കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയന്‍; റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോ തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതൽ ലിയോ പതിനാലാമൻ എന്നറിയപ്പെടും. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് 69 കാരനായ കർദിനാൾ റോബർട്ട് പ്രേവോ .

1955 സെപ്റ്റംബർ 14-ന് ചിക്കാഗോയിൽ ലൂയിസ് മാരിയസ് പ്രേവോയുടേയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി ജനിച്ചു. പിതാവ് ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ നാവിക സേനാ ഉദ്യോഗസ്ഥനും മാതാവ് സ്പാനിഷ് വംശജയായ ലൈബ്രേറിയനുമായിരുന്നു.രണ്ട് സഹോദരന്മാരുണ്ട്. . കർദിനാൾ റോബർട്ട് പ്രേവോ 1973-ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.

പുരോഹിതനാകാൻ തീരുമാനിച്ച പ്രേവോ, 1977 സെപ്റ്റംബറിൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സന്ന്യാസ സഭയിൽ ചേർന്നു. 1978 സെപ്റ്റംബറിൽ തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റിൽ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വർഷം, 1982-ൽ, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1982-ൽ പുരോഹിതനായി മൂന്ന് വർഷത്തിന് ശേഷം 30 ാം വയസ്സിൽ പെറുവിലേക്ക് കർമ മണ്ഡലം മാറിയെങ്കിലും യുഎസിലേക്ക് മടങ്ങിവരിക പതിവായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. ഏപ്രില്‍ 21ന് ഫ്രാന്‍സിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചത്.