യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്

യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച സുപ്രധാന കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പു വെച്ചിരുന്നു. നിലവിലെ കരാറില്‍ ഉള്ള താരിഫ് നയങ്ങളില്‍ യുകെയ്ക്കു അനുകൂലമായ ചില പ്രധാന മാറ്റങ്ങള്‍ക്കാണ് ട്രംപ് പച്ച കൊടി കാണിച്ചിരിക്കുന്നത്. പുതിയ നയ മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന യുകെ കാറുകളുടെ താരിഫ് കുറയ്ക്കുകയും ചെയ്യും. ട്രംപ് അധികാരത്തില്‍ എത്തിയതിനു ശേഷം നടപ്പില്‍ വരുത്തിയ താരിഫുകളുടെ ആഘാതത്തില്‍ നിന്ന് ബ്രിട്ടീഷ് ബിസിനസുകളെ സംരക്ഷിക്കുന്നതിനായി പുതിയ കരാര്‍ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നത്.

എന്നാല്‍ പുതിയ കരാറില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള യുകെ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം ലെവി ഉള്‍പ്പെടുന്നുണ്ട്. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ സംസാരിച്ച പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ നീക്കത്തെ ഇരു രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട ദിവസം എന്ന് വിശേഷിപ്പിച്ചു. തിങ്കളാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവില്‍, മെയ് മാസത്തില്‍ വിവരിച്ച നിബന്ധനകള്‍ പ്രകാരം ഈ വര്‍ഷം ആദ്യം എല്ലാ കാര്‍ ഇറക്കുമതികള്‍ക്കും ചുമത്തിയ 25% ഇറക്കുമതി നികുതിക്ക് പകരം 10% താരിഫില്‍ 100,000 കാറുകള്‍ വരെ അനുവദിക്കുമെന്ന് യുഎസ് പറഞ്ഞു. സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കായി യുഎസ് സമാനമായ ഒരു സംവിധാനം സ്ഥാപിക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നെങ്കിലും അത് എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്റ്റീല്‍, അലുമിനിയം എന്നിവയുടെ യുകെ ഇറക്കുമതിക്കുള്ള യുഎസ് നികുതി നിലവില്‍ 25% ആണ്. അധികം താമസിയാതെ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തും എന്നാണ് ട്രംപ് പ്രതികരിച്ചത്.