ബാറ്റെടുത്ത നാല് പേര്‍ക്കും അര്‍ധ സെഞ്ചുറി; ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍

ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ എ ആദ്യ ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ രണ്ടിന് 241 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 557നെതിരെ ഇംഗ്ലണ്ട് 587 റണ്‍സാണ് അടിച്ചെടുത്തത്. 30 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയത്. ടോം ഹെയ്‌നെസ് (171), ഡാന്‍ മൗസ്‌ലി (113), മാക്‌സ് ഹോള്‍ഡന്‍ (101) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. മുകേഷ് കുമാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റെടുത്ത നാല് പേരും അര്‍ധ സെഞ്ചുറികള്‍ നേടി. മികച്ച തുടക്കമാണ് ഓണപ്പര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (64) – അഭിമന്യു ഈശ്വരന്‍ (68) സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 123 റണ്‍സ് കൂട്ടിചേര്‍ത്തു. ജയ്‌സ്വാളിനെ റെഹാന്‍ അഹമ്മദ് മടക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ അഭിമന്യുവിനെയും റെഹാന്‍ പലവിയനിലേക്ക് തിരിച്ചയിച്ചു. തുടര്‍ന്ന് ധ്രുവ് ജുറല്‍ (53) – നിതീഷ് റെഡ്ഡി (52) സഖ്യം വിക്കറ്റ് പോവാതെ കാത്തു. റെഹാന്‍ അഹമ്മദ് ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബെന്‍ മക്കിനിയെ (18 പന്തില്‍ 16) ടീം സ്‌കോര്‍ 22ല്‍ നില്‍ക്കേ നഷ്ടമായിരുന്നു. ഇതിന് ശേഷം വണ്‍ഡൗണ്‍ ബാറ്റര്‍ എലിമിയോ ഗേ 90 പന്തില്‍ 46 റണ്‍സും നേടി പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 181 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി പിന്നാലെ ടോം ഹെയ്ന്‍സും, മാക്‌സ് ഹോള്‍ഡെനും ലയണ്‍സിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നു. ഹെയ്ന്‍സ് 279 പന്തില്‍ 171 റണ്‍സും, ഹോള്‍ഡെന്‍ 101 പന്തുകളില്‍ 101 റണ്‍സും പേരിലാക്കി. ഇതിന് ശേഷം ക്യാപ്റ്റന്‍ ജെയിംസ് റ്യൂയും (23 പന്തില്‍ 8), റെഹാന്‍ അഹമ്മദും (7 പന്തില്‍ 3) പുറത്തായെങ്കിലും സെഞ്ചുറി നേടിയ ഡാന്‍ മൗസ്ലി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ 125.1 ഓവറില്‍ 557 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തി ഇരട്ട സെഞ്ചുറി തികച്ച മലയാളി കരുണ്‍ നായരാണ് (281 പന്തില്‍ 204) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജൂരെല്‍ (120 പന്തില്‍ 94) എന്നിവര്‍ സെഞ്ചുറിക്കരികെ പുറത്തായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും (18 പന്തില്‍ 8), യശസ്വി ജയ്സ്വാളും (55 പന്തില്‍ 24) പുറത്തായി 51 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷം സര്‍ഫറാസിനും ജൂരെലിനുമൊപ്പമുള്ള കരുണിന്റെ മാരത്തണ്‍ ഇന്നിംഗ്സാണ് ഇന്ത്യ എയ്ക്ക് മികച്ച സ്‌കോറൊരുക്കിയത്. ഇതോടെ ഇന്ത്യ എ 51-2ല്‍ നിന്ന് 232-3, 427-4 എന്നിങ്ങനെ സ്‌കോര്‍ബോര്‍ഡില്‍ ശക്തമായ നിലയിലേക്കെത്തി.

അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്ററായ നിതീഷ് കുമാര്‍ റെഡ്ഡി 22 പന്തില്‍ 7 റണ്‍സുമായി മടങ്ങിയപ്പോള്‍ വാലറ്റത്ത് ഷര്‍ദ്ദുല്‍ താക്കൂര്‍ (32 പന്തില്‍ 27), ഹര്‍ഷ് ദുബെ (47 പന്തില്‍ 32), അന്‍ഷുല്‍ കംബോജ് (37 പന്തില്‍ 23), ഹര്‍ഷിത് റാണ (20 പന്തില്‍ 16) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്ളും സമാന്‍ അക്തറും മൂന്ന് വീതവും എഡ്ഡീ ജാക്ക് രണ്ഡും റെഹാന്‍ അഹമ്മദും അജീത് ഡേയ്ലും ഓരോ വിക്കറ്റും നേടി