കാനഡ പാര്‍ലമെന്റിൽ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍. 343 സീറ്റുകളില്‍ 167 സീറ്റുകളില്‍ ജയം തേടിയാണ് ഭരണം ഉറപ്പിച്ചത്. ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയാണ് വിജയമെന്ന് മാര്‍ക് കാര്‍ണി ഫലം പുറത്തുവന്നതിന് പിന്നാലെ പറഞ്ഞു.
147 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത്. ബ്ലോക്ക് ക്യൂബെക്കോയിസ് 23 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോട് ജഗ്മീത് സിങ് പരാജയപ്പെട്ടു. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി.
തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഖലിസ്ഥാന്‍ അനുകൂല നേതാവായി അറിയപ്പെടുന്ന ജഗ്മീത് സിങ് എന്‍ഡിപി നേതൃപദവിയില്‍ നിന്ന് രാജിവച്ചു. എട്ടു വര്‍ഷത്തെ നേതൃത്വത്തിനു ശേഷമാണ് സിങ് പാര്‍ട്ടി മേധാവി സ്ഥാനം ഒഴിയുന്നത്.എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.