ഐ എം വിജയൻ; ഇന്ത്യൻ ഫുട്ബോൾ ഇതിഹാസത്തിന് സ്നേഹാദരം.

കേരളത്തിന്റെ എക്കാലത്തേയും പ്രിയ ഫുട്ബോളറാണ് ഐ.എം.വിജയൻ. അക്കാദമികളോ വിദേശ പരിശീലകരോ കണ്ടെത്തിയതല്ല ഈ പ്രതിഭയെ. തൃശ്ശൂരിന്റെ മണ്ണിൽ പന്ത് തട്ടി നടന്ന വ്യക്തിയാണ് പിന്നീട് ലോകം കണ്ട ഇതിഹാസ നായകനായത്. കാൽപന്ത് കളിയിലെ മികവിൽ 18 വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. ഐ എം വിജയന് പൊലീസ്‌ സേന ഔദ്യോഗിക യാത്രയയപ്പ്‌ നൽകി.
ഈ മാസം മുപ്പതിന് തന്റെ അമ്പത്തിയാറാം പിറന്നാൾ ദിനത്തിൽ അഭിമാന കുപ്പായം അഴിക്കും.

1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് ഐ എം വിജയന്റെ ജനനം. 1986ൽ കേരള പൊലീസിൽ അതിഥി താരമായി. 1987ൽ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായപ്പോൾ പൊലീസ്‌ കോൺസ്‌റ്റബിൽ ആയി ജോലിയിൽ പ്രവേശിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത്‌ ഇന്ത്യൻ നായക കുപ്പായവും അണിഞ്ഞു. 88 കളിയിൽ 39 ഗോളുകളും നേടി. 2006ൽ കൊൽക്കത്ത ഈസ്റ്റ്‌ ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിടവാങ്ങി. എഎസ്‌ഐ ആയാണ്‌ തിരികെ പൊലീസിൽ പ്രവേശിക്കുന്നത്‌. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയി. 2002ൽ രാജ്യം അർജുന പുരസ്കാരവും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.

മലപ്പുറത്ത് എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്ന ഐ എം വിജയന് വെള്ളിയാഴ്ചയാണ് പോലീസ് സേന യാത്രയയപ്പ് നല്‍കിയത്. എന്നാൽ പൊലീസ്‌ കുപ്പായം അഴിച്ച പ്രിയ കൂട്ടുകാരന്‌ ആവേശകരമായ യാത്രയയപ്പ്‌ നൽകാൻ അവർ വീണ്ടും ബൂട്ടുകെട്ടി. മിക്കവർക്കും പ്രായം അറുപത്‌ പിന്നിട്ടിരുന്നു. കൂട്ടത്തിലെ ഇളമുറക്കാരനായ ഐ എം വിജയന്റെ യാത്രയയപ്പിന്റെ ഭാഗമായി കേരള പൊലീസ്‌ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനായാണ്‌ കേരള പൊലീസിന്റെ പഴയ പടക്കുതിരകൾ മലപ്പുറത്ത്‌ ഒത്തുകൂടിയത്‌. മുൻ ഇന്ത്യൻ നായകനായ ഐ എം വിജയൻ എംഎസ്‌പി അസി. കമാൻഡന്റ്‌ സ്ഥാനത്തുനിന്നാണ്‌ വിരമിക്കുന്നത്‌. ഐ എം .വിജയനു പുറമെ പൊലീസിന്റെ ഫുട്‌ബോൾ താരങ്ങളായ എംഎസ്‌പി അസി. കമാൻഡന്റ്‌ റോയി റോജസ്, കെഎപി ഒന്നാം ബറ്റാലിയൻ അസി. കമാൻഡന്റായിരുന്ന സി പി അശോകൻ എന്നിവർക്കുള്ള യാത്രയയപ്പുകൂടിയായിരുന്നു മത്സരം. മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം ഓർമകളിലേക്ക്‌ മടങ്ങിയ നിമിഷങ്ങൾ. ഒരുവശത്ത്‌ കേരള പൊലീസിന്റെ ജേഴ്‌സിയിൽ ഐ എം വിജയനൊപ്പം യു ഷറഫലി, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ്, പി ഹബീബ് റഹ്മാൻ, അലക്സ്എബ്രഹാം, കെ രാജേഷ്, തോമസ്, ഷിംജിത്ത്, പൗലോസ്, എഡിസൺ, ബഷീർ, സി പി അശോകൻ, സുധീർ, സാജൻ, അജിത്‌, ഗോപി, തുടങ്ങിയവർ. മറുവശത്ത്‌ കേരള ടീം മുൻ നായകൻ ആസിഫ്‌ സഹീറിന്റെ നേതൃത്വത്തിലുള്ള മലപ്പുറം വെറ്ററൻസും. ആവേശപ്പോര്‌ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഐ എം വിജയന്റെ ഭാര്യ രാജി ഉൾപ്പെടെ പഴയകാല താരങ്ങളുടെ കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.