ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതി ഗരുതരമാണെങ്കിലും കേരളീയർ നിലവിൽ സുരക്ഷിതരാണെന്ന്
നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി പറഞ്ഞു. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരേയും റോഡ് മാർഗം അർമേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും നീക്കം ആരംഭിച്ചിട്ടുണ്ട്.
മിസൈൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർ നോർക്കയിൽ ബന്ധപ്പെട്ട് മടങ്ങിവരാൻ സഹായംതേടി.
ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എം.ബി.ബി.എസിന് പഠിക്കുന്ന 12 വിദ്യാർത്ഥികളും ബിസിനസ് ആവശ്യത്തിനു ടെഹ് റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് സഹായം തേടിയത്. വിദ്യാർത്ഥികൾ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം മുഖേന ടെഹ്റാനിലെ ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ട്. ബിസിനസ് സംഘം ടെഹ്റാനിൽ നിന്നും 10 മണിക്കൂർ യാത്രചെയ്ത് യെസ്ഡി എന്ന സ്ഥലത്തേക്ക് മാറി. യെസ്ഡിയിൽനിന്നു നാലു മണിക്കൂർ യാത്ര ചെയ്താൽ ബന്ദർ അബ്ബാസ് തുറമുഖത്തെത്താം. ഇവിടെ നിന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ അംഗരാഷ്ട്രങ്ങളായ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ,ഖത്തർ,സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.
ഇസ്രയേലിൽ കേരളീയരായ കെയർഗിവേഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സുമാർ, വിദ്യാർഥികൾ തുടങ്ങിയവർ ധാരാളമുണ്ട് . സഹായം ലഭ്യമാക്കാൻ വിദേശകാര്യമന്ത്രാലയം കോൾ സെന്റർ തുടങ്ങിയിട്ടുണ്ട്. ടെഹ്റാൻ, ടെൽഅവീവ് എംബസികളിലും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നു . നോർക്കയുടെ കോൾസെന്ററും സജ്ജമാണെന്ന് സി.ഇ.ഒ പറഞ്ഞു.
ഷാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, തെഹ്‌റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഹമദാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, ഗോലെസ്താൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ്, കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങളിലായി ഏകദേശം 1,500 ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ഇറാനിൽ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.
Read full news at https://keralakaumudi.com/news/mobile/news.php?id=1553973&u=world