Saturday, June 14, 2025
Home Blog

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക് ബോക്സിനായി തിരച്ചിൽ തുടരുന്നു. വിമാനദുരന്തത്തിൽ അന്വേഷണ സഹായവുമായി യുഎസ്, ബ്രിട്ടിഷ് ഏജൻസികളെത്തും. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ വിദഗ്ധ സഹായം നൽകാനാണ് വിദേശ ടീമുകളുടെ വരവ്.

യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി), ബ്രിട്ടനിൽനിന്ന് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) സംഘങ്ങളാണ് എത്തുക. അപക‌‌ടത്തിൽപെട്ട വിമാനത്തിൽ ബ്രിട്ടിഷ് പൗരത്വമുള്ളവർ ഉണ്ടായിരുന്നതിനാൽ എഎഐബിക്ക് അന്വേഷണ നടപടികളിൽ സവിശേഷ സ്ഥാനമുണ്ടാകും. അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യൻ സർക്കാർ ആയിരിക്കും.

വിവിധ മേഖലകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കും. വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (‍ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.

അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം

മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാം പുരസ്കാരമാണിത്. രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് പ്രധാന പുരസ്കാരങ്ങൾ. രാജു കുന്നക്കാട്ട് വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ്.

വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ

ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ 229. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്തകൾ കേൾക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരുവിലും കരിപ്പൂരിലും ഉണ്ടായ വിമാന അപകടങ്ങളുടെ മരവിച്ച ഓര്‍മ്മകളാണ് പ്രവാസികളുടെ മനസ്സിലൂടെ കടന്നു പോകുന്നത്.

2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളൂരു വിമാന അപകടം ഉണ്ടായത്. കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താന്‍ കൊതിച്ച് അന്ന് വിമാനം കയറിയ പലരും പിന്നീടൊരിക്കലും പ്രിയപ്പെട്ടവരെ കാണാനാകാതെ വിടപറഞ്ഞു. 158 പേരാണ് അന്ന് വിമാന ദുരന്തത്തില്‍ മരിച്ചത്. ദുബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം മരണപ്പെട്ടു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ ആ വിമാനത്തിലുണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായാണ് മംഗളൂരു വിമാന അപകടത്തെ കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് മംഗളൂരു വിമാന അപകടത്തിന് 15 വര്‍ഷം തികഞ്ഞത്.

മറ്റൊരു നടുക്കുന്ന വിമാന ദുരന്തമുണ്ടായത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 2020 ഓഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ഐഎഎക്സ്-1344 ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾ ടോപ് റൺവേയിലേയ്ക്ക് ഇറങ്ങിയ വിമാനം റൺവേയുടെ അറ്റത്ത് നിന്ന് താഴ്​വരയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വിമാനത്തിന്‍റെ മുൻഭാഗം പിളർന്നു. പൈലറ്റ് ഉൾപ്പെടെ 21 പേർ മരിച്ചു. 190 യാത്രക്കാരിലായി 110ലേറെ പേർക്ക് പരുക്കേറ്റു. രക്ഷപ്പെട്ടത് 169 പേരാണ്. അന്ന് ശക്തമായ മഴ പെയ്യുമ്പോഴായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്.1996 നവംബർ 12ന് വൈകുന്നേരം 6.40ന് ഡൽഹിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഹരിയാനയിലെ ചർഖി ദാദ്രിക്ക് മുകളിൽ സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 ഉം കസാക്കിസ്താൻ എയർലൈൻസിന്റെ ഇല്യൂഷിൻ IL-76 ഉം കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 349 യാത്രക്കാരും മരിച്ചു.

2000 ജൂലൈ 17 ന് 51 പേരുമായി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ അലയൻസ് എയർ ബോയിങ് 737 വിമാനം പട്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. റൺവേയിലേക്ക് അടുക്കുന്നതിനിടെ യാത്രാ വിമാനം പട്നയിലെ ഒരു സർക്കാർ കെട്ടിടത്തിൽ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 51 പേർക്ക് പുറമേ നിലത്തുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചു.

ആഗോള കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിൽ 2020 ഓഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം 190 ആളുകളും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്ത ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു. പൈലറ്റുമാരും 15 യാത്രക്കാരും മരിച്ചു. കൂടാതെ വിമാനത്തിലുണ്ടായിരുന്ന 138 പേർക്ക് പരിക്കേറ്റു.ലാൻഡ് ചെയ്യുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് വിമാനം ഒരു തവണ താഴാൻ നോക്കി​യെങ്കിലും മോശം കാലാവസ്ഥ കാരണം അത് വിഫലമായി. രണ്ടാമത്തെ ശ്രമത്തിൽ വിമാനം ലാൻഡ് ചെയ്തെങ്കിലും അത് റൺവേയുടെ അവസാനത്തുവെന്ച്ച് മറിഞ്ഞ് മലയിടുക്കിൽ വീണ് നെടുകെ പിളർന്നു.

2010 മെയ് 22ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരും അതിൽ ഉണ്ടായിരുന്നു. മംഗലാപുരത്തിന്റെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലോക്കലൈസർ ആന്റിനയിൽ ഇടിച്ചു. വിമാനത്താവള വേലി തകർത്ത് ഒരു മലയിടുക്കിലെ കുത്തനെയുള്ള ഭാഗത്തേക്ക് പതിച്ചു. വിമാനം നിലത്ത് ഇടിച്ചപ്പോൾ ഒരു ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പിന്നീട് പറഞ്ഞു. മലയിടുക്കിലേക്ക് പതിക്കവെ വിമാനം രണ്ടായി പിളർന്നു. കത്തുന്ന വിമാനത്തിൽ നിന്ന് ചിലർ ചാടി രക്ഷപ്പെട്ടു.

1962 ജൂലായ് 21 :സിഡ്നിയിൽ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നിൽ തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവി 7 :ജമ്മുകശ്മീരിലെ ബനിഗൽ പാസിൽ ഫോക്കർ ഫ്രണ്ട്ഷിപ്പ് വിമാനം തകർന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്റ് 29:അസമിലെ സിൽചറിൽ വിമാനം തകർന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11:ഇന്ത്യൻ എയർലൈൻസിന്റെ ഫോക്കർ ഫ്രണ്ട് ഷിപ്പ് വിമാനം തകർന്ന വീണ് 18 മരണം
1973 മേയ് 31 :ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം ദില്ലിയിൽ തകർന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹൻ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബർ 12 :ബോംബെയിൽ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ കാരവൽ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ തീപിടിച്ച് തകർന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബർ 19: ജമ്മു കശ്മീരിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് 79 മരണം
1988 ഒക്ടോബർ 19 :മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14 :മുംബൈയിൽ നിന്നുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ബെംഗളൂരുവിൽ തകർന്ന് വീണ് 92 മരണം
1991 മാർച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിൽ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകർന്ന് 28 മരണം
1991 ഓഗസ്റ്റ് 16 :കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകർന്ന് 69 മരണം.
1993 ഏപ്രിൽ 26 : ഔറംഗബാദിൽ ഇന്ത്യൻ എയൻലൈൻസിന്റെ ബോയിങ്, ചികൽത്താന വിമാനത്താവളത്തിനടുത്ത് തകർന്ന് വീണ് 56 മരണം
1998 നവംബർ 30:അലയൻസ് എയറിന്റെ ചെൻയാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വർക്ക്ഷോപ്പിന് മുകളിൽ തകർന്ന് വീണ് 68 മരണം
1996 നവംബർ 12 :ഹരിയാണയിലെ ഝാഗറിയൽ സൗദി എയർവേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയർബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചു.
2000 ജൂലായ് 17 :പട്ന വിമാനത്താവളത്തിനടുത്ത് അലയൻസ് എയറിന്റെ ബോയിങ് വിമാനം തകർന്ന് വീണ് 56 മരണം
2010 മേയ് 22 :ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേർ മരിച്ചു.
2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദിൽ ചെറുവിമാനം തകർന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂർ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂൺ 12:അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക് എയർഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ൽ തകർന്ന് വീണു

ഇന്ത്യയിലെ വ്യോമയാന സുരക്ഷ കഴിഞ്ഞ പത്ത് വര്‍ഷമായി കാര്യമായി മെച്ചപ്പെട്ടു.
വിമാനങ്ങള്‍ പുതിയതായിരിക്കുന്നു, പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് സംവിധാനങ്ങളുടെയും പരിശീലനം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ 2025 ജൂണ്‍ അഹമ്മദാബാദ് അപകടം നമ്മെ ഓര്‍മിപ്പിക്കുന്നു – സുരക്ഷ എന്നത് അവസാനിക്കുന്ന പഠനമല്ല.

എയര്‍ ഇന്ത്യ വിമാനാപകടം; അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി

അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ‘നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം ഇന്ത്യന്‍ നഗരമായ അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഭയാനകമാണ്,’ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ‘സാഹചര്യം വികസിക്കുന്നതിനനുസരിച്ച് എന്നെ എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നുണ്ട്, ഈ ദുരിതകരമായ സമയത്ത് എന്റെ ചിന്തകള്‍ യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയുടെ വിദേശകാര്യ, കോമണ്‍വെല്‍ത്ത് കാര്യ സെക്രട്ടറി ഡേവിഡ് ലാമിയും തന്റെ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് . എയര്‍ ഇന്ത്യ 171 എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ 242 പേര്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കണക്കനുസരിച്ച്, അവരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും ഏഴ് പേര്‍ പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനുമാണ്.

പാതിയിൽ പൊലിഞ്ഞ് രഞ്ജിതയുടെ സ്വപ്നം; മരണം ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിൽ

നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി.നായർ (40) അപകടത്തിൽപ്പെട്ടത്. 28നു പാലുകാച്ചൽചടങ്ങും ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടത്താനിരിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന രഞ്ജിത 5 വർഷത്തെ അവധിയിലാണ് വിദേശത്തേക്കു പോയത്. ഒമാനിലെ മസ്കത്ത് എസ്ക്യൂഎച്ച് ആശുപത്രിയിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിൽ ജോലി ലഭിച്ചു. ആരോഗ്യ വകുപ്പ് അനുവദിച്ച അവധി കാലാവധി അവസാനിക്കാറായതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ ശനിയാഴ്ചയാണു നാട്ടിൽ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ ലണ്ടനിലെ ജോലി സ്ഥലത്തു നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇന്നലെ അഹമ്മദാബാദിൽ നിന്ന് വിമാനം കയറിയത്.ബുധനാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് ചെന്നൈയിലെത്തിയ രഞ്ജിത അവിടെ നിന്നാണ് അഹമ്മദാബാദിലേക്കു പോയത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് പുല്ലാട് സ്ഥിരതാമസമാക്കാനായിരുന്നു തീരുമാനം. പരേതനായ ഗോപകുമാരൻ നായരുടെയും തുളസിക്കുട്ടിയമ്മയുടെയും മകളാണ്. 10–ാം ക്ലാസ് വിദ്യാർഥി ഇന്ദുചൂഡനും 7–ാം ക്ലാസിൽ പഠിക്കുന്ന ഇതികയുമാണു മക്കൾ. രഞ്ജിത്ത്, രതീഷ് എന്നിവർ സഹോദരങ്ങളാണ്.

അഹമ്മദാബാദില്‍ വന്‍ വിമാന ദുരന്തം: ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു

അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണു. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍  വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന.  ജനവാസമേഖലയിലാണ് അപകടം ഉണ്ടായത്.  തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന്  ഉറപ്പ് നൽകി.

ആർസിബിയുടെ ഓഹരി വിൽക്കാൻ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനി; ഐപിഎൽ ചാംപ്യന്മാർക്ക് മൂല്യം 17,000 കോടി,

നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ  കിരീടത്തിൽ മുത്തമിട്ട, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഓഹരികൾ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികൾ വിറ്റൊഴിക്കാൻ നീക്കം നടത്തുന്നത്.ആർസിബിക്ക് 200 കോടി ഡോളർ (ഏകദേശം 17,000 കോടി രൂപ) മൂല്യം  വിലയിരുത്തിയായിരിക്കും ഓഹരി വിൽപനയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിർത്തുമെന്നാണ് സൂചനകൾ. അതേസമയം, ഇക്കാര്യത്തിൽ ആർസിബിയോ ഡിയാജിയോയുടെ ഇന്ത്യൻ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സോ (United Spirits) പ്രതികരിച്ചിട്ടില്ല. കിങ്ഫിഷർ എയർലൈൻസ് (Kingfisher Airlines) ഉടമയായിരുന്ന വിജയ് മല്യ (Vijay Mallya) ആയിരുന്നു ആർസിബിയുടെ ആദ്യ പ്രൊമോട്ടർ. വൻതുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടർന്ന് 2012ൽ കിങ്ഫിഷർ പ്രവർത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആർസിബിയുടെ പ്രൊമോട്ടർമാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആർസിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്.

ഐപിഎൽ ടൂർണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതൽ കളത്തിലുണ്ടെങ്കിലും ആർസിബിക്കും സൂപ്പർതാരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസൺ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ (Punjab Kings) പരാജയപ്പെടുത്തി ‘കിങ് കോലി’യുടെ ടീം കപ്പുയർത്തിയത്.

ഫിൻലൻഡിൽ ഹമീൻലീന നഗരസഭാധ്യക്ഷനായി മലയാളി

ഫിൻലൻഡിലെ ഹമീൻലീന നഗരസഭ കൗൺസിലിന്റെ ചെയർമാനായി രഞ്ജിത് കുമാർ പ്രഭാകരൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഈ രാജ്യത്തു ഒരു വിദേശി ഈ പദവി വഹിക്കുന്നത്. കഴിഞ്ഞ തവണ ഹമീൻലീന നഗരസഭയിലെ ക്യാബിനറ്റ് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. വരും കാലയളവിൽ കമ്മറ്റി അംഗങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളും വിശ്വാസവും കൂടുതൽ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് രഞ്ജിത് അഭിപ്രായപ്പെട്ടു. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ഹമീൻ‌ലിന മുനിസിപ്പാലിറ്റിയിൽ അഞ്ചാം തവണയും ജനവിധി തേടിയ രഞ്‌ജിത് കുമാർ, മിന്നുന്ന വിജയമാണു ഇത്തവണയും നേടിയത്. 2001ലാണ് ഇദ്ദേഹം ഫിൻ‌ലൻഡിലെത്തിയത്. ഇവിടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന രഞ്ജിത്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. സ്വന്തമായി കഫെയും നടത്തുന്നുണ്ട്. പ്രസംഗങ്ങളിലും വേദികളിലുമൊന്നും അദ്ദേഹത്തെ അധികം കാണാറില്ല. സാധാരണക്കാരുടെ ഇടയിലാണ് പ്രവർത്തനങ്ങൾ. മരട് തെക്കേടത്ത് പ്രഭാകരന്റെയും സുലോചനയുടെയും മകനായ രഞ്ജിത് 2008 മുതൽ ഹമീൻ‌ലിനയിൽ മുനിസിപ്പൽ കൗൺസിലറാണ്. ഭാര്യ മിന്ന ഇക്‌ലോഫ്.

ഏപ്രിൽ പതിമൂന്നിനായിരുന്നു ഫിൻലൻഡിൽ മുനിസിപ്പൽ, കൗണ്ടി തിരഞ്ഞെടുപ്പുകൾ നടന്നത്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഫിൻലൻഡിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും വോട്ടു രേഖപ്പെടുത്തുവാൻ അർഹതയുണ്ട്. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.

യൂറോപ്പിൽ ആദ്യമായി മാഫ ഫൈനലിൽ എഡെക്സ് കിങ്സ് എഫ്സി ഇന്ത്യൻ ടീം

മാൾട്ട അമച്വർ ഫുട്‌ബോൾ അസോസിയേഷൻ (MAFA) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിങ്സ് എഫ്‌സി മാൾട്ടീസ്. കേരള സ്റ്റേറ്റ് ഫുട്‌സൽ ചാംപ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം എഡെക്സ് റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്‌പോർട്‌സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിങ്സ് എഫ്‌സിയെ പിന്തുണയ്ക്കുന്നത്.

15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെ എട്ട് മലയാളി കളിക്കാരെ – ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് – തിരഞ്ഞെടുത്തു.  ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആൻ്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിന്ഫെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു.യൂറോപ്പിലെ മാഫ ലീഗ് നോക്കോട്ട് ചാംപ്യൻഷിപ് ഫൈനലിൽ  അറ്റാർഡ് എഡെക്സ് കിങ്‌സ് എഫ്സി മാർസ സെന്റ് മൈക്കിൾസ് എഫ്സിയെയാണ് ഫൈനലിൽ നേരിടുന്നത്. മാഫ ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ ടൂർണമെന്റിൽ പരാജയപ്പെടുത്തിയാണ് ഈ ഇന്ത്യൻ ക്ലബ്‌ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. അർജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലൻഡ്, സ്കോട്‌ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് മികവ് നൽകി.

വെൽക്കം ഐറീന;ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ MSC ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി. ഐറിന തുറമുഖം ബർത്തിൽ നങ്കുരമിട്ടു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്കുകപ്പലാണ് ഐറിന. 16,000 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. 3,000-5000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന. സിങ്കപ്പൂരിൽ നിന്നെത്തിയ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. ദക്ഷിണേഷ്യൻ തുറമുഖത്ത് ഐറീന അടുക്കുന്നത് ആദ്യമാണ്.  രാവിലെ 9.15ഓടെ ബെർത്തിലെത്തി മൂറിംഗ് പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന്റെ ക്യാപ്‌റ്റൻ തൃശൂർ സ്വദേശിയായ വില്ലി ആന്റണിയാണ്.

കഴിഞ്ഞ 3 മുതൽ പുറംകടലിൽ കാത്തുകിടന്ന കപ്പലിന്റെ നിയന്ത്രണം ഇന്നലെ രാവിലെ ഏഴോടെ തുറമുഖത്തെ പൈലറ്റ് ക്യാപ്റ്റൻ നിർമൽ സഖറിയ ഏറ്റെടുത്തു. അദ്ദേഹത്തിന്റെയും ക്യാപ്റ്റൻ തുഷാർ കിനിത്കറിന്റെയും നേതൃത്വത്തിലാണ് കപ്പലിനെ ബെർത്തിലെത്തിച്ചത്. ടഗുകളുപയോഗിച്ച് അനായാസം അടുപ്പിച്ചു. തുറമുഖ കമ്പനി എം.ഡി ദിവ്യ എസ്. അയ്യർ ക്യാപ്റ്റൻ വില്ലിയെ സ്വാഗതം ചെയ്തു. രണ്ട് ദിവസം കപ്പൽ തുറമുഖത്തുണ്ടാവും. 4000 കണ്ടെയ്നറുകൾ ഇറക്കാനുണ്ട്. 3000ത്തോളം കണ്ടെയ്നറുകളുമായി നാളെ സ്പെയിനിലെ വലൻസിയ പോർട്ടിലേക്ക് മടങ്ങും. 35ജീവനക്കാരാണ് കപ്പലിലുള്ളത്. സിംഗപ്പൂരിൽ നിന്ന് ചൈന, കൊറിയ വഴി വീണ്ടും സിംഗപ്പൂരിലെത്തിയിട്ടാണ് വിഴിഞ്ഞത്തേക്ക് വന്നത്.

ഐറീന ഉൾപ്പെടെ അൾട്രാ ലാർജ് വെസൽ ഇനത്തിൽപെട്ട മൂന്ന് കപ്പലുകൾ വിഴിഞ്ഞത്തെത്തി. എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പിലേനി എന്നിവയാണ് മറ്റുള്ളവ. വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന 349 -ാമത്തെ കപ്പലാണ് എം.എസ്.സി.ഐറിന. ഇതുവരെ തുറമുഖത്ത് 7.33 ലക്ഷം കണ്ടയ്നറുകൾ കൈകാര്യം ചെയ്തു.

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...

അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം

0
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ...

വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ

0
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ...

എയര്‍ ഇന്ത്യ വിമാനാപകടം; അനുശോചനം അറിയിച്ച് യുകെ പ്രധാനമന്ത്രി

0
അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. 'നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം...

പാതിയിൽ പൊലിഞ്ഞ് രഞ്ജിതയുടെ സ്വപ്നം; മരണം ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിൽ

0
നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ...