പ്രായം പലപ്പോഴും നമ്മുടെ പ്രതീക്ഷകളെ നിയന്ത്രിക്കുന്ന ഒരു ലോകത്ത്, സംരംഭക ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് പ്രായം ഒരു തടസ്സമല്ല എന്നതിന് തെളിവാണ് കൗമാരക്കാരിയായ പ്രാഞ്ജലി അവസ്തി എന്ന ഇന്ത്യൻ വംശജ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുടെ സാധ്യതകളാണ് അവൾ ചെറു പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞത്. 2022 ലാണ് ഡെൽവ്.എഐ എന്ന AI സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. അതും അവളുടെ 16-ാം വയസിൽ. തന്റെ നൂതന ആശയങ്ങളും, നിശ്ചയദാർഢ്യവും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്റ്റാർട്ടപ്പിനെ ശ്രദ്ധാകേന്ദ്രമാക്കി. പിന്നാലെ 3.7 കോടി രൂപ സമാഹരിക്കാൻ സാധിച്ചു. പത്തിലധികം പ്രഫഷനലുകൾ ഈ സ്റ്റാർട്ടപ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. സംരംഭക വിജയത്തിന്റെ ക്രെഡിറ്റ് പ്രാഞ്ജലി നൽകുന്നത് പിതാവിനാണ്. സാങ്കേതികവിദ്യയോടുള്ള പ്രാഞ്ജലിയുടെ താൽപര്യം കുട്ടിക്കാലത്തുതന്നെ തുടങ്ങി. കംപ്യൂട്ടർ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം കൽപിച്ച എൻജിനീയറാണ് പ്രാഞ്ജലിയുടെ പിതാവ്. ഏഴാം വയസ്സുമുതൽ പ്രാഞ്ജലി പിതാവിൽനിന്ന് കോഡിങ് പരിശീലിക്കാൻ തുടങ്ങി.
ഇന്ത്യക്കാരിയായ പ്രാഞ്ജലി, തനിക്ക് 11 വയസ്സുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ഫ്‌ലോറിഡയിലേക്ക് താമസം മാറി. ഈ പറിച്ചുനടൽ അവൾക്ക് പുതിയ അവസരങ്ങളിലേക്കുള്ള വാതിൽ കൂടിയായിരുന്നെന്ന് പിന്നീട് കാലം തെളിയിച്ചു. രണ്ട് വർഷത്തെ കമ്പ്യൂട്ടർ സയൻസ്, പഠനം അവളെ ആഴത്തിൽ സ്വാധീനിച്ചു. 13-ാം വയസിൽ ഫ്‌ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് ലാബിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചത് സംരംഭകത്വത്തിലേയ്ക്ക് പ്രാഞ്ജലിയെ അടുപ്പിച്ചു. മെഷീൻ ലേണിങ് പ്രോജക്ടുകളിലേക്ക് പ്രാഞ്ജലി ഇറങ്ങിച്ചെന്നു. ഓപ്പൺ എഐ ചാറ്റ്ജിപിടി 3 ബീറ്റ പുറത്തിറക്കിയതും ഈ സമയത്താണ്. ഇതോടെ ഗവേഷണ ഡേറ്റ ശേഖരിക്കാനും വിലയിരുത്താനും അപഗ്രഥിക്കാനും വലിയ അവസരമാണ് പ്രാഞ്ജലിക്കു മുന്നിൽ വന്നത്. 2021ൽ പ്രാഞ്ജലി ഒരു സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇതിനായി ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്നു. പ്രാഞ്ജലിയുടെ ഈ തീരുമാനത്തിന് വീട്ടുകാർ പിന്തുണ നൽകി. തുടർന്നാണ് ഡെൽവ് ഡോട്ട് എഐയുടെ ബീറ്റ വേർഷൻ പുറത്തിറക്കിയത്.

‘ഇന്റർനെറ്റിൽ ഉള്ളടക്കങ്ങൾ വളരെയേറെയുണ്ട്. ഇതിനിടയിൽ ആവശ്യമുള്ള കണ്ടന്റ് കണ്ടെത്താനായി ഗവേഷകരും മറ്റും വിഷമിക്കുന്നു’. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഡെൽവ് ഡോട്ട് എഐ. ആക്‌സിലറേറ്റർ പ്രോഗ്രാമിനു ശേഷം സംരംഭകത്വത്തിലേക്കു കാൽവച്ച പ്രാഞ്ജലിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒരു വർഷം കൊണ്ട് കമ്പനിയുടെ മൂല്യം നൂറുകോടി കവിഞ്ഞു.