അന്താരാഷ്ട നഴ്സസ് ദിനം; വിളക്കേന്തിയ വനിതയുടെ 205ാം ജന്മദിനം

ഒരു കൊച്ചു വിളക്കുമായി മുറിവേറ്റ സൈനികരെ ചികിത്സിച്ച് ലോകത്തിന് മുഴുവൻ ആതുര സേവനത്തിന്റെ മാതൃക പകർന്
പകർന്നു നൽകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമായ ഇന്ന് നഴ്സസ് ദിനമായി ലോകമെങ്ങും ആഘോഷിക്കുന്നു.
ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ 205–ാം ജന്മദിനമാണ് ഇന്ന്.  ഇറ്റലിയിലെ ഫ്ലോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12ന് ഫ്ലോറൻസിന്റെ ജനനം. ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ഭാഷകളും ചരിത്രവും തത്വശാസ്ത്രവും ഗണിതവും പഠിച്ച നൈറ്റിങ്ഗേലിന് 1837 ലാണ് നഴ്സിങ് പഠിക്കാൻ തീരുമാനിക്കുന്നത്.
ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന നൈറ്റിങ്ഗേൽ 1853 ലാണ് ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടാകുന്നത്. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ് സർക്കാരിന്റെ നിർദേശപ്രകാരം മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി. മുറിവേറ്റവർക്ക് നൈറ്റിങ്ഗേലിന്റെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗ വിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ച നൈറ്റിങ്ഗേൽ തന്റെ നഴ്സിങ് ജീവിതത്തിന്റെ ഭൂരിഭാഗവും ബ്രിട്ടനിലാണ് ചെലവഴിച്ചത്. 1907ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി നേടുന്ന ആദ്യ വനിതയായി അവർ. 1910 ഓഗസ്റ്റ് 13ന് നൈറ്റിങ്ഗേൽ ലണ്ടനിൽ അന്തരിച്ചു.


എല്ലാ വർഷവും ലോക നഴ്സസ് ദിനത്തിൽ നഴ്സിങ്ങിന്റെ ഒരു പ്രത്യേക വിഷയം ഉയർത്തിക്കാട്ടുന്നതിന് വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കാറുണ്ട്. 2025ലെ പ്രമേയം ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി. നഴ്സുമാരെ പരിപാലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു‘ (Our Nurses, Our Future. Caring for nurses strengthens economies) എന്നതാണെന്ന് ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ് (ഐസിഎൻ) പറഞ്ഞു.

വ്യക്തിഗത ക്ഷേമത്തിനായി മാത്രമല്ല, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ കൂടുതൽ നേട്ടത്തിനും നഴ്സുമാരെ പിന്തുണയ്ക്കുന്നതിന്റെ നിർണായക പ്രാധാന്യത്തെ അടിവരയിടുന്നതാണ് ഇത്തവണത്തെ പ്രമേയം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ വികസിക്കുകയും പുതിയ വെല്ലുവിളികൾ നേരിടുകയും ചെയ്യുമ്പോൾ നഴ്സുമാരുടെ സമൂഹത്തോടുള്ള സംഭാവന മാറ്റാനാവാത്തതായി തുടരുമെന്നും ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസ് (ഐസിഎൻ) പറഞ്ഞു. യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്.  അതുകൊണ്ടുതന്നെ നഴ്സിങ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് 2023 ൽ ശമ്പളത്തിൽ നാമമാത്രമായ വർധന നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നഴ്സുമാരും ശമ്പള വർധനയിൽ തൃപ്തരല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുകെയിലെ പ്രമുഖ നഴ്സിങ് സംഘടനയായ ആർസിഎൻ ഉൾപ്പെടെയുള്ള മിക്ക യൂണിയനുകളും ശമ്പള വർധനവ് ഉണ്ടാകണം എന്ന നിലപാടിലാണ്. ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യുകെ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർധിച്ചു വരികയാണ്. അതിനാൽ മികച്ച ശമ്പള വർധനവിന് എല്ലാവരെയും പോലെ യുകെയിലെ നഴ്സുമാരും അർഹരാണ് എന്നാണ് നഴ്സിങ് യൂണിയനുകളുടെ നിലപാട്. യുകെയിൽ വെയിൽസ് ഒഴികെയുള്ള ഇടങ്ങളിൽ ഇപ്പോൾ ഇന്റർനാഷനൽ നഴ്സിങ് റിക്രൂട്ട്മെന്റും നിർത്തി വെച്ചിരിക്കുകയാണ്.