ഇനി ഒറ്റവിസ മതി ;  ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം, പദ്ധതി യൂറോപ്യൻ യൂണിയൻ മാതൃകയിൽ

ജി.സി.സി ഗൾഫ് സഹകരണ കൗൺസിൽ  രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. പദ്ധതി ഈ വർഷാവസാനം നടപ്പാക്കാനാണ് ജി.സി.സി ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒറ്റ ടൂറിസ്റ്ര് വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാകും. ജി.സി.സി ഗ്രാൻഡ് ടൂർസ് എന്നറിയപ്പെടുന്ന ഈ വിസ സംവിധാനം യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസാ മാതൃകയെ അനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് കുവൈറ്റിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ മാറും. ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഊർജിതമാക്കി.