Tuesday, June 17, 2025
Home Blog Page 3

സൗജന്യ താമസം വാഗ്ദാനം ചെയ്ത് ജര്‍മനി

താമസക്കാരെ ആകർഷിക്കാൻ സൗജന്യ താമസം വാഗ്ദാനം ചെയ്ത് ജര്‍മന്‍ ടൗണ്‍. പോളിഷ് അതിര്‍ത്തിയിലെ ബ്രാന്‍ഡന്‍ ബുര്‍ഗിലെ ഐസന്‍ഹ്യൂറ്റന്‍ സ്ററാഡ് എന്ന പട്ടണമാണ് താമസക്കാരെ  ക്ഷണിക്കുന്നത്. പട്ടണത്തിലെ ജീവിതം പരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സെപ്റ്റംബറില്‍ രണ്ടാഴ്ചത്തേക്ക് ഫർണിഷ് ചെയ്ത ഫ്ളാറ്റിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിക്കും.  ജനസംഖ്യ കുറയുന്നതിനെതിരെയുള്ള  ഐസന്‍ഹ്യൂറ്റന്‍സ്ററാഡ് രണ്ടാഴ്ചത്തേക്ക് സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. വിദഗ്ധ തൊഴിലാളികളെയും പട്ടണത്തിലെ  മുന്‍ താമസക്കാരെയും  സ്വയംതൊഴില്‍ ചെയ്യുന്നവരേയും ആകര്‍ഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടൗണ്‍ അധികാരികള്‍ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പട്ടണത്തെക്കുറിച്ച് “യഥാര്‍ഥ രൂപം നല്‍കുന്നതിനായി നഗര സന്ദർശനത്തിന് അവസരവും ലഭിയ്ക്കും. കൂടാതെ പ്രാദേശിക തൊഴില്‍ സാധ്യതകളെയും ഇന്റേണ്‍ഷിപ്പുകളെയും പരിചയപ്പെടുത്തുകയും ചെയ്യും. ഇവിടെ താമസമാക്കുന്നവര്‍ തിരികെ പോകുന്നതിനു മുൻപ് താമസാനുഭവത്തെക്കുറിച്ച് ഐസന്‍ഹ്യൂറ്റന്‍സ്ററാഡിന് മികച്ചൊരു ലേഖനം എഴുതി നല്‍കുകയും വേണം.
താല്‍പ്പര്യമുള്ളവര്‍ക്ക് ജൂലൈ ആദ്യം വരെ അപേക്ഷിക്കാം.

ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കും; യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം

ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കത്തക്കവിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തിലെ കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാര്‍ഥികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യണ്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവര്‍ഷം 7400 പൗണ്ടില്‍ താഴെയായിരിക്കണം.

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് ലഭിക്കാമെന്നാണ് ഏകദേശ കണക്കുകള്‍ കാണിക്കുന്നത്. രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാന്‍ സാധ്യതയുള്ള ഫാമുകളില്‍ നിന്നുള്ള ഭക്ഷണം പുനര്‍വിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികള്‍ 13 മില്യണ്‍ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു.

ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ്; 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു

ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം എഡിഷനിലെ അഭിമുഖ പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലാണ് (www.norkaroots.org) പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4,200 അപേക്ഷകരില്‍ നിന്നും ചുരുക്കപട്ടികയിൽ ഇടം നേടിയ 360 പേരാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അഭിമുഖങ്ങളില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നാണ് 250 പേരെ തിരഞ്ഞെടുത്തത്.

ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുടെ കീഴിലെ പ്ലേയ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അഭിമുഖം നടത്തിയത്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി 1,000 പേരുടെ റിക്രൂട്ട്‌മെന്റ് എന്ന മികച്ച നേട്ടം ഈ വര്‍ഷം സാധ്യമാകുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

തിരഞ്ഞെടുക്കപ്പെട്ടവര്‍ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജർമന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കണം. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമാണ്. ജര്‍മനിയില്‍ നിയമനത്തിനുശേഷം ബി 2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ 2 അല്ലെങ്കില്‍ ബി 1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. ജർമനിയിലെ റജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്നതനുസരിച്ച് കുടുബാംഗങ്ങളേയും കൊണ്ടു പോകാനുള്ള അവസരവും ലഭിക്കും.

നോര്‍ക്ക റൂട്ട്‌സ്,  ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജർമന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷൻ എന്നിവ ചേർന്ന് നടപ്പാക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

ലണ്ടനിലേക്ക് മാങ്ങ കയറ്റുമതി; ലാഭം കൊയ്ത് എയര്‍ ഇന്ത്യ

ആഗോളതലത്തില്‍ മാമ്പഴത്തിന് ആവശ്യകത വര്‍ധിച്ചതോടെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കി എയര്‍ ഇന്ത്യ. 2025 ഏപ്രിലില്‍ 1,000 ടണ്‍ മാമ്പഴമാണ് എയര്‍ ഇന്ത്യ വിമാനങ്ങളിലൂടെ കടല്‍കടന്നത്. മേയ് മാസത്തിലെ കയറ്റുമതി ഇതിലും ഉയര്‍ന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ 15 ശതമാനമാണ് വര്‍ധന.ലണ്ടന്‍, ടൊറന്റോ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചതും മുംബൈ-ലണ്ടന്‍ റൂട്ടില്‍ ഉയര്‍ന്ന ശേഷിയുള്ള ബോയിങ് 777 വിമാനങ്ങളിലേക്ക് മാറിയതും ചരക്കുനീക്കം ഉയര്‍ത്താന്‍ സഹായിച്ചു.യുകെ, യുഎസ്, യുഎഇ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ പ്രധാന വിപണി. അല്‍ഫോന്‍സ, ബംഗനപ്പള്ളി, ദശേരി എന്നീ ഇനം മാമ്പഴങ്ങളാണ് പ്രധാനമായും കയറ്റി അയക്കുന്നത്.

ലേബർ പാർട്ടിയുടെ പുതിയ കുടിയേറ്റ നയം; കൈരളി യുകെ ഓൺലൈൻ യോഗം സംഘടിപ്പിച്ചു

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിനിതിരെ ‘കൈരളി യുകെ’ ഓൺലൈൻ യോഗം സംഘടിപ്പിച്ചു. സർക്കാർ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴി വെച്ചിരിക്കുകയാണ്. രാജ്യം ഒരു അപരിചിതരുടെ ദ്വീപ് ആയി മാറുന്നു എന്ന വലതുപക്ഷ പാർട്ടികളുടെ പ്രചരണത്തിന് ശക്തി പകരുന്ന തരത്തിലുള്ള കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ. ഇത് യുകെയിൽ കുടിയേറിപ്പാർത്ത നിരവധി പ്രവാസി ജോലിക്കാരുടെയും വിദ്യാർഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് മുൻ എംപിയും സ്കോട്ടിഷ് നാഷനൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിച്ചു. പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പല പ്രവാസികൾക്കുമുള്ളത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.കൈരളി യുകെ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് യോഗത്തിൽ സംസാരിച്ചു.

കാബിൻ ബാഗേജുകൾക്ക് നിരക്ക്, വിമാനം വൈകിയാൽ നഷ്ടപരിഹാരത്തുക; നിയമങ്ങൾ പരിഷ്കരിക്കാൻ ഇയു

യൂറോപ്പിൽ വിമാന യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള ചർച്ചകൾ പുരോഗതിയിൽ. ബ്രസ്സൽസിൽ ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 അംബാസഡർമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ നടക്കാനിരിക്കുന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ ഇന്നത്തെ ചർച്ചകളിലെ നിർദേശങ്ങൾ സമർപ്പിക്കാനാണ് നീക്കം. വിമാനയാത്രക്കാരുടെ അവകാശങ്ങൾ പരിഷ്കരിക്കാനുള്ള പദ്ധതിയുടെ  ഭാഗമാണിത്. യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിശ്ചിത നിരക്ക് ഏർപ്പെടുത്താനും വിമാനം 4 മണിക്കൂറിൽ കൂടുതൽ  വൈകിയാൽ മാത്രം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയാൽ മതിയെന്നുമുള്ള പുതിയ വ്യവസ്ഥകളിന്മേലാണ് ചർച്ചകൾ നടക്കുക.

വിമാനം വൈകിയാൽ യാത്രക്കാർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച 2004 ലെ യൂറോപ്യൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിർദേശത്തിലാണ് ഇന്നത്തെ ചർച്ച നടക്കുന്നത്. അതേസമയം ജർമനിയും സ്പെയിനും നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളിലെ പുതിയ മാറ്റങ്ങളെ എതിർത്തിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച മാറ്റങ്ങളെ നിരസിക്കുന്നത് മുഴുവൻ പരിഷ്കരണങ്ങളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. 


കരട് പ്രമേയം അനുസരിച്ച് വിമാനത്തിന്റെ സീറ്റിനടിയിൽ വയ്ക്കാൻ കഴിയുന്ന ഒരു ഹാൻഡ് ലഗേജ് മാത്രമേ സൗജന്യമായി കൊണ്ടു പോകാൻ അനുവദിക്കാൻ പാടുള്ളുവെന്നും കാബിനുള്ളിൽ വയ്ക്കുന്ന ലഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം. യൂറോപ്പിലെ 7 ചെറു എയർലൈൻ കമ്പനികൾ യാത്രക്കാരിൽ നിന്ന് ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയതായി യൂറോപ്യൻ യൂണിയനിലെ 12 അംഗ രാജ്യങ്ങളിൽ നിന്നുള്ള 16 ഉപഭോക്തൃ സംരക്ഷണ അസോസിയേഷനുകൾ കഴിഞ്ഞ മാസം യൂറോപ്യൻ ഉപഭോക്തൃ സംഘടനയ്ക്ക് (ബിഇയുസി) പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് പ്രാധാന്യമേറും. യാത്രാ ടിക്കറ്റിൽ ഈടാക്കിയ നിരക്കിന്റെ ഭാഗമാണ് ഹാൻഡ് ലഗേജ് എന്നും ഇതിന് പ്രത്യേക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യൂറോപ്യൻ നീതിന്യായ കോടതിയും വിധിച്ചിരുന്നു. ഹാൻഡ് ലഗേജ് ന്യായമായ വലുപ്പത്തിലുള്ളതാണെങ്കിൽ അതിന് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യാത്രക്കാർക്ക് കൈവശം ചെറിയ സ്യൂട്ട്കേസ് അല്ലെങ്കിൽ ബാഗ് വെയ്ക്കാൻ വ്യവസ്ഥയുണ്ടെന്നും ബിഇയുസിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. 5 മണിക്കൂർ വരെ വിമാനം വൈകിയാൽ മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ പാടുള്ളു എന്ന നിർദേശം 2013 ൽ യൂറോപ്യൻ കമ്മീഷനിൽ സമർപ്പിച്ചെങ്കിലും അതു സംബന്ധിച്ച് അന്ന് തീരുമാനം ഉണ്ടായിരുന്നില്ല. ഇതിന് സമാനമായാണ് പുതിയ നിർദേശവും സമർപ്പിച്ചിരിക്കുന്നത്.

പുതിയ നിർദേശ പ്രകാരം പ്രാഥമിക നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി 4 മണിക്കൂർ (വിമാനം വൈകുന്ന സമയം ) ആയി നീട്ടാനും രണ്ടാമത്തെ ഘട്ടത്തിൽ യാത്രയുടെ ദൂരത്തെ 6 മണിക്കൂറിൽ കൂടുതലെങ്കിൽ എന്നതുപ്രകാരവും ആയിരിക്കണമെന്നാണ്

ഇനി ഒറ്റവിസ മതി ;  ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം, പദ്ധതി യൂറോപ്യൻ യൂണിയൻ മാതൃകയിൽ

ജി.സി.സി ഗൾഫ് സഹകരണ കൗൺസിൽ  രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. പദ്ധതി ഈ വർഷാവസാനം നടപ്പാക്കാനാണ് ജി.സി.സി ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒറ്റ ടൂറിസ്റ്ര് വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാകും. ജി.സി.സി ഗ്രാൻഡ് ടൂർസ് എന്നറിയപ്പെടുന്ന ഈ വിസ സംവിധാനം യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസാ മാതൃകയെ അനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് കുവൈറ്റിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ മാറും. ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഊർജിതമാക്കി.

ബ്രിട്ടീഷ് കമ്പനിക്കുമേല്‍ വട്ടമിട്ട് പറന്ന് അംബാനിയുടെ റിലയന്‍സും ആരാംകോയും ഉള്‍പ്പെടെയുള്ള  വമ്പന്‍മാര്‍; നടന്നാല്‍ 85,000 കോടിയുടെ ഡീല്‍


ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിൻ്റെ (ബി.പി) കാസ്ട്രോൾ ലൂബ്രിക്കന്റ് ബിസിനസിൽ കണ്ണുവച്ച് കമ്പനികളുടെ നീണ്ട നിര. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, ലോൺ സ്റ്റാർസ് ഫണ്ട്സ് എന്നിവയെല്ലാം താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരങ്ങൾ. ഇതേകുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കമ്പനിയുടെ ഒരു ബിസിനസ് യൂണിറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊട്ടൻഷ്യൽ ബയർമാരായ ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മെന്റ് സ്റ്റോൺപിക്ക് പാർട്‌ണേഴ്സ‌് എന്നിവർക്ക് കമ്പനി വിവരങ്ങൾ കൈമാറിയതായും സൂചനകളുണ്ട്. ഏകദേശം 800-1000 കോടി ഡോളറിൻ്റെ (85,000 കോടി രൂപ) ഡീലായിരിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയായ സൗദി ആരാംകോയും ബിസിനസ് ഭാഗികമായോ പൂർണമായോ ഏറ്റെടുക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. എന്നാൽ ഈ ചർച്ചകളെല്ലാം പ്രാരംഭഘട്ടത്തിലാണ്. അടുത്ത കുറച്ച് ആഴ്‌ചകൾക്കുള്ളിൽ കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു തുടങ്ങിയേക്കും. ചില കമ്പനികൾ സംയുക്ത സംരംഭങ്ങൾ സ്ഥാപിച്ചുകൊണ്ടും ബിസിനസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നുണ്ട്.

ലേല നീക്കങ്ങൾ പുരോഗമിക്കുമ്പോൾ ബാങ്കുകൾ (ഇൻവെസ്റ്റ്മെൻ്റ് ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും) ബി.പിയുടെ ബിസിനസ് വാങ്ങാനായി 400 കോടി ഡോളർ വീതം ധനസഹായം നൽകാനും പദ്ധതിയിടുന്നുണ്ടെന്നാണ് സൂചനകൾ.
ഡോളർ, യൂറോ എന്നിങ്ങനെ വിവിധ കറൻസികളിലായി വായ്പവായ്പ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബി.പിയുടെ കോര്‍പ്പറേറ്റ് പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് കാസ്‌ട്രോള്‍-ബ്രാന്‍ഡിലുള്ള ബിസിനസില്‍ നയപരമായ മാറ്റം വരുത്തുന്നത്. കമ്പനിയുടെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന്‌ നയപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ട്.bഎണ്ണ വില കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ബി.പിയുടെ തീരുമാനം. വില കുറയുന്നത് മറ്റ് വിജയകരമായ ആസ്‌തികളുടെ വിൽപ്പനയിലേക്ക് നയിക്കും. വാഹനങ്ങൾ, ഇൻഡസ്ട്രീസ് എന്നിവയ്ക്കുള്ള ലൂബ്രിക്കന്റ്സ് ഉൾപ്പെടെയുള്ളവ അടങ്ങിയതാണ് കാസ്ട്രോൾ ബിസിനസ്.
വൻകിട കോർപ്പറേറ്റുകൾ ബി.പിയുടെ ലൂബ്രിക്കന്റ് ബിസിനസിൽ കണ്ണുവെക്കുന്നുവെന്ന വാർത്തകൾ ഇന്ന് കാസ്ട്രോൾ ഇന്ത്യ ഓഹരികളുടെ വില ആറ് ശതമാനത്തോളം ഉയർത്തി.

വിസ അപ്പീലുകള്‍ ജര്‍മ്മനി അവസാനിപ്പിക്കുന്നു

ജർമ്മനി നിലവിലുള്ള വിസ അപ്പീൽ പ്രക്രിയ നിർത്തലാക്കുന്നു.  ഇത് ഇന്ത്യാക്കാർക്കും മലയാളികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന തീരുമാനമായി വിലയിരുത്തപ്പെടുന്നു. പുതിയ പ്രക്രിയ പ്രകാരം വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ എന്നിവർക്ക് വിസ തീരുമാനങ്ങൾ വേഗത്തിലാകും. കാനഡ വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മനി. ഇവർ വിസക്കായി പലപ്പോഴും ദീർഘകാല കാത്തിരിപ്പാണ് നേരിട്ടിരുന്നത്. ചിലപ്പോൾ വ്യക്തമല്ലാത്ത നിരസിക്കലും സംഭവിച്ചിരുന്നു. ഫെഡറൽ ഫോറിൻ ഓഫീസിന്റെ തീരുമാനത്തിന് ശേഷം ഇന്ത്യയിലെ ജർമ്മൻ മിഷനുകളാണ് ഈ പ്രഖ്യാപനം നടത്തിയത്. കോടതിയിൽ പോകാതെ തന്നെ കോൺസുലേറ്റിൽ നേരിട്ട് വിസ നിരസിക്കലിനെതിരെ അപ്പീൽ നൽകാൻ അപേക്ഷകരെ ഈ പ്രക്രിയ അനുവദിച്ചിരുന്നു. ഇപ്പോൾ, ആ ഓപ്ഷൻ പൂർണ്ണമായും നീക്കം ചെയ്യുകയാണ്.
ഈ നടപടിക്രമം നിർത്തലാക്കുന്നതിലൂടെ നിയമപ്രകാരമുള്ള ജുഡീഷ്യൽ അവലോകനം പരിമിതപ്പെടുത്തില്ലെന്നും നിയമപരമായ പരിരക്ഷകൾ ഇപ്പോഴും ലഭ്യമാണെന്നും ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ പറഞ്ഞു.

ചില സന്ദർഭങ്ങളിൽ ഇന്ത്യൻ അപേക്ഷകർക്ക് ഏകദേശം ഒമ്പത് മാസങ്ങൾവരെ വിസക്കായി കാത്തിരിക്കണമായിരുന്നു. ഇപ്പോൾ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ കാത്തിരിപ്പ് കാലയളവ്, ടേം ആരംഭ തീയതികൾക്ക് സമീപം അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി സമയപരിധികൾ കർശനമായി കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾക്കും സഹായകരമാകും. ഷെങ്കൻ, ദേശീയ വിസ വിഭാഗങ്ങൾക്കായുള്ള തിരഞ്ഞെടുത്ത കോൺസുലേറ്റുകളിൽ 2023 ജൂൺ 1 മുതൽ ജർമ്മനി ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരുന്നതാണ്. ഇതിൻപ്രകാരം പ്രോസസ്സ് ചെയ്ത അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വിസ അപേക്ഷ നിരസിക്കപ്പെട്ട ആർക്കും നിയന്ത്രണങ്ങളില്ലാതെ ഇപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോടതിയിൽ പോകണമെങ്കിൽ അതും സാധ്യമാണ്.

ഈ വർഷം ജനുവരി 1 മുതൽ, ജർമ്മനി ദേശീയ വിസകൾക്കായി ഒരു ഓൺലൈൻ വിസ അപേക്ഷാ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇത് വിദഗ്‌ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ, അപ്രന്റ്റീസുകൾ, കുടുംബ പുനരേകീകരണത്തിന് അപേക്ഷിക്കുന്നവർ എന്നിവരെ ഉൾക്കൊള്ളുന്നു. കോൺസുലർ സർവീസസ് പോർട്ടൽ അപേക്ഷകരെ നയിക്കുന്നതിനും പൂർണമായ രേഖാ സമർപ്പണം ഉറപ്പാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകും.

ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം

ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്‌വൈഡ് ബ്ലാസ്റ്റ്  ഇ-സ്‌പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകൾക്കുമായി ബ്ലാസ്റ്റ് -ന്റെ ആഗോള ഐപി-കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ്  എ പിഎസ് -ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരിൽ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാൽവ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റൺ, യൂബിസോഫ്റ്റ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇസ്‌പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നു.

ഭാവിയിൽ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ  ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിങ് വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്. ഇന്ത്യയിലെ ഇ-സ്‌പോർട്സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഗവൺമെന്റ് ഇ-സ്‌പോർട്സിനെ “മൾട്ടി-സ്‌പോർട്‌സ് ഇവന്റ്” വിഭാഗത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

0
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...

മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

0
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍...

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...