സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു; മുന്നറിയിപ്പുമായി ബ്രസ്റ്റ് കാന്‍സര്‍ യുകെ

യുകെയില്‍ സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍ ഡിസ്റപ്റ്റിംഗ് കെമിക്കല്‍സ് (EDCs) ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ രാസവസ്തുക്കള്‍ മനുഷ്യ ഹോര്‍മോണ്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

2050 ആകുമ്പോഴേക്കും യുകെയില്‍ സ്തനാര്‍ബുദ മരണങ്ങള്‍ 40 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നു അനുമാനിക്കുന്നു . ഈ സാഹചര്യത്തില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ദൈനംദിന ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ചാരിറ്റി മുന്നറിയിപ്പ് നൽകി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം വസ്തുക്കള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രസ്റ്റ് കാന്‍സര്‍ യുകെയുടെ ഗവേഷണ ഡയറക്ടര്‍ ഡോ. ഹന്ന മൂഡി പറഞ്ഞു. യുകെയിലെ ഏറ്റവും സാധാരണമായ കാന്‍സറാണ് സ്തനാര്‍ബുദം. പ്രതിവര്‍ഷം ഏകദേശം 56,000 കേസുകള്‍ ആണ് ഈ വിഭാഗത്തില്‍ കണ്ടെത്തുന്നത് . അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങളുടെ ഒരു പട്ടിക തന്നെ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിലും നെയില്‍ വാര്‍ണിഷ്ലും ആണ് ഏറ്റവും കൂടുതല്‍ EDC-കള്‍ അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിന്റെ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പ്രകൃതിദത്ത ഹോര്‍മോണുകളുടെ സ്വാഭാവിക ഉത്പാദനത്തെയും പ്രതികരണത്തെയും തടസ്സപ്പെടുത്തുകയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതാണ് രോഗസാധ്യതയിലേയ്ക്ക് നയിക്കുന്നത്.