ലണ്ടൺ നഗരത്തിന്റെ ഗ്രോത്ത് പ്ലാനിൽ ഇന്ത്യ മുന്നിൽ

നികുതിവരുമാനം ഉൾപ്പെടെ പൊതുസേവനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിച്ച് വളർച്ച കൈവരിക്കാൻ ലണ്ടൻ നഗരത്തിന്റെ ‘ഗ്രോത്ത് പ്ലാനി’ൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം. ലണ്ടൻ മേയർ സാദിഖ് ഖാനും ഗ്രോത്ത് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്നേഴ്സും സംയുക്തമായി പ്രഖ്യാപിച്ച വളർച്ചാ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പങ്കാളിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയെയാണ്. 2022 മുതൽ ലണ്ടനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്. ഇക്കാര്യത്തിൽ യുഎസിനെ പിന്നിലാക്കിയാണ് നിക്ഷേപ പങ്കാളിയായി ഇന്ത്യയുടെ കുതിപ്പ്.‌ ലണ്ടൻ പ്രവർത്തന കേന്ദ്രമാക്കുന്ന ഇന്ത്യൻ ഐടി കമ്പനികളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികൾ, ടൂറിസത്തിനെത്തുന്ന ഇന്ത്യൻ സഞ്ചാരി എന്നിങ്ങനെ ബ്രിട്ടന്റെ തലസ്ഥാന നഗരത്തിന്റെ സാമ്പത്തിക ചാലകശക്തിയായി ഇന്ത്യ മാറുന്നകാഴ്ചയാണുള്ളത്.പുതിയ തൊഴിലവസരങ്ങൾ, പാർപ്പിട–അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം 2700 കോടി പൗണ്ടിന്റെ അധിക നികുതി വരുമാനമാണ് ഗ്രോത്ത് പ്ലാനിലൂടെ ലണ്ടൻ ലക്ഷ്യമിടുന്നത്.