വെൽക്കം ഐറീന;ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ MSC ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി. ഐറിന തുറമുഖം ബർത്തിൽ നങ്കുരമിട്ടു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. 16,000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന. സിങ്കപ്പൂരിൽ നിന്നെത്തിയ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. ദക്ഷിണേഷ്യൻ തുറമുഖത്ത് ഐറീന അടുക്കുന്നത് ആദ്യമാണ്.  രാവിലെ 9.15ഓടെ ബെർത്തിലെത്തി മൂറിംഗ് പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ്.

കഴിഞ്ഞ 3 മുതൽ പുറംകടലിൽ കാത്തുകിടന്ന കപ്പലിന്റെ നിയന്ത്രണം ഇന്നലെ രാവിലെ ഏഴോടെ തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സഖറിയ ഏറ്റെടുത്തു. അദ്ദേഹത്തിന്റെയും ക്യാപ്റ്റൻ തുഷാർ കിനിത്കറിന്റെയും നേതൃത്വത്തിലാണ് കപ്പലിനെ ബെർത്തിലെത്തിച്ചത്. ടഗുകളുപയോഗിച്ച് അനായാസം അടുപ്പിച്ചു. തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്. അയ്യർ ക്യാപ്റ്റൻ വില്ലിയെ സ്വാഗതം ചെയ്തു. രണ്ട് ദിവസം കപ്പൽ തുറമുഖത്തുണ്ടാവും. 4000 കണ്ടെയ്നറുകൾ ഇറക്കാനുണ്ട്. 3000ത്തോളം കണ്ടെയ്നറുകളുമായി നാളെ സ്പെയിനിലെ വലൻസിയ പോർട്ടിലേക്ക് മടങ്ങും. 35ജീവനക്കാരാണ് കപ്പലിലുള്ളത്. സിംഗപ്പൂരിൽ നിന്ന് ചൈന, കൊറിയ വഴി വീണ്ടും സിംഗപ്പൂരിലെത്തിയിട്ടാണ് വിഴിഞ്ഞത്തേക്ക് വന്നത്.

ഐറീന ഉൾപ്പെടെ അൾട്രാ ലാർജ് വെസൽ ഇനത്തിൽപെട്ട മൂന്ന് കപ്പലുകൾ വിഴിഞ്ഞത്തെത്തി. എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പിലേനി എന്നിവയാണ് മറ്റുള്ളവ. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 349 -ാമത്തെ കപ്പലാണ് എം.എസ്.സി.ഐറിന. ഇതുവരെ തുറമുഖത്ത് 7.33 ലക്ഷം കണ്ടയ്നറുകൾ കൈകാര്യം ചെയ്തു.