യുകെയിൽ പൊതുജനാരോഗ്യത്തിന് ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുള്ള 24 പകർച്ച വ്യാധികളുടെ പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു .
അസുഖങ്ങളിൽ ചിലത് കോവിഡിനു സമാനം ആഗോള പകർച്ചവ്യാധി സാധ്യതയുള്ള വൈറസുകളാണ്. മറ്റുള്ളവ ചികിത്സകൾ ഇല്ലാത്തതും ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തുന്നതുമായ രോഗങ്ങളാണ്. യുകെയിലെ ഹെൽത്ത് ഏജൻസി റിപ്പോർട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന രോഗങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. രോഗങ്ങൾക്ക് വാക്സീനുകൾ, മരുന്നുകൾ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമാണ് ഇത്തരത്തിൽ പട്ടിക പുറത്തുവിടാൻ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.
അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെർസ്, എബോള (മാർബർഗ് പോലുള്ള സമാന വൈറസുകൾ)
ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതിൽ ഉൾപ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയൻ-കോംഗ
രക്തസ്രാവ പനി, (പക്ഷി പനി ഉൾപ്പെടെയുള്ള സീസണൽ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, (എച്ച്എംപിവി), എംപോക്സ്, ചിക്കുൻഗുനിയ, ആന്ത്രാക്സ്, ക്യു പനി, എന്ററോബാക്ടീരിയേസി (പ്ലേഗിന് കാരണമാകുന്ന ഇ.കോളി, യെർസിനിയ പെസ്റ്റിസ് പോലുള്ളവ), തുലാരീമിയ, മൊറാക്സെല്ലേസി
(ശ്വാസകോശം, മൂത്രം, രക്തപ്രവാഹം എന്നിവയിൽ അണുബാധ ഉണ്ടാക്കുന്നവ), ഗൊണോറിയ, സ്റ്റാപ്ലൈലോകോക്കസ്,
ഗ്രൂപ്പ് എ, ബി സ്ട്രെപ്പ് തുടങ്ങിയ രോഗങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ലിസ്റ്റിലുള്ളത്.
യുകെയിലെ പ്രധാന പകർച്ചവ്യാധികളുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
കേരള നഴ്സസ് യുകെ രണ്ടാമത് കോൺഫറൻസും നഴ്സ് ദിനാഘോഷങ്ങളും
കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ പ്രജാപതി ഹാളില്‍ വച്ചാണ് കോണ്‍ഫറന്‍സിന് തിരി തെളിയുക. കോണ്‍ഫറന്‍സിന്റെ ഔദോഗിക രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന അബ്‌സ്ട്രാക്ട് കോമ്പറ്റീഷന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 29.
പരിപാടിയിൽ മുഖ്യാതിഥിയായി എന്‍എംസി ഇന്‍ട്രിം ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് രജിസ്ട്രാര്‍ പോള്‍ റീസ് എംബിഇ പങ്കെടുത്തു സംസാരിക്കും. പോള്‍ റീസിനൊപ്പം യുകെയിലെ മലയാളി നഴ്‌സസ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, കെന്റ് ആന്റ് ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് മിഷേലും ചീഫ് നഴ്‌സിംഗ് ഓഫീസറായ ജൂലി ഹോഗും പങ്കെടുക്കും.
ഡോക്ടര്‍ മഞ്ജു സി പള്ളം, ഡോക്ടര്‍ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവർ വിവിധ വിഷയങ്ങളെ ക്കുറിച്ച് സെക്ഷനുകൾ നയിക്കും.
കോണ്‍ഫറന്‍സിന്റെ വിജയത്തിനുവേണ്ടി നിരവധി നഴ്‌സുമാര്‍ അടങ്ങിയ വിപുലമായ സംഘാടക സമിതി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.
ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ പുരസ്കാര നിറവിൽ*
അയർലെഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ രണ്ട് പുരസ്‌കാരത്തിന് അർഹരായി. മികച്ച എന്റർടൈനിങ് വിഭാഗത്തിലും ജനപ്രിയ വിഭാഗത്തിലുമാണ് അസോസിയേഷൻ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത്. ഇന്ത്യൻ തനത് കലാരൂപങ്ങളായ ഭരതനാട്യം, ഗുജറാത്തി ഗർബ നൃത്തം, കുട്ടികളുടെ സിനിമാറ്റിക് നൃത്തം, കുട്ടികളുടെ ദഫ് മുട്ട് എന്നിവ ഐറിഷുകാരടക്കമുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു. വിവിധ വേഷവിധാനങ്ങളോടെഐറിഷ് പതാകയുമേന്തി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ പരേഡിൽ പങ്കെടുത്തു. ടിറ്റോ ജോസഫ്, അബിൻ ജോസഫ്, സോണി ചെറിയാൻ, ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ്, രശ്മിബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വേൾഡ് മലയാളി യുറോപ്പ് റീജിയൻ സാംസ്‌കാരിക സമ്മേളനം മാർച്ച് 29 ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ സാംസ്കാരിക വേദിയുടെ 19–ാം സമ്മേളനം മാര്‍ച്ച് 29ന് വൈകുന്നേരം 3ന് (യുകെ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തായ രാസലഹരികളുടെ പിടിയില്‍നിന്നും എങ്ങനെ യുവതലമുറയെ രക്ഷിക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആലുവ തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തില്‍ രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ചു 150 വനിതകളെ ഉള്‍പ്പെടുത്തി ക്രിസ്തീയ ഭക്തിഗാനത്തിലൂടെ അവതരിപ്പിച്ച മെഗാ തിരുവാതിര വീണ്ടും കലാസാംസ്‌കാരിക വേദിയില്‍ അവതരിപ്പിക്കും.
കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുക്കൊണ്ടു തന്നെ പങ്കെടുക്കാം. കൂടാതെ, കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും ആശയ വിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കും. ആഗോള തലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനും ജനസേവ ശിശുഭവന്‍ പ്രസിഡന്റുമായ അഡ്വ. ചാര്‍ളി പോളും സൈക്കോളജിസ്റ്റും അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മെമ്പറുമായ ഡോ. ജോര്‍ജ് കാലിയാടന്‍ എന്നിവരാണ്.
ജർമനിയിൽ മലയാളി നഴ്‌സ്മാർക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ട 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 38 വയസ്സ് . ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന വർക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
ബ്രിട്ടണിൽ പാസ്പോർട്ട് പരിശോധനയ്ക്ക് പകരം ഫേഷ്യൽ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ സംവിധാനം

ഒഴിവുകാല യാത്രകഴിഞ്ഞ് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്യൂവില്‍ നിന്ന് പാസ്സ്‌പോര്‍ട്ട് പരിശോധന നടത്തേണ്ടതായി വരില്ല. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്സ്‌പോര്‍ട്ട് സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന നിമിഷം തന്നെ വിമാനത്താവളത്തില്‍ വിവരങ്ങൾ സ്‌കാൻ ചെയ്തിരിക്കും. ഇതിനാൽ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി സമയം ചെലവഴിക്കാതെ നേരിട്ട് പുറത്തേയ്ക്ക് പോകാൻ കഴിയും.
തുറമുഖങ്ങള്‍ വഴി മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ സംവിധാനം ലഭ്യമാണ്. കോണ്‍ടാക്റ്റ് ലെസ്സ് വരാന്തകള്‍ വഴി അവര്‍ക്ക് പുറത്തെത്താന്‍ കഴിയും. സര്‍ക്കാരില്‍ നിന്നുള്ള പാസ്സ്‌പോര്‍ട്ട്, കാർ വിശദാംശങ്ങള്‍ വിശകലനം ചെയ്ത് ക്യാമറയിലൂടെ യാത്രികരുടെ ഐഡന്റിറ്റി ഉറപ്പാക്കും. നാല് കമ്പനികള്‍ രൂപകല്പന ചെയ്ത ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ബ്രിട്ടനിലെ നാല് വിമാനത്താവളങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെത്തുന്ന വിദേശികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. എന്നാല്‍, അതിനായി അവരുടെ വിവരങ്ങളും ബയോമെട്രിക് വിശദാംശങ്ങളും യാത്ര ആരംഭിക്കുന്നതിനു മുന്‍പായി ആപ്പ് വഴി നല്‍കേണ്ടതായി വരും. ബ്രിട്ടീഷ് ഐറിഷ് പൗരന്മാര്‍ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ തന്നെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മാഞ്ചസ്റ്ററിൽ സാഹസിക യാത്രയുമായി മലയാളികൾ
മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥം സാഹസിക കാർ യാത്രയ്ക്ക് തയ്യാറെടുത്ത് നാലംഗ മലയാളികൾ. ഏപ്രിൽ 14ന് എയർപോർട്ടിന് സമീപം മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്നും യാത്രയ്ക്ക് തുടക്കമാകും. സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്.
14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ എത്തിച്ചേരും.
വർഷങ്ങളായുള്ള തയാറെടുപ്പുകളാണ് യാത്രയുടെ പിന്നിലുള്ളത്. 14ന് ആരംഭിക്കുന്ന സാഹസിക യാത്ര ബ്രിട്ടണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ വഴി കേരളത്തിലെത്തും. ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ് സംഘം കേരളത്തിലെത്തുന്നത്. കേരളത്തിൽ നിന്നും ഓഗസ്റ്റ് 20ന് ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാൻ സാധിക്കുമെന്നുള്ള വലിയ ആത്മവിശ്വാസത്തിലാണ് യാത്രികർ. അതേസമയം അനേകായിരം കാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്ററിലെ കാൻസർ ചികിത്സാ കേന്ദ്രമായ ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യമാണ്.

യുകെ ബിസിനസ്സിലെ മലയാളി വിജയഗാഥ.
ജനിച്ച നാട്ടിൽ നിന്നും മറ്റൊരു രാജ്യത്ത് ‘ എത്തി അവിടെ ഒരു മികച്ച ജോലി കരസ്ഥമാക്കുക എന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ മലയാളികൾ എപ്പോഴും ഇത്തരം കാര്യങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. ജോലിയിൽ മാത്രം ഒതുങ്ങാതെ ബിസ്സിനസ്സ് രംഗത്തും വിജയം നേടിയ ഒട്ടേറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. മൂന്ന് വർഷം മുൻപ് സ്കിൽഡ് വർക്കർ വിസയിലാണ് അലീന യുകെയിൽ എത്തുന്നത്. പിന്നീട് ഹോം കെയർ ബിസ്സിനസ്സിലേക്ക് കടന്നു. ആ മേഘലയിൽ വിജയകരമായ പ്രവർത്തനം നടത്തവേ ഹോസ്പിറ്റാലിറ്റി ആൻ്റ് ഫുഡ് ബിസ്സിനസ്സിലേക്ക് ചുവടു വെച്ചത്.
“ഫുഡ് ബിസ്സിനസ്സ് എനിക്കും ഹസ്ബൻ്റിനും വളരെ താൽപര്യം ഉള്ളതായിരുന്നു. ഒരു വർഷത്തോളം ഞങ്ങൾ റിസർച്ച് നടത്തി വിവിധ തരം ഭക്ഷണങ്ങൾ ടേസ്റ്റ് ചെയ്തു. പലരോടും സംസാരിച്ച് അവസാനം ഇറ്റാലിയൽ പിസ്സ റസ്റ്റോറൻ്റ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നു”. അലീന പറയുന്നു.
അപ്പോൾ സ്വഭാവികമായി നമുക്ക് തോന്നാവുന്ന സംശയമാണ്
എന്ത് കൊണ്ട് ഇന്ത്യൻ റെസ്റ്റോറന്റ് തിരഞ്ഞെടുക്കത്തെ ഇറ്റാലിയൻ റസ്‌റ്റോറൻ്റ് തന്നെ തിരഞ്ഞെടുത്തു എന്നത്? അതിനുള്ള ഉത്തരവും
അലീനയുടെ കൈയ്യിലുണ്ട്. മാർക്കറ്റ് റിസർച്ചിൽ യുകെയിൽ ഏറ്റവും ഡിമാൻ്റിങ്ങായുള്ള ഫുഡിൽ ഒന്നാണ് പിസ്സ. ‘പിന്നീടുണ്ടായ വെല്ലുവിളി എങ്ങനെ ഒഥൻ്റിക് ഇറ്റാലിയൻ ടേസ്റ്റ് കൊടുക്കാം എന്നതാണ്.
അങ്ങനെ 15 വർഷത്തോളം യുകെയിൽ ഇറ്റാലിയൻ റസ്റ്റോറൻ്റ് നടത്തിക്കൊണ്ടിരുന്ന വിറ്റാലിയോ ക്യാപ്പിറ്റിയെ കണ്ട് മുട്ടുന്നതും ആ റസ്റ്ററന്റ് വാങ്ങുന്നതും.’
സ്വന്തമായി റസ്റ്ററൻ്റ് നടത്തുക മാത്രമല്ല മറ്റുള്ളവരെ ബിസ്സിനസ്സ് തുടങ്ങാൻ സപ്പോർട്ടും വേണ്ട വിധ എല്ലാ സഹായങ്ങും അലീനയുടെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ നാലോളം റെസ്റ്ററന്റുകൾ യുകെ യിൽ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.
അലീന ബിസ്സിനസ്സിലേക്ക് കടന്നു വന്ന കാലത്ത് എന്തൊക്കെ വെല്ലുവിളികൾ ആണോ നേരിട്ടത് അത്തരം വെല്ലുവിളികൾ നേരിടുന്നവർക്ക് ഒരു ഗൈഡൻസും സഹായവും നൽകാൻ എൻ എസ് ഗ്ലോബൽ വെൻച്വർ എന്ന പേരിൽ ഒരു ബിസിനസ്സ് ഫെസിലിറ്റേഷൻ കമ്പനിയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
റസ്റ്ററൻ്റ് ബിസിനസിൽ ഇൻവസ്റ്റ് ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾക്ക് കമ്പനി ഫോർമേഷൻ മുതൽ ഡോക്യുമെൻ്റേഷൻ , ലീഗൽ സപ്പോർട്ട് തുടങ്ങി സ്റ്റൻ്റ് റൺ ചെയ്ത് അത് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്ന പ്രോസസ്സ് വരെ എൻ എസ് ഗ്ലോബൽ വെൻച്വർ ചെയ്യുന്നു.
കൂടാതെ ഇന്ത്യയിൽ നിന്ന് വന്ന് യുകെ യിൽ ബിസിനസ്സ് എസ്റ്റാബ്ലിഷ് ചെയ്യാൻ താല്പര്യപ്പെടുന്നവർക്കുള്ള സപ്പോർട്ടും എൻ എസ് ഗ്ലോബൽ മുന്നോട്ടുവെയ്ക്കുന്നു എന്നതും സന്തോഷകരമാണ്.
യുകെയില്‍ 65 വയസു കഴിഞ്ഞും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു

യുകെയില്‍ 65 വയസു കഴിഞ്ഞാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. റെക്കോര്‍ഡ് നിരക്കിലാണ് കണക്കുകള്‍. സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേയും പ്രായം വര്‍ദ്ധിപ്പിച്ചു. ഈ പരിധി വീണ്ടും ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വാര്‍ധക്യത്തിലും ജോലി ചെയ്യേണ്ടിവരുന്നതില്‍ പലരും ബുദ്ധിമുട്ടുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ധ്വാനം.
ചിലര്‍ ജോലിക്ക് പോകുന്നതിനെ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ നിര്‍ബന്ധിതരാകുകയാണ്. 65നുമുകളില്‍ പ്രായമുള്ള 686000 പേരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 135000 പേരുടെ വര്‍ദ്ധനവുണ്ടായതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. പലരും ഈ പ്രായത്തില്‍ വിശ്രമം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയാണെന്ന് തുറന്നുപറയുന്നു.
പുരുഷന്‍മാരുടെ വിരമിക്കല്‍ പ്രായത്തിനൊപ്പമാക്കി സ്ത്രീകളുടേതും വര്‍ദ്ധിപ്പിച്ചിരുന്നു. ഇരുവര്‍ക്കും ഈ പരിധി വീണ്ടും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
പലിശ നിരക്ക് 4.5% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ അടിസ്ഥാന പലിശ നിരക്ക് 4.5 ശതമാനമായി നിലനിര്‍ത്തി. തീരുമാനം മോര്‍ട്ട്ഗേജ് വിപണിയെ നിരാശയിലാഴ്ത്തി. യുകെയില്‍ ആകെ 6 ലക്ഷം ഭവന ഉടമകള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകള്‍ അനുസരിച്ച് മാറുന്ന മോര്‍ട്ട്ഗേജ് ഉണ്ട്. നിലവില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവുകളില്‍ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.
പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിന്റെ അവലോകന യോഗത്തില്‍ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് അനുകൂലിച്ചത്. ഇപ്പോള്‍ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
നിലവില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.
ഈ വര്‍ഷം തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന അവലോകന യോഗത്തില്‍ തന്നെ നിരക്കുകള്‍ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവില്‍ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഫെബ്രുവരി ആദ്യമാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ലെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സര്‍ക്കാര്‍ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .
എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പത്തിലെ വര്‍ധനയ്ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യമാണുള്ളത്.