റോയല്‍ മെയില്‍ പോസ്റ്റ് ബോക്‌സുകള്‍ ഡിജിറ്റലാകുന്നു; പാർസലുകളും പോസ്റ്റ്‌ ചെയ്യാം

യുകെയിലെ റോയല്‍ മെയില്‍ പോസ്റ്റ് ബോക്‌സുകള്‍ ഡിജിറ്റലാകുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോക്‌സുകളില്‍ ചെറിയ പാർസലുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ പോസ്റ്റിങ് സ്ലോട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാർസല്‍ ഡെലിവറിയില്‍ പൊതുജനത്തെ പോസ്റ്റ് ഓഫിസുകളിലേക്ക് ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് മറ്റ് സ്വകാര്യ കൊറിയര്‍ കമ്പനികളോട് മത്സരിക്കാന്‍ ഉറപ്പിച്ച് റോയല്‍ മെയില്‍ രംഗത്ത് ഉള്ളത്. അതിനാല്‍ ചെറിയ പാർസലുകള്‍ സ്വീകരിക്കാന്‍ പോസ്റ്റ് ബോക്‌സുകളില്‍ വലിയ സ്ലോട്ടുകള്‍ ഉണ്ടാകുന്നത് ഇതാദ്യമായാണ്. സോളാറിലാണ് ഡിജിറ്റല്‍ ബോക്‌സുകളുടെ പ്രവര്‍ത്തനം. പോസ്റ്റ് ബോക്‌സുകളില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌കാനര്‍ വഴി ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്തുവേണം പാര്‍സലുകള്‍ ബോക്‌സില്‍ നിക്ഷേപിക്കുവാന്‍. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബോക്‌സിന്റെ മുകളില്‍ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ യുകെയിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയര്‍, കേംബ്രിജ് എന്നിവിടങ്ങളിലായി 5 പോസ്റ്റ് ബോക്‌സുകള്‍ ആണ് പുതിയ രൂപത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ലെച്ച്വര്‍ത്ത് ഗാര്‍ഡന്‍ സിറ്റി, വെയര്‍, ഹെര്‍ട്ട്ഫോര്‍ഡ് എന്നിവിടങ്ങളിലാണ് നാല് പോസ്റ്റ് ബോക്‌സുകള്‍. അഞ്ചാമത്തേത് കേംബ്രിജിലെ ഫൗള്‍മെയറിലാണ് സ്ഥാപിച്ചത്. പരീക്ഷണം വിജയിച്ചാല്‍ യുകെയിലുടനീളം ഇത്തരം പോസ്റ്റ് ബോക്‌സുകള്‍ സ്ഥാപിക്കുവാനാണ് റോയല്‍ മെയിലിന്റെ നീക്കം. 175 വര്‍ഷത്തിനിടയിലെ പോസ്റ്റ് ബോക്‌സ് രൂപത്തില്‍ വരുന്ന ഏറ്റവും വലിയ മാറ്റമാണിത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റോയല്‍ മെയില്‍ പങ്കുവച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ പാർസലിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡിജിറ്റല്‍ പോസ്റ്റ് ബോക്‌സില്‍ പാർസല്‍ നിക്ഷേപിക്കുന്നതിനായി ഒരു ഡ്രോയര്‍ യാന്ത്രികമായി തുറക്കും. തുടര്‍ന്ന് അവര്‍ക്ക് മൊബൈല്‍ ഫോണിലെ റോയല്‍ മെയില്‍ ആപ്പ് ഉപയോഗിച്ച് തപാല്‍ ചാര്‍ജിന്റെ പേയ്മെന്റ് നടത്താം. ഇതിനുള്ള റസീപ്റ്റും ഉടന്‍ തന്നെ ലഭിക്കും. പോസ്റ്റ് ഓഫിസില്‍ ക്യൂ നില്‍ക്കാതെ പാർസലുകള്‍ അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനുള്ള റോയല്‍ മെയിലിന്റെ നീക്കത്തിന്റെ ഭാഗമായും ചെറു പാർസലുകള്‍ അയക്കുന്നതിന് പൊതുജനത്തെ റോയല്‍ മെയിലിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് ഈ ഡിജിറ്റല്‍ മാറ്റം. എന്നാല്‍ പരമ്പരാഗത പോസ്റ്റ് ബോക്‌സുകളെ ബ്രിട്ടന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കില്ലെന്ന് റോയല്‍ മെയില്‍ അധികൃതര്‍ പറഞ്ഞു.