ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്പ് യൂണിയൻ



യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും പിഴ വിധിച്ചു. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മിഷൻ ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) പിഴ ചുമത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്.


കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മിഷന്റെ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്. ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദൈനംദിന പിഴ ചുമത്താനും കമ്മിഷന് അധികാരമുണ്ട്. മെറ്റ കഴിഞ്ഞ വർഷം അവസാനം നടപ്പാക്കിയ മാറ്റങ്ങളും കമ്മിഷൻ പരിശോധിക്കുന്നുണ്ട്.