ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ അപൂർവ എണ്ണഛായ ചിത്രം ലേലത്തിൽ വയ്ക്കുന്നു. 1931ലുള്ള ഈ ചിത്രം ലണ്ടനിലാണ് ലേലത്തിൽവയ്ക്കുന്നതെന്നാണ് വിവരം. ഗാന്ധിജിയുടെ ഒരേയൊരു എണ്ണഛായാചിത്രമാണിതെന്ന് കരുതപ്പെടുന്നു. അടുത്തമാസം ഏഴിനും പതിനഞ്ചിനും ഇടയിൽ ബോൺഹാംസിൽ വച്ചായിരിക്കും ലേലം നടക്കുക.
ബ്രിട്ടീഷ് – അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ ആണ് ഈ അമൂല്യമായ ഛായാചിത്രം വരച്ചത്. ഈ ചിത്രം ഒരു അസാധാരണ സൃഷ്ടിയാണെന്നാണ് ബോൺഹാംസ് ലേലശാലയും ലൈറ്റണിന്റെ കുടുംബവും പറയുന്നത്.
ക്ലെയർ ലൈറ്റന്റെ അപൂർവ ചിത്രം മാത്രമല്ലിത്, അദ്ദേഹം വരച്ച മഹാത്മാഗാന്ധിയുടെ ഒരേയൊരു എണ്ണച്ഛായ ചിത്രമാണിതെന്ന് കരുതപ്പെടുന്നു. ക്ലെയറിന്റെ അനന്തരവനായ കാസ്പർ ലൈറ്റൺ ഈ ചിത്രത്തെ ‘മറഞ്ഞിരിക്കുന്ന ഒരു നിധി’ എന്നാണ് വിശേഷിപ്പിച്ചത്. ക്ലെയറിന്റെ മരണശേഷം അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ് ഈ ഛായാചിത്രം. ചിത്രത്തിന് തന്റെ കുടുംബം വലിയ മൂല്യം കൽപിക്കുന്നു. അതിന് ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ അർത്ഥമുണ്ടെന്ന് കാസ്പർ പങ്കുവെച്ചു. ‘അത് ഇന്ത്യയിലേക്ക് തിരികെ പോകണം, ഒരുപക്ഷേ അതായിരിക്കാം അതിന്റെ യഥാർത്ഥ വീട്,’ അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ഛായാചിത്രം ആദ്യമായാണ് ലേലത്തിൽ വയ്ക്കുന്നത്. 50,000 പൗണ്ട് മുതൽ 70,000 പൗണ്ട് വരെ (ഏകദേശം 58 ലക്ഷം രൂപ മുതൽ 81ലക്ഷം രൂപ വരെ) വിലയ്ക്ക് ഇത് വിൽക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.