ബ്രിട്ടനിലെ 200 കമ്പനികളിൽ ആഴ്ചയില്‍ നാല് തൊഴില്‍ദിനങ്ങള്‍; പരിഷ്കാരം ശമ്പളം കുറയ്ക്കാതെ

ബ്രിട്ടനിലെ 200 കമ്പനികൾ ആഴ്ചയിൽ നാല് തൊഴിൽദിനങ്ങൾ എന്ന രീതിയിലേക്ക് മാറിയതായി 4 ഡേ വീക്ക് ഫൗണ്ടേഷൻ. ജീവകാരുണ്യം, മാർക്കറ്റിങ്, ടെക്നോളജി, ഐ.ടി., ബിസിനസ് കൺസൾട്ടിങ്, മാനേജ്മെന്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ശമ്പളത്തിൽ കുറവുവരുത്താതെ ആഴ്ചയിൽ അഞ്ച് തൊഴിൽ ദിനങ്ങളെന്നത് നാലായി കുറച്ചത്. ആഴ്ചയിൽ അഞ്ചുദിവസം ഒമ്പതുമുതൽ അഞ്ചുവരെ ജോലിചെയ്യുന്നത് 100 വർഷം മുൻപ് നിലവിൽവന്ന രീതിയാണെന്നും നിലവിലെ സമൂഹത്തിനനുസരിച്ച് അത് മാറണമെന്നും വാദിക്കുന്നവരാണ് 4 ഡേ വീക്ക് ഫൗണ്ടേഷൻ. കോവിഡ് സമയത്ത് നിലവിൽവന്ന വർക്ക് ഫ്രം ഹോം രീതി അവസാനിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ വിമുഖത കാട്ടുന്ന യുവതലമുറയെ ആകർഷിക്കാൻ മാറ്റംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു.കമ്പനികളിൽ തുടരാൻ ഈ രീതി അവരെ പ്രേരിപ്പിക്കുന്നെന്നും മനസ്സിലാക്കിയ കമ്പനികൾ നാലുതൊഴിൽദിനം സ്ഥിരമാക്കാൻ തയ്യാറാകുന്നുണ്ട്. ഈ രീതികൊണ്ട് കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.