ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു

റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു.

26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.

ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം വിമാനങ്ങള്‍ വാങ്ങുന്നതിന് 2025 ഏപ്രില്‍ ഒൻപതിന് സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 22 സിംഗിള്‍ സീറ്റർ, നാല് ട്വിൻ സീറ്റർ ജെറ്റുകള്‍ എന്നിവ വാങ്ങാനാണ് അനുമതി നല്‍കിയത്.

ഫ്ലീറ്റ് അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ പിന്തുണ, വ്യക്തിപരമായ പരിശീലനം, തദ്ദേശീയ ഘടകങ്ങളുടെ നിർമാണം എന്നിവയ്ക്കുള്ള സമഗ്രമായ സ്യൂട്ടും കരാറിന്‍റെ ഭാഗമാണ്.

പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയുടെ ഭാഗമായിട്ടാവും നൂതന റഫാല്‍-എം യുദ്ധവിമാനങ്ങള്‍ എത്തിച്ചേരുക. ഇതോടെ ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.