ഐ എം വിജയൻ; ഇന്ത്യൻ മണ്ണിലെ വിജയ സൂര്യൻ

 
കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഐ എം വിജയൻ. തൃശ്ശൂരിന്റെ മണ്ണിൽ പന്ത് തട്ടി നടന്ന വ്യക്തിയാണ് പിന്നീട് ലോകം കണ്ട ഇതിഹാസ നായകനായത്. കാൽപന്ത് കളിയിലെ മികവിൽ 18 വയസിൽ അതിഥി താരമായി പൊലീസിൽ എത്തി. 1999-ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി.

1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ എം വിജയന്റെ ജനനം. 1986ൽ കേരള പൊലീസിൽ അതിഥി താരമായി. 1987ൽ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായപ്പോൾ പൊലീസ്‌ കോൺസ്‌റ്റബിൽ ആയി ജോലിയിൽ പ്രവേശിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത്‌ ഇന്ത്യൻ നായക കുപ്പായവും അണിഞ്ഞു. 88 കളിയിൽ 39 ഗോളുകളും നേടി. 2006ൽ കൊൽക്കത്ത ഈസ്റ്റ്‌ ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിടവാങ്ങി. എഎസ്‌ഐ ആയാണ്‌ തിരികെ പൊലീസിൽ പ്രവേശിക്കുന്നത്‌. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയി.
പൊലീസ് സേനയിൽനിന്നു വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ്   ഫുട്‌ബോള്‍ താരം ഐ.എം.വിജയന് സർക്കാർ സ്ഥാനക്കയറ്റം നല്‍കിയത്. മലബാര്‍ സ്‌പെഷല്‍ പൊലീസ് ബറ്റാലിയനിലെ അസി. കമാൻഡറായ വിജയന് ഡപ്യൂട്ടി കമാൻഡറായാണ് പ്രമോഷൻ.  ഫുട്‌ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിഛായ ഉയര്‍ത്തുന്നതിനു നല്‍കിയ സംഭാവനകളും സേവനങ്ങളും കണക്കിലെടുത്തുവെന്നും സ്ഥാനക്കയറ്റം നൽകിയ ഉത്തരവില്‍ പറയുന്നു.

നാഴിക കല്ലായി മാറിയ പോലീസ് ജീവിതം

1984ൽ ഡിജിപിയായിരുന്ന എം കെ ജോസഫിന്റെയും ഡിഐജി ഗോപിനാഥന്റെയും നേതൃത്വത്തിലാണ്‌ കേരള പൊലീസിൽ ഫുട്‌ബോൾ ടീം രൂപീകരിച്ചത്. 1986ൽ മാമ്മൻ മാപ്പിള ടൂർണമെന്റിൽ കപ്പുയർത്തിയ ടീമിന്‌ പിന്നീട്‌ തിരിഞ്ഞുനോക്കേടി  വന്നിട്ടില്ല. 1990ൽ തൃശൂരിലും 1991ൽ കണ്ണൂരിലും നടന്ന ഫെഡറേഷൻ കപ്പിൽ കിരീടം ചൂടിയ ടീം, അക്കാലത്തെ മിക്ക ടൂർണമെന്റിലും തിളങ്ങി. ടി കെ ചാത്തുണ്ണി, ടി എ ജാഫർ, എ എം ശ്രീധരൻ, കുഞ്ഞികൃഷ്‌ണൻ എന്നിവരായിരുന്നു പരിശീലകർ. 1992ൽ വി പി സത്യന്റെയും 1993ൽ കുരികേശ്‌ മാത്യുവിന്റെയും നേതൃത്വത്തിൽ കേരളം സന്തോഷ്‌ ട്രോഫി കിരീടം നേടുമ്പോൾ പൊലീസ്‌ താരങ്ങളുടെ വലിയനിര ഇരു ടീമിലുമുണ്ടായിരുന്നു.

മലബാർ സ്‌പെഷ്യൽ പൊലീസ്‌ (എംഎസ്‌പി) നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കേരള പൊലീസ്‌ ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടര്‍കൂടിയാണ്. ഇടക്കാലത്ത്‌ സിനിമയിലും വേഷമിട്ടു. കഴിഞ്ഞവർഷത്തെ സംസ്ഥാന പൊലീസ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും എംഎസ്‌പിക്കായി കളിച്ചു. എക്കാലവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. രാജിയാണ്‌ ഭാര്യ. മക്കൾ: അർച്ചന (ഫിസിയോ തെറാപ്പിസ്.
തൃശൂർ ജില്ലാ ആശുപത്രി), ആരോമൽ (വീഡിയോ അനലൈസർ, ഈസ്‌റ്റ്‌ ബംഗാൾ), അഭിരാമി.

രണ്ട് തവണ ഇന്ത്യൻ നായകൻ

ഇന്ത്യയുടെ പത്താംനമ്പർ ജേഴ്‌സിയിൽ 12 വർഷം ഐ.എം വിജയനുണ്ടായിരുന്നു. 1991ൽ തിരുവനന്തപുരം നെഹ്റു കപ്പിൽ
റുമാനിയക്കെതിരെയായിരുന്നു ഇന്ത്യൻ ജേഴ്‌സിയിലെ അരങ്ങേറ്റം. കറുത്തമുത്ത്‌ എന്ന ഓമനപ്പേരിൽ മൈതാനത്ത്‌ നിറഞ്ഞ അദ്ദേഹം രണ്ടുതവണ ഇന്ത്യൻ നായകനായി. 1998 ബാങ്കോക്ക്‌ ഏഷ്യൻ ഗെയിംസിലും 2000 ഏഷ്യാ കപ്പിലുമായിരുന്നു നായകക്കുപ്പായമിട്ടത്. 1999 സാഫ്‌ ഗെയിംസിൽ ഭൂട്ടാനെതിരെ കളിയാരംഭിച്ച്‌ പന്ത്രണ്ടാം സെക്കൻഡിൽ ഗോള്‍ നേടി. ഇത് രാജ്യാന്തരതലത്തിൽ രണ്ടാമത്തെ വേഗമേറിയ ഗോളായി. 2002ൽ അർജുന അവാർഡും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 2003ൽ ഹൈദരാബാദിൽ നടന്ന ആഫ്രോ ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അവസാന മത്സരം

ഫുട്ബോൾ ആണ് ലഹരി, തുടർന്നുമുണ്ടാകും

വിരമിച്ചശേഷം കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങമെന്നാണ് ഐ എം വിജയന്റെ ആഗ്രഹം. “കേരള പൊലീസിൽ എത്തിയതുകൊണ്ടാണ് ഇന്നത്തെ ഐ എം വിജയനുണ്ടായത്. ഫുട്‌ബോളാണ്‌ എല്ലാം തന്നത്‌. അതുകൊണ്ടുതന്നെ ഫുട്‌ബോൾ ലോകത്ത്‌ തുടർന്നുമുണ്ടാകും കേരളത്തിൽ തുടങ്ങുന്ന പ്രൊഫഷണൽ ഫുട്‌ബോൾ അക്കാദമിക്ക്‌ സർക്കാരിന്റെ സഹായമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ’ഐ എം വിജയയൻ പറഞ്ഞു.