രുചി നിർവാണ; പാചക കലയിലെ രാജാവ്

മാസം 450 രൂപ ശമ്പളം. പക്ഷേ, ജോലി കഴിഞ്ഞ് എന്നും തിരിച്ചിറങ്ങുമ്പോള്‍ മുമ്പില്‍ കാണുന്ന, വുഡ്‌ലാന്‍ഡ് ഷോറൂമിലെ ചില്ലുകൂട്ടിലുള്ള 1500 രൂപയുടെ ഷൂ വാങ്ങണം.  എന്നും ഷോറൂമില്‍ പോയി ഷൂവും നോക്കി തിരിച്ചിറങ്ങുന്നത് കണ്ടാണ്, തവണകളായി അടച്ചാണെങ്കിലും വാങ്ങിക്കോളൂയെന്നു സെയ്ല്‍സ്മാന്‍ പറഞ്ഞത്. പിറ്റേമാസം ശമ്പളം കിട്ടിയപ്പോള്‍ ഒന്നും എടുത്തുവെക്കാതെ മുഴുവനായും ഷോറൂമില്‍കൊണ്ടുകൊടുത്തു. ഇനിയും രണ്ടിരട്ടി തുക ബാക്കിയുണ്ട്. ഓരോ ദിവസവും ടിപ്പായി കിട്ടുന്ന അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍ അന്നന്നു തന്നെ ഷോറൂമില്‍ കൊണ്ടുപോയി കൊടുത്ത് കടംവീട്ടി. ജീവിതത്തിലാദ്യമായി ഒരു ബ്രാന്‍ഡ് ഉല്‍പ്പന്നം ആഗ്രഹിച്ചു വാങ്ങിയതിന്റെ തവണകളടച്ച് കഷ്ടപ്പെട്ടു വളര്‍ന്നു വലുതായപ്പോള്‍ വാങ്ങിയ ബ്രാന്‍ഡ്, ആഡംബരത്തിന്റെ അവസാന വാക്കായ ബെന്‍സ് എസ് ക്ലാസാണ്. പറഞ്ഞു വരുന്നത്
സുരേഷ് ശശിധരന്‍ പിള്ളയെന്ന ഷെഫ് പിള്ളയെ കുറിച്ചാണ്. ബ്രിട്ടണിൽ സർനെയിമാണ് ഉപയോഗിക്കുന്നത്. അങ്ങനെ 2005 മുതല്‍ ലണ്ടനിലെ ജോലി കാലത്ത് ‘പിള്ളെ’ എന്നാണ് ഹോട്ടലിൽ വിളിച്ചു കൊണ്ടിരുന്നത്. പിന്നീട് ആ വിളി ലോകം അറിയുന്ന ഷെഫ് പിള്ള എന്ന ബ്രാൻഡായി മാറി.

ജീവിതം മാറ്റി മറിച്ച ഫോൺ കോൾ

കൊല്ലം അഷ്ടമുടിക്കായലോരത്തെ ചവറ തെക്കുംഭാഗത്ത് ജനിച്ച സുരേഷ് പിള്ളയ്ക്ക് പത്താം ക്ലാസിന് ശേഷം പഠനം തുടരാനായില്ല. അങ്ങനെ പതിനേഴാം വയസില്‍ സെക്യൂരിറ്റി ജോലിക്ക് പോയെങ്കിലും രാത്രികാല ജോലിയായതിനാല്‍ അധികകാലം തുടർ ന്നില്ല. 1993ല്‍ ഈ ജോലി രാജിവെച്ച് കൊല്ലത്തെ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലിക്കു നിന്നു. അവിടെ നിന്ന്  പാചകത്തില്‍ കൂടി കൈവെച്ചു. തന്നിലെ പാചകക്കാരനെ കണ്ടെത്തിയ സുരേഷ് പിള്ള കോഴിക്കോട്ടെ കസിനോ ഹോട്ടലിലേക്ക് ഷെഫായി എത്തി. അപ്പോഴും തനിമയാര്‍ന്ന നാടന്‍ രുചികള്‍ക്കു പിന്നാലെയായിരുന്നു ഓട്ടം. 1998ല്‍ ബെംഗളൂരുവില്‍ എത്തിയതാണ് കരിയറിനു  സുപ്രധാന വഴിത്തിരിവായത്. കോക്കനട്ട് ഗ്രൂവ് ഹോട്ടലില്‍ ആറു വര്‍ഷക്കാലം ജോലി ചെയ്തിറങ്ങുമ്പോള്‍ ഹെഡ് ഷെഫായി മാറിയിരുന്നു.
15,000 രൂപ ശമ്പളത്തിനു പുറമെ മാസം 8000 രൂപ വരെ ടിപ്പായും ലഭിച്ചു. പക്ഷേ, അപ്പോഴും ഒരു സ്വപ്നത്തിനു പിന്നാലെയായിരുന്നു; പക്ഷനക്ഷത്ര ഹോട്ടലില്‍ ഷെഫായി എത്തണം. കുക്കിംഗ് ടെസ്റ്റുകളില്ലെല്ലാം വിജയിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണത്താല്‍ എച്ച്.ആര്‍ വിഭാഗത്തില്‍ നിന്ന് നിരന്തരം തള്ളപ്പെട്ടു. ഒടുവില്‍ അപ്പോയ്ന്‍മെന്റ് ലെറ്റര്‍ കിട്ടിയതാവട്ടെ, ഏതൊരു ഷെഫിനെയും മോഹിപ്പിക്കുന്ന ലീല പാലസില്‍ നിന്നും. യോഗ്യത തടസം നിന്നതോടെ, വെറുമൊരു ട്രെയ്‌നിയായാണ് ജോലിക്ക് പ്രവേശിക്കാനായത്. പന്ത്രണ്ടു വര്‍ഷത്തെ പരിചയ സമ്പത്തുണ്ടായെങ്കിലും 5000 രൂപ ശമ്പളത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു. പഴയ ശമ്പളത്തെ അപേക്ഷിച്ച് പകുതി പോലുമാവില്ല. സൃഹുത്തുക്കളെല്ലാം നിരുത്സാഹപ്പെടുത്തിയെങ്കിലും സ്വപ്നത്തിലേക്കുള്ള സഞ്ചാരത്തില്‍ സുരേഷ് പിള്ളയുടെ ചുവട് ഉറച്ചതായിരുന്നു.  കല്യാണം കഴിഞ്ഞതോടെ കേരളത്തിലേക്ക് മടങ്ങുകയും കുമരകം ലേക്ക് റിസോര്‍ട്ടില്‍ ചേരുകയും ചെയ്തു. അപ്പോഴാണ്  ജീവിതം മാറ്റിമറിച്ച ആ ഫോണ്‍ കോള്‍ വരുന്നത്. 1927ല്‍ ലെണ്ടനിൽ സ്ഥാപിതമായ  വീരസ്വാമി റസ്റ്റോറന്റില്‍ നിന്നായിരുന്നു അത്. അവിടെ ഉടന്‍ തന്നെ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത ബ്രിട്ടീഷുകാരനാണ് ഹോട്ടല്‍ സ്ഥാപിച്ചത്. അങ്ങനെയാണ് ഹോട്ടലിന് ഇന്ത്യന്‍ പേര് വീഴുന്നത്. എട്ട് റസ്റ്റോറന്റുകളിലായി നൂറോളം വടക്കേന്ത്യന്‍ ഷെഫുമാര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഗ്രൂപ്പിന്റെ, കേരള ഭക്ഷണം വിളമ്പുന്ന ശാഖയിലേക്കു നിയമിച്ചു. മോഹിപ്പിക്കുന്ന ശമ്പളവും സൗകര്യവും കിട്ടിയതോടെ കുടുംബത്തെയും അങ്ങോട്ടേക്ക് കൂട്ടി.

ബിസിനസ്‌ രുചി കൂട്ടുകൾ തേടി പാചക രാജാവ്

ലണ്ടനിലായിരിക്കുമ്പോള്‍ മുതല്‍ ഓര്‍ക്കൂട്ടില്‍ സുരേഷ് പിള്ള രുചിക്കൂട്ടുകളും വിഭവങ്ങളും പങ്കുവെച്ചു തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്ക് വന്നപ്പോള്‍ അതിലും റെസിപ്പികള്‍ പങ്കുവെക്കാന്‍ തുടങ്ങി. കോവിഡ് കാലത്ത് പുതിയൊരു സ്‌കില്‍ കൂടി സുരേഷ് പിള്ള പഠിച്ചെടുത്തു. പാചകത്തിന്റെ വീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തുക, അത് എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക,അതെല്ലാം വൻ  ഹിറ്റാവുകയും ചെയ്തു. ഇപ്പോള്‍ സുരേഷ് പിള്ള യുടെ അടുക്കളയില്‍ വേവുമ്പോള്‍ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ആവി പറക്കും. തന്റെ കൈപ്പുണ്യ രഹസ്യം പങ്കുവെക്കാനും സുരേഷ് പിള്ള മടിക്കാറില്ല. ഇതിനകം വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, പ്രമുഖ നടന്മാര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ക്ക് വിളമ്പിയ സിഗ്നേച്ചര്‍ വിഭവമായ ‘ഫിഷ് നിര്‍വാണ’ ഉണ്ടാക്കുന്ന രീതി പോലും അദ്ദേഹം പങ്കുവെച്ചു. കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാത്രം ഒറ്റ ദിവസം 2000 നിര്‍വാണയാണ്  സുരേഷ് പിള്ള വിളമ്പിയത്. ഇങ്ങനെയൊക്കെയാണ് പഞ്ചനക്ഷത്ര ഷെഫായ സുരേഷ് പിള്ള സോഷ്യല്‍ മീഡിയയിലൂടെ ഇറങ്ങിവന്ന് സാധാരണ വീട്ടമ്മമാരുടെ പോലും പാചക രാജാവായത്. അങ്ങനെയിരിക്കെ ആഗോളതലത്തില്‍ 7500 ഓളം ഹോട്ടലുകളുള്ള അമേരിക്കന്‍ കമ്പനി മാരിയറ്റില്‍ നിന്ന് വലിയൊരു അവസരം വന്നു ചേരുന്നത്. ഇന്ത്യയില്‍ ആദ്യമായി അവര്‍ ‘ഷെഫ് പിള്ള’ എന്നൊരു റസ്റ്റോറന്റിന് അവസരം തരുന്നു. ഇതൊരു മലയാളിക്കു കിട്ടുന്ന വലിയ അംഗീകാരമായിട്ട് അദ്ദേഹം ഇതിനെ കണ്ടു. കോവിഡ് കാരണം പദ്ധതി വൈകിയതോടെ, കരിയറിലെ ആദ്യ പഞ്ചനക്ഷത്ര ജോലി ലഭിച്ച ബെംഗളൂരുവില്‍ തന്നെ, വൈറ്റ്ഫീള്‍ഡ് പഞ്ചനക്ഷത്ര ഹോട്ടലില്‍ 2021 നവംബര്‍ ഒന്നിന് ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വന്തം ബ്രാന്‍ഡ് തുടങ്ങുകയെന്ന സ്വപ്നമാണ് അവിടെ സാക്ഷാത്കാരമായത്. ആറു മാസത്തിനുള്ളില്‍ തന്നെ രണ്ടാമത്തെ റസ്റ്റോറന്റ് കൊച്ചിയലെ മെറിഡിയനില്‍ വന്നു, മൂന്നാമത്തേത് തൃശൂര്‍ ശോഭാ സിറ്റിയില്‍, ദുബായി, ദോഹ, ബെംഗളൂരൂ അങ്ങനെ  പോകുന്നു വിജയ ഗാഥകൾ

ശമ്പളക്കാരനിൽ നിന്ന് സംരംഭകനിലേയ്ക്ക്


ലണ്ടനിലെ ഉന്നത ജോലി, ഭാര്യ രമ്യയുടെ യുടെ ജോലി, മക്കളുടെ പഠനം, എല്ലാവര്‍ക്കും ബ്രിട്ടീഷ് പൗരത്വം. ഇതെല്ലാം ഉപേക്ഷിച്ചാണ് നാട്ടിലേക്ക് വരാന്‍ അദ്ദേഹം തീരുമാനിച്ചത്. കേരളത്തിന്റെ രുചിപ്പെരുമ ലോകത്തിനു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം തന്നെയായിരുന്നു ഇത്രയും കടുത്തൊരു തീരുമാനത്തിനു പിന്നിലെ കാരണം. പിന്നീട് രണ്ടു വര്‍ഷക്കാലം റാവിസിലെ ജോലി ആസ്വദിച്ചുചെയ്തു.
പക്ഷേ, കുറേ പേര്‍ക്കൊരു ജോലി  ഉണ്ടാക്കാന്‍ എന്നെക്കൊണ്ടാവുമെന്ന ചിന്തയില്‍ നിന്നാണ് സംരംഭമെന്ന ആശയത്തിന് തുടക്കം കുറിച്ചത്. അങ്ങനെ ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങിയപ്പോള്‍ തന്നെ 60 പേർക്കാണ്  ജോലി നൽകിയത്. രണ്ടാമത്തെ റസ്റ്റോറന്റ് കൂടി തുടങ്ങിയതോടെ 120 പേര്‍ക്ക് ജോലി കൊടുക്കാനായി. 27 വര്‍ഷം ജോലി ചെയ്ത് ശമ്പളം വാങ്ങിച്ചൊരാള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ 120 പേര്‍ക്ക്, അവരുടെ കുടുംബത്തില്‍ എന്തെങ്കിലുമൊരു മാറ്റം വരുത്താന്‍ പറ്റി എന്നത് അദ്ദേഹത്തിന് ഒരു ഹരമാണ്. ശമ്പളക്കാരനില്‍ നിന്ന് സംരംഭകനിലേക്ക് ബിസിനസ് രുചി തേടിയുള്ള യാത്രയിൽ  ‘തനിക്കൊരാള്‍ക്ക് സുഖമായി ജീവിക്കാനുള്ളതെല്ലാം ജോലി ചെയ്തുള്ള വരുമാനത്തില്‍ നിന്ന് ലഭിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ കാരണം മറ്റനവധി പേരുടെ കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നം നിറവേറ്റാനാവുകയെന്ന ആലോചനയില്‍ നിന്നാണ് സംരംഭത്തിലേക്ക് കാല്‍വെപ്പുണ്ടാവുന്നത്’, ആയിരം കോടി ടേണോവര്‍ കടന്ന കമ്പനി മേധാവിയെന്നല്ല, ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന ആളെന്നറിയപ്പെടാനാണ് താല്‍പ്പര്യമെന്ന വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ടാണ് സംരംഭകത്വത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 

ആർസിപിയും രുചി നിർവാണയും


വെറുമൊരു റസ്റ്റോറന്റ് ശൃംഖല മാത്രമല്ല റസ്റ്റോറന്റ് ഷെഫ് പിള്ള (ആര്‍സിപി) എന്ന ബ്രാന്‍ഡ് ലക്ഷ്യം വെക്കുന്നത്. അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും നല്ല സംരംഭങ്ങള്‍ വേണമെന്ന ആശയോടെയാണ് ആര്‍സിപി ഹോസ്പിറ്റാലിറ്റിക്ക് തുടക്കമിട്ടത്. അച്ചാര്‍ കമ്പനി, കാറ്ററിംഗ് ടീം, സുഗന്ധവ്യഞ്ജനങ്ങള്‍ എത്തിക്കാനുള്ള സംവിധാനം, ഇവന്റ് മാനേജ്‌മെന്റ്അങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട് എല്ലാം ചെയ്തുകൊടുക്കുന്നൊരു ബ്രാന്‍ഡായിരിക്കും ഇത്. തമിഴ് ശ്രീലങ്കന്‍ ആശയത്തില്‍ പിറന്ന പത്തുതരം കൊത്തു പൊറോട്ടകളടങ്ങിയ ‘കൊത്ത് എക്‌സ്പ്രസ്’ സ്ട്രീറ്റ് ഫുഡ്, വടക്കേന്ത്യന്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ വിളമ്പുന്ന ‘നോര്‍ത്ത് രസോയ്’, ‘യുണൈറ്റഡ് കോക്കനട്ട്’ എന്ന സ്റ്റാന്‍ഡ് അലോണ്‍ റസ്റ്റോറന്റുകള്‍, ക്ലൗഡ് കിച്ചണ്‍ എന്നിവയാണ് ആര്‍സിപിക്കു കീഴില്‍ ഇപ്പോള്‍ വരുന്ന സംരംഭങ്ങള്‍. സര്‍ക്കാരുമായി ചേര്‍ന്ന് കേരള വിഭവങ്ങള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് മറ്റൊരു ലക്ഷ്യം.

കൂലിപ്പണിക്കാരനായ അച്ഛൻ ശശിധരൻ പിള്ളയുടെയും നാട്ടുമ്പുറത്ത് കയർ പിരിക്കാൻ പോയിരുന്ന അമ്മ രാധമ്മയുടെയും ഇളയ മകന് ബാല്യം തൊട്ട് രുചി ലോകത്തോടുള്ള അടുപ്പം മുതൽ അടുപ്പിലെ ചൂട് കൊണ്ട് ഓരോ പടവും പിന്നിട്ട് കയറിയ വഴികൾ,  പുതു സംരംഭങ്ങൾ എല്ലാം കോർത്തിണക്കിയ  ജിവിത മൂഹുർത്തങ്ങളുടെ നേർകാഴ്ചയാണ് ഷെഫ് പിള്ളയുടെ സ്വന്തം ‘രുചി നിർവാണ’ എന്ന പുസ്തകം. കൂടാതെ ‘തേങ്ങ മാങ്ങാ’, ‘വീട്ടു രുചികൾ’തുടങ്ങിയ പാചക കൃതികളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവയാണ്.ആരെയും അമ്പരിപ്പിക്കുന്ന ഷെഫ് പിള്ളയുടെ ജീവിത കഥ തുടരുന്നു.

ഷെഫ് പിള്ളയുടെ “രുചി നിർവാണയുടെ” പുസ്തക പ്രകാശനം