കുളമ്പുരോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിലേക്ക് ഇറച്ചിയും പാലുൽപന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു. യൂറോപ്യൻ യൂണിയൻ , യൂറോപ്യൻ സ്വതന്ത്ര വ്യാപാര മേഖല രാജ്യങ്ങളിൽ (സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ്, ലിച്ചെൻസ്റ്റീൻ) നിന്ന് ബ്രിട്ടനിലേക്ക് പോകുന്നവർക്ക് കന്നുകാലികൾ, ചെമ്മരിയാടുകൾ, പന്നി, ആട് എന്നിവയിൽ നിന്നുള്ള മാംസം, പാൽ അല്ലെങ്കിൽ പാലുൽപന്നങ്ങൾ എന്നിവ വ്യക്തിഗത ആവശ്യത്തിന് പോലും കൊണ്ടുപോകാൻ കഴിയില്ലെന്ന് ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. ഏപ്രിൽ 12 മുതലാണ് ഈ താൽക്കാലിക നിയന്ത്രണം നിലവിൽ വന്നത്.
പന്നിയിറച്ചി, ഗോമാംസം, ആട്ടിറച്ചി, പാൽ, ഡയറി ഉൽപന്നങ്ങൾ എന്നിവ യാത്രാക്കാർ വ്യക്തിഗത ആവശ്യത്തിനായി കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു. സാൻഡ്വിച്ചുകൾ, ചീസുകൾ, ക്യൂർഡ് മാംസങ്ങൾ, അസംസ്കൃത മാംസങ്ങൾ എന്നിവ പാക്ക് ചെയ്തതോ അല്ലാത്തതോ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയതോ ആകട്ടെ ഇവയ്ക്കും നിരോധനം ബാധകമാണ്.
നിയമം ലംഘിച്ച് ഈ വസ്തുക്കളുമായി ആരെങ്കിലും പിടിയിലായാൽ അവ അതിർത്തിയിൽ വെച്ച് തന്നെ നശിപ്പിക്കും. ഗുരുതരമായ കേസുകളിൽ 5,000 പൗണ്ട് വരെ പിഴ ചുമത്താനും സാധ്യതയുണ്ട്. ഈ നിയന്ത്രണങ്ങൾ ബ്രിട്ടനിലേക്ക് വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകൂ. വടക്കൻ അയർലൻഡ്, ജേഴ്സി, ഗുർൺസി, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിൽ ഈ നിയമം ബാധകമല്ല.