വേനൽ കാലം അടുത്താൽ ആരും ചിന്തിച്ചുപോകുന്ന കാര്യമാണ് സൂര്യന്റെ പ്രകാശം ഒന്ന് കുറഞ്ഞിരുന്നെങ്കിലോ എന്ന്. തീവ്രത കുറയ്ക്കുന്നത് മനുഷ്യസാധ്യമോ എന്ന് തോന്നിയേക്കാം. എന്നാല്‍ അത്തരത്തിലൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് യു.കെ ആഗോളതാപനം നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായി ഭൂമിയിലേയ്ക്കെത്തുന്ന സൂര്യപ്രകാശം കുറയ്ക്കാനുള്ള പരീക്ഷണത്തിന് യുകെ ഭരണകൂടം ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ.
ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്ന തിന്റെ സാധ്യത വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.567 കോടി രൂപയുടെ (50 ദശലക്ഷം പൗണ്ട്) സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്.അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സി (Aria) പിന്തുണയ്ക്കുന്ന സോളാര്‍ ജിയോ എഞ്ചിനീയറിംഗ് പദ്ധതി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
അതിനിടെ, പദ്ധതിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പരീക്ഷണങ്ങള്‍ എത്രകാലം നടത്താം എന്നതിനെക്കുറിച്ചും അവ മൂലമുണ്ടാകുന്ന മാറ്റം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് ശക്തമായ വ്യവസ്ഥകളുണ്ടെന്നാണ് Aria-യുടെ പ്രോഗ്രാം ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് സൈംസ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. പരിസ്ഥിതിയിലേക്ക് ഏതെങ്കിലും വിഷ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നതിന് ധനസഹായം നല്‍കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി സ്ട്രാറ്റോസ്ഫിയറിലയ്ക്ക് ചെറുകണികകള്‍ പുറത്തുവിടുന്നതാണ് ഒരു പരീക്ഷണം. താഴ്ന്ന മേഘങ്ങളുടെ പ്രതിഫലന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കപ്പലുകള്‍ കടലിലെ ഉപ്പ് കണികകള്‍ ആകാശത്തേക്ക് തളിക്കുന്ന മറൈന്‍ ക്ലൗഡ് ബ്രൈറ്റനിംഗ് ആണ് മറ്റൊരു സാധ്യത. ഇത്തരം പരീക്ഷണങ്ങള്‍
വിജയിക്കുകയാണെങ്കില്‍ താപനില താല്‍ക്കാലികമായി കുറയ്ക്കാനും കാലാവസ്ഥാ പ്രതിസന്ധി വൈകിപ്പിക്കാനും കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള കാര്‍ബൺ
പുറന്തള്ളലില്‍ കുറവു വരുത്താന്‍ കൂടുതല്‍ സമയം നല്‍കാനും ഇതുമൂലം സാധ്യമായേക്കും.
എന്നിരുന്നാലും ജിയോ എഞ്ചിനീയറിംഗ് പ്രോജക്റ്റുകള്‍ ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങളെ തടസപ്പെടുത്തുമെന്നും ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍, ലോകം നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണെന്നും ഈ സ്ഥിതിയിലേക്കെത്തുന്നത് തടയാന്‍ ഇത്തരം പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും സൈംസ് ചൂണ്ടികാട്ടി. കുറഞ്ഞ സമയത്തിനുള്ളില്‍ ലോകത്തെ തണുപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഭൂമിയിലെ സൂര്യ പ്രകാശത്തിന്റെ തീവ്രത കുറയ്ക്കാൻ യുകെ
വീണ്ടും സ്തനാർബുദം വരുന്നത് തടയാൻ ‘കിസ്കാലി’യുമായി ബ്രിട്ടൻ
സ്തനാർബുദം ഭേദമായ രോഗികൾക്ക് ആശ്വാസകരമായ ഒരു പുതിയ മരുന്നിന് എൻഎച്ച്എസ് അംഗീകാരം നൽകി. ഒരിക്കൽ സ്തനാർബുദം വന്ന് സുഖം പ്രാപിച്ചവരിൽ രോഗം വീണ്ടും വരുന്നത് തടയാൻ സഹായിക്കുന്ന ‘കിസ്കാലി’ (Kisqali) എന്ന മരുന്നിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗത്തിന് മെഡിസിൻ വാച്ച് ഡോഗ് അനുമതി നൽകി.
ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ രോഗികളുടെ എണ്ണത്തിൽ 38% വർധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നു. സ്തനാർബുദം മൂലമുള്ള മരണങ്ങളിൽ 68% വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിന്റെ (ഐഎആർസി) ഏറ്റവും പുതിയ വിശകലനം വ്യക്തമാക്കുന്നു. ബ്രിട്ടനിലെ ഉയർന്ന സ്തനാർബുദ നിരക്ക് കണക്കിലെടുക്കുമ്പോൾ ‘കിസ്‌കാലി’ മരുന്ന് നിരവധി പേർക്ക് ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ. അർബുദ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പ്രധാന പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ പുതിയ മരുന്നിന് സാധിക്കും. ഇത് അർബുദ മുഴകളുടെ വളർച്ചയെ മന്ദഗതിയിലാക്കാനോ പൂർണ്ണമായി തടയാനോ സഹായിക്കും. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ ചികിത്സയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് എൻഎച്ച്എസ് നൽകുന്ന നിർദ്ദേശം.
യൂത്ത് വിസ കരാർ ; മലയാളികൾ ഉൾപ്പടെയുള്ളവർക്ക് അവസരം
ബ്രിട്ടനും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളും യൂത്ത് വീസ കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടി അടുത്ത മാസം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.
യൂത്ത് വീസ കരാർ നിലവിൽ വരുന്നതോടെ ചെറുപ്പക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ പോയി പഠിക്കാനും ജോലി ചെയ്യാനും സാധിക്കും. ബ്രിട്ടിഷ് സർക്കാരിനെ നയിക്കുന്ന ലേബർ പാർട്ടിക്ക് ഈ കരാറിനോട് മുൻപ് എതിർപ്പുണ്ടായിരുന്നു.
എന്നാൽ, ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചർച്ചകളിൽ ഇരു വിഭാഗവും ബന്ധം ശക്തിപ്പെടുത്തുന്നതിന് യൂത്ത് വീസ പദ്ധതി അനിവാര്യമാണെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുകയായിരുന്നു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് പൗരത്വമുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും കൂടുതൽ അവസരം ലഭിക്കും.
BLOSSOMS 2025 ; ഏപ്രിൽ 26ന് അരങ്ങേറും
നോട്ടിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈസ്റ്റർ, വിഷു, റമദാൻ ആഘോഷങ്ങൾ BLOSSOMS 2025 എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 26 ശനിയാഴ്ച നോട്ടിങ്ങാമിലെ കോൾവിക്ക് ഹാൾ ഹോട്ടലിൽ വച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്.
ഐഡിയ സ്റ്റാർ സിങ്ങർ താരം ജോബി ജോണിന്റെയും കീറ്റാര്‍ വാദകനായ സുമേഷ് കൂട്ടിക്കലിന്റെയും സംഗീത വിരുന്ന്, ഡിജെ എബിഎസ് നയിക്കുന്ന ഡിജെ നൈറ്റ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രശസ്ത നടിയും മോഡലും, നർത്തകിയുമായ, അനു ജോസഫും ആഘോഷത്തിൽ പങ്കെടുക്കും.
സംസ്‌കാരിക പരിപാടികൾ,
ബോളിവുഡ് നൃത്തങ്ങൾ, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവയും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.
ടിക്കറ്റുകൾ ബുക്ക് ചെയ്യൂ:
https://nmca.uk/events/blossoms-2025/
ഇങ്ങനൊരു നിറമോ? ‘ഓളോ’യെ കണ്ടെത്തി ശാസ്ത്രജ്ഞർ
മനുഷ്യന്‍ ഇന്നുവരെ കാണാത്ത നിറമോ? അങ്ങനെയൊരു നിറത്തെ കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞര്‍. കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച് ഉത്തേജിപ്പിച്ച ശേഷമാണ് ഇവര്‍ക്ക് ‘ഒളോ’ എന്ന് പേരിട്ടു വിളിക്കുന്ന ഈ പുതുനിറത്തെ കാണാനായത്. നീലയും പച്ചയും ചേര്‍ന്ന നിറമാണെങ്കിലും ഇന്നുവരെ നാം കാണാത്തതും അത്ര പെട്ടെന്നൊന്നും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്തതുമാണ് ഒളോയെന്ന് കണ്ടവര്‍ പറയുന്നു. ഓസ് വിഷന്‍ എന്ന് ഉപകരണമാണ് റെറ്റിനയെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ കണ്ടെത്താനും കണ്ടെത്താനും വര്‍ണാന്ധതയുടെ കാരണം കണ്ടെത്താനുമൊക്കെ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലില്‍ പഠനം
ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്പ് യൂണിയൻ
യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും പിഴ വിധിച്ചു. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മിഷൻ ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) പിഴ ചുമത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്.
കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മിഷന്റെ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്. ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദൈനംദിന പിഴ ചുമത്താനും കമ്മിഷന് അധികാരമുണ്ട്. മെറ്റ കഴിഞ്ഞ വർഷം അവസാനം നടപ്പാക്കിയ മാറ്റങ്ങളും കമ്മിഷൻ പരിശോധിക്കുന്നുണ്ട്.
ബാങ്കുകൾക്ക് ഇനി പുതിയ വെബ് വിലാസം
ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക.
എത്രയും വേഗം പുതിയ വെബ്‍വിലാസത്തിനായി അപേക്ഷിക്കാൻ ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകളുടെ വെബ്സൈറ്റിനോട്
സാദൃശ്യം തോന്നിക്കുന്ന പേജുകളും വെബ്‍ വിലാസവും ഉപയോഗിച്ച് നടത്തുന്ന സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയാനാണ് നീക്കം. bank.in എന്നവസാനിക്കുന്ന വെബ്‍വിലാസം പരിശോധിച്ചുറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് രക്ഷതേടാം.
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കാനും നിർദേശമുണ്ട്. bank.in.,
fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാനാകില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) എന്ന സ്ഥാപനത്തിനായിരിക്കും വെബ്‍വിലാസങ്ങളുടെ ചുമതല.
ഇന്ത്യക്ക് പിന്തുണയുമായി ബ്രിട്ടൻ
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടന്‍ രംഗത്തെത്തി. ഭീകരാക്രമണം അങ്ങേയറ്റം വിനാശകരമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാര്‍മെര്‍. ദുരിതബാധിതരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ എന്നിവരും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
ബ്രിട്ടനു പുറമെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുള്‍പ്പെടെ നിരവധി ലോകനേതാക്കളും രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ അരങ്ങേറിയത്. വെടിവയ്പ്പില്‍ 28 വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പാക്ക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ഭീകരാക്രമണത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ ദാരുണമായി കൊല്ലപ്പെട്ടു. സ്വന്തം മകളുടെ കണ്‍മുന്നില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. അതേസമയം, ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അമേരിക്കയുടെ പകരച്ചുങ്കം; ലാപ്ടോപ്പ് കമ്പനികൾ ഉത്പാദനത്തിന് ഇന്ത്യയിലേയ്ക്ക്
അമേരിക്കയുടെ പകരച്ചുങ്കത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദന വൈവിധ്യവത്കരണത്തിന് ലാപ്ടോപ് കമ്പനികൾ. ഇതിനായി ഇന്ത്യയിലെ കരാർ കമ്പനികളുമായി ചർച്ചകൾ ശക്തിപ്പെടുത്തുകയാണ്. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരയുദ്ധം ശക്തമാകുകയും തീരുവ 125 ശതമാനം വരെ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ.
ചൈനയിൽനിന്ന് ലാപ്ടോപ്പുകളും,ഐടി ഹാർഡ്‌വെയർ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യുഎസിൽ ട്രംപ് ഭരണകൂടം തീരുവ ഒഴിവാക്കി നൽകിയിട്ടുണ്ട്. എങ്കിലും കമ്പനികൾ ചൈനയ്ക്കു പുറത്തേക്കു
ഉത്പാദനം വിപുലീകരിക്കാൻ ശ്രമിച്ചു വരുകയാണ്. നിലവിലെ ശേഷിവെച്ച് ഇന്ത്യയിലേക്കുള്ള 10 മുതൽ 20 ശതമാനം വരെ ലാപ്ടോപ് ഇറക്കുമതി ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ കരാർ നിർമാണ കമ്പനികൾ ശേഷി കൂട്ടാൻ ശ്രമം നടത്തുകയാണ്.
അസൂസ്, ലെനോവോ, എച്ച്പി എന്നിവ ഇന്ത്യയിൽ ഉത്പാദനം കൂട്ടാൻ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനേസറിൽ വിവിഡിഎൻ ടെക്നോളജീസിന്റെ കേന്ദ്രത്തിൽ അസൂസ് അസംബ്ലിങ്ങിനു തുടക്കം കുറിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള സിർമ എസ്ജിഎസ് ലാപ്ടോപ് നിർമാണത്തിനായി
തായ്‌വാൻ കമ്പനിയായ എംഎസ്ഐയുമായി ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. മറ്റൊരു കരാർ കമ്പനിയായ ഡിക്സൺ ടെക്നോളജീസ് ഇതിനകം തമിഴ്നാട്ടിൽ ഉത്പാദനകേന്ദ്രത്തിനായി 1000 കോടിയോളം രൂപയുടെ നിക്ഷേപംനടത്തിയിട്ടുണ്ട്. എച്ച്പി കമ്പനിക്കായി ലാപ്ടോപ് നിർമിക്കുന്നതിനാണ് പദ്ധതി.
ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്കു മുൻപേ ഓഹരികള്‍ വിറ്റഴിച്ച് ഫേസ്ബുക്കും ഓറക്കിളും ജെപി മോര്‍ഗനും.
ട്രംപിന്റെ വിവാദമായ താരിഫ് പ്രഖ്യാപനങ്ങള്‍ക്കുമുമ്ബേ കോടീശ്വരമാര്‍ തങ്ങളുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
മെറ്റ (ഫേസ്ബുക്ക്) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡൈമണ്‍, ഓറക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് എന്നിവര്‍ ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നതിനു മുമ്ബേ വിറ്റഴിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിലൂടെ ഇവര്‍ സമ്ബാദിച്ചുകൂട്ടിയത് ദശലക്ഷക്കണക്കിനു ഡോളറാണ്.
ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ 773 മില്യണ്‍ ഡോളറിന്റെ 1.1 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. ചാന്‍ സക്കര്‍ബര്‍ ഇനിഷ്യേറ്റീവിന്റെയും അനുബന്ധ ഫൗണ്ടേഷനുകളിലൂടെയുമാണ് അദ്ദേഹം വിറ്റഴിക്കല്‍ നടത്തിയത്. മെറ്റയുടെ ഓഹരിമൂല്യം 600 ഡോളര്‍ ആയി നില്‍ക്കുമ്ബോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിറ്റഴിക്കല്‍. നികുതി പ്രഖ്യാപനത്തിനുശേഷം ഓഹരിമൂല്യത്തില്‍ 32 ശതമാനം ഇടിവുണ്ടായി.
ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ സിഇഒ ആയ ജാമി ഡൈമണും സമാന രീതിയില്‍ ഓഹരികള്‍ വിറ്റഴിച്ചു. 234 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു വിറ്റത്. ബ്ലൂംബെര്‍ഗിന്റ കണക്കനുസരിച്ച് ഡൈമണിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.
ഓറക്കിള്‍ സിഇഒ സാഫ്ര കാറ്റ്‌സ് 705 ദശലക്ഷം ഡോളറിന്റെ 3.8 ദലക്ഷം ഓഹരികളാണു വിറ്റഴിച്ചത്. തികുതി പ്രഖ്യാപനത്തിനുശേഷം ഓറക്കിളിന്റെ ഓഹരിവില 30 ശതമാനം ഇടിഞ്ഞു. ഇവരുടെ ആകെ ആസ്തി 2.4 ബില്യണാണ്.
ഇതിനുപുറമേ, പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിന്റെ ചെയര്‍മാനും സിഇഒയുമായ നികേഷ് അറോസ 43.3 കോടിയുടെ 23.7 ലക്ഷം ഓഹരികളും പാലന്റീര്‍ ടെക്‌നോളജീസ് പ്രസിഡന്റ് സ്റ്റീഫന്‍ കോഹന്‍ 33.7 കോടിയുടെ 40.6 ലക്ഷം ഓഹരികളും വിറ്റഴിച്ചു.
‘വിമോചന ദിന’മെന്നു പേരിട്ട് ഏപ്രില്‍ രണ്ടിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതികള്‍ പ്രഖ്യാപിച്ചതിനുശേഷം ആഗോള ഓഹരികളില്‍ വന്‍ തിരിച്ചടിയാണുണ്ടായത്. അദ്ദേഹത്തിന്റെ അടുപ്പക്കാരനായ ഇലോണ്‍ മസ്‌കിന്റെ കമ്ബനികളുടെ ഓഹരികളുടെ വിലയും കുത്തനെ ഇടിഞ്ഞു. അമേരിക്കയിലേക്കുള്ള ഇറക്കുമതിയെ കാര്യമായി ബാധിക്കുമെന്നു വ്യക്തമായതാണ് വിപണിയില്‍ വന്‍ തിരിച്ചടിക്ക് ഇടയാക്കിയത്. അമേരിക്കന്‍ ഓഹരി മൂല്യം കണക്കാക്കിയാല്‍ 6.6 ട്രില്യണ്‍ ഡോളറാണ് വിപണിയില്‍ നഷ്ടമുണ്ടായത്.
എല്ലാ മേഖലയ്ക്കുമൊപ്പം ടെക്‌നോളജി മേഖലയിലും വന്‍ തിരിച്ചടിയുണ്ടായി. ഇലോണ്‍ മസ്‌കിനിന്റെ ആകെ സമ്ബത്തില്‍ 129 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ടെസ്ലയ്ക്കും വന്‍ തിരിച്ചടി നേരിട്ടു.
വിപണി ആടിയുലയുമ്ബോള്‍ ഇക്കാര്യം നേരത്തെ മനസിലാക്കിയ ചിലര്‍ ഇടിഞ്ഞ ഓഹരികള്‍ വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി കമ്ബനികളില്‍ ഇവരുടെ സ്വാധീനവും വര്‍ധിപ്പിച്ചു. സക്കര്‍ബര്‍ഗ്, സഫ്ര കാറ്റ്‌സ് എന്നിവര്‍ ഓഹികള്‍ വ്യാപകമായി വിറ്റഴിച്ചത് ചില സംശയത്തിനും ഇടയാക്കിയിട്ടുണ്ട്. ട്രംപിന്റെ നീക്കം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞെന്നും വിപണിയിലെ സുതാര്യത നഷ്ടമായെന്നുമാണ് ഒരുവിഭാഗം ആരോപിക്കുന്നത്.