ഇന്ത്യ- യുകെ വ്യാപാര കരാറിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. മൂന്നു വർഷം നീണ്ട ചർച്ചകൾക്കും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകൾക്കും ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറെ സാമ്പത്തിക- നയതന്ത്ര പ്രാധാന്യമുള്ള വ്യാപാര കരാറിന് ധാരണയായത്. യുകെ ട്രേഡ് സെക്രട്ടറി ജൊനാഥൻ റെയ്നോൾസും ഇന്ത്യൻ കൊമേഴ്സ് മിനിസ്റ്റർ പീയുഷ് ഗോയലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറിന് അന്തിമ രൂപം നൽകിയത്.
വ്യാപാര ഉടമ്പടി ഒരു തരത്തിലും ഇരു രാജ്യങ്ങളുടെയും എമിഗ്രേഷൻ പോളിസിയെ ബാധിക്കില്ല. യുകെയിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ വ്യാപാര ഉടമ്പടിക്ക് തടസമാകില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. കരാർ ബ്രിട്ടനിലെ ബിസിനസ് മേഖലയ്ക്കും കൺസ്യൂമേഴ്സിനും വലിയ നേട്ടമായി മാറുമെന്ന് ട്രേഡ് സെക്രട്ടറി വിശദീകരിച്ചു.
കരാറിന്റെ ഭാഗമായുള്ള നികുതി ഇളവ് കൂടുതൽ ബ്രിട്ടിഷ് നിർമിത കാറുകളും മറ്റു വാഹനങ്ങളും ഇന്ത്യൻ നിരത്തുകളിലെത്താൻ സഹായിക്കും. സ്കോച്ച് വിസ്കികൾ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് നിർമിത മദ്യവും ഇന്ത്യയിൽ ഇനി ലഭ്യമാകും. സമാനമായ രീതിയിൽ നിരവധി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുകെയിലും നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങൾ, പാദരക്ഷകൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് ലഭിക്കുന്ന നികുതിയിളവ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ, ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രവിഭവങ്ങൾ എന്നിവയ്ക്കും നികുതി ഇളവുണ്ടാകും.
ബ്രിട്ടനിൽനിന്നുള്ള വിസ്കി, ജിൻ എന്നിവയ്ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവ 75 ശതമാനമായി കുറയും. ബ്രിട്ടിഷ് കാറുകൾ, ഏയ്റോസ്പേസ് ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ താരിഫും കുറയും.