വിദേശരാജ്യങ്ങളിലെ ഗോതമ്പുപാടങ്ങളിൽ മരുന്ന് തളിക്കുന്നത് കേരളത്തിൽ പിറന്ന ഡ്രോണുകൾ. ചേർത്തല പട്ടണക്കാട് സ്വദേശികളായ ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവരുടെ അഗ്രി സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നൊവേഷൻസിന്റെ ഡ്രോണുകൾക്കു യു.കെ, കാനഡ എന്നിവിടങ്ങളിൽനിന്ന് 25 ഓർഡറുകളാണെത്തിയത്വി. വിദേശത്തെ ഗോതമ്പ്, ബാർളി, കനോള പാടങ്ങളിൽ ഈ ഡ്രോണുകൾ ഉപയോഗിച്ചാവും വളപ്രയോഗവും വിളനിരീക്ഷണവും. കാർഷികമേഖലയിലെ കമ്പനികളിൽനിന്നും യൂണിവേഴ്സിറ്റികളിൽനിന്നുമാണ് ഓർഡറുകൾ ലഭിച്ചത്.
കൊച്ചി കളമശ്ശേരി മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ഫ്യൂസലേജ് ഇന്നൊവേഷൻസ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ 2020 ജൂലായിൽ ആരംഭിച്ച കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത് 2023 നവംബറിലാണ്. അതിനുശേഷമാണ് ഡ്രോൺ വിൽപ്പന തുടങ്ങിയത്. ‘ഫിയ ക്യു.ഡി.10’ എന്ന് പേരിട്ടിരിക്കുന്ന 160 ഡ്രോണുകളാണ് ഈ വർഷം കേരള, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വിറ്റത്. 10 ലിറ്റർ ശേഷിയുള്ളതും കൃത്യതയോടെ വളം സ്പ്രേ ചെയ്യുന്നതുമായ ഡ്രോണുകളുടെ പറക്കൽസമയം 25 മിനിറ്റാണ്. അഞ്ചുമുതൽ ഒമ്പത് ലക്ഷം രൂപ വരെയാണ് ഒരു ഡ്രോണിന് വില. പത്തുലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച കമ്പനിയുടെ കഴിഞ്ഞവർഷത്തെ വിറ്റുവരവ് അഞ്ചരക്കോടി രൂപയാണെന്ന് എം.ഡി. ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. നിലവിൽ കാനഡ, യു.കെ. എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുണ്ട്. കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററാണ്. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് ഇന്റർലോക് ടൈൽ, ബ്രിക് എന്നിവ നിർമിക്കുന്ന കമ്പനി ചേർത്തലയിൽ തുടങ്ങാനുള്ള ശ്രമത്തിലാണ് ദേവനും ഫ്യൂസലേജ് ഇനവേഷൻസ് ചീഫ് ടെക്നിക്കൽ ഒഫീസർ അതുൽ ചന്ദ്രനും.