എ ഐ മനുഷ്യന് പകരമല്ല, ജീവനക്കാരുടെ എണ്ണംകൂട്ടാന്‍ ഗൂഗിള്‍

ഗൂഗിൾ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് 2026 വരെ തുടരുമെന്ന് മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. നിർമിതബുദ്ധി (AI) തൊഴിലവസരങ്ങൾ വൻതോതിൽ നഷ്ടപ്പെടുത്തുമെന്ന വ്യാപകമായ ആശങ്കകൾ ഉയരുന്നതിനിടെയാണിത്. നിർമിതബുദ്ധി മനുഷ്യന്റെ കഴിവുകൾക്ക് പകരമാകില്ല മറിച്ച അവയെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് സാങ്കേതികവിദ്യാ മേഖലകളിലെ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും ബ്ലൂംബെർഗ് ടെക് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള എഞ്ചിനീയറിംഗ് വിഭാഗം അടുത്ത വർഷം ഇനിയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രധാന ടെക് എതിരാളികൾ എഐയിൽ വൻ തോതിലുള്ള നിക്ഷേപം നടത്തുന്നതിനായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രഖ്യാപനം. ഇനിയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ടെക് ഭീമനന്മാർ പദ്ധതിയിടുന്നുണ്ട്. ഇത് തൊഴിൽ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

എഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നുവെന്നാണ് പിച്ചൈ പറയുന്നത്. അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല. എഐയെ ചെലവ് ചുരുക്കാനുള്ള ഒരു ഉപകരണം മാത്രമായി കാണുന്ന കമ്പനികളിൽ നിന്ന് ഗൂഗിളിന്റെ സമീപനം അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ജോലികൾ ഇല്ലാതാക്കുന്നതിനു പകരം, സാധാരണ ജോലികൾ എഐ കൈകാര്യം ചെയ്യുന്നതിലൂടെ എഞ്ചിനീയർമാരുടെ ഉത്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ അത് സഹായിക്കുന്നു. മനുഷ്യന്റെ കഴിവുകളെ നൂതന ആശയങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സഹായിക്കുന്നു. എഐ വികസനത്തിനായി കമ്പനി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമ്പോഴും ഗൂഗിളിന്റെ തുടർച്ചയായ നിയമന തന്ത്രത്തിന് പിന്നിലെ തത്വശാസ്ത്രം ഇതാണ് – അദ്ദേഹം വെളിപ്പെടുത്തി.

വെയ്മോ പോലെയുള്ള ഓട്ടോണമസ് വാഹനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സംരംഭങ്ങൾ, യൂട്യൂബിന്റെ വലിയ ആഗോള വളർച്ച എന്നിവ മനുഷ്യന്റെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യൂട്യൂബിന്റെ വ്യാപ്തി അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ ഇപ്പോൾ യൂട്യൂബ് 100 ദശലക്ഷം ചാനലുകൾക്ക് ആതിഥേയത്വം വഹിക്കുന്നു, അതിൽ 15,000 ചാനലുകൾക്ക് ഒരു പത്തുലക്ഷത്തിലധികം വരിക്കാരുണ്ട്. ഇത്തരം വളർച്ചയെ പിന്തുണയ്ക്കാൻ എഞ്ചിനീയറിംഗ് കഴിവുകൾക്ക് തുടർച്ച ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.