നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികൾ വിറ്റൊഴിക്കാൻ നീക്കം നടത്തുന്നത്.ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യം വിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിർത്തുമെന്നാണ് സൂചനകൾ. അതേസമയം, ഇക്കാര്യത്തിൽ ആർസിബിയോ ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സോ (United Spirits) പ്രതികരിച്ചിട്ടില്ല. കിങ്ഫിഷർ എയർലൈൻസ് (Kingfisher Airlines) ഉടമയായിരുന്ന വിജയ് മല്യ (Vijay Mallya) ആയിരുന്നു ആർസിബിയുടെ ആദ്യ പ്രൊമോട്ടർ. വൻതുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടർന്ന് 2012ൽ കിങ്ഫിഷർ പ്രവർത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആർസിബിയുടെ പ്രൊമോട്ടർമാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആർസിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്.
ഐപിഎൽ ടൂർണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതൽ കളത്തിലുണ്ടെങ്കിലും ആർസിബിക്കും സൂപ്പർതാരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസൺ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ (Punjab Kings) പരാജയപ്പെടുത്തി ‘കിങ് കോലി’യുടെ ടീം കപ്പുയർത്തിയത്.