ജർമ്മനി നിലവിലുള്ള വിസ അപ്പീൽ പ്രക്രിയ നിർത്തലാക്കുന്നു. ഇത് ഇന്ത്യാക്കാർക്കും മലയാളികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന തീരുമാനമായി വിലയിരുത്തപ്പെടുന്നു. പുതിയ പ്രക്രിയ പ്രകാരം വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ എന്നിവർക്ക് വിസ തീരുമാനങ്ങൾ വേഗത്തിലാകും. കാനഡ വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മനി. ഇവർ വിസക്കായി പലപ്പോഴും ദീർഘകാല കാത്തിരിപ്പാണ് നേരിട്ടിരുന്നത്. ചിലപ്പോൾ വ്യക്തമല്ലാത്ത നിരസിക്കലും സംഭവിച്ചിരുന്നു. ഫെഡറൽ ഫോറിൻ ഓഫീസിന്റെ തീരുമാനത്തിന് ശേഷം ഇന്ത്യയിലെ ജർമ്മൻ മിഷനുകളാണ് ഈ പ്രഖ്യാപനം നടത്തിയത്. കോടതിയിൽ പോകാതെ തന്നെ കോൺസുലേറ്റിൽ നേരിട്ട് വിസ നിരസിക്കലിനെതിരെ അപ്പീൽ നൽകാൻ അപേക്ഷകരെ ഈ പ്രക്രിയ അനുവദിച്ചിരുന്നു. ഇപ്പോൾ, ആ ഓപ്ഷൻ പൂർണ്ണമായും നീക്കം ചെയ്യുകയാണ്.
ഈ നടപടിക്രമം നിർത്തലാക്കുന്നതിലൂടെ നിയമപ്രകാരമുള്ള ജുഡീഷ്യൽ അവലോകനം പരിമിതപ്പെടുത്തില്ലെന്നും നിയമപരമായ പരിരക്ഷകൾ ഇപ്പോഴും ലഭ്യമാണെന്നും ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ പറഞ്ഞു.
ചില സന്ദർഭങ്ങളിൽ ഇന്ത്യൻ അപേക്ഷകർക്ക് ഏകദേശം ഒമ്പത് മാസങ്ങൾവരെ വിസക്കായി കാത്തിരിക്കണമായിരുന്നു. ഇപ്പോൾ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ കാത്തിരിപ്പ് കാലയളവ്, ടേം ആരംഭ തീയതികൾക്ക് സമീപം അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി സമയപരിധികൾ കർശനമായി കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾക്കും സഹായകരമാകും. ഷെങ്കൻ, ദേശീയ വിസ വിഭാഗങ്ങൾക്കായുള്ള തിരഞ്ഞെടുത്ത കോൺസുലേറ്റുകളിൽ 2023 ജൂൺ 1 മുതൽ ജർമ്മനി ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരുന്നതാണ്. ഇതിൻപ്രകാരം പ്രോസസ്സ് ചെയ്ത അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വിസ അപേക്ഷ നിരസിക്കപ്പെട്ട ആർക്കും നിയന്ത്രണങ്ങളില്ലാതെ ഇപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോടതിയിൽ പോകണമെങ്കിൽ അതും സാധ്യമാണ്.
ഈ വർഷം ജനുവരി 1 മുതൽ, ജർമ്മനി ദേശീയ വിസകൾക്കായി ഒരു ഓൺലൈൻ വിസ അപേക്ഷാ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇത് വിദഗ്‌ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ, അപ്രന്റ്റീസുകൾ, കുടുംബ പുനരേകീകരണത്തിന് അപേക്ഷിക്കുന്നവർ എന്നിവരെ ഉൾക്കൊള്ളുന്നു. കോൺസുലർ സർവീസസ് പോർട്ടൽ അപേക്ഷകരെ നയിക്കുന്നതിനും പൂർണമായ രേഖാ സമർപ്പണം ഉറപ്പാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകും.