Wednesday, June 18, 2025
Home Blog Page 33

വീഴ്‌വേന്‍ എൻട്ര് നിനൈത്തായോ; 24 മണിക്കൂർ,12.5 മില്യൺ കാഴ്ചക്കാർ; എമ്പുരാന് മുന്നിൽ അജയ്യനായി ആ ചിത്രം

സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് താരം. ബുക്കിം​ഗ് കളക്ഷനുകളെ എല്ലാം ഞെട്ടിച്ച് കൊണ്ട് മുന്നേറുന്ന സിനിമ, മലയാളത്തിൽ പുതു ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് ആയിരുന്നു എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഇരുപത്തി നാല് മണിക്കൂറിൽ  6.88 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. എന്നാൽ മലയാളം ട്രെയിലർ ചരിത്രത്തിൽ മുന്നിലുള്ളത് മറ്റൊരു താര ചിത്രമാണ്. 

ദുൽഖർ സൽമാൻ നായകനായി എത്തിയ കിം​ഗ് ഓഫ് കൊത്തയുടെ ട്രെയിലറാണ് ഇരുപത്തി നാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയത്. സിനിമ റിലീസ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും, മറ്റ് പല വമ്പൻ സിനിമകൾ വന്നിട്ടും കിം​ഗ് ഓഫ് കൊത്തയുടെ റെക്കോർഡ് മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 12.5 മില്യൺ ആണ് ഇരുപത്തി നാല് മണിക്കൂറിനിടെ കിം​ഗ് ഓഫ് കൊത്ത ട്രെയിൽ സ്വന്തമാക്കിയത്. ട്രെയിലറിന് പുറമെ മോഷൻ പോസ്റ്റർ, ഒഫീഷ്യൽ ടീസർ എന്നിവയിലും കിം​ഗ് ഓഫ് കൊത്ത റെക്കോർഡ് ഇട്ടിരുന്നു. 

അതേസമയം, ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ഐ ആം ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ജോഷിയുടെ മകൻ അഭിലാഷ് ആയിരുന്നു കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. വൻ ഹൈപ്പിലാണ് റിലീസ് ചെയ്തത് എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷക ഭാ​ഗത്തു നിന്നും ലഭിച്ചിരുന്നത്. 

ബോയിംഗിന് അഗ്നിപരീക്ഷ; സ്റ്റാര്‍ലൈനറിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു.

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിനിടെ പ്രതിസന്ധിയിലായ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ അടുത്ത പരീക്ഷണം നാസ ആസൂത്രണം ചെയ്യുന്നു. എന്നാല്‍ വീണ്ടും ബഹിരാകാശ യാത്രികരെ വഹിച്ച് കുതിക്കാന്‍ അനുമതി ലഭിക്കാന്‍, അതിന് മുമ്പ് സ്റ്റാര്‍ലൈനറിന്‍റെ അൺക്രൂഡ് പരീക്ഷണ പറക്കൽ ബോയിംഗിന് വിജയിപ്പിക്കേണ്ടതുണ്ട്. വിജയകരമായ അണ്‍ക്രൂഡ് പരീക്ഷണത്തിന് ശേഷം മാത്രമേ സ്റ്റാർലൈനർ ഇനി ക്രൂ ദൗത്യങ്ങൾക്ക് നാസ ഉപയോഗിക്കൂ എന്നാണ് റിപ്പോർട്ട്.

2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ട് ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം പരീക്ഷണ പറക്കലിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. എന്നാല്‍ പേടകത്തിന്‍റെ ത്രസ്റ്ററുകൾക്ക് തകരാര്‍ സംഭവിച്ചതും ഹീലിയം ചോര്‍ച്ചയും കാരണം നിശ്ചിത സമയത്ത് സ്റ്റാര്‍ലൈനര്‍ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരാനിയില്ല. ഐഎസ്എസില്‍ സുനിതയുടെയും ബുച്ചിന്‍റെയും വാസം നീളുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ന്യൂ മെക്‌സിക്കോയില്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. 

ഇനി സ്റ്റാർലൈനർ ആദ്യം ഒരു ക്രൂ ഇല്ലാത്ത പരീക്ഷണ പറക്കല്‍ നടത്തുമെന്നും അതിന് ശേഷം ക്രൂ ദൗത്യങ്ങൾക്കായി വാഹനം പുനർനിർമ്മിക്കുമെന്നും സ്റ്റാർലൈനർ വികസനത്തിന് മേൽനോട്ടം വഹിക്കുന്ന നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്‍റെ തലവനായ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകൾക്ക് രൂപകൽപ്പന ചെയ്തതുപോലെ ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കുകയാണ് പുതിയ അൺക്രൂഡ് പരീക്ഷണത്തിന്‍റെ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി. ഹീലിയം ചോർച്ച ഇല്ലാതാക്കേണ്ടതുമുണ്ട്. ഈ പരീക്ഷണങ്ങള്‍ ഭൂമിയിൽ നടത്തുക പ്രായോഗികമല്ലെന്നും അദേഹം പറയുന്നു.

2024 ജൂണിലെ സ്റ്റാര്‍ലൈനറിന്‍റെ പരീക്ഷണ പറക്കലിന് ശേഷമുള്ള സാങ്കേതിക അന്വേഷണങ്ങളിൽ കാര്യമായ പുരോഗതി നാസയും ബോയിംഗും കൈവരിക്കുന്നുണ്ടെങ്കിലും പ്രൊപ്പൽഷൻ സിസ്റ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ഇക്കഴിഞ്ഞ ജനുവരിയിൽ നാസയുടെ സുരക്ഷാ ഉപദേശക സമിതി വ്യക്തമാക്കിയത്. ബോയിംഗ് ഈ വേനൽക്കാലത്ത് പ്രൊപ്പൽഷൻ സിസ്റ്റം ഘടകങ്ങളുടെ ഒരു ഗ്രൗണ്ട് ടെസ്റ്റ് ആസൂത്രണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്ഥിരമായി ദൗത്യങ്ങള്‍ നടത്താന്‍ സ്പേസ് എക്സിനെ പോലെ അനുമതി ലഭിക്കാന്‍ സ്റ്റാര്‍ലൈനറിന്‍റെ സുരക്ഷ ബോയിംഗിന് തെളിയിച്ചേ മതിയാകൂ. ഐ‌എസ്‌എസിലേക്ക് ജീവനക്കാരെയും ചരക്കുകളും എത്തിക്കുന്നതിന് നാസ ഇപ്പോൾ പ്രധാനമായും സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകമാണ് ഉപയോഗിക്കുന്നത്.

സുജിത് ഭക്തന്‍ ലണ്ടനില്‍

പ്രശസ്ത യൂടൂബറും ട്രാവൽ വ്ലോഗറുമായ സുജിത് ഭക്തൻ നാളെ 22 ശനിയാഴ്ച ലണ്ടനിൽ മെഗാ മീറ്റപ്പിൽ പങ്കെടുക്കുന്നു.
KL2 to UK ബാക് പാക്കിങ്ങ് ട്രിപ്പിൻ്റെ ഭാഗമായി ലണ്ടനിൽ എത്തിച്ചേർന്ന സുജിത് ഭക്തൻ തൻ്റെ യാത്രാ അനുഭവങ്ങൾ ചടങ്ങിൽ പങ്ക് വക്കും.
മലയാളത്തിൽ ട്രാവൽ വ്ലോഗ് എന്ന പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിൽ ഒരാളായ സുജിത് ഒരു മാസം മുൻപാണ് കൊച്ചിയിൽ നിന്ന് ഈ യാത്ര ആരംഭിച്ചത്.
വിവിധ യൂറോപ്യൻ രാജ്യങ്ങൾ കടന്ന് തൻ്റെ അവസാന ഡസ്റ്റിനേഷനായ ലണ്ടനിൽ എത്തിയ സുജിത്തിൻ്റെ INB diaries എന്ന പുസ്തക പ്രകാശനം കഴിഞ്ഞ ദിവസം ലണ്ടൻ കേരള ഹൗസിൽ വച്ച് നടക്കുകയുണ്ടായി.
ലണ്ടൻ ഈസ്റ്റ്ഹാമിലെ സൗത്ത് എൻഡ് ഹാളിൽ 3.30 മുതൽ 5.30 വരെയാണ് മീറ്റപ്പ്.

ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; ആയിരക്കണക്കിനു വീടുകളും ഇരുട്ടില്‍

വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചിടും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവില്‍ വൈദ്യുതി തടസം നേരിട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പാണ് എത്തിയത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.

”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്”  വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.

വൈദ്യുതി ബന്ധംഎപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.

ലോകത്തെ ഏറ്റവും ചെലവേറിയ വിമാന യാത്രയുമായി ഇത്തിഹാദ്; ഒരു ടിക്കറ്റിന് നിരക്ക് 50 ലക്ഷം; എന്‍സ്യൂട്ട് അറ്റാച്ചഡ് റൂമില്‍ അല്ലല്‍ അറിയാതെ രാജാവിനെ പോലെ യാത്ര ചെയ്യാം: ആകാശ യാത്രയില്‍ ആഡംബരം നിറയുമ്പോള്‍

ലോകത്തെ ശതകോടീശ്വരന്‍മാര്‍ പലരും ജീവിതം ആഘോഷമാക്കുന്നതിനായി പലപ്പോഴും സ്വന്തമായി ജെറ്റു വിമാനങ്ങള്‍ വാങ്ങുന്നതാണ് പതിവ്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കാനും ഇത്തരം വിമാനങ്ങള്‍ ഏറെ സഹായകമാകും. എന്നാല്‍ സ്വന്തമായി വിമാനമില്ലെങ്കിലും രാജാവിനെ പോലെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഇത്തിഹാദ് എയര്‍ലൈന്‍സ്.

ഒരു ടിക്കറ്റിന് നിരക്ക് അമ്പത് ലക്ഷം രൂപയാണ്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ അല്ലല്‍ അറിയാതെ യാത്ര ചെയ്യാം. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂം എന്നത് മൂന്ന് മുറികള്‍ ഒത്തു ചേരുന്നതാണ്. എയര്‍ബസ് എ 380 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്‍സ്യൂട്ട് അറ്റാച്ച്ഡ് റൂമില്‍ ഒരു ലിവിംഗ് ഏര്യയയും ഇരട്ടക്കിടക്കകളുള്ള ബെഡ്റൂമും ഉണ്ട്. കൂടാതെ ഷവര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള ബാത്ത് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതിഥികള്‍ക്ക് ബട്ലറുടെ സേവനം എപ്പോഴും ലഭ്യമാണ്.

ഏത് വിഭവങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ ഇവര്‍ എപ്പോഴും സേവന സന്നദ്ധരായിരിക്കും. ഇതിലെ യാത്രക്കാര്‍ക്ക് സാധാരണയായി ഉന്നതര്‍ക്കായി മാറ്റി വെച്ചിരിക്കുന്ന സ്വകാര്യതയും സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ കഴിയും. ആകാശത്തിലെ നിങ്ങളുടെ സ്വന്തം സ്വീകരണമുറിയില്‍ വിശ്രമിക്കുന്നതും ഷാംപെയ്ന്‍ നുകരുക അല്ലെങ്കില്‍ ലോകോത്തര പാചകക്കാര്‍ ഒരുക്കിയ വിഭവങ്ങള്‍ ആസ്വദിക്കുക തുടങ്ങിയ സ്വപ്നതുല്യമായ ഒരനുഭവമാണ് ഈ യാത്ര അതിഥികള്‍ക്ക് സമ്മാനിക്കുന്നത്. ദി റെസിഡന്‍സ് എന്നാണ് ഈ സംവിധാനത്തിന് ഇത്തിഹാദ് പേരിട്ടിരിക്കുന്നത്.

വിമാനയാത്രയിലെ നിങ്ങളുടെ അനുഭവങ്ങളെ ഈ യാത്ര പുനര്‍ നിര്‍വ്വചിക്കുന്നു എന്നാണ് ഇത്തിഹാദ് അവകാശപ്പെടുന്നത്. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെങ്കിലും അവിടെ ലഭിക്കുന്ന സുഖ സൗകര്യങ്ങള്‍ അതിനെ മറികടക്കും എന്നാണ് പറയപ്പെടുന്നത്. മറ്റ് എയര്‍ലൈനുകളും ഇപ്പോള്‍ അള്‍ട്രാ-ലക്ഷ്വറി വിഭാഗത്തില്‍ വന്‍ സംവിധാനങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി സുഖ സൗകര്യങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്യൂട്ടുകള്‍, യാത്രക്കാര്‍ക്ക് പ്രത്യേക കിടക്കയും ഹോട്ടല്‍ മുറികളേക്കാള്‍ വലിയ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ആകട്ടെ അവരുടെ ഫസ്റ്റ് ക്ലാസില്‍ സ്ലൈഡിംഗ് ഡോറുകളും ഓണ്‍ബോര്‍ഡ് ഷവറും കൂടാതെ പ്രമുഖരായ പാചകക്കാരേയും വിപുലമായ മെനുവുമാണ് ഇത്തരം സ്വകാര്യ സ്യൂട്ടുകളില്‍ ഒരുക്കിയിരിക്കുന്നത്.

ഒറ്റയ്ക്ക് 45 ദുബായ് യാത്രകള്‍; ഒന്നിലധികം ബിസിനസ് സംരംഭങ്ങള്‍; സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ഇഡി.

ബെംഗളൂരു വിമാനത്താവളത്തില്‍ 14 കിലോയിലധികം സ്വര്‍ണ്ണവുമായി കന്നഡ നടി രന്യ റാവു അറസ്റ്റിലായിട്ട് 15 ദിവസമായി. അതിനുശേഷം, സ്വര്‍ണ്ണ കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) അന്വേഷണം നടത്തിവരികയാണ്. ഇടയ്ക്കിടെയുള്ള അന്താരാഷ്ട്ര യാത്രകളുടെ ഒരു രീതി, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍, ആരോപിക്കപ്പെടുന്ന ഹവാല ശൃംഖലയുമായുള്ള ബന്ധം എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളിലെ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കി.

ഇതിനുപുറമെ, രന്യയുടെ രണ്ടാനച്ഛനും മുതിര്‍ന്ന ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ അല്ലെങ്കില്‍ കള്ളക്കടത്ത് ശൃംഖലയ്ക്ക് സൗകര്യമൊരുക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

2023 നും 2025 നും ഇടയില്‍ രന്യ റാവു ദുബായിലേക്ക് 52 തവണ യാത്ര ചെയ്തതായും അതില്‍ 45 എണ്ണം ഒരു ദിവസത്തെ റൗണ്ട് ട്രിപ്പ് ആയിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി. 2025 ലെ ആദ്യ രണ്ട് മാസങ്ങളില്‍, അവര്‍ 27 സന്ദര്‍ശനങ്ങള്‍ നടത്തി, പലപ്പോഴും ബെംഗളൂരു, ഗോവ, മുംബൈ എന്നിവിടങ്ങളിലൂടെ കടന്നുപോയി. 45 തവണയായി അവള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് ഒരു കള്ളക്കടത്ത് സംഘത്തില്‍ അവള്‍ക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമായി ഉയര്‍ത്തി.

മാത്രമല്ല, ചൊവ്വാഴ്ച കോടതി നടപടിക്കിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, റാവുവും സുഹൃത്ത് തരുണ്‍ രാജുവും ദുബായിലേക്ക് 26 യാത്രകള്‍ നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. യാത്രകള്‍ക്കിടയില്‍, റാവുവും രാജുവും രാവിലെ പുറപ്പെട്ട് വൈകുന്നേരത്തോടെ തിരിച്ചെത്തുമായിരുന്നു, ഇത് സംശയം ജനിപ്പിക്കുന്ന ഒരു രീതിയായിരുന്നു.

2023-ല്‍, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു കൂട്ടായ്മയായി ആരോപിക്കപ്പെടുന്ന, ദുബായില്‍ വീര ഡയമണ്ട്‌സ് ട്രേഡിംഗ് എന്ന സ്ഥാപനം റാവു രജിസ്റ്റര്‍ ചെയ്തു. നടനും ബിസിനസുകാരനുമായ തരുണ്‍ രാജുവാണ് ഈ ശ്രമത്തില്‍ അവരുടെ പങ്കാളിയെന്ന് റിപ്പോര്‍ട്ടുണ്ട്. 2022-ല്‍, അവര്‍ ബെംഗളൂരുവില്‍ ബയോ എന്‍ഹോ ഇന്ത്യയും സ്ഥാപിച്ചു, പിന്നീട് അതിനെ സിറോഡ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ബിസിനസ് സംരംഭങ്ങള്‍ അവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി.

അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം പിന്നീട് സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അജ്ഞാത സ്രോതസ്സുകളിലേക്ക് വഴിതിരിച്ചുവിട്ടതായി സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ സാമ്പത്തിക രേഖകള്‍ പരിശോധിച്ചുവരികയാണ്. നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് നിയമാനുസൃതമാക്കാന്‍ റാന്യയുടെ ബിസിനസ് സംരംഭങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ രന്യ റാവുവിനെ വിവാഹം കഴിച്ച ഭര്‍ത്താവ് ജതിന്‍ ഹുക്കേരിയും ഡിആര്‍ഐ അന്വേഷണത്തിലാണ്. എന്നിരുന്നാലും, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2024 ഡിസംബര്‍ മുതല്‍ തങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയ ഹുക്കേരി പറഞ്ഞു.

അതേസമയം, അവരുടെ രണ്ടാനച്ഛന്‍ രാമചന്ദ്ര റാവുവിനെ മാര്‍ച്ച് 15 ന് നിര്‍ബന്ധിത അവധിയില്‍ അയച്ചു. നിലവില്‍ അദ്ദേഹം കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

മകളുടെ അറസ്റ്റില്‍ നിന്ന് രാമചന്ദ്ര നേരത്തെ അകന്നു നില്‍ക്കുകയും, സ്വയം ‘ഹൃദയം തകര്‍ന്ന രക്ഷിതാവ്’ എന്ന് വിളിക്കുകയും, അവളുടെ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നിരുന്നാലും, കെമ്പെഗൗഡ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പ്രോട്ടോക്കോള്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഒരു കോണ്‍സ്റ്റബിള്‍, രന്യ റാവുവിന്റെ സുഗമമായ വരവും പോക്കും ഉറപ്പാക്കാന്‍ രാമചന്ദ്ര റാവുവിന്റെ നേരിട്ടുള്ള ഉത്തരവുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതേത്തുടര്‍ന്ന്, ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി രാമചന്ദ്ര റാവുവിന്റെ മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു.

അമേരിക്കയില്‍ ഇലോണ്‍ മസ്‌ക്കിനോടുള്ള കലിപ്പ് ടെസ്ലയെ സാരമായി ബാധിക്കുന്നുണ്ട്. ടെസ്ലക്ക് നേരെ ബഹിഷ്‌ക്കരണ ആഹ്വാനം കടുത്തതിന് പിന്നാലെ ടെസ്ല കാറുകള്‍ കണ്ടാല്‍ പോലും അതിനെ ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. ടെസ്‌ലക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ടെസ്‌ലയുടെ ലോഗോ പതിച്ച സ്വത്തുക്കള്‍ക്കു നേരെയാണ് യു.എസിലും വിദേശത്തും ആക്രമണങ്ങള്‍ നടക്കുന്നത്. ടെസ്ല ഷോറൂമുകള്‍, വാഹന ലോട്ടുകള്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകള്‍ എന്നിവയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുകയും ചെലവുകള്‍ വെട്ടിക്കുറക്കുന്നതിനുള്ള സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തതിനുശേഷമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വാഹനങ്ങള്‍ക്കു നേരെ കോക്ടെയിലുകള്‍ എറിഞ്ഞതിനും കെട്ടിടത്തില്‍ ‘നാസി കാറുകള്‍’ എന്ന് സ്‌പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.

സൗത്ത് കരോലൈനയില്‍ കഴിഞ്ഞയാഴ്ച ടെസ്‌ലയുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് തീയിട്ടതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പസഫിക് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഇടതുപക്ഷ ചായ്വുള്ള നഗരങ്ങളായ പോര്‍ട്ട്ലന്‍ഡ്, ഒറിഗോണ്‍, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവിടെ ട്രംപ്, മസ്‌ക് വിരുദ്ധ വികാരം ശക്തമാണ്. അതേസമയം, വടക്കേ അമേരിക്കയിലും യൂറോപ്പിലുടനീളമുള്ള ടെസ്ല ഡീലര്‍ഷിപ്പുകളിലും ഫാക്ടറികളിലും മസ്‌കിന്റെ വിമര്‍ശകര്‍ ഡസന്‍ കണക്കിന് സമാധാനപരമായ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്. ടെസ്ല കാറുകള്‍ കത്തിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം ആസൂത്രിതമാണെന്ന് ലാസ് വേഗസ് മെട്രൊപോളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചു. സംഭവം ഭീതിയുണര്‍ത്തുന്നതാണെന്ന് വീഡിയോ പങ്കുവെച്ച് നെവാഡയില്‍ നിന്നുള്ള മുന്‍ സ്റ്റേറ്റ് സെനേറ്ററായ എലിസബത്ത് ഹെല്‍ഗലീന്‍ എക്‌സില്‍ കുറിച്ചു. എലിസബത്ത് പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായതോടെ പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തുകയായിരുന്നു.

വര്‍ക്ക് പെര്‍മിറ്റും എക്സ്റ്റന്‍ഷനും പിആറും മുതല്‍ സ്റ്റുഡന്റ് വിസ വരെ സകല വിസ അപേക്ഷകളുടെയും ഫീസ് കുത്തനെ ഉയര്‍ത്തി ഹോം ഓഫീസ്; എന്‍എച്ച്എസ് സര്‍ചാര്‍ജ് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഒരു വ്യക്തിക്ക് മാത്രം 5000 പൗണ്ടിലേറെ ചെലവ്

വരുന്ന ഏപ്രില്‍ ഒന്‍പതു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധിപ്പിച്ച വിസ – സ്പോണ്‍സര്‍ഷിപ്പ് ഫീസുകള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 19ന് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഫീസുകളിലും വര്‍ധനവ് ഉണ്ട് എന്ന് മാത്രമല്ല, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ഉടമകള്‍, സ്പോണ്‍സര്‍മാര്‍, സ്ഥിരതാമസത്തിനും പൗരത്വത്തിനും അപേക്ഷിക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ മിക്കവാറും എല്ലാവരെയും ഇത് ബാധിക്കുകയും ചെയ്യും. 8.50 പൗണ്ട് മുതല്‍ 286 പൗണ്ട് വരെയാണ് വിവിധയിനങ്ങളിലെ വര്‍ധനവ്.

ഇതില്‍ സ്‌കില്‍ഡ് വര്‍ക്കര്‍, സീനിയര്‍ സ്പെഷ്യലിസ്റ്റ് വര്‍ക്കര്‍മാര്‍, മത പ്രഭാഷകര്‍, അന്താരാഷ്ട്ര തലത്തിലുള്ള കായിക താരങ്ങള്‍ എന്നിവര്‍ക്കുള്ള സ്പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ നിരക്കാണ് ഏറ്റവും അധികം വര്‍ദിച്ചിരിക്കുന്നത്. നിലവില്‍ 239 പൗണ്ട് എന്നത് 525 പൗണ്ടായി ഉയരും. മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായുള്ള അപേക്ഷഫീസ് 719 പൗണ്ട് ആയിരുന്നത് 769 പൗണ്ട് ആയി വര്‍ധിക്കും. അതേസമയം, അഞ്ചു വര്‍ഷത്തേക്കുള്ളത് 1,420 പൗണ്ടില്‍ നിന്നും 1,519 പൗണ്ടായാണ് വര്‍ദ്ധിക്കുന്നത്.

ഇത് രണ്ടും ബ്രിട്ടന് പുറത്തു നിന്ന് അപേക്ഷിക്കുന്നതിനുള്ള ഫീസുകളാണ്. ബ്രിട്ടന് അകത്തു നിന്നു തന്നെ അപേക്ഷിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്കുള്ള ഫീസ് 827 പൗണ്ടില്‍ നിന്നും 885 പൗണ്ട് ആയും, അഞ്ചു വര്‍ഷത്തേക്കുള്ളത് 1,636 പൗണ്ടില്‍ നിന്നും 1,751 പൗണ്ട് ആയും വര്‍ദ്ധിക്കും. ഇമിഗ്രേഷന്‍ സാലറി ലിസ്റ്റില്‍ സ്‌കില്‍ഡ് വര്‍ക്കറുടെ ഫീസ് വിസയുടെ കാല ദൈര്‍ഘ്യം അനുസരിച്ച് 39 മുതല്‍ 76 പൗണ്ട് വരെ വര്‍ദ്ധിക്കും.

സ്പോണ്‍സര്‍ ലൈസന്‍സ് ഫീസ്, 1,476 പൗണ്ടില്‍ നിന്നും 103 പൗണ്ട് വര്‍ദ്ധിച്ച് 1,579 ആകും. അതേസമയം സ്ഥിരതാമസത്തിനുള്ള (ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍) അപേക്ഷാ ഫീസ് 2,885 പൗണ്ടില്‍ നിന്നും 3,029 പൗണ്ട് ആയി വര്‍ധിക്കും. ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷ 1,500 പൗണ്ടില്‍ നിന്നും 1,605 പൗണ്ട് ആയും ഉയരും. കുട്ടികള്‍ക്കുള്ള കണ്‍വെന്‍ഷന്‍ ട്രാവല്‍ ഡോക്യുമെന്റിനുള്ള ഫീസിലാണ് ഏറ്റവും കുറവ് വര്‍ധനവുള്ളത്. ഇത് 53 പൗണ്ടില്‍ നിന്നും 61.50 പൗണ്ട് ആയി വര്‍ധിക്കും.

രസകരമായ കാര്യം, മുന്‍ഗണന നല്‍കി പ്രക്രിയകള്‍ വേഗത്തിലാക്കുന്നത് ഉള്‍പ്പടെയുള്ള പ്രീമിയം സര്‍വീസുകളുടെ നിരക്കില്‍ വര്‍ധനവില്ല എന്നതാണ്. സ്പോണ്‍സറിംഗ് നിരക്കും വിസ അപേക്ഷാ ഫീസും വര്‍ധിച്ചതോടെ യുകെയിലെ കുടിയേറ്റക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. തൊഴിലുടമകളുടെ റിക്രൂട്ട്‌മെന്റ് ചെലവും ഇതോടൊപ്പം വര്‍ധിക്കും. ഏപ്രില്‍ ഒന്‍പതു മുതലായിരിക്കും പുതിയ ചാര്‍ജ്ജുകള്‍ നിലവില്‍ വരിക എന്ന് ഹോം ഓഫീസ് ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ ചിലത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ തൊഴിലുടമയ്ക്ക് കഴിയും.

പൗരന്മാർക്ക് യു.എസ് യാത്രാ മുന്നറിയിപ്പ് നൽകി യു.കെ

യു എസ്സിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുകെ . യു.എസ്സിൻ്റെ ഇമിഗ്രേഷൻ നിയമങ്ങൾ മറികടക്കാൻ ശ്രമിച്ചാൽ ഉണ്ടാകാവുന്ന ഭവ്യഷിത്തിനെക്കുറിച്ചാണ് മുന്നറിയിപ്പ്.
ജർമ്മനിയുടെ മൂന്ന് പൗരന്മാർ അമേരിക്കയിലേക്ക് കടക്കുന്നതിൽ നിന്ന് യു എസ് വിലക്കിയതിനെത്തുടർന്ന് ജർമ്മനി തങ്ങളുടെ പൗരന്മർക്കുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുകെയുടെ നടപടി.
ഈ മാസം ആദ്യ തന്നെ ഒരു ബ്രിട്ടീഷ് പൗരയായ സ്ത്രീ യു എസ്സിൽ കടക്കുന്നതിനെ യു എസ്സ് വിസമ്മതിക്കുകയും പിന്നീട് അവർക്ക് യുകെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടേണ്ടി വന്നു എന്നും റോയിട്ടേർസ് റിപ്പോർട്ട് ചെയ്തിരുന്നു.
യു എസ്സ് ഏജൻസികൾ നിയമം പാലിക്കുന്നത് കർശനമാക്കിയതിനാൽ എല്ലാവരും ശരിയായ രേഖകൾ സൂക്ഷിക്കണമെന്ന് യുകെ നിർദ്ദേശിക്കുന്നു.
എന്നാൽ തങ്ങളുടെ പൗരന്മാർക്ക് നേരിട്ട അവസ്ഥയിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് ജർമ്മനിയുടെ നിലപാട്. ഇലക്ട്രോണിക് വിസ ഉണ്ടെങ്കിലും യു എസ് ബോർഡർ ഫോഴ്സിൻ്റെ തീരുമാനം ആണ് അന്തിമമായിട്ടുള്ളത് എന്ന ഉപദേശമാണ് ജർമ്മനി പൗരന്മാർക്ക് നൽകിയിരിക്കുന്നത്.
അതിനിടയിൽ ഒരു കനേഡിയൻ വനിതയ്ക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യ്തു

മൂന്നു ദിവസം ഹീത്രു- ഗാറ്റ്‌ വിക്ക് എയര്‍ പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

റോഡ് അടച്ചിടുന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വലിയ തോതില്‍ താമസം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് . മാര്‍ച്ച് 21ന് വെള്ളിയാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ മാര്‍ച്ച് 24 തിങ്കളാഴ്ച രാവിലെ ആറു മണിവരെ എം 25 ലൂടെ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍, പതിവിലും നേരത്തെ യാത്ര തിരിച്ചാല്‍ മാത്രമെ കൃത്യ സമയത്ത് ലക്ഷ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. വെസ്ലി ജംഗ്ഷന്‍ 10 നും ചെര്‍ട്‌സി ജംഗ്ഷന്‍ 11 ഉം ഇടയിലായി രണ്ടു ഭാഗത്തേക്കുള്ള റോഡുകളും അടച്ചിടും. ഒരു പാലം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണിത്.

എം 25 അടച്ചിടുന്നതോടെ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിടും. എന്നാല്‍, ഹീത്രു- ഗാറ്റ്‌ വിക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ സാധാരണ പുറപ്പെടുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ യാത്ര പുറപ്പെടേണ്ടി വരും. അതല്ലെങ്കില്‍, ട്രെയിന്‍ പോലുള്ള മറ്റ് ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കേണ്ടതായി വരും. വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളതല്ല, ഈ ഗതാഗത തടസം എന്നതിനാല്‍, യാത്ര വൈകിയതിനാല്‍ വിമാനയാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍, നഷ്ടപരിഹാരം ലഭിക്കാന്‍ ഇടയില്ല.

ബ്രിട്ടനിലെ യുവ കലാ സാഹിതിയുടെ സാഹിത്യോത്സവം ജൂൺ 21ന്

0
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ യുവ കലാ സാഹിതിയുടെ ആദ്യ സാഹിത്യോത്സവം, ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള വെസ്റ്റ് ഡ്രെയിട്ടൻ കമ്യുണിറ്റി സെന്ററിൽ (UB7 9JL) ജൂൺ 21 ശനിയാഴ്ച കൃഷി...

ഗാന്ധിജിയുടെ എണ്ണഛായ ചിത്രം ലണ്ടനിൽ വിൽക്കുന്നു;

0
ലണ്ടൻ: മഹാത്മാ ഗാന്ധിയുടെ അപൂർവ എണ്ണഛായ ചിത്രം ലേലത്തിൽ വയ്ക്കുന്നു. 1931ലുള്ള ഈ ചിത്രം ലണ്ടനിലാണ് ലേലത്തിൽവയ്ക്കുന്നതെന്നാണ് വിവരം. ഗാന്ധിജിയുടെ ഒരേയൊരു എണ്ണഛായാചിത്രമാണിതെന്ന് കരുതപ്പെടുന്നു. അടുത്തമാസം ഏഴിനും പതിനഞ്ചിനും ഇടയിൽ ബോൺഹാംസിൽ വച്ചായിരിക്കും...

അഹമ്മദാബാദ്-ലണ്ടന്‍ സര്‍വീസ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കി

0
ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ ഭീകരമായ അപകടത്തെത്തുടര്‍ന്ന് ബോയിംഗിന്റെ മുന്‍നിര വിമാനങ്ങളുടെ പരിശോധന വര്‍ധിച്ച സാഹചര്യത്തില്‍ ആണ് നടപടി. ഇന്ന് റദ്ദാക്കിയ എല്ലാ...

ഇറാൻ- ഇസ്രയേൽ സംഘർഷം: കേരളീയർ സുരക്ഷിതർ, മടങ്ങാൻ സഹായം തേടി

0
ഇറാനിലെയും ഇസ്രയേലിലെയും സ്ഥിതിഗതി ഗരുതരമാണെങ്കിലും കേരളീയർ നിലവിൽ സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി പറഞ്ഞു. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരന്മാരേയും റോഡ് മാർഗം അർമേനിയയുടെ തലസ്ഥാനമായ യെരാവാനിലേക്ക് മാറ്റുന്നതിന് കേന്ദ്ര...

യുകെയുമായുള്ള വ്യാപാര കരാറില്‍ കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച് യുഎസ്

0
യുകെയും യുഎസും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ താരിഫ് ഇളവുകള്‍ അനുവദിച്ച സുപ്രധാന കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കഴിഞ്ഞമാസം ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പു വെച്ചിരുന്നു. നിലവിലെ...