സംസ്ഥാനത്ത് 14 ജില്ലകളിലും ഇന്ന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഏത് നീക്കത്തെയും നേരിടാന്‍ കര-നാവിക-വ്യോമ സേനകള്‍ പൂര്‍ണസജ്ജമാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്താന്‍ ആഭ്യാന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം, നഗര, ഗ്രാമ പ്രദേശങ്ങളിലുടനീളം ഇത്തരത്തില്‍ മോക് ഡ്രില്‍ നടക്കും. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിങ്ങനെ സംസ്ഥാനങ്ങളിലെല്ലാം സുരക്ഷാ പരിശീലനം നടക്കും.

എന്താണ് മോക് ഡ്രിൽ

ഒരു അടിയന്തര സാഹചര്യത്തെ നേരിടുന്നതെങ്ങനെയെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയാണ് മോക് ഡ്രില്‍. തീപിടുത്തങ്ങള്‍, ഭൂകമ്പങ്ങള്‍, മെഡിക്കല്‍ പ്രതിസന്ധികള്‍ അല്ലെങ്കില്‍ സുരക്ഷാ ഭീഷണികള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും ഫലപ്രദമായും പ്രവര്‍ത്തിക്കാന്‍ ആളുകളെ തയ്യാറാക്കാന്‍ ഈ ഡ്രില്ലുകള്‍ സഹായിക്കുന്നു. അടിസ്ഥാനപരമായ ഡിഫന്‍സ് ടെക്‌നിക്കുകള്‍ വഴി ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ പരിശീലിപ്പിക്കും. വ്യോമാക്രമണ സാഹചര്യങ്ങള്‍ നേരിടുന്നതിനായി വീടുകളിലെ ഉള്‍പ്പടെ ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ബ്ലാക്ക്ഔട്ട് പരീക്ഷണങ്ങളുണ്ടാകും. വ്യോമതാവളങ്ങള്‍, ശുദ്ധീകരണശാലകള്‍, റെയില്‍ യാര്‍ഡുകള്‍ തുടങ്ങിയ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ വ്യോമാക്രമണത്തില്‍ നിന്നോ ആക്രമണത്തില്‍ നിന്നോ സംരക്ഷിക്കാന്‍ അധികാരികള്‍ക്കുള്‍പ്പടെ പരിശീലനം നല്‍കും. മോക് ഡ്രില്ലില്‍ രക്ഷാ പ്രവര്‍ത്തകരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും തയ്യാറാടുപ്പും പ്രവര്‍ത്തനങ്ങളും വിലയിരുത്തും. അപകട മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റല്‍, പ്രഥമശുശ്രൂഷ നല്‍കല്‍, അഗ്നിശമന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും.