ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയത്തിനിതിരെ ‘കൈരളി യുകെ’ ഓൺലൈൻ യോഗം സംഘടിപ്പിച്ചു. സർക്കാർ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴി വെച്ചിരിക്കുകയാണ്. രാജ്യം ഒരു അപരിചിതരുടെ ദ്വീപ് ആയി മാറുന്നു എന്ന വലതുപക്ഷ പാർട്ടികളുടെ പ്രചരണത്തിന് ശക്തി പകരുന്ന തരത്തിലുള്ള കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ. ഇത് യുകെയിൽ കുടിയേറിപ്പാർത്ത നിരവധി പ്രവാസി ജോലിക്കാരുടെയും വിദ്യാർഥികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് മുൻ എംപിയും സ്കോട്ടിഷ് നാഷനൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിച്ചു. പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പല പ്രവാസികൾക്കുമുള്ളത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.കൈരളി യുകെ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് യോഗത്തിൽ സംസാരിച്ചു.
കാബിൻ ബാഗേജുകൾക്ക് നിരക്ക്, വിമാനം വൈകിയാൽ നഷ്ടപരിഹാരത്തുക; നിയമങ്ങൾ പരിഷ്കരിക്കാൻ ഇയു
യൂറോപ്പിൽ വിമാന യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള ചർച്ചകൾ പുരോഗതിയിൽ. ബ്രസ്സൽസിൽ ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 അംബാസഡർമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ നടക്കാനിരിക്കുന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ ഇന്നത്തെ ചർച്ചകളിലെ നിർദേശങ്ങൾ സമർപ്പിക്കാനാണ് നീക്കം. വിമാനയാത്രക്കാരുടെ അവകാശങ്ങൾ പരിഷ്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിശ്ചിത നിരക്ക് ഏർപ്പെടുത്താനും വിമാനം 4 മണിക്കൂറിൽ കൂടുതൽ വൈകിയാൽ മാത്രം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയാൽ മതിയെന്നുമുള്ള പുതിയ വ്യവസ്ഥകളിന്മേലാണ് ചർച്ചകൾ നടക്കുക.
വിമാനം വൈകിയാൽ യാത്രക്കാർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച 2004 ലെ യൂറോപ്യൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിർദേശത്തിലാണ് ഇന്നത്തെ ചർച്ച നടക്കുന്നത്. അതേസമയം ജർമനിയും സ്പെയിനും നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളിലെ പുതിയ മാറ്റങ്ങളെ എതിർത്തിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച മാറ്റങ്ങളെ നിരസിക്കുന്നത് മുഴുവൻ പരിഷ്കരണങ്ങളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കരട് പ്രമേയം അനുസരിച്ച് വിമാനത്തിന്റെ സീറ്റിനടിയിൽ വയ്ക്കാൻ കഴിയുന്ന ഒരു ഹാൻഡ് ലഗേജ് മാത്രമേ സൗജന്യമായി കൊണ്ടു പോകാൻ അനുവദിക്കാൻ പാടുള്ളുവെന്നും കാബിനുള്ളിൽ വയ്ക്കുന്ന ലഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം. യൂറോപ്പിലെ 7 ചെറു എയർലൈൻ കമ്പനികൾ യാത്രക്കാരിൽ നിന്ന് ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയതായി യൂറോപ്യൻ യൂണിയനിലെ 12 അംഗ രാജ്യങ്ങളിൽ നിന്നുള്ള 16 ഉപഭോക്തൃ സംരക്ഷണ അസോസിയേഷനുകൾ കഴിഞ്ഞ മാസം യൂറോപ്യൻ ഉപഭോക്തൃ സംഘടനയ്ക്ക് (ബിഇയുസി) പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് പ്രാധാന്യമേറും. യാത്രാ ടിക്കറ്റിൽ ഈടാക്കിയ നിരക്കിന്റെ ഭാഗമാണ് ഹാൻഡ് ലഗേജ് എന്നും ഇതിന് പ്രത്യേക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യൂറോപ്യൻ നീതിന്യായ കോടതിയും വിധിച്ചിരുന്നു. ഹാൻഡ് ലഗേജ് ന്യായമായ വലുപ്പത്തിലുള്ളതാണെങ്കിൽ അതിന് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യാത്രക്കാർക്ക് കൈവശം ചെറിയ സ്യൂട്ട്കേസ് അല്ലെങ്കിൽ ബാഗ് വെയ്ക്കാൻ വ്യവസ്ഥയുണ്ടെന്നും ബിഇയുസിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. 5 മണിക്കൂർ വരെ വിമാനം വൈകിയാൽ മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ പാടുള്ളു എന്ന നിർദേശം 2013 ൽ യൂറോപ്യൻ കമ്മീഷനിൽ സമർപ്പിച്ചെങ്കിലും അതു സംബന്ധിച്ച് അന്ന് തീരുമാനം ഉണ്ടായിരുന്നില്ല. ഇതിന് സമാനമായാണ് പുതിയ നിർദേശവും സമർപ്പിച്ചിരിക്കുന്നത്.
പുതിയ നിർദേശ പ്രകാരം പ്രാഥമിക നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി 4 മണിക്കൂർ (വിമാനം വൈകുന്ന സമയം ) ആയി നീട്ടാനും രണ്ടാമത്തെ ഘട്ടത്തിൽ യാത്രയുടെ ദൂരത്തെ 6 മണിക്കൂറിൽ കൂടുതലെങ്കിൽ എന്നതുപ്രകാരവും ആയിരിക്കണമെന്നാണ്
ഇനി ഒറ്റവിസ മതി ; ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം, പദ്ധതി യൂറോപ്യൻ യൂണിയൻ മാതൃകയിൽ
ജി.സി.സി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. പദ്ധതി ഈ വർഷാവസാനം നടപ്പാക്കാനാണ് ജി.സി.സി ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുമ്പോൾ യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒറ്റ ടൂറിസ്റ്ര് വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാകും. ജി.സി.സി ഗ്രാൻഡ് ടൂർസ് എന്നറിയപ്പെടുന്ന ഈ വിസ സംവിധാനം യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസാ മാതൃകയെ അനുസരിച്ചാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് കുവൈറ്റിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ മാറും. ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികളും ഊർജിതമാക്കി.
ബ്രിട്ടീഷ് കമ്പനിക്കുമേല്‍ വട്ടമിട്ട് പറന്ന് അംബാനിയുടെ റിലയന്‍സും ആരാംകോയും ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍; നടന്നാല്‍ 85,000 കോടിയുടെ ഡീല്‍
ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിൻ്റെ (ബി.പി) കാസ്ട്രോൾ ലൂബ്രിക്കന്റ് ബിസിനസിൽ കണ്ണുവച്ച് കമ്പനികളുടെ നീണ്ട നിര. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, ലോൺ സ്റ്റാർസ് ഫണ്ട്സ് എന്നിവയെല്ലാം താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരങ്ങൾ. ഇതേകുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കമ്പനിയുടെ ഒരു ബിസിനസ് യൂണിറ്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊട്ടൻഷ്യൽ ബയർമാരായ ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മെന്റ് സ്റ്റോൺപിക്ക് പാർട്‌ണേഴ്സ‌് എന്നിവർക്ക് കമ്പനി വിവരങ്ങൾ കൈമാറിയതായും സൂചനകളുണ്ട്. ഏകദേശം 800-1000 കോടി ഡോളറിൻ്റെ (85,000 കോടി രൂപ) ഡീലായിരിക്കുമെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയായ സൗദി ആരാംകോയും ബിസിനസ് ഭാഗികമായോ പൂർണമായോ ഏറ്റെടുക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. എന്നാൽ ഈ ചർച്ചകളെല്ലാം പ്രാരംഭഘട്ടത്തിലാണ്. അടുത്ത കുറച്ച് ആഴ്‌ചകൾക്കുള്ളിൽ കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചു തുടങ്ങിയേക്കും. ചില കമ്പനികൾ സംയുക്ത സംരംഭങ്ങൾ സ്ഥാപിച്ചുകൊണ്ടും ബിസിനസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നുണ്ട്.
ലേല നീക്കങ്ങൾ പുരോഗമിക്കുമ്പോൾ ബാങ്കുകൾ (ഇൻവെസ്റ്റ്മെൻ്റ് ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും) ബി.പിയുടെ ബിസിനസ് വാങ്ങാനായി 400 കോടി ഡോളർ വീതം ധനസഹായം നൽകാനും പദ്ധതിയിടുന്നുണ്ടെന്നാണ് സൂചനകൾ.
ഡോളർ, യൂറോ എന്നിങ്ങനെ വിവിധ കറൻസികളിലായി വായ്പവായ്പ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.
ബി.പിയുടെ കോര്‍പ്പറേറ്റ് പുനരുജ്ജീവനത്തിന്റെ ഭാഗമായാണ് കാസ്‌ട്രോള്‍-ബ്രാന്‍ഡിലുള്ള ബിസിനസില്‍ നയപരമായ മാറ്റം വരുത്തുന്നത്. കമ്പനിയുടെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് നയപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ട്.bഎണ്ണ വില കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ബി.പിയുടെ തീരുമാനം. വില കുറയുന്നത് മറ്റ് വിജയകരമായ ആസ്‌തികളുടെ വിൽപ്പനയിലേക്ക് നയിക്കും. വാഹനങ്ങൾ, ഇൻഡസ്ട്രീസ് എന്നിവയ്ക്കുള്ള ലൂബ്രിക്കന്റ്സ് ഉൾപ്പെടെയുള്ളവ അടങ്ങിയതാണ് കാസ്ട്രോൾ ബിസിനസ്.
വൻകിട കോർപ്പറേറ്റുകൾ ബി.പിയുടെ ലൂബ്രിക്കന്റ് ബിസിനസിൽ കണ്ണുവെക്കുന്നുവെന്ന വാർത്തകൾ ഇന്ന് കാസ്ട്രോൾ ഇന്ത്യ ഓഹരികളുടെ വില ആറ് ശതമാനത്തോളം ഉയർത്തി.
വിസ അപ്പീലുകള്‍ ജര്‍മ്മനി അവസാനിപ്പിക്കുന്നു
ജർമ്മനി നിലവിലുള്ള വിസ അപ്പീൽ പ്രക്രിയ നിർത്തലാക്കുന്നു. ഇത് ഇന്ത്യാക്കാർക്കും മലയാളികൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന തീരുമാനമായി വിലയിരുത്തപ്പെടുന്നു. പുതിയ പ്രക്രിയ പ്രകാരം വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ എന്നിവർക്ക് വിസ തീരുമാനങ്ങൾ വേഗത്തിലാകും. കാനഡ വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന രാജ്യമാണ് ജർമ്മനി. ഇവർ വിസക്കായി പലപ്പോഴും ദീർഘകാല കാത്തിരിപ്പാണ് നേരിട്ടിരുന്നത്. ചിലപ്പോൾ വ്യക്തമല്ലാത്ത നിരസിക്കലും സംഭവിച്ചിരുന്നു. ഫെഡറൽ ഫോറിൻ ഓഫീസിന്റെ തീരുമാനത്തിന് ശേഷം ഇന്ത്യയിലെ ജർമ്മൻ മിഷനുകളാണ് ഈ പ്രഖ്യാപനം നടത്തിയത്. കോടതിയിൽ പോകാതെ തന്നെ കോൺസുലേറ്റിൽ നേരിട്ട് വിസ നിരസിക്കലിനെതിരെ അപ്പീൽ നൽകാൻ അപേക്ഷകരെ ഈ പ്രക്രിയ അനുവദിച്ചിരുന്നു. ഇപ്പോൾ, ആ ഓപ്ഷൻ പൂർണ്ണമായും നീക്കം ചെയ്യുകയാണ്.
ഈ നടപടിക്രമം നിർത്തലാക്കുന്നതിലൂടെ നിയമപ്രകാരമുള്ള ജുഡീഷ്യൽ അവലോകനം പരിമിതപ്പെടുത്തില്ലെന്നും നിയമപരമായ പരിരക്ഷകൾ ഇപ്പോഴും ലഭ്യമാണെന്നും ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ പറഞ്ഞു.
ചില സന്ദർഭങ്ങളിൽ ഇന്ത്യൻ അപേക്ഷകർക്ക് ഏകദേശം ഒമ്പത് മാസങ്ങൾവരെ വിസക്കായി കാത്തിരിക്കണമായിരുന്നു. ഇപ്പോൾ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ കാത്തിരിപ്പ് കാലയളവ്, ടേം ആരംഭ തീയതികൾക്ക് സമീപം അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി സമയപരിധികൾ കർശനമായി കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾക്കും സഹായകരമാകും. ഷെങ്കൻ, ദേശീയ വിസ വിഭാഗങ്ങൾക്കായുള്ള തിരഞ്ഞെടുത്ത കോൺസുലേറ്റുകളിൽ 2023 ജൂൺ 1 മുതൽ ജർമ്മനി ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരുന്നതാണ്. ഇതിൻപ്രകാരം പ്രോസസ്സ് ചെയ്ത അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. വിസ അപേക്ഷ നിരസിക്കപ്പെട്ട ആർക്കും നിയന്ത്രണങ്ങളില്ലാതെ ഇപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോടതിയിൽ പോകണമെങ്കിൽ അതും സാധ്യമാണ്.
ഈ വർഷം ജനുവരി 1 മുതൽ, ജർമ്മനി ദേശീയ വിസകൾക്കായി ഒരു ഓൺലൈൻ വിസ അപേക്ഷാ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇത് വിദഗ്‌ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ, അപ്രന്റ്റീസുകൾ, കുടുംബ പുനരേകീകരണത്തിന് അപേക്ഷിക്കുന്നവർ എന്നിവരെ ഉൾക്കൊള്ളുന്നു. കോൺസുലർ സർവീസസ് പോർട്ടൽ അപേക്ഷകരെ നയിക്കുന്നതിനും പൂർണമായ രേഖാ സമർപ്പണം ഉറപ്പാക്കുന്നതിനും നിർദ്ദേശങ്ങൾ നൽകും.
ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് വിപുലീകരിക്കാൻ റിലയൻസ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം
ഇന്ത്യയിലെ ഇ-സ്‌പോർട്സ് ബിസിനസ് നടത്താനായി റിലയൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റൈസ് വേൾഡ്‌വൈഡ് ബ്ലാസ്റ്റ് ഇ-സ്‌പോർട്സുമായി സംയുക്ത സംരംഭം രൂപീകരിച്ചു. റിലയൻസും ബ്ലാസ്റ്റും ചേർന്ന് ഇന്ത്യയിൽ വിപണിയിൽ മുൻനിരയിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടികൾ (IPs) വികസിപ്പിക്കുകയും ആരാധകർക്കും കളിക്കാർക്കും ബ്രാൻഡുകൾക്കുമായി ബ്ലാസ്റ്റ് -ന്റെ ആഗോള ഐപി-കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഡെൻമാർക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് സംഘാടകരിൽ ഒന്നാണിത്. എപ്പിക് ഗെയിംസ്, വാൽവ്, റയറ്റ് ഗെയിംസ്, ക്രാഫ്റ്റൺ, യൂബിസോഫ്റ്റ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ ഗെയിം പ്രസാധകരുമായി ചേർന്ന് മുൻനിര ആഗോള ഇസ്‌പോർട്സ് പ്രോപ്പർട്ടികൾ സൃഷ്ടിക്കുന്നു.
ഭാവിയിൽ മികച്ച ടൈറ്റിലുകളും ഇവന്റുകളും ആകർഷിക്കുക എന്നതാണ് സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. 600 ദശലക്ഷത്തിലധികം ഗെയിമർമാരുള്ള ഇന്ത്യ അതിവേഗം വളരുന്ന ഗെയിമിങ് വിപണിയാണ്, ഇത് ആഗോള ഗെയിമർമാരുടെ മൊത്തം എണ്ണത്തിന്റെ 18 ശതമാനമാണ്. ഇന്ത്യയിലെ ഇ-സ്‌പോർട്സ് വിപണി പ്രാരംഭ ഘട്ടത്തിലാണ്, ഇത് അതിവേഗം വളരുന്ന വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ ഗവൺമെന്റ് ഇ-സ്‌പോർട്സിനെ “മൾട്ടി-സ്‌പോർട്‌സ് ഇവന്റ്” വിഭാഗത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.
‘ദുരന്ത മേഖലകളില്‍ പറന്നെത്തും’; ലോകത്തെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ പുറത്തിറക്കി
ദുരന്ത മേഖലകളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ firefighting drone (സുഹൈല്‍) പുറത്തിറക്കി യുഎഇ. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്‌സ്‌പോ 2025ലാണ് ബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡ്രോണ്‍ പുറത്തിറക്കിയത്. അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ ഡ്രോണിന് അനായാസം എത്തിച്ചേരാന്‍ കഴിയും. തീ പിടിത്ത മേഖലകളില്‍ വേഗത്തില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഡ്രോണ്‍ അത്യാധുനിക സംവിധാനങ്ങളോടെ സ്മാര്‍ട്ട് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.കൃത്യമായ മാപ്പിങ്, ലക്ഷ്യസ്ഥാനം അനായാസം കണ്ടെത്തല്‍, തടസങ്ങള്‍ നീക്കല്‍ എന്നിവയ്ക്കായി ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താവുന്ന ത്രീഡി സ്‌കാനിങ്, സെന്‍സര്‍, അത്യാധുനിക കാമറകള്‍ തുടങ്ങിയ ഫീച്ചറും ഡ്രോണിനുണ്ട്. ജെറ്റ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍, സംയോജിത സ്മാര്‍ട്ട് സംവിധാനം, വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, സാഹചര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള കഴിവ്, അടിയന്തര ഘട്ടങ്ങളിലെ ഉയര്‍ന്ന പ്രകടനം എന്നിവയാണ് സുഹൈലിന്റെ സവിശേഷത. 2025 മുതല്‍ ഉയര്‍ന്ന കെട്ടിടങ്ങളിലെ തീപിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.
ബാറ്റെടുത്ത നാല് പേര്‍ക്കും അര്‍ധ സെഞ്ചുറി; ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍
ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ എ ആദ്യ ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ രണ്ടിന് 241 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 557നെതിരെ ഇംഗ്ലണ്ട് 587 റണ്‍സാണ് അടിച്ചെടുത്തത്. 30 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് നേടിയത്. ടോം ഹെയ്‌നെസ് (171), ഡാന്‍ മൗസ്‌ലി (113), മാക്‌സ് ഹോള്‍ഡന്‍ (101) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. മുകേഷ് കുമാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റെടുത്ത നാല് പേരും അര്‍ധ സെഞ്ചുറികള്‍ നേടി. മികച്ച തുടക്കമാണ് ഓണപ്പര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (64) – അഭിമന്യു ഈശ്വരന്‍ (68) സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 123 റണ്‍സ് കൂട്ടിചേര്‍ത്തു. ജയ്‌സ്വാളിനെ റെഹാന്‍ അഹമ്മദ് മടക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ അഭിമന്യുവിനെയും റെഹാന്‍ പലവിയനിലേക്ക് തിരിച്ചയിച്ചു. തുടര്‍ന്ന് ധ്രുവ് ജുറല്‍ (53) – നിതീഷ് റെഡ്ഡി (52) സഖ്യം വിക്കറ്റ് പോവാതെ കാത്തു. റെഹാന്‍ അഹമ്മദ് ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ബെന്‍ മക്കിനിയെ (18 പന്തില്‍ 16) ടീം സ്‌കോര്‍ 22ല്‍ നില്‍ക്കേ നഷ്ടമായിരുന്നു. ഇതിന് ശേഷം വണ്‍ഡൗണ്‍ ബാറ്റര്‍ എലിമിയോ ഗേ 90 പന്തില്‍ 46 റണ്‍സും നേടി പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 181 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി പിന്നാലെ ടോം ഹെയ്ന്‍സും, മാക്‌സ് ഹോള്‍ഡെനും ലയണ്‍സിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നു. ഹെയ്ന്‍സ് 279 പന്തില്‍ 171 റണ്‍സും, ഹോള്‍ഡെന്‍ 101 പന്തുകളില്‍ 101 റണ്‍സും പേരിലാക്കി. ഇതിന് ശേഷം ക്യാപ്റ്റന്‍ ജെയിംസ് റ്യൂയും (23 പന്തില്‍ 8), റെഹാന്‍ അഹമ്മദും (7 പന്തില്‍ 3) പുറത്തായെങ്കിലും സെഞ്ചുറി നേടിയ ഡാന്‍ മൗസ്ലി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ 125.1 ഓവറില്‍ 557 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തി ഇരട്ട സെഞ്ചുറി തികച്ച മലയാളി കരുണ്‍ നായരാണ് (281 പന്തില്‍ 204) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജൂരെല്‍ (120 പന്തില്‍ 94) എന്നിവര്‍ സെഞ്ചുറിക്കരികെ പുറത്തായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും (18 പന്തില്‍ 8), യശസ്വി ജയ്സ്വാളും (55 പന്തില്‍ 24) പുറത്തായി 51 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷം സര്‍ഫറാസിനും ജൂരെലിനുമൊപ്പമുള്ള കരുണിന്റെ മാരത്തണ്‍ ഇന്നിംഗ്സാണ് ഇന്ത്യ എയ്ക്ക് മികച്ച സ്‌കോറൊരുക്കിയത്. ഇതോടെ ഇന്ത്യ എ 51-2ല്‍ നിന്ന് 232-3, 427-4 എന്നിങ്ങനെ സ്‌കോര്‍ബോര്‍ഡില്‍ ശക്തമായ നിലയിലേക്കെത്തി.
അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്ററായ നിതീഷ് കുമാര്‍ റെഡ്ഡി 22 പന്തില്‍ 7 റണ്‍സുമായി മടങ്ങിയപ്പോള്‍ വാലറ്റത്ത് ഷര്‍ദ്ദുല്‍ താക്കൂര്‍ (32 പന്തില്‍ 27), ഹര്‍ഷ് ദുബെ (47 പന്തില്‍ 32), അന്‍ഷുല്‍ കംബോജ് (37 പന്തില്‍ 23), ഹര്‍ഷിത് റാണ (20 പന്തില്‍ 16) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്ളും സമാന്‍ അക്തറും മൂന്ന് വീതവും എഡ്ഡീ ജാക്ക് രണ്ഡും റെഹാന്‍ അഹമ്മദും അജീത് ഡേയ്ലും ഓരോ വിക്കറ്റും നേടി
വനിതാ ഏകദിന ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചു
2025 വനിതാ ഏകദിന ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി). ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്റ് നടക്കുന്നത്. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെ എട്ട് ടീമുകൾ അഞ്ച് വേദികളിലായി മത്സരിക്കും.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോൽക്കർ സ്റ്റേഡിയം(ഇന്ദോർ), എസിഎ-വിഡിസിഎ സ്റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികൾ. 12 വർഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒക്ടോബർ 29,30 തീയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. നവംബർ 2 നാണ് ഫൈനൽ.
അതേസമയം പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുനടത്താൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താൻ ക്രിക്കറ്റ് ബോർഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താൻ നോക്കൗട്ട് റൗണ്ടുകളിൽ യോഗ്യതനേടുന്നതിനനുസരിച്ചാണ് സെമി, ഫൈനൽ മത്സരങ്ങളുടെ വേദിയിലും തീരുമാനമെടുക്കുക. അടുത്തിടെ പാകിസ്താനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു.
സിഗരറ്റിനു നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്
സിഗരറ്റിനു ഫ്രാൻസിൽ നിരോധനം. ജൂലൈ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പൊതു സ്ഥലത്ത് സിഗരറ്റ് വലിക്കുന്നവർ വൻ പിഴ നൽകേണ്ടിവരും. ആരോഗ്യമന്ത്രി കാതറിൻ വോട്രിൻ പ്രഖ്യാപിച്ച പുതിയ നിയന്ത്രണമാണിത്. പുകവലിക്കാനുള്ള സ്വാതന്ത്ര്യം ശുദ്ധവായു ശ്വസിക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നുവെന്നു മന്ത്രി വ്യക്തമാക്കി. 90% സിനിമകളിലും പുകവലി ചിത്രീകരിക്കുന്ന രാജ്യമാണു ഫ്രാൻസ്. ഹോളിവുഡിൽ 50% പോലുമില്ല. വിമാനത്തിൽ പോലും പുകവലിക്കാൻ ഏറെക്കാലം എയർ ഫ്രാൻസ് അനുമതി നൽകിയിരുന്നു. വർഷം തോറും 75,000-ത്തോളം ആളുകൾ പുകയില മൂലമുള്ള രോഗങ്ങളാൽ ഫ്രാൻസിൽ മരിക്കുന്നു. ബ്രിട്ടൻ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ പൊതുസ്ഥലങ്ങളിൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കിയതിനു പിന്നാലെയാണ് ഫ്രാൻസിലും നിയന്ത്രണം.