2025 വനിതാ ഏകദിന ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി). ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ എട്ട് ടീമുകൾ അഞ്ച് വേദികളിലായി മത്സരിക്കും.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോൽക്കർ സ്റ്റേഡിയം(ഇന്ദോർ), എസിഎ-വിഡിസിഎ സ്റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികൾ. 12 വർഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒക്ടോബർ 29,30 തീയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ 2 നാണ് ഫൈനൽ.
അതേസമയം പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുനടത്താൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താൻ ക്രിക്കറ്റ് ബോർഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താൻ നോക്കൗട്ട് റൗണ്ടുകളിൽ യോഗ്യതനേടുന്നതിനനുസരിച്ചാണ് സെമി, ഫൈനൽ മത്സരങ്ങളുടെ വേദിയിലും തീരുമാനമെടുക്കുക. അടുത്തിടെ പാകിസ്താനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു.
വനിതാ ഏകദിന ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചു
സിഗരറ്റിനു നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്
സിഗരറ്റിനു ഫ്രാൻസിൽ നിരോധനം. ജൂലൈ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പൊതു സ്ഥലത്ത് സിഗരറ്റ് വലിക്കുന്നവർ വൻ പിഴ നൽകേണ്ടിവരും. ആരോഗ്യമന്ത്രി കാതറിൻ വോട്രിൻ പ്രഖ്യാപിച്ച പുതിയ നിയന്ത്രണമാണിത്. പുകവലിക്കാനുള്ള സ്വാതന്ത്ര്യം ശുദ്ധവായു ശ്വസിക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നുവെന്നു മന്ത്രി വ്യക്തമാക്കി. 90% സിനിമകളിലും പുകവലി ചിത്രീകരിക്കുന്ന രാജ്യമാണു ഫ്രാൻസ്. ഹോളിവുഡിൽ 50% പോലുമില്ല. വിമാനത്തിൽ പോലും പുകവലിക്കാൻ ഏറെക്കാലം എയർ ഫ്രാൻസ് അനുമതി നൽകിയിരുന്നു. വർഷം തോറും 75,000-ത്തോളം ആളുകൾ പുകയില മൂലമുള്ള രോഗങ്ങളാൽ ഫ്രാൻസിൽ മരിക്കുന്നു. ബ്രിട്ടൻ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ പൊതുസ്ഥലങ്ങളിൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഫ്രാൻസിലും നിയന്ത്രണം.
2026-ല്‍ ചൊവ്വയിലേക്ക് സ്റ്റാർഷിപ്പ് അയക്കും; ആദ്യ യാത്രക്കാർ ടെസ്ലയുടെ റോബോട്ടുകൾ
അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്. സ്‌പേസ് എക്‌സ് തയ്യാറാക്കിയ ഒരു വീഡിയോയിലാണ് സ്റ്റാര്‍ഷിപ്പിന്റെ വികസന പദ്ധതിയുടെ സമയക്രമം മസ്‌ക് അവതരിപ്പിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് എഫിഷ്യൻസിയുടെ നേതൃസ്ഥാനത്ത് നിന്ന് മസ്ക് ഒഴിഞ്ഞത്. വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം.
അടുത്ത വർഷം അവസാനത്തോടെ സ്റ്റാർഷിപ്പിനെ ചൊവ്വയിലെത്തിക്കാനുള്ള മസ്കിന്റെ പദ്ധതി നടക്കുമോ എന്ന് സംശയമാണ്. ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് പേടകത്തിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പടെയുള്ള സങ്കീർണമായ സാങ്കേതിക വിദ്യകൾ ഇനിയും പരീക്ഷിക്കേണ്ടതുണ്ട്.
രണ്ട് വർഷത്തിൽ ഒരിക്കൽ ചൊവ്വ ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലത്തിലെത്തുന്നത് 2026 അവസാനത്തോടെയാണ്. ചൊവ്വാദൗത്യ വിക്ഷേപണങ്ങൾക്ക് അനുയോജ്യമായ സമയമാണിത്. ഈ സമയത്ത് വിക്ഷേപിക്കുന്ന പേടകങ്ങൾ ഏഴ് മുതൽ ഒമ്പത് മാസം കൊണ്ട് ചൊവ്വയിലെത്തും. എന്നാൽ 2026 ൽ സ്റ്റാർഷിപ്പ് വിക്ഷേപിക്കാൻ സാധിച്ചില്ലെങ്കിൽ, അതിനായി വീണ്ടും രണ്ട് വർഷം കാത്തിരിക്കേണ്ടി വരും.ചൊവ്വയിലേക്ക് ആദ്യമായി അയക്കുന്ന സ്റ്റാർഷിപ്പ് പേടകത്തിൽ ഒന്നോ അതിലധികമോ റോബോട്ടുകളെയാണ് അയയ്ക്കുക. ടെസ്ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. പിന്നാലെയുള്ള രണ്ടാമത്തേയോ മൂന്നാമത്തേയോ ദൗത്യങ്ങളിൽ ആദ്യമായി മനുഷ്യരെ ചൊവ്വയിലയക്കും.ഒരോ രണ്ട് വർഷം കൂടുമ്പോഴും 1000 മുതൽ 2000 സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കുമെന്നും ചൊവ്വയിൽ അതിവേഗം മനുഷ്യരുടെ വാസസ്ഥലം കെട്ടിപ്പടുക്കുമെന്നും മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2027 തുടക്കത്തിൽ സ്റ്റാർഷിപ്പിൽ മനുഷ്യരെ ചന്ദ്രനിലയക്കാനുള്ള പദ്ധതിയിലാണ് നാസ.
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയും ചൈനയുമാണെന്ന് ബ്രിട്ടന്‍
റഷ്യയും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പ്രതിരോധ തന്ത്രങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പ്രധാനമന്ത്രി കെയർ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച്ചയായിരിക്കും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക. മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് റോബര്‍ട്ട്സണിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ 130 പേജുളള റിപ്പോര്‍ട്ടില്‍ ചൈനയും റഷ്യയും ഇറാനും ഉത്തരകൊറിയയും ബ്രിട്ടന് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ചൈനയെ സങ്കീര്‍ണവും നിരന്തരവുമായ വെല്ലുവിളി എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ചൈന റഷ്യയുമായും നോര്‍ത്ത് കൊറിയയുമായും ഇറാനുമായും സഹകരിക്കുന്ന രാജ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2022-ല്‍ യുക്രൈനില്‍ അധിനിവേശം നടത്തിയതിനു പിന്നാലെ റഷ്യ ചൈനയുമായും ഇറാനുമായും ഉത്തര കൊറിയയുമായും പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ഫിയോണ ഹില്‍, മുന്‍ ബ്രിട്ടീഷ് കമാന്‍ഡറായ റിച്ചാര്‍ഡ് ബാരണ്‍സ്, മുന്‍ നാറ്റോ സെക്രട്ടറി ജോര്‍ജ്ജ് റോബര്‍ട്ട്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി യൂറോപ്പ് കാണുന്നത് റഷ്യയെയും ചൈനയെയും ആണെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ഉന്നത നയതന്ത്രജ്ഞന്‍ കാജ കല്ലാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാജ്യത്ത് പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ആറ് ഫാക്ടറികളെങ്കിലും നിര്‍മ്മിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് സായുധ സേനയുടെ ശക്തി കൂട്ടാനായി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . യുക്രൈനില്‍ പുടിന്‍ നടത്തിയ അധിനിവേശം ഭാവിയില്‍ സംഘര്‍ഷമുണ്ടായാല്‍ അവരേക്കാള്‍ മികച്ച ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂവെന്ന് മനസിലാക്കി തരുന്നതായി പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ബ്രിട്ടന്റെ സായുധ സേനയ്ക്ക് മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വേഗതയില്‍ പ്രവര്‍ത്തിക്കാനുളള കഴിവ് നല്‍കുമെന്നും കപ്പലുകളെയും എയര്‍ക്രാഫ്റ്റുകളെയും ടാങ്കുകളെയും സൈന്യത്തെയും ബന്ധിപ്പിച്ച് തല്‍ക്ഷണം വിവരങ്ങള്‍ പങ്കിടാനും വേഗത്തില്‍ ആക്രമണം നടത്താനും ആക്രമണം നടന്നാല്‍ പ്രത്യാക്രമണം നടത്താനും സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ അംബാനി കരുത്തനായി തിരിച്ചു വരുന്നു!…
ധീരുഭായ് അംബാനിയുടെ രണ്ടുമക്കളില്‍ മൂത്തയാള്‍ മുകേഷ് അംബാനി ബിസിനസ് ശൃംഖലകള്‍ ശക്തമാക്കിയും വിപുലപ്പെടുത്തിയും ലോക സമ്ബന്നരുടെ മുൻനിരയില്‍ ഇടംപിടിച്ചപ്പോള്‍ അനില്‍ അംബാനിയുടെ തകർച്ച അവിശ്വസനീയതയോടെയാണ് വ്യവസായ ലോകം കേട്ടത്.
എന്നാല്‍, ഇപ്പോള്‍ അനില്‍ അംബാനിയുടെ കമ്ബനികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മക്കളായ ജയ് അൻമോല്‍ അംബാനി, ജയ് അൻഷുല്‍ അംബാനി എന്നിവരാണ് തിരിച്ചുവരവിന് ചുക്കാൻ പിടിക്കുന്നത്. അവൻ കമ്ബനി ഘടനയില്‍ വലിയ മാറ്റം വരുത്തി. 2030 ഓടെ എല്ലാ കുരുക്കുകളില്‍നിന്നും ഊരി പുതിയ ഉയരങ്ങളിലെത്തിക്കാൻ പദ്ധതി തയാറാക്കി.
പ്രതിസന്ധി പരിഹരിക്കാൻ വൻതോതില്‍ ഫണ്ട് ലഭ്യമാക്കാൻ അവർ ഇടപെടല്‍ നടത്തി. പ്രിഫറൻഷ്യല്‍ ഇക്വിറ്റി ഓഹരികളിലൂടെ 4500 കോടി രൂപയും ബോണ്ടുകള്‍ വഴി 7100 കോടിയും നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് 6000 കോടിയും സമാഹരിക്കാൻ അവർക്ക് കഴിഞ്ഞു. ഇത് നിക്ഷേപകരില്‍ ആത്മവിശ്വാസം വളർത്തുകയും ഓഹരിവിലയില്‍ കുറഞ്ഞ കാലം കൊണ്ട് വൻ കുതിപ്പുണ്ടാക്കുകയും ചെയ്തു.
അതോടൊപ്പം വലിയ ബിസിനസ് ഓർഡറുകള്‍ ലഭ്യമാക്കാനും കഴിഞ്ഞതോടെ അനില്‍ അംബാനി കരുത്തനായി തിരിച്ചുവരുന്നുവെന്ന വികാരം വിപണിയില്‍ ഉണ്ടായി. 2016ല്‍ റിലയൻസ് കാപിറ്റല്‍ ഡയറക്ടറായി ജയ് അൻമോല്‍ അംബാനി നിയമിതനായ ശേഷം റീട്ടെയില്‍ ബിസിനസില്‍ വൻ വളർച്ചയുണ്ടായി.
കടം കുറച്ചുകൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍. കഴിഞ്ഞ ജനുവരിയില്‍ അനില്‍ അംബാനിയുടെ ഒരു കമ്ബനി 1286 കോടിയുടെ വായ്പ അടച്ചുതീർത്തു. വൻ കടക്കെണിയിലുള്ള കമ്ബനികള്‍ വില്‍ക്കാനും നീക്കമുണ്ട്. റിലയൻസ് പവറിന്റെ അനുബന്ധ കമ്ബനിയായ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡ് അദാനി ഗ്രൂപ്പിന് കൈമാറാൻ ചർച്ച നടക്കുന്നു. റിലയൻസ് ബിഗും വില്‍ക്കുമെന്നാണ് റിപ്പോർട്ട്.
ഏഷ്യയിലെ ഏറ്റവും വലിയ സിംഗിള്‍-ലൊക്കേഷൻ ഇന്റഗ്രേറ്റഡ് സോളാർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻയു സണ്‍ടെക്, സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി കഴിഞ്ഞ മാസം 25 വർഷത്തെ കരാറില്‍ ഒപ്പുവെച്ചു. 10,000 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന പദ്ധതി 24 മാസത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രതിരോധ മേഖലയില്‍ പുതിയ കുതിപ്പിന് ഒരുങ്ങുകയാണ് റിലയൻസ് ഡിഫൻസ്. ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി ആർട്ടിലറി ഷെല്ലുകളും വെടിക്കോപ്പുകളും നിർമിച്ചു നല്‍കാനുള്ള കരാറില്‍ റിലയൻസ് ഡിഫൻസ് ഒപ്പുവെച്ചു. അനില്‍ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമാണ് റിലയൻസ് ഡിഫൻസ്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടുന്ന മൂന്നാമത്തെ പ്രതിരോധ കരാറാണിത്. നേരത്തേ ഫ്രഞ്ച് കമ്ബനികളായ ഡാസോ ഏവിയേഷൻ, തെയ്ല്‍സ് എന്നിവയുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. റഫാല്‍ പോർവിമാനങ്ങളുടെ നിർമാതാക്കളാണ് ഡാസോ. റിലയൻസ് ഇൻഫ്രാ റിയല്‍ എസ്റ്റേറ്റ് മേഖലയിലും കരുത്തുകാട്ടുന്നുണ്ട്.
റിലയൻസ് ഇൻഫ്രാ ഓഹരി വില ഒരു മാസത്തിനകം 28 ശതമാനവും ഒരു വർഷത്തിനകം 95 ശതമാനവുമാണ് ഉയർന്നത്. റിലയൻസ് പവർ ഒരു മാസത്തിനകം 43 ശതമാനവും ഒരു വർഷത്തിനകം 134 ശതമാനവും മുന്നേറി. ഇനിയും മുന്നേറുമെന്നാണ് വിലയിരുത്തല്‍.
മിസ് വേള്‍ഡ് 2025; കിരീടം ചൂടി തായ്ലൻഡിന്റെ ഓപൽ സുചാത
2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്ലന്റിൽ നിന്നുള്ള ഒപാൽ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാർട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല. 2024-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.
മിസ് വേൾഡ് സ്റ്റെഫാനി ഡെൽബായെയും സച്ചിന്‍ കുംഭറുമായിരുന്നു അവതാരകർ. ബോളിവുഡ് താരങ്ങളായ ഇഷാൻ ഖട്ടറിന്റെയും ജാക്വിലിൻ ഫെർണാണ്ടസിന്റെയും കലാവിരുന്ന് ചടങ്ങിന്റെ മാറ്റു കൂട്ടി. ആയിരത്തോളം അതിഥികൾക്കാണ് മത്സരം നേരിട്ടു കാണാനുള്ള അവസരം ഒരുക്കിയത്. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.
ഇംഗ്ലണ്ടില്‍ പെനാല്‍റ്റി പോയിന്റുകളില്‍ മാറ്റം വരുന്നു; പുതിയ നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ക്ക് അനുകൂലം
ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവിലെ നിയമം അനുസരിച്ച് 20മൈല്‍ വേഗതയുള്ള പ്രദേശത്ത് 25മൈല്‍ വരെ വേഗതയില്‍ പോകുന്നവരുടെയും അതിവേഗം വാഹനം ഓടിക്കുന്നവരുടെയും പിഴ ഒന്ന് തന്നെയാണ്. പതിവായി വാഹനമോടിക്കുന്നവര്‍ക്ക് ഒന്നിലധികം പിഴകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്‍ഷുറന്‍സ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 നവംബര്‍ 20 വരെയാണ് ഡേവിഡ് റിനാല്‍ഡി നടത്തുന്ന ഹര്‍ജിയുടെ സമയപരിധി. ഇതിനുള്ളില്‍ 10,000 ഒപ്പുകള്‍ ശേഖരിക്കുക ആണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകള്‍ ലഭിച്ചാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയില്‍ എല്ലാ ഹര്‍ജികളും ആറ് മാസത്തേക്കാണ് നീണ്ട് നില്‍ക്കുക. ഡ്രൈവര്‍ റെക്കോര്‍ഡില്‍ എന്‍ഡോഴ്‌സ്‌മെന്റും പെനാല്‍റ്റി പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഒരു മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍, അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡില്‍ എന്‍ഡോഴ്‌സ്‌മെന്റുകളും പെനാല്‍റ്റി പോയിന്റുകളും ചേര്‍ക്കും. ഇത് ഓണ്‍ലൈനില്‍ കാണാന്‍ കഴിയും. ഓരോ എന്‍ഡോഴ്‌സ്‌മെന്റിനും ഒരു പ്രത്യേക കുറ്റകൃത്യ കോഡ് നല്‍കിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 1 മുതല്‍ 11 വരെയുള്ള പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ 4 അല്ലെങ്കില്‍ 11 വര്‍ഷം വരെ ഡ്രൈവറുടെ രേഖയില്‍ കാണും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്റുകള്‍ ശേഖരിക്കുന്നവര്‍ക്ക് ഡ്രൈവിങ്ങിന് വിലക്ക് ലഭിക്കാം.
യുകെ എൻഎച്ച്എസ് ട്രസ്റ്റുകളുടെ നിയന്ത്രണം, നഴ്‌സുമാരുടെ ജോലി സാധ്യതകളെ ബാധിക്കുമോ?
ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ തികച്ചും സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1948 – ൽ യുകെ ഗവൺമെന്റ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) എന്ന ആരോഗ്യ സംവിധാനം ആരംഭിച്ചത്. യുകെയിലെ എൻഎച്ചഎസ് സംവിധാനം ഇന്ന് വലിയ തോതിൽ വിദഗ്ദ്ധരായ നഴ്സുമാരുടെ അഭാവം നേരിടുന്നുണ്ട്. അതിനാൽ വിദേശത്തുനിന്നുള്ള നഴ്സുമാരെ പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള നഴ്സുമാരെ യുകെ ഗവൺമെന്റ് സ്വാഗതം ചെയുന്നു. നിരവധി മലയാളി നഴ്സുമാർ നിലവിൽ യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു പോരുന്നു. പ്രവൃർത്തി പരിചയം, മലയാളി നഴ്സുമാരുടെ രോഗികളോടുള്ള സമീപനം, ശാന്തസ്വഭാവം എന്നിവ യുകെയിലെ ആരോഗ്യരംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിലെ നഴ്സിങ് വിദ്യാഭ്യാസം മികച്ച നിലവാരം പുലർത്തുന്നതിനാൽ യുകെ നഴ്സിങ് കൗൺസിൽ അംഗീകാരം എളുപ്പത്തിൽ ലഭിക്കുന്നു.
യുകെയിൽ പുതിയ നിയമ നടപടികൾ ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്ന് നേരിട്ട് എംപ്ലോയർ റിക്രൂട്ട്മെന്റ് സാധ്യതകൾ കുറയുകയാണ്. യുകെയിൽ തന്നെ ഉപരിപഠനം പൂർത്തിയാക്കുന്ന ഒരു നഴ്സ് ആണെങ്കിൽ പഠനത്തോടൊപ്പം OSCE (Objective Structured Clinical Examination) ട്രെയിനിങ്ങും പാർട്ട് ടൈം ജോലിയും ലഭ്യമാണ്. അംഗീകൃത നഴ്സിങ് പഠനം 60% മാർക്കോടെ പാസാകുന്ന നഴ്സിങ് വിദ്യാർഥിക്ക് ഒരു വർഷത്തെ പ്രവൃർത്തി പരിചയവും IELTS/OET യോഗ്യതാ പരീക്ഷയും പാസായാൽ യുകെയിലെ മുൻനിരയിലുള്ള യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തെ മാസ്റ്റർ ബിരുദം സ്കോളർഷിപ്പോടെ പഠിച്ച് പാസാകുവനും തുടർന്ന് യുകെ എൻഎച്ച്എസിൽ ജോലി ചെയ്യുവാനും സാധിക്കുന്നു. Leicester – ന്റെ എൻഎച്ച്എസ് ഹോസ്പിറ്റലിലും യുകെയിലെ മറ്റു ഹോസ്പിറ്റലുകളിലും ടൈ അപ് ഉള്ളതിനാൽ അവിടെ നിന്ന് ഒരു വർഷത്തെ മാസ്റ്റേഴ്സ് ബിരുദം നേടുന്ന വിദ്യാർത്ഥികൾ പഠന കാലത്തോ പോസ്റ്റ് സ്റ്റഡി വർക്ക് കാലഘട്ടത്തിലോ OSCE എക്സാം പാസായാൽ ജോലി സ്ഥിരത ലഭിക്കുന്നു.വിദേശ നഴ്സുമാരെ യുകെയിൽ സ്പോൺസർ ചെയ്യുന്നതിനായി തൊഴിലുടമകൾ കൂടുതൽ വേതനം നൽകേണ്ടതായി വരും. ഷോർട്ടേജ് സ്കിൽ ലിസ്റ്റിൽ ഉണ്ടായാൽപ്പോലും ഇനിമേൽ കുറഞ്ഞ വേതന നിരക്കുകൾ അനുവദനീയമല്ല. അതിനാൽ തൊഴിൽ ഉടമകൾക്ക് ഇനിയുള്ള നിയമനം കൂടുതൽ ചെലവേറിയതാകുന്നു. ഇന്ത്യയിൽ നിന്നുള്ള നഴ്സസ് / കെയറർ ഉൾപ്പടെയുള്ള മറ്റു റിക്രൂട്ട്മെന്റുകളെയും പുതിയ നിയമ ഭേദഗതി നല്ല രീതിയിൽ ബാധിക്കും.
മറ്റു രാജ്യങ്ങൾക്കു മേൽ നികുതി ചുമത്താൻ അവകാശമില്ല; ട്രംപിനെതിരെ യുഎസ് കോടതി
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ ) നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു. വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന, യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ മറ്റു രാജ്യങ്ങള്‍ക്ക് മേൽ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിന് ഇല്ലെന്നു കോടതി അഭിപ്രായപ്പെട്ടു.
നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും കോടതി വിമർശിച്ചു. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം പ്രസിഡന്റ് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ട്രംപിനെതിരായ വിധി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായി നടപടിയെടുക്കാന്‍ അനുവദിക്കുന്ന 1977-ലെ ഇന്റര്‍നാഷണല്‍ എക്കണോമിക് പവേര്‍സ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്തിയത്. യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപിന്റെ നടപടി. എന്നാല്‍, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇനി വെര്‍ട്ടിക്കല്‍ ഫോട്ടോകളും അപ്ലോഡ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റഗ്രാം
സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ അതേപടി അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതികള്‍ക്ക് പരിഹാരം. ത്രെഡ്സ് വഴി പങ്കിട്ട ഒരു പോസ്റ്റില്‍ ഫോട്ടോ അപ്ലോഡുകള്‍ക്കായി ഒരു പുതിയ 3:4 ആസ്‌പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഫോട്ടോ അപ്ലോഡുകള്‍ക്ക് 1:1 ആസ്‌പെക്ട് റേഷ്യോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്നത്. ഫോട്ടോയുടെ സൗന്ദര്യാത്മകത നിലനിര്‍ത്താന്‍ ഇത് സഹായകമാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ ഇതിനെ അനുകൂലിക്കുമ്പോഴും ഭൂരിഭാഗം പേരും സ്മാര്‍ട്ട്ഫോണുകളില്‍ എടുത്ത ഫോട്ടോകള്‍ അതേപടി ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്തുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്.
വെര്‍ട്ടിക്കല്‍ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇതിന്റെ ഭാഗമായി പുതിയ ഓപ്ഷന്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാകും.’ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ 3:4 ആസ്‌പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോണ്‍ കാമറകളും ഉപയോഗിക്കുന്ന ഫോര്‍മാറ്റ് ആണിത്. ഇനി മുതല്‍, നിങ്ങള്‍ ഒരു 3:4 ചിത്രം അപ്ലോഡ് ചെയ്താല്‍, നിങ്ങള്‍ അത് എടുത്ത അതേ രീതിയില്‍ തന്നെ അത് ഇപ്പോള്‍ ദൃശ്യമാകും,’- മോസേരി പറഞ്ഞു