യൂറോപ്യൻ കയറ്റുമതി നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യപിച്ച് യൂറോപ്യൻ കമ്മിഷൻ

യൂറോപ്യൻ യൂണിയൻ കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച് യൂറോപ്യൻ കമ്മിഷൻ. ചരക്ക് വിവരങ്ങളുടെ രേഖപ്പെടുത്തലിലാണ് ഇപ്പോഴത്തെ ഇളവുകൾ. വനസംരക്ഷണം, ബാലവേല ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ചട്ടങ്ങൾ പതിറ്റാണ്ടുകളായി പാലിച്ചുവന്നിരുന്ന രാജ്യങ്ങൾക്ക് കൂടുതൽ ഇളവുകൾ വന്നേക്കും. ജൂൺ 30-ന് ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഗ്രേഡ് ചെയ്ത് പ്രസിദ്ധീകരിക്കും.

  • ഒരേ ബാച്ചിലുള്ള ഉത്പന്നം പല ഘട്ടങ്ങളിലായി കയറ്റുമതി ചെയ്യുമ്പോൾ ഒാരോ തവണയും വിവരങ്ങൾ സമർപ്പിക്കേണ്ടതില്ലെന്നതാണ് പുതിയ ഇളവിൽ പ്രധാനം. ഒാരോ ഉത്പന്നത്തിലും ജിയോടാഗ് രേഖപ്പെടുത്തി അത് സ്കാൻ ചെയ്ത്, അസംസ്കൃത വസ്തു ഏത് ഭൂമിയിൽനിന്നുള്ളതാണെന്ന് അറിയാനുള്ള സംവിധാനമാണ് നിർദേശിച്ചിരുന്നത്. എന്നാൽ കയറ്റുമതി വസ്തുക്കൾക്കൊപ്പവും അടിസ്ഥാന വിവരങ്ങൾ ഒാൺലൈനായി സമർപ്പിക്കണമെന്ന നിർദേശം, ചരക്കുനീക്കം വൈകിക്കുമെന്ന ആശങ്ക കമ്പനികൾ പ്രകടിപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇളവ്.
    ബാച്ച്, അസംസ്കൃതവസ്തുവിവരങ്ങൾ വാർഷിക റിപ്പോർട്ടായി കൊടുത്താലും മതി.
  • ചരക്കിന്റെ വിവരങ്ങൾ ഉത്പാദകർതന്നെ നൽകണമെന്ന ആദ്യ നിർദേശവും ഒഴിവാക്കും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാൽ, സാധനം ഇറക്കുമതിചെയ്യുന്ന ഏജൻസികളുടെ പ്രതിനിധികൾ നൽകിയാൽ മതി. സാധനം ഇറക്കുമതിചെയ്ത് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, വിതരണക്കാരിൽനിന്ന് വിവരങ്ങൾ വാങ്ങി സൂക്ഷിച്ചാൽ മതിയാകും. ഇക്കാര്യങ്ങൾ ഉത്പാദകരിൽനിന്ന് നേരിട്ട് ശേഖരിക്കേണ്ടതില്ല. ഇയുഡിആർ മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോൾ വലിയ സാമ്പത്തികച്ചെലവ് വരുമെന്ന പരാതി കമ്മിഷൻ പരിഗണിച്ചു. പുതിയ ഇളവുകൾ ചെലവ് 30 ശതമാനം കുറയ്ക്കും.