാത്ത കഥയൊന്നുമല്ല പറഞ്ഞിരിക്കുന്നത് എങ്കിലും നൂതനമായ ചില കഥാപാത്ര സൃഷ്ടികള്‍ കലിദ്വീപിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരു കൗമാരക്കാരന്റെ ഭാവനയില്‍ തോന്നാവുന്ന സാഹസികതയൊക്കെ കലിദ്വീപിലും എത്തുന്നുണ്ട്. റെഡ് സ്റ്റോണ്‍ എന്ന ചുവന്ന മാന്ത്രിക കല്ല് മനുഷ്യര്‍ കാണാതിരിക്കുവോളം ആ ദ്വീപിലെ മൃഗങ്ങള്‍ മനുഷ്യരെ പോലെ സംസാരിക്കുന്നു എന്നതാണ് കഥയിലെ പ്രധാന ഇതിവൃത്തം. കഥയില്‍ ഉടനീളം വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ത്രില്‍ നിറച്ചാണ് കാര്‍ത്തിക് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വളരെ രസകരവും ഉദ്വേഗജനകവും ആയ നിമിഷങ്ങളിലൂടെ വായനക്കാര്‍ക്ക് കടന്നു ചെല്ലാനാവുന്നു എന്നത് സാഹിത്യ സൃഷ്ടിയുടെ വിജയം കൂടിയായി മാറുകയാണ്.

ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യസം നടത്തിയ കാര്‍ത്തിക് പിന്നീട് തിരുവനന്തപുരം ദി ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിലാണ് തുടര്‍ പഠനം നടത്തിയത്. എന്നാല്‍ ജിസിഎസ്ഇ ഘട്ടം എത്തിയപ്പോഴേക്കും കാര്‍ത്തിക് യുകെ മലയാളി കുടുംബത്തിലെ അംഗമായി മാറിക്കഴിഞ്ഞിരുന്നു. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം മനസില്‍ സൂക്ഷിക്കുന്ന കാര്‍ത്തിക് സംഗീതവും സിനിമ പഠനവും അധിക വിഷയമായി സ്‌കൂളില്‍ പഠിച്ചിരുന്നു. നിലവില്‍ ബയോളജിയും കെമിസ്ട്രിയും കണക്കും എടുത്തു എ ലെവല്‍ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കാര്‍ത്തിക് എഴുതിയ ആദ്യ പുസ്തകം പ്രകാശനം ചെയ്തത് കേംബ്രിഡ്ജ് എംപി ഡാനിയേല്‍ ഷീസ്നെര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. പോയ വര്‍ഷം ബ്രിട്ടീഷ് പാര്‍ലിമെന്റ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ ചെറുപ്രായത്തിലേ നവാഗത എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനുള്ള പുരസ്‌കാരവും കാര്‍ത്തിക്കിനെ തേടി എത്തിയിരുന്നു. യുക്മ കലാമേളകളില്‍ പുരസ്‌കാരം നേടിയിട്ടുള്ള കാര്‍ത്തിക് വോയ്സ് ഓഫ് കേംബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലെ ഗായകന്‍ കൂടിയാണ്. ഗിത്താറും വയലിനും അനായാസം കൈകാര്യം ചെയ്യാനും കാര്‍ത്തികിന് പ്രത്യേക മിടുക്കുണ്ട്. ഹണ്ടിങ്ങ്ടണ്‍ ജിറ്റിസിസി ക്ലബിന് വേണ്ടി ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്ന കാര്‍ത്തികിനെ ആള്‍ റൗണ്ടര്‍ പ്രതിഭ എന്ന് നിസ്സംശയം വിളിക്കാവുന്നതാണ്. ഇതോടൊപ്പം അധികമാര്‍ക്കും കഴിയാത്ത വിധത്തില്‍ ലോകത്ത് ഇതുവരെ പേര് വെളിപ്പെടുത്തപ്പെട്ട മുഴുവന്‍ ദിനോസറുകളുടെയും പേരുകള്‍ ഓര്‍ത്തെടുത്തു പറയുന്നതില്‍ മികവ് കാട്ടിയതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് ഉണ്ടെന്നും അവകാശപ്പെടുന്നു. ഏകദേശം 75 ദിനോസറുകളുടെ പേരുകളാണ് കാര്‍ത്തിക്കിന്റെ ഓര്‍മ്മപുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.