47 ദിവസം, 19 രാജ്യങ്ങള്‍; ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് കാറോടിച്ചെത്തിയ ലണ്ടൻ മലയാളി

വീട്ടിൽ നിന്ന് പുറപ്പെട്ട് വീട്ടിലേയ്ക്കെത്തുന്ന കാരുണ്യത്തിന്റെ ലോക സഞ്ചാരം. രാജേഷ് കൃഷ്ണ എന്ന ലണ്ടൻ മലയാളിയാണ് ഇരുപതോളം രാജ്യങ്ങളിലൂടെ, 75 മഹാനഗരങ്ങൾ താണ്ടി, 20,000-ലധികം കിലോമീറ്ററുകള് പിന്നിട്ട് 55 ദിവസം യാത്ര ചെയ്ത് കേരളത്തിലെത്തിചേർന്നത്. ലണ്ടൻ നഗരത്തിലെ ഹൈവേകോമ്പിലെ സ്വന്തം വീട്ടിൽ നിന്നും പുറപ്പെട്ട് പത്തനം തിട്ടയിലെ വാര്യാപുരം തോട്ടത്തിൽ തറവാട്ടിൽ എത്തിച്ചേരുമ്പോൾ ഈ യാത്ര ലോകത്തിന് കാരുണ്യത്തിന്റെ സന്ദേശം പകരും. ”ഇതൊരു സാഹസിക യാത്രയല്ല, ഏതെങ്കിലും റെക്കോഡ് പുസ്തകത്തിൽ പേര് എഴുതിച്ചേർക്കാനും ഉദ്ദേശ്യമില്ല. ലണ്ടൻ ടു കേരള ക്രോസ് കണ്ട്രി റോഡ് ട്രിപ്പ് എന്ന ഈ യാത്ര കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്ന റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ്”. രാജേഷ് കൃഷ്ണ പറഞ്ഞു. കാൻസർ ബാധിതരായ കേരളത്തിലെയും ലണ്ടനിലെയും കുട്ടികളെ സഹായിക്കുന്നതിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് രാജേഷ് കൃഷ്ണ ഒറ്റയ്ക്ക് കാതങ്ങൾ താണ്ടിയത്. ഫ്ളാഗ് ഓഫില്ല, ആളുമില്ല.. ആരവവുമില്ല… എന്ന് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ട ശേഷം രാജേഷ് യാത്ര തുടങ്ങി. മൂന്നു ദിനം പിന്നിട്ടു, രണ്ടായിരം കിലോമീറ്റർ ദൂരവും.

2018-ൽ ജൂലായ് 20-ന് ലണ്ടൻ- കേരള യാത്രയ്ക്ക് പദ്ധതിയിട്ടതാണ്. എന്നാൽ അന്ന് പാകിസ്താൻ വിസ വിലങ്ങു തടിയായി. പാകിസ്താനിലെ തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞ് രാജേഷിനു വിസ നിഷേധിച്ചു. മൂന്നു തവണ വിസക്കായി അപേക്ഷിച്ചു. ഇതിനിടയിൽ കോവിഡും മറ്റു പ്രതിസന്ധികളും. പാകിസ്താൻ വിസക്കായി കാത്തിരുന്നു മടുത്തതോടെ രാജേഷ് റൂട്ട് മാറ്റി പിടിച്ചു. യാത്ര ചൈനയിലൂടെയാക്കാൻ തീരുമാനിച്ചു. ചൈന ചുറ്റിക്കറങ്ങിയുള്ള യാത്രയിൽ 7000 കിലോമീറ്റർ ദൂരം കൂടുതൽ സഞ്ചരിക്കണം. എങ്കിലും ആഗ്രഹത്തിനു മുന്നിൽ ആ ദൂരം അധികമേയല്ലായിരുന്നു. ഇത്രയേറെ ദൂരം യാത്ര ചെയ്യുന്നതിന്റെ യാതൊരു ടെൻഷനും രാജേഷിനില്ല. റൂട്ടിലും ദിവസേന ഓടേണ്ട ദൂരത്തെ കുറിച്ചും കൂട്ടലും കിഴിക്കലും ഒന്നുമില്ല. ഗൂഗിൾ മാപ്പ് ഓൺ ആക്കി യാത്ര തുടരും. ഗ്രാമ ഭംഗി ആസ്വദിക്കണമെന്ന് തോന്നുമ്പോൾ റൂട്ട് മാറ്റി പിടിക്കും. ഷെങ്കൻ വിസയുള്ളത് കൊണ്ട് യൂറോപ്പിലെ യാത്രയ്ക്ക് യാതൊരു ടെൻഷനും ഇല്ല. ആകെ ഉണ്ടായ ടെൻഷൻ റൈറ്റ് ഹാൻഡ് ഡ്രൈവിങ് ശീലിച്ചതിനാൽ, ലെഫ്റ്റ് ഹാൻഡ് വാഹനം ഇത്ര ദൂരം ഓടിക്കുക എന്നതാണ്. മൂന്നു ദിവസത്തെ യാത്രയിൽ ആ ടെൻഷൻ പമ്പ കടന്നു. റൂട്ട് ഇഷ്ട്ടം പോലെ മാറ്റുന്ന താമസവും മുൻകൂട്ടി ബുക്ക് ചെയ്യാറില്ല. എവിടെയാണോ അന്നത്തെ യാത്ര അവസാനിപ്പിക്കുന്നത് അവിടെ താമസിക്കും.

ദിവസം എത്ര ദൂരം ശരാശരി ഓടണം എന്നൊന്നുമില്ല. ഓരോ ദിവസത്തെ മൂഡ് അനുസരിച്ചു ഓടും. എങ്കിലും പറഞ്ഞ ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്ന ഉറച്ച വിശ്വാസത്തിൽ കുറവൊന്നുമില്ല. വോൾവോ എക്സി 60 കാറിലാണ് യാത്ര. 2019 മുതൽ ഈ വണ്ടി രാജേഷിന്റെ കൂടെയുണ്ട്. റോഡിലെവിടെയും വണ്ടി ചതിക്കില്ല എന്നാണ് പൂർണ വിശ്വാസം. യാത്രയിൽ ആരെയും മുൻകൂട്ടി കാണാൻ രാജേഷിനു പ്ലാനില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ യാത്രയുടെ വിവരം അറിഞ്ഞു ചിലർ കാണാൻ താൽപര്യം പറയും. അങ്ങനെ സുഹൃത്തുക്കളെ കണ്ടുമുട്ടും. വിയന്ന എന്ന രാജ്യം രാജേഷിന്റെ റൂട്ടിലേ ഇല്ലായിരുന്നു. പക്ഷേ ഒരു സുഹൃത്തിനെ കാണുന്നതിനായി റൂട്ട് ഒന്ന് പരിഷ്കരിച്ചു വിയന്ന വഴി കയറിയിറങ്ങി.
യാത്രയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നത് ചൈനയിലൂടെയാണ്. ചെലവ് കൂടുതലും അവിടെ തന്നെ. ചൈനയിലെ നിയമം അനുസരിച്ചു ഒരു ഗൈഡ് യാത്രയിൽ കൂടെ വേണം. ഇതിനെല്ലാം ലക്ഷങ്ങൾ ചെലവ് വരും. യാത്രയിൽ ഓരോ രാജ്യങ്ങളിലെയും ഇന്ധന വിലയിൽ രാജേഷിന് മുൻധാരണ ഉണ്ട്. ഫ്രാൻസിൽ വില കൂടുതലായതിനാൽ അവിടെ നിന്നു ഇന്ധനം നിറയ്ക്കൽ ഒഴിവാക്കി. വില കുറവുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഇന്ധനം നിറയ്ക്കും. ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളെങ്കിലും യാത്രയുടെ റൂട്ട് മാറ്റൽ എല്ലാം കണക്ക് കൂട്ടുമ്പോൾ പ്രതീക്ഷിച്ചതിലും അധികം തുക ചെലവാകും എന്നാണ് രാജേഷ് പറയുന്നത്.

ബി.ബി.സി.യിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായിരുന്ന രാജേഷ് നിലവിൽ ബിസിനസ് രംഗത്താണ്. മലയാള സിനിമ നിർമാണത്തിലും കൈവെച്ചിട്ടുണ്ട്. ‘പുഴു’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായാരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയാണ് രാജേഷിന്റെ നിർമാണത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്. ലണ്ടനിൽ ജോലിചെയ്യുന്ന അരുണ നായരാണ് രാജേഷിന്റെ ഭാര്യ.
യാത്രകളോട് എന്നും പ്രണയമായിരുന്നു രാജേഷിന്. മുൻപ് അത് ബുള്ളറ്റിൽ ആയിരുന്നു, ഇന്ന് കാറിൽ ആയി എന്നുള്ളത് മാത്രമാണ് മാറ്റം. ഹിമാലയൻ ബൈക്ക് റാലികൾ ഒരുപാട് നടത്തി പരിചയമുണ്ട്. ബുള്ളറ്റ് ബൈക്കുകളുടെ ഒരു ശേഖരവും രാജേഷിന് സ്വന്തമായുണ്ട്.