Tuesday, June 17, 2025
Home Blog Page 2

ആർസിബിയുടെ ഓഹരി വിൽക്കാൻ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനി; ഐപിഎൽ ചാംപ്യന്മാർക്ക് മൂല്യം 17,000 കോടി,

നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ  കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികൾ വിറ്റൊഴിക്കാൻ നീക്കം നടത്തുന്നത്.ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യം  വിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിർത്തുമെന്നാണ് സൂചനകൾ. അതേസമയം, ഇക്കാര്യത്തിൽ ആർസിബിയോ ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സോ (United Spirits) പ്രതികരിച്ചിട്ടില്ല. കിങ്ഫിഷർ എയർലൈൻസ് (Kingfisher Airlines) ഉടമയായിരുന്ന വിജയ് മല്യ (Vijay Mallya) ആയിരുന്നു ആർസിബിയുടെ ആദ്യ പ്രൊമോട്ടർ. വൻതുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടർന്ന് 2012ൽ കിങ്ഫിഷർ പ്രവർത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആർസിബിയുടെ പ്രൊമോട്ടർമാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആർസിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്.

ഐപിഎൽ ടൂർണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതൽ കളത്തിലുണ്ടെങ്കിലും ആർസിബിക്കും സൂപ്പർതാരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസൺ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ (Punjab Kings) പരാജയപ്പെടുത്തി ‘കിങ് കോലി’യുടെ ടീം കപ്പുയർത്തിയത്.

ഫിൻലൻഡിൽ ഹമീൻലീന നഗരസഭാധ്യക്ഷനായി മലയാളി

ഫിൻലൻഡിലെ ഹമീൻലീന നഗരസഭ കൗൺസിലിന്റെ ചെയർമാനായി രഞ്ജിത് കുമാർ പ്രഭാകരൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഈ രാജ്യത്തു ഒരു വിദേശി ഈ പദവി വഹിക്കുന്നത്. കഴിഞ്ഞ തവണ ഹമീൻലീന നഗരസഭയിലെ ക്യാബിനറ്റ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. വരും കാലയളവിൽ കമ്മറ്റി അംഗങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളും വിശ്വാസവും കൂടുതൽ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് രഞ്ജിത് അഭിപ്രായപ്പെട്ടു. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഹമീൻ‌ലിന മുനിസിപ്പാലിറ്റിയിൽ അഞ്ചാം തവണയും ജനവിധി തേടിയ രഞ്‌ജിത് കുമാർ, മിന്നുന്ന വിജയമാണു ഇത്തവണയും നേടിയത്. 2001ലാണ് ഇദ്ദേഹം ഫിൻ‌ലൻഡിലെത്തിയത്. ഇവിടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന രഞ്ജിത്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. സ്വന്തമായി കഫെയും നടത്തുന്നുണ്ട്. പ്രസംഗങ്ങളിലും വേദികളിലുമൊന്നും അദ്ദേഹത്തെ അധികം കാണാറില്ല. സാധാരണക്കാരുടെ ഇടയിലാണ് പ്രവർത്തനങ്ങൾ. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകനായ രഞ്ജിത് 2008 മുതൽ ഹമീൻ‌ലിനയിൽ മുനിസിപ്പൽ കൗൺസിലറാണ്. ഭാര്യ മിന്ന ഇക്‌ലോഫ്.

ഏപ്രിൽ പതിമൂന്നിനായിരുന്നു ഫിൻലൻഡിൽ മുനിസിപ്പൽ, കൗണ്ടി തിരഞ്ഞെടുപ്പുകൾ നടന്നത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഫിൻലൻഡിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും വോട്ടു രേഖപ്പെടുത്തുവാൻ അർഹതയുണ്ട്. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.

യൂറോപ്പിൽ ആദ്യമായി മാഫ ഫൈനലിൽ എഡെക്സ് കിങ്സ് എഫ്സി ഇന്ത്യൻ ടീം

മാൾട്ട അമച്വർ ഫുട്‌ബോൾ അസോസിയേഷൻ (MAFA) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിങ്സ് എഫ്‌സി മാൾട്ടീസ്. കേരള സ്റ്റേറ്റ് ഫുട്‌സൽ ചാംപ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്‌പോർട്‌സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിങ്സ് എഫ്‌സിയെ പിന്തുണയ്ക്കുന്നത്.

15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ – ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് – തിരഞ്ഞെടുത്തു.  ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആൻ്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ  അറ്റാർഡ് എഡെക്സ് കിങ്‌സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ്‌ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്‌ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.

വെൽക്കം ഐറീന;ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ MSC ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി. ഐറിന തുറമുഖം ബർത്തിൽ നങ്കുരമിട്ടു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. 16,000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന. സിങ്കപ്പൂരിൽ നിന്നെത്തിയ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. ദക്ഷിണേഷ്യൻ തുറമുഖത്ത് ഐറീന അടുക്കുന്നത് ആദ്യമാണ്.  രാവിലെ 9.15ഓടെ ബെർത്തിലെത്തി മൂറിംഗ് പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ്.

കഴിഞ്ഞ 3 മുതൽ പുറംകടലിൽ കാത്തുകിടന്ന കപ്പലിന്റെ നിയന്ത്രണം ഇന്നലെ രാവിലെ ഏഴോടെ തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സഖറിയ ഏറ്റെടുത്തു. അദ്ദേഹത്തിന്റെയും ക്യാപ്റ്റൻ തുഷാർ കിനിത്കറിന്റെയും നേതൃത്വത്തിലാണ് കപ്പലിനെ ബെർത്തിലെത്തിച്ചത്. ടഗുകളുപയോഗിച്ച് അനായാസം അടുപ്പിച്ചു. തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്. അയ്യർ ക്യാപ്റ്റൻ വില്ലിയെ സ്വാഗതം ചെയ്തു. രണ്ട് ദിവസം കപ്പൽ തുറമുഖത്തുണ്ടാവും. 4000 കണ്ടെയ്നറുകൾ ഇറക്കാനുണ്ട്. 3000ത്തോളം കണ്ടെയ്നറുകളുമായി നാളെ സ്പെയിനിലെ വലൻസിയ പോർട്ടിലേക്ക് മടങ്ങും. 35ജീവനക്കാരാണ് കപ്പലിലുള്ളത്. സിംഗപ്പൂരിൽ നിന്ന് ചൈന, കൊറിയ വഴി വീണ്ടും സിംഗപ്പൂരിലെത്തിയിട്ടാണ് വിഴിഞ്ഞത്തേക്ക് വന്നത്.

ഐറീന ഉൾപ്പെടെ അൾട്രാ ലാർജ് വെസൽ ഇനത്തിൽപെട്ട മൂന്ന് കപ്പലുകൾ വിഴിഞ്ഞത്തെത്തി. എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പിലേനി എന്നിവയാണ് മറ്റുള്ളവ. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 349 -ാമത്തെ കപ്പലാണ് എം.എസ്.സി.ഐറിന. ഇതുവരെ തുറമുഖത്ത് 7.33 ലക്ഷം കണ്ടയ്നറുകൾ കൈകാര്യം ചെയ്തു.

കേരള തീരത്തെ അവർത്തിച്ചുണ്ടായ കപ്പൽ അപകടങ്ങൾ; സംസ്ഥാനം അതീവ ജാഗ്രതയിൽ

മൂന്നാഴ്ചക്കിടെ രണ്ടാമത്തെ കപ്പല്‍ അപകടം കേരള തീരത്തോട് ചേര്‍ന്നുണ്ടായതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍ . ആദ്യകപ്പല്‍ അപകടത്തിന്‍റെ അന്വേഷണം തുടങ്ങി തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ അപകടം. കപ്പലപകടങ്ങൾ അധികം പരിചയമില്ലാത്ത കേരളത്തിന് ഞെട്ടലും ആശങ്കയും ഉയർത്തിയിരിക്കുകയാണ് അടുപ്പിച്ചുള്ള ഈ സംഭവങ്ങൾ. പ്രത്യേകിച്ച്, വിഴിഞ്ഞം പോർട്ടിൻറെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ. കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 കപ്പൽ ചരിഞ്ഞത് കഴ‍ിഞ്ഞമാസം 24നാണ്. 25ന് കപ്പൽ പൂർണ്ണമായും മുങ്ങി. കപ്പലിലെ 643 കണ്ടെയ്നറുകളില്‍ നൂറോള എണ്ണം കടലില്‍ പതിക്കുകയും ബാക്കി കപ്പലിനൊപ്പം മുങ്ങുകയും ചെയ്തു. രണ്ടു ദിവസത്തിനകം കണ്ടയ്നറുകള്‍ കൊല്ലം ഉള്‍പ്പടെയുള്ള തെക്കന്‍ തീരങ്ങളില്‍ എത്തിയിരുന്നു . തീരദേശത്തിന്‍റെ ആശങ്കക്കിടെ 73 കണ്ടയ്നറുകളില്‍ അപകടരമായ വസ്തുക്കളായിരുന്നുവന്ന് വിവരവും പുറത്ത് വന്നു. അപകടത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ
സാരമായി ബാധിച്ചിരുന്നു. ഏകദേശം 40,000 മത്സ്യത്തൊഴിലാളികൾ തൊഴിൽ നഷ്ടമായി. കൂടുതൽ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റി കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവച്ചത് ഈ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ, ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. സർക്കാർ അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേപ്പറ്റിയുള്ള പഠനത്തിനുയോഗിച്ച ഉദ്യോഗസ്ഥ സമിതി പ്രാഥമിക റിപ്പോര്‍ട്ട് പോലും തയ്യാറാക്കുന്നതിന് മുന്‍പാണ് സംസ്ഥാനത്തെ ഞെട്ടിച്ച രണ്ടാമത്തെ അപകടം.

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. അപകടത്തിൽ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വാന്‍ ഹായി 503 കപ്പലിലാണ് പൊട്ടിത്തെറിയും തീപിടിത്തവും സംഭവിച്ചത്. തീ അണയ്ക്കാന്‍ ശ്രമിച്ച നാല് നാവികരെ കാണാനില്ല. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടലില്‍ ചാടിയ പതിനെട്ടുപേരെ രക്ഷിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വലിയ തീ ഉയര്‍ന്നു. 20 കണ്ടെയ്നറുകള്‍ കടലില്‍ വീണു‌‌. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളുള്‍പ്പെടെയാണ് കപ്പലില്‍ ഉള്ളത്. കപ്പല്‍ നിയന്ത്രണം വിട്ടൊഴുകുകയാണ്. ഇനിയും സ്ഫോടനസാധ്യതയുള്ളതിനാല്‍ മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് തീരസേനയുടെ മൂന്ന് കപ്പലുകള്‍ ശ്രമം തുടരുന്നു. കണ്ണൂരില്‍ കടല്‍വെള്ളം പരിശോധിക്കുന്നു. മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് പരിശോധന.

കപ്പലില്‍ അമ്പതോളം കണ്ടെയ്നര്‍ ഉണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. കണ്ടെയ്നറുകള്‍ക്കുള്ളിലെ വസ്തുക്കളെപ്പറ്റി വിവരം ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നുവെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാര്യര്‍ പറയുന്നു. കപ്പലില്‍ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകാവുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. കപ്പലിലെ ഇന്ധനം കടലിൽ പരക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കും. കൊച്ചിയിലെ അപകടത്തിന്റെ കെടുതികളിൽനിന്ന് കേരളം മുക്തമാകുന്നതിന് മുൻപാണ് അറബിക്കടലിൽ ഭീതിപരത്തിക്കൊണ്ട് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായ അപകടത്തിന് ആക്കം കൂട്ടിയത് കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളായിരുന്നു. വളരെ അപകടകരമായ രാസവസ്തുക്കളാണെങ്കിൽ അത് സൃഷ്ടിക്കാവുന്ന പ്രശ്നങ്ങൾ സങ്കല്പങ്ങൾക്കുമപ്പുറത്തായിരിക്കും. ആദ്യഘട്ടത്തിൽ കപ്പൽ ജീവനക്കാരുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് നാവികസേനയും കോസ്റ്റ് ഗാർഡും പ്രഥമ പരിഗണന നൽകുന്നത്. നാവികസേന രക്ഷിച്ചവരിൽ അഞ്ചുപേർക്ക് പരിക്കുണ്ട്. നാലുപേരെ കാണാനില്ലെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എൻജിനീയർമാരെയും കാണാതായതായാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഏതെങ്കിലും തരത്തില്‍ പ്രത്യേക ജാഗ്രത വേണമെങ്കില്‍ അറിയിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദഗതി, ബിൽ അവതരിപ്പിച്ചു

കാനഡയിലെ പൗരത്വ നിയമത്തിൽ മാറ്റം നിർദേശിക്കുന്ന പുതിയ ബിൽ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കൾക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ‘ഒന്നാം തലമുറ പരിധി’ ചേർക്കുന്നതിനായി 2009-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.നിലവിൽ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ ഒന്നുകിൽ കാനഡയിൽ ജനിച്ചതോ അല്ലെങ്കിൽ ആ കുട്ടിയുടെ ജനനത്തിന് മുമ്പ് പൗരന്മാരോ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നൽകാൻ കഴിഞ്ഞിരുന്നില്ല. കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നൽകുന്നതിനും കഴിയില്ല.

വിദേശത്ത് ജനിച്ച വ്യക്തികൾക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏർപ്പെടുത്തിയതിന്റെ ഫലമായി, വംശാവലി അനുസരിച്ചുള്ള  കനേഡിയൻ പൗരന്മാർക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാൻ കഴിയില്ലെന്നും നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങളെയും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു.

കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം തലമുറ പരിധി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. മുൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ മാർച്ചിൽ ഈ നിയമനിർമ്മാണം അവതരിപ്പിച്ചെങ്കിലും അത് പാസാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ബിൽ വീണ്ടും അവതരിപ്പിച്ചത്. നിലവിലെ പൗരത്വ നിയമത്തിലെ പ്രശ്നം ബിൽ സി-3 തീർച്ചയായും അഭിസംബോധന ചെയ്യുകയും തിരുത്തുകയും ചെയ്യുന്നുമെന്നും കനേഡിയൻ സർക്കാർ അറിയിച്ചു. ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാവുകയും അനുമതി ലഭിക്കുകയും ചെയ്താൽ, ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഞങ്ങൾ എത്രയും വേഗം പ്രവർത്തിക്കുമെന്നും ഐആർസിസി വൃത്തങ്ങൾ പറഞ്ഞു.

പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തിനിടെ എട്ടാം തവണയും വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറച്ചു. പ്രധാന പലിശ നിരക്ക് 2 ശതമാനമായിട്ടാണ് കുറച്ചത്. ഇസിബിയുടെ പ്രധാന നിക്ഷേപ നിരക്ക് കാല്‍ പോയിന്റ് കുറച്ചാണ് രണ്ട് ശതമാനമാക്കിയത്. വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ തീരുവ 50 ശതമാനമായി ആയി ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെ തുടർന്ന് ആശങ്ക വർധിക്കുന്നു. വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബി പറഞ്ഞു, അതേസമയം പ്രതിരോധത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നത് ഇടത്തരം വളര്‍ച്ചയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മദേഴ്സ് ഫുഡ്സ് ലിമിറ്റഡ്: മലയാളി സംരംഭത്തിന് യുകെയിൽ തുടക്കമായി

യുകെ മലയാളികളുടെ പുതിയ സംരഭത്തിന് ഇന്ന് നോട്ടീങ്ങാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമ്മം രാവിലെ 10മണിയ്ക്ക് ഫാദർ ജോബി ജോൺ നിർവഹിച്ചു.

തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു.

ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെ രുചികരവും ഗുണമേന്മയും ഉള്ളതുമായ ഭക്ഷണ ഉത്പന്നങ്ങൾ നോട്ടിങ്ങാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്ന ആശയത്തോടെ മദേഴ്സ് ഫുഡ് ലിമിറ്റഡ് എന്ന ഫുഡ് മാനുഫാക്ചറിങ് കമ്പനിയുടെ ആരംഭ ലക്ഷ്യം.

കമ്പനി ബോർഡ്‌ ഡയറക്ടേഴ്സായ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


യുകെയിലെ വലിയ മലയാളി സംഘടനയായ യുഗ്മയുടെ ഈസ്റ്റ് വെസ്റ്റ് ലാൻഡ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര, നോട്ടീങ്ങാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് , മുദ്ര ആർട്സ് നോട്ടീങ്ങാം പ്രസിഡന്റ് നെവിൻ സി ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

മണമ്പൂർ സുരേഷിന് കൊച്ചിൻ കലാഭവൻ ലണ്ടൻ പുരസ്‌കാരം

കേരള കൗമുദി ദിനപത്രത്തിന്റെ ലണ്ടൻ ലേഖകനും ഗ്രന്ഥകാരനുമായ മണമ്പൂർ സുരേഷ് കൊച്ചിൻ കലാഭവൻ ലണ്ടൻ പുരസ്‌കാരം ഏറ്റുവാങ്ങി.കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളിൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് നൽകിയ സമഗ്ര സംഭവനകൾക്കാണ് പുരസ്‌കാരം. ഹോൺചർച്ച് കാമ്പിയൻ സ്‌കൂൾ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ കൗൺസിലറും മുൻ മേയറുമായ ടോം ആദിത്യ, മണമ്പൂർ സുരേഷിന് പുരസ്‌കാരം സമ്മാനിച്ചു. ഇതോടൊപ്പം ബ്രിട്ടന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.കൊച്ചിൻ കലാഭവൻ നിയോഗിച്ച വിദഗ്ദ്ധ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. തുടർന്ന് പ്രേക്ഷകരെ വളരെയേറെ ആകർഷിച്ച ജെയ്‌സൺ ജോർജ് സംവിധാനം ചെയ്ത “ചെമ്മീൻ” നാടകാവിഷ്കാരവും നടന്നു

എ ഐ മനുഷ്യന് പകരമല്ല, ജീവനക്കാരുടെ എണ്ണംകൂട്ടാന്‍ ഗൂഗിള്‍

ഗൂഗിൾ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് 2026 വരെ തുടരുമെന്ന് മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. നിർമിതബുദ്ധി (AI) തൊഴിലവസരങ്ങൾ വൻതോതിൽ നഷ്ടപ്പെടുത്തുമെന്ന വ്യാപകമായ ആശങ്കകൾ ഉയരുന്നതിനിടെയാണിത്. നിർമിതബുദ്ധി മനുഷ്യന്റെ കഴിവുകൾക്ക് പകരമാകില്ല മറിച്ച അവയെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് സാങ്കേതികവിദ്യാ മേഖലകളിലെ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും ബ്ലൂംബെർഗ് ടെക് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള എഞ്ചിനീയറിംഗ് വിഭാഗം അടുത്ത വർഷം ഇനിയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രധാന ടെക് എതിരാളികൾ എഐയിൽ വൻ തോതിലുള്ള നിക്ഷേപം നടത്തുന്നതിനായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രഖ്യാപനം. ഇനിയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ടെക് ഭീമനന്മാർ പദ്ധതിയിടുന്നുണ്ട്. ഇത് തൊഴിൽ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

എഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നുവെന്നാണ് പിച്ചൈ പറയുന്നത്. അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല. എഐയെ ചെലവ് ചുരുക്കാനുള്ള ഒരു ഉപകരണം മാത്രമായി കാണുന്ന കമ്പനികളിൽ നിന്ന് ഗൂഗിളിന്റെ സമീപനം അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ജോലികൾ ഇല്ലാതാക്കുന്നതിനു പകരം, സാധാരണ ജോലികൾ എഐ കൈകാര്യം ചെയ്യുന്നതിലൂടെ എഞ്ചിനീയർമാരുടെ ഉത്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കാൻ അത് സഹായിക്കുന്നു. മനുഷ്യന്റെ കഴിവുകളെ നൂതന ആശയങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സഹായിക്കുന്നു. എഐ വികസനത്തിനായി കമ്പനി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമ്പോഴും ഗൂഗിളിന്റെ തുടർച്ചയായ നിയമന തന്ത്രത്തിന് പിന്നിലെ തത്വശാസ്ത്രം ഇതാണ് – അദ്ദേഹം വെളിപ്പെടുത്തി.

വെയ്മോ പോലെയുള്ള ഓട്ടോണമസ് വാഹനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സംരംഭങ്ങൾ, യൂട്യൂബിന്റെ വലിയ ആഗോള വളർച്ച എന്നിവ മനുഷ്യന്റെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യൂട്യൂബിന്റെ വ്യാപ്തി അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ ഇപ്പോൾ യൂട്യൂബ് 100 ദശലക്ഷം ചാനലുകൾക്ക് ആതിഥേയത്വം വഹിക്കുന്നു, അതിൽ 15,000 ചാനലുകൾക്ക് ഒരു പത്തുലക്ഷത്തിലധികം വരിക്കാരുണ്ട്. ഇത്തരം വളർച്ചയെ പിന്തുണയ്ക്കാൻ എഞ്ചിനീയറിംഗ് കഴിവുകൾക്ക് തുടർച്ച ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

0
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...

മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

0
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍...

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...