പാതിയിൽ പൊലിഞ്ഞ് രഞ്ജിതയുടെ സ്വപ്നം; മരണം ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിൽ

നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി.നായർ (40) അപകടത്തിൽപ്പെട്ടത്. 28നു പാലുകാച്ചൽചടങ്ങും ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടത്താനിരിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന രഞ്ജിത 5 വർഷത്തെ അവധിയിലാണ് വിദേശത്തേക്കു പോയത്. ഒമാനിലെ മസ്കത്ത് എസ്ക്യൂഎച്ച് ആശുപത്രിയിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിൽ ജോലി ലഭിച്ചു. ആരോഗ്യ വകുപ്പ് അനുവദിച്ച അവധി കാലാവധി അവസാനിക്കാറായതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ ശനിയാഴ്ചയാണു നാട്ടിൽ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ ലണ്ടനിലെ ജോലി സ്ഥലത്തു നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇന്നലെ അഹമ്മദാബാദിൽ നിന്ന് വിമാനം കയറിയത്.ബുധനാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് ചെന്നൈയിലെത്തിയ രഞ്ജിത അവിടെ നിന്നാണ് അഹമ്മദാബാദിലേക്കു പോയത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് പുല്ലാട് സ്ഥിരതാമസമാക്കാനായിരുന്നു തീരുമാനം. പരേതനായ ഗോപകുമാരൻ നായരുടെയും തുളസിക്കുട്ടിയമ്മയുടെയും മകളാണ്. 10–ാം ക്ലാസ് വിദ്യാർഥി ഇന്ദുചൂഡനും 7–ാം ക്ലാസിൽ പഠിക്കുന്ന ഇതികയുമാണു മക്കൾ. രഞ്ജിത്ത്, രതീഷ് എന്നിവർ സഹോദരങ്ങളാണ്.