കേരള വികസനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11മണിയ്ക്ക് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങ് ആണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പട്ടണമാണ് വിഴിഞ്ഞം. ‘ഭാവിയുടെ തുറമുഖം’ എന്ന് വിളിക്കപ്പെടുന്ന വിഴിഞ്ഞം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് 8021’N ലും 770 0’E ലും സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ ഷിപ്പിംഗ് റൂട്ടിൽ നിന്ന് 10 NM മാത്രമുള്ള ഈ തുറമുഖം ദേശീയ/പ്രാദേശിക റോഡ്, റെയിൽ ശൃംഖലയ്ക്ക് സമീപവുമാണ്. നിർദ്ദിഷ്ട സ്ഥലത്ത് കടലിന് 23 മുതൽ 27 മീറ്റർ വരെ ആഴമുണ്ട്. ഇത് വലിയ കണ്ടെയ്നർ കപ്പലുകളുടെ നങ്കൂരമിടാൻ സഹായിക്കും. ഇന്ത്യയിൽ ഇപ്പോൾ അത്രയും ആഴത്തിലുള്ള തുറമുഖങ്ങൾ ഇല്ലാത്തതിനാൽ, ചെറിയ കപ്പലുകളിലാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത്. വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ, ലോകത്തെ വമ്പൻ മദർഷിപ്പുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. ട്രയൽ റൺ ഉൾപ്പെടെ അഞ്ചുമാസത്തിനിടെ വിഴിഞ്ഞത്ത് 170 കപ്പലുകളാണ് വന്നുപോയത്. ലോകത്തെ തന്നെ വലിയ കപ്പലുകളായ എം.എസ്.സി.യുടെ കെയ്‌ല, ക്ലൗഡ് ജിറാർഡെറ്റ് എന്നിവയും ഉൾപ്പെടുന്നു. ഇത്രയും കപ്പലുകളിലായി 3.70 ലക്ഷം ടി.ഇ.യു. (20 അടിയുള്ള കണ്ടെയ്‌നർ) ചരക്ക് വിഴിഞ്ഞത്തെത്തി. ഇത് ലോകത്തെ തന്നെ ഏത് പുത്തൻ തുറമുഖത്തേയും വെല്ലുന്നതാണ്. കൂടാതെ ജനുവരിയിൽ ചരക്കുനീക്കത്തിൽ വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിലുള്ളൂ. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സിതുര്‍ക്കി വിഴിഞ്ഞത്ത് എത്തിയിരുന്നു. മൈക്കിൾ കാപ്പലിനി മേയ് അഞ്ചിനും ഐറിനാ 24-നും മരില്ലൊ 26-നും വിഴിഞ്ഞത്ത് എത്തും. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളുടെ നിരയിൽപ്പെടുന്നതാണ് ഇവയെല്ലാം. ക്ലൗഡ് ജിറാർഡെറ്റ് മേയ് 12-നും ചൈന 19-നും നിക്കോളാ മാസ്‌ട്രോ ജൂൺ രണ്ടിനും എത്തുമെന്നാണ് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. നാലു ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കപ്പലുകളാണിവയൊക്കെ. സാധാരണ ചെറിയ കപ്പലുകൾ വന്നടുക്കുന്നതുപോലെ മദർഷിപ്പുകൾക്ക് ആയാസം കൂടാതെ എത്താൻ കഴിയുമെന്നതാണ് വിഴിഞ്ഞം വമ്പൻ കമ്പനികളുടെ ഇഷ്ടയിടമാകാൻ കാരണം.
കൂടാതെ, പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര തുറമുഖത്തെ ദേശീയ പാതയുമായി ബന്ധപ്പെടുത്തുന്ന താൽക്കാലിക ഗതാഗതത്തിനുള്ള പാത നിർമാണത്തിനും ഇതിനോടകം തുടക്കമായി. തലക്കോട് ഭാഗത്ത് ഇടത്തേക്കും അടിപ്പാത മാർഗത്തിലൂടെ വലത്തേക്കും തിരിഞ്ഞു പോകുന്ന രീതിയിലാണ് പാത നിർമാണം. ഡിസംബറോടെ പൂർത്തിയാകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. പാത സജ്ജമാകുന്നതോടെ തുറമുഖത്തു നിന്നും തിരിച്ചും റോഡു മാർഗമുള്ള കണ്ടെയ്നർ നീക്കം യാഥാർഥ്യമാകും.റിങ് റോഡ് പദ്ധതി കൂടി ഈ ഭാഗത്ത് എത്തുന്ന മുറക്ക് ക്ലോവർ ലീഫ് മാതൃക റോഡ് ആണ് ഇവിടെ വരുന്ന സ്‌ഥിരം സംവിധാനം. ഇതിന് കുറഞ്ഞത് രണ്ടു വർഷ ത്തിലേറെ സമയം എടുക്കും എന്നതു കൊണ്ടാണ് തുറമുഖ ത്തേക്കുള്ള താൽക്കാലിക റോഡു വേണ്ടിവരുന്നത്. തുറമുഖ കവാടത്തിൽ നിന്നു ബൈപാസ് വരെ ഏകദേശം1.7 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് റോഡ്.
