Tuesday, June 17, 2025
Home Blog Page 32

ബ്രിട്ടണിൽ പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫേഷ്യൽ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ സംവിധാനം

ഒഴിവുകാല യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്യൂവില്‍ നിന്ന് പാസ്സ്‌പോര്‍ട്ട് പരിശോധന നടത്തേണ്ടതായി വരില്ല. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന നിമിഷം തന്നെ വിമാനത്താവളത്തില്‍ വിവരങ്ങൾ സ്‌കാൻ ചെയ്തിരിക്കും. ഇതിനാൽ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി സമയം ചെലവഴിക്കാതെ നേരിട്ട് പുറത്തേയ്ക്ക് പോകാൻ കഴിയും.
തുറമുഖങ്ങള്‍ വഴി മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ സംവിധാനം ലഭ്യമാണ്. കോണ്‍ടാക്റ്റ് ലെസ്സ് വരാന്തകള്‍ വഴി അവര്‍ക്ക് പുറത്തെത്താന്‍ കഴിയും. സര്‍ക്കാരില്‍ നിന്നുള്ള പാസ്സ്‌പോര്‍ട്ട്, കാർ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ക്യാമറയിലൂടെ യാത്രികരുടെ ഐഡന്റിറ്റി ഉറപ്പാക്കും. നാല് കമ്പനികള്‍ രൂപകല്പന ചെയ്ത ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബ്രിട്ടനിലെ നാല് വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെത്തുന്ന വിദേശികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, അതിനായി അവരുടെ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും യാത്ര ആരംഭിക്കുന്നതിനു മുന്‍പായി ആപ്പ് വഴി നല്‍കേണ്ടതായി വരും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാര്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തന്നെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മാഞ്ചസ്റ്ററിൽ സാഹസിക യാത്രയുമായി മലയാളികൾ



മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥം  സാഹസിക  കാർ യാത്രയ്ക്ക് തയ്യാറെടുത്ത് നാലംഗ മലയാളികൾ.   ഏപ്രിൽ 14ന് എയർപോർട്ടിന് സമീപം  മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്നും യാത്രയ്ക്ക് തുടക്കമാകും.  സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്.
14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ  പ്രമുഖർ എത്തിച്ചേരും.
വർഷങ്ങളായുള്ള തയാറെടുപ്പുകളാണ് യാത്രയുടെ  പിന്നിലുള്ളത്. 14ന്  ആരംഭിക്കുന്ന സാഹസിക  യാത്ര  ബ്രിട്ടണിലെ  മാഞ്ചസ്റ്ററിൽ   നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ വഴി കേരളത്തിലെത്തും. ഏകദേശം  60 ദിവസങ്ങൾ  കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ്  സംഘം കേരളത്തിലെത്തുന്നത്.  കേരളത്തിൽ നിന്നും ഓഗസ്റ്റ് 20ന്  ഇതേ റൂട്ടിലൂടെ  തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ്  യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ  കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ള വലിയ ആത്മവിശ്വാസത്തിലാണ്  യാത്രികർ. അതേസമയം അനേകായിരം കാൻസർ രോഗികൾക്ക്  താങ്ങും തണലും  അഭയവുമായ മാഞ്ചസ്റ്ററിലെ കാൻസർ ചികിത്സാ കേന്ദ്രമായ ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള  ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യമാണ്.

യുകെ ബിസിനസ്സിലെ മലയാളി വിജയഗാഥ.

ജനിച്ച നാട്ടിൽ നിന്നും മറ്റൊരു രാജ്യത്ത് ‘ എത്തി അവിടെ ഒരു മികച്ച ജോലി കരസ്ഥമാക്കുക എന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ മലയാളികൾ എപ്പോഴും ഇത്തരം കാര്യങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. ജോലിയിൽ മാത്രം ഒതുങ്ങാതെ ബിസ്സിനസ്സ് രംഗത്തും വിജയം നേടിയ ഒട്ടേറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. മൂന്ന് വർഷം മുൻപ് സ്കിൽഡ് വർക്കർ വിസയിലാണ് അലീന യുകെയിൽ എത്തുന്നത്. പിന്നീട് ഹോം കെയർ ബിസ്സിനസ്സിലേക്ക് കടന്നു. ആ മേഘലയിൽ വിജയകരമായ പ്രവർത്തനം നടത്തവേ ഹോസ്പിറ്റാലിറ്റി ആൻ്റ് ഫുഡ് ബിസ്സിനസ്സിലേക്ക് ചുവടു വെച്ചത്.
“ഫുഡ് ബിസ്സിനസ്സ് എനിക്കും ഹസ്ബൻ്റിനും വളരെ താൽപര്യം ഉള്ളതായിരുന്നു. ഒരു വർഷത്തോളം ഞങ്ങൾ റിസർച്ച് നടത്തി വിവിധ തരം ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്തു. പലരോടും സംസാരിച്ച് അവസാനം ഇറ്റാലിയൽ പിസ്സ റസ്റ്റോറൻ്റ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു”. അലീന പറയുന്നു.

അപ്പോൾ സ്വഭാവികമായി നമുക്ക് തോന്നാവുന്ന സംശയമാണ്
എന്ത് കൊണ്ട് ഇന്ത്യൻ റെസ്റ്റോറന്റ് തിരഞ്ഞെടുക്കത്തെ ഇറ്റാലിയൻ റസ്‌റ്റോറൻ്റ് തന്നെ തിരഞ്ഞെടുത്തു എന്നത്? അതിനുള്ള ഉത്തരവും
അലീനയുടെ കൈയ്യിലുണ്ട്. മാർക്കറ്റ് റിസർച്ചിൽ യുകെയിൽ ഏറ്റവും ഡിമാൻ്റിങ്ങായുള്ള ഫുഡിൽ ഒന്നാണ് പിസ്സ. ‘പിന്നീടുണ്ടായ വെല്ലുവിളി എങ്ങനെ ഒഥൻ്റിക് ഇറ്റാലിയൻ ടേസ്റ്റ് കൊടുക്കാം എന്നതാണ്.
അങ്ങനെ 15 വർഷത്തോളം യുകെയിൽ ഇറ്റാലിയൻ റസ്റ്റോറൻ്റ് നടത്തിക്കൊണ്ടിരുന്ന വിറ്റാലിയോ ക്യാപ്പിറ്റിയെ കണ്ട് മുട്ടുന്നതും ആ റസ്റ്ററന്റ് വാങ്ങുന്നതും.’
സ്വന്തമായി റസ്റ്ററൻ്റ് നടത്തുക മാത്രമല്ല മറ്റുള്ളവരെ ബിസ്സിനസ്സ് തുടങ്ങാൻ സപ്പോർട്ടും വേണ്ട വിധ എല്ലാ സഹായങ്ങും അലീനയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ നാലോളം റെസ്റ്ററന്റുകൾ യുകെ യിൽ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.
അലീന ബിസ്സിനസ്സിലേക്ക് കടന്നു വന്ന കാലത്ത് എന്തൊക്കെ വെല്ലുവിളികൾ ആണോ നേരിട്ടത് അത്തരം വെല്ലുവിളികൾ നേരിടുന്നവർക്ക് ഒരു ഗൈഡൻസും സഹായവും നൽകാൻ എൻ എസ് ഗ്ലോബൽ വെൻച്വർ എന്ന പേരിൽ ഒരു ബിസിനസ്സ് ഫെസിലിറ്റേഷൻ കമ്പനിയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
റസ്റ്ററൻ്റ് ബിസിനസിൽ ഇൻവസ്റ്റ് ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾക്ക് കമ്പനി ഫോർമേഷൻ മുതൽ ഡോക്യുമെൻ്റേഷൻ , ലീഗൽ സപ്പോർട്ട് തുടങ്ങി സ്റ്റൻ്റ് റൺ ചെയ്ത് അത് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്ന പ്രോസസ്സ് വരെ എൻ എസ് ഗ്ലോബൽ വെൻച്വർ ചെയ്യുന്നു.
കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന് യുകെ യിൽ ബിസിനസ്സ് എസ്റ്റാബ്ലിഷ് ചെയ്യാൻ താല്പര്യപ്പെടുന്നവർക്കുള്ള സപ്പോർട്ടും എൻ എസ് ഗ്ലോബൽ മുന്നോട്ടുവെയ്ക്കുന്നു എന്നതും സന്തോഷകരമാണ്.

യുകെയില്‍ 65 വയസു കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു

യുകെയില്‍ 65 വയസു കഴിഞ്ഞാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. റെക്കോര്‍ഡ് നിരക്കിലാണ് കണക്കുകള്‍. സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേയും പ്രായം വര്‍ദ്ധിപ്പിച്ചു. ഈ പരിധി വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ധക്യത്തിലും ജോലി ചെയ്യേണ്ടിവരുന്നതില്‍ പലരും ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ധ്വാനം.
ചിലര്‍ ജോലിക്ക് പോകുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ നിര്‍ബന്ധിതരാകുകയാണ്. 65നുമുകളില്‍ പ്രായമുള്ള 686000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 135000 പേരുടെ വര്‍ദ്ധനവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. പലരും ഈ പ്രായത്തില്‍ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയാണെന്ന് തുറന്നുപറയുന്നു.

പുരുഷന്‍മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേതും വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുവര്‍ക്കും ഈ പരിധി വീണ്ടും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

പലിശ നിരക്ക് 4.5% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം വെല്ലുവിളിയെന്ന് മുന്നറിയിപ്പ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനമായി നിലനിര്‍ത്തി. തീരുമാനം മോര്‍ട്ട്ഗേജ് വിപണിയെ നിരാശയിലാഴ്ത്തി. യുകെയില്‍ ആകെ 6 ലക്ഷം ഭവന ഉടമകള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകള്‍ അനുസരിച്ച് മാറുന്ന മോര്‍ട്ട്ഗേജ് ഉണ്ട്. നിലവില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവുകളില്‍ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.

പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിന്റെ അവലോകന യോഗത്തില്‍ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് അനുകൂലിച്ചത്. ഇപ്പോള്‍ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

നിലവില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.

ഈ വര്‍ഷം തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവില്‍ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഫെബ്രുവരി ആദ്യമാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .

എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.

വീഴ്‌വേന്‍ എൻട്ര് നിനൈത്തായോ; 24 മണിക്കൂർ,12.5 മില്യൺ കാഴ്ചക്കാർ; എമ്പുരാന് മുന്നിൽ അജയ്യനായി ആ ചിത്രം

സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് താരം. ബുക്കിം​ഗ് കളക്ഷനുകളെ എല്ലാം ഞെട്ടിച്ച് കൊണ്ട് മുന്നേറുന്ന സിനിമ, മലയാളത്തിൽ പുതു ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് ആയിരുന്നു എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഇരുപത്തി നാല് മണിക്കൂറിൽ  6.88 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. എന്നാൽ മലയാളം ട്രെയിലർ ചരിത്രത്തിൽ മുന്നിലുള്ളത് മറ്റൊരു താര ചിത്രമാണ്. 

ദുൽഖർ സൽമാൻ നായകനായി എത്തിയ കിം​ഗ് ഓഫ് കൊത്തയുടെ ട്രെയിലറാണ് ഇരുപത്തി നാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയത്. സിനിമ റിലീസ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും, മറ്റ് പല വമ്പൻ സിനിമകൾ വന്നിട്ടും കിം​ഗ് ഓഫ് കൊത്തയുടെ റെക്കോർഡ് മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 12.5 മില്യൺ ആണ് ഇരുപത്തി നാല് മണിക്കൂറിനിടെ കിം​ഗ് ഓഫ് കൊത്ത ട്രെയിൽ സ്വന്തമാക്കിയത്. ട്രെയിലറിന് പുറമെ മോഷൻ പോസ്റ്റർ, ഒഫീഷ്യൽ ടീസർ എന്നിവയിലും കിം​ഗ് ഓഫ് കൊത്ത റെക്കോർഡ് ഇട്ടിരുന്നു. 

അതേസമയം, ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ഐ ആം ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ജോഷിയുടെ മകൻ അഭിലാഷ് ആയിരുന്നു കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. വൻ ഹൈപ്പിലാണ് റിലീസ് ചെയ്തത് എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷക ഭാ​ഗത്തു നിന്നും ലഭിച്ചിരുന്നത്. 

ബോയിംഗിന് അഗ്നിപരീക്ഷ; സ്റ്റാര്‍ലൈനറിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു.

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിനിടെ പ്രതിസന്ധിയിലായ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു. എന്നാല്‍ വീണ്ടും ബഹിരാകാശ യാത്രികരെ വഹിച്ച് കുതിക്കാന്‍ അനുമതി ലഭിക്കാന്‍, അതിന് മുമ്പ് സ്റ്റാര്‍ലൈനറിന്‍റെ അൺക്രൂഡ് പരീക്ഷണ പറക്കൽ ബോയിംഗിന് വിജയിപ്പിക്കേണ്ടതുണ്ട്. വിജയകരമായ അണ്‍ക്രൂഡ് പരീക്ഷണത്തിന് ശേഷം മാത്രമേ സ്റ്റാർലൈനർ ഇനി ക്രൂ ദൗത്യങ്ങൾക്ക് നാസ ഉപയോഗിക്കൂ എന്നാണ് റിപ്പോർട്ട്.

2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ട് ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം പരീക്ഷണ പറക്കലിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. എന്നാല്‍ പേടകത്തിന്‍റെ ത്രസ്റ്ററുകൾക്ക് തകരാര്‍ സംഭവിച്ചതും ഹീലിയം ചോര്‍ച്ചയും കാരണം നിശ്ചിത സമയത്ത് സ്റ്റാര്‍ലൈനര്‍ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാനിയില്ല. ഐഎസ്എസില്‍ സുനിതയുടെയും ബുച്ചിന്‍റെയും വാസം നീളുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ന്യൂ മെക്‌സിക്കോയില്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. 

ഇനി സ്റ്റാർലൈനർ ആദ്യം ഒരു ക്രൂ ഇല്ലാത്ത പരീക്ഷണ പറക്കല്‍ നടത്തുമെന്നും അതിന് ശേഷം ക്രൂ ദൗത്യങ്ങൾക്കായി വാഹനം പുനർനിർമ്മിക്കുമെന്നും സ്റ്റാർലൈനർ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്‍റെ തലവനായ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകൾക്ക് രൂപകൽപ്പന ചെയ്തതുപോലെ ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുകയാണ് പുതിയ അൺക്രൂഡ് പരീക്ഷണത്തിന്‍റെ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി. ഹീലിയം ചോർച്ച ഇല്ലാതാക്കേണ്ടതുമുണ്ട്. ഈ പരീക്ഷണങ്ങള്‍ ഭൂമിയിൽ നടത്തുക പ്രായോഗികമല്ലെന്നും അദേഹം പറയുന്നു.

2024 ജൂണിലെ സ്റ്റാര്‍ലൈനറിന്‍റെ പരീക്ഷണ പറക്കലിന് ശേഷമുള്ള സാങ്കേതിക അന്വേഷണങ്ങളിൽ കാര്യമായ പുരോഗതി നാസയും ബോയിംഗും കൈവരിക്കുന്നുണ്ടെങ്കിലും പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ഇക്കഴിഞ്ഞ ജനുവരിയിൽ നാസയുടെ സുരക്ഷാ ഉപദേശക സമിതി വ്യക്തമാക്കിയത്. ബോയിംഗ് ഈ വേനൽക്കാലത്ത് പ്രൊപ്പൽഷൻ സിസ്റ്റം ഘടകങ്ങളുടെ ഒരു ഗ്രൗണ്ട് ടെസ്റ്റ് ആസൂത്രണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്ഥിരമായി ദൗത്യങ്ങള്‍ നടത്താന്‍ സ്പേസ് എക്സിനെ പോലെ അനുമതി ലഭിക്കാന്‍ സ്റ്റാര്‍ലൈനറിന്‍റെ സുരക്ഷ ബോയിംഗിന് തെളിയിച്ചേ മതിയാകൂ. ഐ‌എസ്‌എസിലേക്ക് ജീവനക്കാരെയും ചരക്കുകളും എത്തിക്കുന്നതിന് നാസ ഇപ്പോൾ പ്രധാനമായും സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകമാണ് ഉപയോഗിക്കുന്നത്.

സുജിത് ഭക്തന്‍ ലണ്ടനില്‍

പ്രശസ്ത യൂടൂബറും ട്രാവൽ വ്ലോഗറുമായ സുജിത് ഭക്തൻ നാളെ 22 ശനിയാഴ്ച ലണ്ടനിൽ മെഗാ മീറ്റപ്പിൽ പങ്കെടുക്കുന്നു.
KL2 to UK ബാക് പാക്കിങ്ങ് ട്രിപ്പിൻ്റെ ഭാഗമായി ലണ്ടനിൽ എത്തിച്ചേർന്ന സുജിത് ഭക്തൻ തൻ്റെ യാത്രാ അനുഭവങ്ങൾ ചടങ്ങിൽ പങ്ക് വക്കും.
മലയാളത്തിൽ ട്രാവൽ വ്ലോഗ് എന്ന പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിൽ ഒരാളായ സുജിത് ഒരു മാസം മുൻപാണ് കൊച്ചിയിൽ നിന്ന് ഈ യാത്ര ആരംഭിച്ചത്.
വിവിധ യൂറോപ്യൻ രാജ്യങ്ങൾ കടന്ന് തൻ്റെ അവസാന ഡസ്റ്റിനേഷനായ ലണ്ടനിൽ എത്തിയ സുജിത്തിൻ്റെ INB diaries എന്ന പുസ്തക പ്രകാശനം കഴിഞ്ഞ ദിവസം ലണ്ടൻ കേരള ഹൗസിൽ വച്ച് നടക്കുകയുണ്ടായി.
ലണ്ടൻ ഈസ്റ്റ്ഹാമിലെ സൗത്ത് എൻഡ് ഹാളിൽ 3.30 മുതൽ 5.30 വരെയാണ് മീറ്റപ്പ്.

ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; ആയിരക്കണക്കിനു വീടുകളും ഇരുട്ടില്‍

വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചിടും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവില്‍ വൈദ്യുതി തടസം നേരിട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പാണ് എത്തിയത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.

”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്”  വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.

വൈദ്യുതി ബന്ധംഎപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.

ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയുമായി ഇത്തിഹാദ്; ഒരു ടിക്കറ്റിന് നിരക്ക് 50 ലക്ഷം; എന്‍സ്യൂട്ട് അറ്റാച്ചഡ് റൂമില്‍ അല്ലല്‍ അറിയാതെ രാജാവിനെ പോലെ യാത്ര ചെയ്യാം: ആകാശ യാത്രയില്‍ ആഡംബരം നിറയുമ്പോള്‍

ലോകത്തെ ശതകോടീശ്വരന്‍മാര്‍ പലരും ജീവിതം ആഘോഷമാക്കുന്നതിനായി പലപ്പോഴും സ്വന്തമായി ജെറ്റു വിമാനങ്ങള്‍ വാങ്ങുന്നതാണ് പതിവ്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാനും ഇത്തരം വിമാനങ്ങള്‍ ഏറെ സഹായകമാകും. എന്നാല്‍ സ്വന്തമായി വിമാനമില്ലെങ്കിലും രാജാവിനെ പോലെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഇത്തിഹാദ് എയര്‍ലൈന്‍സ്.

ഒരു ടിക്കറ്റിന് നിരക്ക് അമ്പത് ലക്ഷം രൂപയാണ്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ അല്ലല്‍ അറിയാതെ യാത്ര ചെയ്യാം. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂം എന്നത് മൂന്ന് മുറികള്‍ ഒത്തു ചേരുന്നതാണ്. എയര്‍ബസ് എ 380 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ ഒരു ലിവിംഗ് ഏര്യയയും ഇരട്ടക്കിടക്കകളുള്ള ബെഡ്റൂമും ഉണ്ട്. കൂടാതെ ഷവര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ബാത്ത് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് ബട്ലറുടെ സേവനം എപ്പോഴും ലഭ്യമാണ്.

ഏത് വിഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ ഇവര്‍ എപ്പോഴും സേവന സന്നദ്ധരായിരിക്കും. ഇതിലെ യാത്രക്കാര്‍ക്ക് സാധാരണയായി ഉന്നതര്‍ക്കായി മാറ്റി വെച്ചിരിക്കുന്ന സ്വകാര്യതയും സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയും. ആകാശത്തിലെ നിങ്ങളുടെ സ്വന്തം സ്വീകരണമുറിയില്‍ വിശ്രമിക്കുന്നതും ഷാംപെയ്ന്‍ നുകരുക അല്ലെങ്കില്‍ ലോകോത്തര പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ ആസ്വദിക്കുക തുടങ്ങിയ സ്വപ്നതുല്യമായ ഒരനുഭവമാണ് ഈ യാത്ര അതിഥികള്‍ക്ക് സമ്മാനിക്കുന്നത്. ദി റെസിഡന്‍സ് എന്നാണ് ഈ സംവിധാനത്തിന് ഇത്തിഹാദ് പേരിട്ടിരിക്കുന്നത്.

വിമാനയാത്രയിലെ നിങ്ങളുടെ അനുഭവങ്ങളെ ഈ യാത്ര പുനര്‍ നിര്‍വ്വചിക്കുന്നു എന്നാണ് ഇത്തിഹാദ് അവകാശപ്പെടുന്നത്. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെങ്കിലും അവിടെ ലഭിക്കുന്ന സുഖ സൗകര്യങ്ങള്‍ അതിനെ മറികടക്കും എന്നാണ് പറയപ്പെടുന്നത്. മറ്റ് എയര്‍ലൈനുകളും ഇപ്പോള്‍ അള്‍ട്രാ-ലക്ഷ്വറി വിഭാഗത്തില്‍ വന്‍ സംവിധാനങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി സുഖ സൗകര്യങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്യൂട്ടുകള്‍, യാത്രക്കാര്‍ക്ക് പ്രത്യേക കിടക്കയും ഹോട്ടല്‍ മുറികളേക്കാള്‍ വലിയ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ആകട്ടെ അവരുടെ ഫസ്റ്റ് ക്ലാസില്‍ സ്ലൈഡിംഗ് ഡോറുകളും ഓണ്‍ബോര്‍ഡ് ഷവറും കൂടാതെ പ്രമുഖരായ പാചകക്കാരേയും വിപുലമായ മെനുവുമാണ് ഇത്തരം സ്വകാര്യ സ്യൂട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്.

വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

0
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...

മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

0
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍...

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...