ഹാംഷെയര്‍ ദേശീയ ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളി താരം

ഹാംഷെയര്‍ അണ്ടര്‍ 12 ക്രിക്കറ്റ് ടീമിലേക്ക് മലയാളി പയ്യന്‍ എന്ന വിശേഷണത്തോടെ ആദ്യമായി കടന്നു വരുന്നയാളാണ് നിഹാല്‍ . സറെയിലെ ആഷ് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന നിഷാല്‍ ഏറെ കടമ്പകള്‍ താണ്ടിയാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ എത്തുന്നത്. ക്രിക്കറ്റ് മനസില്‍ വേര് പിടിച്ചു കിടക്കുന്ന അച്ഛന്‍ അനിഷില്‍ നിന്നുമാണ് നിഹാലിന് കളി ഒരു വികാരമായി മാറുന്നത് എങ്കിലും ഗ്രൗണ്ടില്‍ രോഹിത് ശര്‍മ്മ പായിക്കുന്നസിക്‌സറുകളും അദ്ദേഹത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ടുകളും ഒക്കെയാണ് നിഹാലിന്റെ ക്രിക്കറ്റ് ആവേശത്തിന്റെ പ്രചോദനമാകുന്നത്.
സമപ്രായക്കാരായ കുട്ടികളേക്കാള്‍ ഏറെ മികവ് പുലര്‍ത്തുന്നതിനാലാണ് ആയിരത്തിലേറെ പേര് പങ്കെടുത്ത സിലക്ഷന്‍ ട്രെയ്ല്‍സില്‍ നിന്നും നിഹാലിന് അവസരം ലഭിക്കുന്നത്. അച്ഛന്‍ അനീഷ് ക്രിക്കറ്റെന്ന് കേട്ടാല്‍ മറ്റെന്തും മറക്കുന്ന ടൈപ്പ് ആണെങ്കിലും ഇപ്പോള്‍ ഭര്‍ത്താവും മകനും ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും ചിന്തയില്ലാത്തവരായി മാറിയതോടെ നിഹാലിന്റെ അമ്മ അഞ്ജലിയും ക്രിക്കറ്റിനെ നെഞ്ചേറ്റുകയാണ്. അനീഷിന്റെ ക്രിക്കറ്റ് ഭ്രാന്ത് കണ്ടാണ് നിഹാല്‍ കളിക്കാന്‍ ആദ്യം ആവേശം കാട്ടി തുടങ്ങിയത്. പിന്നീട് ടിവി സ്‌ക്രീനില്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ കളികള്‍ കണ്ടു തുടങ്ങിയതോടെ അമ്മ അഞ്ജലിയുടെ പ്രോത്സാഹനവും നിഹാലിനു കൂട്ടായി. അങ്ങനെയാണ് പാഡണിഞ്ഞു സറെ ജൂനിയര്‍ ടീമിലേക്ക് വരെ നിഹാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. കുട്ടിത്തം നിറഞ്ഞ മുഖവുമായി സദാ പുഞ്ചിരി ഊര്‍ന്നു നില്‍ക്കുന്ന നിഹാലിനെ കളിക്കളത്തില്‍ കണ്ടാല്‍ ആ പുഞ്ചിരി ഒന്നും പുറത്തുകാണാനാകില്ല. പകരം വലിയ ഗൗരവക്കാരനായി നിഹാലിനെ കാണാനാകുന്നതും കളിയിടത്തില്‍ മാത്രമാണ്. മകന്‍ കൊച്ചുകുട്ടിയല്ല എന്ന് അമ്മ അഞ്ജലിക്ക് തോന്നുന്നതും നിഹാല്‍ ബാറ്റേന്തി കളിയില്‍ മുഴുകുമ്പോള്‍ മാത്രമാണ്. നിലവില്‍ ഇന്‍ട്രാ സ്‌ക്വഡ് സംഘത്തില്‍ അംഗമാണ് നിഹാല്‍ അനീഷ്. അണ്ടര്‍ 12 ഗ്രൂപ്പിന് പരിശീലനം നല്‍കുന്ന ഹാംഷെയറിലെ റീജിയന്‍ പെര്‍ഫോമന്‍സ് സെന്ററിലാണ് നിഹാല്‍ കളിച്ചു തെളിയുന്നത്.

റൈറ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന്‍ ആയ കാളം ഗ്രോവറാണ് ഇപ്പോള്‍ നിഹാലിന്റെ പരിശീലകന്‍. ജൂനിയര്‍ മാത്തമാറ്റിക് ചലഞ്ചില്‍ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ് നിഹാല്‍. നിഹാലിനു ക്രിക്കറ്റില്‍ ജയങ്ങള്‍ ഏറെ നേടാന്‍ ഇനിയും ബാക്കിയുണ്ട്. അതിനു പ്രചോദനവും പ്രേരണയുമാകാന്‍ ഇപ്പോള്‍ ബ്രിട്ടീഷ് മലയാളി യുവതാരം എന്ന കടമ്പ കടക്കേണ്ടത് അനിവാര്യമായി മാറുകയാണ്. ഈ പുരസ്‌കാരം തന്റെ കൈയില്‍ എത്തിയാല്‍ അത് നല്‍കുന്ന ആത്മ വിശ്വാസം ചെറുതായിരിക്കില്ല എന്ന് നിഹാലും തിരിച്ചറിയുന്നുണ്ട്. ഈ കൗമാരക്കാരന്റെ നിറമുള്ള സ്വപ്നങ്ങളിലേക്ക് ബ്രിട്ടീഷ് മലയാളി പുരസ്‌കാരം എത്തിച്ചേരാന്‍ ഓരോ ബ്രിട്ടീഷ് മലയാളി വായനക്കാരുടെയും പിന്തുണയും വോട്ടും ആവശ്യമാണ്. നിങ്ങളുടെ വോട്ടു കൂടി കിട്ടിയാല്‍ നിഹാലിനു ജയിച്ചു കയറാനാകുമെങ്കില്‍ ഒരു പക്ഷെ യുകെയിലെ ക്രിക്കറ്റ് ലോകത്തിനു നാളെകളില്‍ ഒരു താരത്തെ സമ്മാനിക്കുവാനും ആ വോട്ടിനു കഴിഞ്ഞേക്കും. നിഹാലിനു വോട്ടു ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് കാണുക. ജൂണ്‍ – ജൂലൈ സീസണിലെ മിക്ക ദിവസങ്ങളിലും കളിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് നിഹാലിപ്പോള്‍. റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ ഈ സീസണ്‍ നിഹാലിനെ സഹായിക്കട്ടെ എന്നാണ് ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് നേട്ടങ്ങളുടെ പേരിലാണ് നിഹാല്‍ ഇത്തവണ ബ്രിട്ടീഷ് മലയാളിയുടെ ഏറെ ആവേശഭരിതമായ യംഗ് ടാലന്റ് അവാര്‍ഡ് പട്ടികയില്‍ എത്തിയിരിക്കുന്നതും. തന്റെ സ്‌കൂളിന് വേണ്ടി ഈ സീസണില്‍ ഒന്നിലേറെ മത്സരങ്ങളില്‍ ജയിച്ചു കയറാന്‍ സാധിച്ചതും നിഹാലിന്റെ പെര്‍ഫോമന്‍സ് മിടുക്കില്‍ തന്നെയാണ്. ഹാംഷെയറിനെ കൂടാതെ ആല്‍ഡര്‍ഷോട്ടിനു വേണ്ടിയും നിഹാല്‍ ബുക്ക് ചെയ്യപ്പെട്ടതിലൂടെ ഈ സീസണ്‍ കൗമാര ക്രിക്കറ്റര്‍ ആയ നിഹാലിന് ഏറെ നിര്‍ണായകമാകുകയാണ്.