ഫിൻലൻഡിലെ ഹമീൻലീന നഗരസഭ കൗൺസിലിന്റെ ചെയർമാനായി രഞ്ജിത് കുമാർ പ്രഭാകരൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഈ രാജ്യത്തു ഒരു വിദേശി ഈ പദവി വഹിക്കുന്നത്. കഴിഞ്ഞ തവണ ഹമീൻലീന നഗരസഭയിലെ ക്യാബിനറ്റ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. വരും കാലയളവിൽ കമ്മറ്റി അംഗങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളും വിശ്വാസവും കൂടുതൽ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് രഞ്ജിത് അഭിപ്രായപ്പെട്ടു. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഹമീൻലിന മുനിസിപ്പാലിറ്റിയിൽ അഞ്ചാം തവണയും ജനവിധി തേടിയ രഞ്‌ജിത് കുമാർ, മിന്നുന്ന വിജയമാണു ഇത്തവണയും നേടിയത്. 2001ലാണ് ഇദ്ദേഹം ഫിൻലൻഡിലെത്തിയത്. ഇവിടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന രഞ്ജിത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. സ്വന്തമായി കഫെയും നടത്തുന്നുണ്ട്. പ്രസംഗങ്ങളിലും വേദികളിലുമൊന്നും അദ്ദേഹത്തെ അധികം കാണാറില്ല. സാധാരണക്കാരുടെ ഇടയിലാണ് പ്രവർത്തനങ്ങൾ. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകനായ രഞ്ജിത് 2008 മുതൽ ഹമീൻലിനയിൽ മുനിസിപ്പൽ കൗൺസിലറാണ്. ഭാര്യ മിന്ന ഇക്‌ലോഫ്.
ഏപ്രിൽ പതിമൂന്നിനായിരുന്നു ഫിൻലൻഡിൽ മുനിസിപ്പൽ, കൗണ്ടി തിരഞ്ഞെടുപ്പുകൾ നടന്നത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഫിൻലൻഡിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും വോട്ടു രേഖപ്പെടുത്തുവാൻ അർഹതയുണ്ട്. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.